Monday, October 27, 2008

വായ്നോട്ടം: ഒരു ഫ്ലാഷ് ബാക്ക്

ഗുരുവായൂര്‍-മധുര എക്സ്പ്രസ്സ് പുലര്‍ച്ചെ നാലുമണിക്ക് തിരുവനന്തപുരത്തെത്തി. വെയ്റ്റിംഗ് ഹാളില്‍ ചെറിയ തിരക്കുണ്ടായിരുന്നെങ്കിലും അവര്‍ക്ക് സീറ്റ് കിട്ടി. അച്ഛന്‍ ഇരുന്നപാടേ നഷ്ടപ്പെട്ടു പോയ ഉറക്കം തിരിച്ചുപിടിച്ചു. കോളേജില്‍ ചേരുന്നതിന്റെ ഉത്സാഹത്തില്‍ ആയിരുന്നത് കൊണ്ട് അവന് ഉറക്കം വന്നില്ല. രണ്ടു മണിക്കൂര്‍ തള്ളി നീക്കാന്‍ ഒരു വഴിയും കാണുന്നുമില്ല. വായിക്കാന്‍ ഒരു വീക്കിലി പോലും കയ്യിലില്ല. വായിനോക്കി ഇരിക്കാമെന്ന് വച്ചാല്‍ ഇതിന്റെ ഉള്ളില്‍ മരുന്നിനു പോലും ഒരു പെണ്‍കിടാവുമില്ല. തിരുവനന്തപുരത്തെ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇലക്ട്രോണിക്സിന് ക്ലാസ്സ് തുടങ്ങുന്ന ദിവസമായിട്ടും സ്റ്റേഷനില്‍ ഒരൊറ്റ സുന്ദരി പോലുമില്ലെന്നോ. ഇലക്ട്രോണിക്സ് എടുക്കാനുള്ള തീരുമാനം മണ്ടത്തരമായോ? ആ . . . ഒരുപക്ഷേ സുന്ദരിമാരൊക്കെ തലേന്ന് തന്നെ വന്നു കാണും. താമസമൊക്കെ ശരിയാക്കണ്ടേ? പോരാത്തതിന് ഇനിയും രണ്ടു ട്രെയിന്‍ കൂടെ വരാന്‍ കിടക്കുന്നു... വരും; വരാതിരിക്കില്ല.

ഇങ്ങനെ ഭാവിയെക്കുറിച്ച് വിവിധതരം ആശങ്കകളില്‍ മുഴുകി ഇരിക്കുമ്പോളാണ് പെട്ടെന്ന് വാതില്‍ക്കല്‍ ആരുടെയോ അനക്കം കണ്ടത്. തിരിഞ്ഞു നോക്കിയ അവന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല; തേടിയ വള്ളി ഇതാ ഒരു മഞ്ഞ ചുരിദാറും വെള്ളയില്‍ കറുത്ത പുള്ളികളുള്ള സ്കാര്‍ഫും അണിഞ്ഞു മുന്നില്‍ നില്ക്കുന്നു. വെളുത്ത് മെലിഞ്ഞ് ഒരു സുന്ദരിക്കോത. ശകലം പൂച്ചക്കണ്ണുള്ള ഒരു ലലനാമണി -- ആ വരവ് കണ്ടാലേ അറിയാം ഇലക്ട്രോണിക്സ് പഠിക്കാനുള്ള വരവാണെന്ന്. ഏത് കോളേജ് ആണെന്നേ അറിയേണ്ടതുള്ളൂ. തന്റെ കോളേജ് തന്നെ ആയാല്‍ മതിയാരുന്നു. കൂടെയുള്ള ആറടി മൂന്നിഞ്ചുകാരന്‍ അച്ഛനായിരിക്കണം. സൂക്ഷിച്ചില്ലെങ്കില്‍ തടി കേടാവും; ആജാനുബാഹു എന്ന വാക്കു തന്നെ ഇയാള്‍ക്ക് ശേഷം ഉണ്ടായതാവാനേ തരമുള്ളൂ.

അവര്‍ അവന്റെ എതിര്‍വശത്തുള്ള നിരയില്‍ മൂന്നാല് സീറ്റ് അപ്പുറത്തായി ഇരിപ്പുറപ്പിച്ചു. ഭാഗ്യത്തിന് ആജാനുബാഹു അധികം താമസിയാതെ തന്നെ ഉറക്കം തുടങ്ങി; സുന്ദരിക്ക് ഉറക്കം വരുന്നില്ലെന്ന് തോന്നുന്നു. പുറത്തെങ്ങാണ്ട് നോക്കി ഇരിപ്പാണ്. എന്തായിരിക്കും ചിന്ത? നാട്ടിലുള്ള കാമുകനെ കുറിച്ചായിരിക്കുമോ? ഏയ്... ഒരിക്കലുമല്ല ... അല്ലാ, ഇനി അങ്ങനെ വല്ലവനും കാണുമോ? അല്ലെങ്കില്‍ പിന്നെ ഇവിടെ ഇങ്ങനെ ഒരു സുന്ദരന്‍ ഇരുന്നിട്ടും ഒന്നു മൈന്റു ചെയ്യാത്തതെന്താ. ചിലപ്പോള്‍ കണ്ടു കാണില്ല. എങ്കില്‍ കാണിക്കണമല്ലോ... അവന്‍ ബോറടിച്ചിട്ടെന്ന പോലെ കയ്യിന്റെ വിരലൊക്കെ ഒന്നു ഞൊട്ടയിട്ടു നോക്കി. ങ്-ഹും നോ രക്ഷ; അവള്‍ കുറ്റകരമായ അനാസ്ഥ തുടര്‍ന്നു. എന്നാല്‍ പിന്നെ അവളെ ഇങ്ങോട്ട് നോക്കിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം... അവന്‍ കളരി പരമ്പര ദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ ഒരു കോട്ടുവായിട്ടു. അത് ഉദ്ദേശിച്ചതിലും കൂടുതല്‍ ഫലം ചെയ്തു; അവളും നോക്കി, അവളുടെ അച്ഛനും നോക്കി, പോരാത്തതിന് അവന്റെ അടുത്തിരുന്നിരുന്ന തമിഴന്‍ ‍ഞെട്ടി എണീറ്റു അവനെ തുറിച്ചും നോക്കി*. വേറെ ആരൊക്കെയോ എഴുന്നേറ്റെന്നു തോന്നുന്നു. തടി രക്ഷിക്കാനായി അവന്‍ ഉറക്കത്തിന്റെ രണ്ടാം പാതിയിലേക്ക് വഴുതി വീഴുന്ന സീന്‍ ഭംഗിയായി അവതരിപ്പിച്ചു.

തന്റെ ശ്രമഫലമായി ഉണര്‍ന്നവര്‍ക്കെല്ലാം വീണ്ടും ഉറങ്ങാനുള്ള സമയം കൊടുത്തിട്ട് അവന്‍ പതുക്കെ കണ്ണ് തുറന്ന് സുന്ദരിയെ നോക്കി. കൊള്ളാം, കഷ്ടപ്പെട്ടത് വെറുതെയായില്ല. സുന്ദരി ഇങ്ങോട്ട് നോക്കുന്നുണ്ട്. അവന്‍ വെറുതെ പുറകിലേക്ക് നോക്കി; ഇല്ല, വൃത്തികെട്ട ഒരു ചുമരല്ലാതെ മറ്റൊന്നുമില്ല. അവന്റെ മനസ്സു ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇവള്‍ തന്റെ കോളേജിലേക്കാണെങ്കില്‍ ഇതു തനിക്ക് വീണു കിട്ടിയ ഒരു സുവര്‍ണ്ണാവസരമാണ്. യാതൊരു മത്സരവുമില്ലാതെ അവളുടെ ഹൃദയത്തില്‍ ഇടം നേടാനുള്ള അവസരം. യോഗ്യതാ റൌണ്ടുകള്‍ ഒന്നും ഇല്ലാതെ നേരിട്ടു ഫൈനലിലേക്ക് എന്‍ട്രി ലഭിച്ചത് പോലെ. നേരം വെളുത്ത് ഇവള്‍ കോളേജില്‍ എത്തിയാല്‍ പിന്നെ താന്‍ ഫസ്റ്റ് റൌണ്ട് തൊട്ട് ഒന്നേന്നു പൊരുതേണ്ടി വരും. (കര്‍ത്താവേ, ഇവള്‍ തന്റെ കോളേജില്‍ തന്നെ ആകണേ..)

സമയം കടന്നു പോകുന്നു. ഇവള്‍ വേറെ എവിടേക്കെങ്കിലും തിരിഞ്ഞാല്‍ പിന്നെ രക്ഷയില്ല. ശ്രദ്ധ പിടിച്ചു പറ്റാന്‍ വീണ്ടും കോട്ടുവായ് ഇടാമെന്ന് വച്ചാല്‍ അടുത്തിരിക്കുന്ന തമിഴന്‍ അടക്കം എല്ലാവരും ഉണരും - ചെലപ്പോ അടി കിട്ടിയെന്നും വരും. അവളുടെ ദൃഷ്ടി മാറും മുന്‍പ് എന്തെങ്കിലും ചെയ്തേ പറ്റൂ. ഒന്നു ചിരിച്ചാലോ? റെയില്‍വേ സ്റ്റേഷനില്‍ വച്ചു ഒരു മുന്‍പരിചയവുമില്ലാത്ത പെണ്ണുങ്ങളെ ചിരിച്ചു കാണിക്കുന്ന വഷളന്‍ എന്ന പേരു വീഴുമോ? ഏയ്.. ഒരു പ്രാവശ്യം ചിരിക്കുന്നതില്‍ തെറ്റില്ല. ചിരിച്ചു കളയാം. അങ്ങനെ അവന്‍ തന്റെ സൌഹൃദമനോഭാവവും (സൗഹൃദം പ്രണയത്തിലേക്കുള്ള ചവിട്ടുപടിയാകുന്നു), സഹായസന്നദ്ധതയും (സഹായിച്ച് സഹായിച്ച് വളക്കുന്ന വിദ്യയെ പറ്റി "കോളേജ് കുമാരിമാരെ എങ്ങനെ വശീകരിക്കാം" എന്ന പുസ്തകത്തില്‍ വായിച്ചതിന്‍ പ്രകാരം) എല്ലാത്തിനുമുപരി ഭാവിയില്‍ ഭവതിയുടെ കാമുകനാകാനുള്ള വിശാലമായ മനസ്സും സമാസമം കലര്‍ത്തി ഒരു ചിരി ചിരിച്ചു. തന്റെ കോളേജ് ജീവിതം മുഴുവന്‍ ആ ചിരിയുടെ മറുപടിയെ ആശ്രയിച്ചിരിക്കും എന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

അവള്‍ വീണ്ടും തന്നെ തന്നെ നോക്കുന്നുണ്ടല്ലോ. പ്രശ്നമാകുമോ? അതാ അവളും ചിരിക്കുന്നു. എന്റെ കര്‍ത്താവേ... കോളേജിലെ പെണ്‍കുട്ടികള്‍ ഭയങ്കര ഫ്രണ്ട്-ലി ആണെന്ന് പറഞ്ഞു കേട്ടപ്പം ഇത്രക്കും പ്രതീക്ഷിച്ചില്ല. അതോ ഞാന്‍ അത്രയ്ക്ക് ഗ്ലാമര്‍ ആണോ? തന്റെ ചിരിയിലുണ്ടായിരുന്ന എല്ലാ ഭാവങ്ങളും ആ ചിരിയിലില്ല. എന്നാലും ചിരിച്ചല്ലോ. ഇത്രയും കാലത്തിനിടക്ക് താനങ്ങോട്ടല്ലാതെ ഇങ്ങോട്ട് ഒരു ചിരി ഇതാദ്യമായിട്ടാണ്. ദൈവമേ ഇവള്‍ എന്റെ കോളേജില്‍ തന്നെ ആകണേ... അവന്‍ കല്ലട അമ്പലത്തില്‍ ഒരു ചുറ്റുവിളക്കും മാപ്രാണം കുരിശുപള്ളിയില്‍ ഒരു കൂട് മെഴുകുതിരിയും നേര്‍ന്നു (നിരീശ്വരവാദത്തിനോട് പോകാന്‍പറ; ഇവിടെ ദൈവം തന്നെ തുണ). അവന്‍ തന്റെ പഴയ ചിരി വീണ്ടും പൊടി തട്ടിയെടുത്തു മുഖത്ത് ഫിറ്റ് ചെയ്തു. അവളുടെ ചിരി തുടങ്ങിയേടത്തു തന്നെ നില്പാണ്. എന്തോ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉള്ള പോലെ. സാരമില്ല. കോളേജിലെത്തട്ടെ, നിന്റെ ട്രബിള്‍ ഒക്കെ മാറ്റി തരാം.

വെറുമൊരു ചിരി കൊണ്ട് കാമ്പസ്സുകളുടെ രോമാഞ്ചമാകാന്‍ പോന്ന ഒരു ലലനാമണിയെ വീഴ്ത്തിയതിന്റെ സംതൃപ്തിയില്‍ അവന്‍ ഒന്നു ഞെളിഞ്ഞിരുന്നു. ഭാവി പരിപാടികളെ കുറിച്ചു ഇപ്പഴേ ചില തീരുമാനങ്ങള്‍ എടുക്കണം. ഇന്നലെ വരെ നടന്ന പോലെ നടന്നാല്‍ പോര. ഒരു കാമുകന് ചേര്‍ന്ന രീതിയില്‍ വേണം നടപ്പും കാര്യങ്ങളും. കണ്ട അലമ്പ് പയ്യന്മാരുമായൊന്നും കമ്പനിയടിക്കരുത്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ കാമുകന്മാരുടെ ബുദ്ധിമുട്ടുകള്‍ വല്ലതും ബാക്കിയുള്ളവര്‍ക്ക് അറിയണോ... ഇങ്ങനെ ചിന്തകള്‍ മേഞ്ഞു മേഞ്ഞു അതിര്‍ത്തി വിട്ടു അങ്ങ് പാക്കിസ്ഥാനിലെത്തി. ഇടയ്ക്ക് വച്ചു നോക്കുമ്പോളുണ്ട് സുന്ദരി തന്റെ അച്ഛനെ വിളിച്ചുണര്‍ത്തുന്നു. 'എനിക്കാ നീലഷര്‍ട്ടിട്ട ചേട്ടനെ കെട്ടിച്ചു തരണം' എന്ന് പറയാനാവും. അതൊക്കെ പിന്നെ പറഞ്ഞാല്‍ പോരെടീ ഖൊച്ചു ഖള്ളീ...

തന്റെ ഊഹം പകുതി ശരിയാണ്; തന്നെ പറ്റി തന്നെയാണ് സംസാരം. ഇടയ്ക്ക് തന്നെ നോക്കുന്നുണ്ട്, ഇങ്ങോട്ട് വിരല്‍ ചൂണ്ടുന്നുമുണ്ട്. പക്ഷെ വിഷയം കല്യാണക്കാര്യമല്ല. അതുറപ്പാ... ആജാനുബാഹുവിന്റെ മുഖം അത്ര പന്തിയല്ല. അതിന് താന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ . . ഉവ്വോ? അവന്‍ കാര്യങ്ങളെ സ്വതന്ത്രമായി ഒന്നു കൂടി വിലയിരുത്തി നോക്കി. പുലരാന്‍ നേരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് എല്ലാവരും കിടന്നുറങ്ങുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ തീര്‍ത്തും അപരിചിതനായ ഒരുത്തന്‍ ചിരിച്ചു കാണിക്കുന്നു. ആ ചിരിക്ക് താന്‍ ഉദ്ദേശിച്ച അര്‍ത്ഥമായിരിക്കണമെന്നില്ല മറ്റുള്ളവര്‍ കൊടുക്കുക. അങ്ങനെയാണെങ്കില്‍ അതിന്റെ സ്വാഭാവികമായ പരിണാമം എന്തായിരിക്കും? തികച്ചും ദൌര്‍ഭാഗ്യകരമായിരിക്കും. അയാള്‍ ഇവിടെ വന്നു ചോദ്യം ചെയ്യും. തന്റെ അച്ഛന്‍ ഉണരും - മാനഹാനി, ആരോഗ്യനഷ്ടം - അതും കോളേജില്‍ ചേരുന്ന ദിവസം തന്നെ - ഇനി ഇതെങ്ങാനും കോളേജില്‍ അറിഞ്ഞു തന്നെ അവിടെ എടുക്കാതിരിക്കാനും മതി. ദൈവമേ, പറഞ്ഞതെല്ലാം തിരിച്ചെടുത്തു; അവള്‍ എന്റെ കോളേജില്‍ ആകരുതേ. ഒരു നിമിഷം കൊണ്ട് കാര്യങ്ങള്‍ തകിടം മറിയുന്നതോര്‍ത്ത് അവന്‍ നെടുവീര്‍പ്പിട്ടു. ആലോചിച്ചിട്ട് ഒരു ഒഴിവുകഴിവും കിട്ടുന്നില്ല. ഉറക്കത്തില്‍ ചിരിച്ചതാണെന്ന് പറഞ്ഞാലോ? അവള്‍ ഇപ്പോളും അങ്ങേരുടെ ചെവിയില്‍ എന്തോ പിറുപിറുക്കുകയാണ്. പ്രണയത്തിന്റെ ആദ്യദിനം തന്നെ കാമുകനെ ഒറ്റിക്കൊടുക്കുന്ന വഞ്ചകി. അവന്‍ ലോകത്തിലെ എല്ലാ സ്ത്രീകളെയും വെറുത്തു പോയി.

അതാ അയാള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കുന്നു. ഇങ്ങോട്ട് തന്നെയാണ് വരുന്നത് - ഇപ്പം അടി വീഴും. എണീറ്റ്‌ ഒറ്റ ഓട്ടം വച്ചു കൊടുത്താലോ? ഓടിയാല്‍ അച്ഛനോട് എന്ത് സമാധാനം പറയും? അവസാനം വരുന്നതു വരട്ടെ എന്ന് കരുതി അവന്‍ ഞാനീ നാട്ടുകാരനേ അല്ല എന്ന ഭാവത്തില്‍ പോക്കറ്റില്‍ നിന്ന് കിട്ടിയ റെയില്‍വേ ടിക്കറ്റ് എടുത്തു 'യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍' വായിച്ചു കൊണ്ടിരുന്നു.

ആജാനുബാഹു അതൊന്നും വകവയ്ക്കാതെ നേരെ വന്നു ചോദിച്ചു:

"വടക്കൂടന്‍ അല്ലേ?"

"അ.. അ . . . അ ... .. .. അതെ.."

"നവോദയയിലാണ് പഠിച്ചത്, അല്ലേ?"

"അതേ .. .. "

അവന്റെ തൊണ്ടയിലെ വെള്ളം ഇറങ്ങിപ്പോയി. ബസ് സ്റ്റോപ്പുകളിലെ പൂവാലന്മാരെ പിടിക്കാന്‍ പോലീസുകാര്‍ വേഷം മാറി നില്ക്കുന്ന പരിപാടി റെയില്‍വേ സ്റ്റേഷനിലും തുടങ്ങിയോ? എന്നാലും പേരും നാളും മനസ്സിലാവുന്നതെങ്ങനെ . . . ഇനി ഇയാള്‍ വല്ല CBI എങ്ങാനും ആണോ? വായ്നോട്ടം അത്ര വലിയ അന്താരാഷ്ട്ര കുറ്റമാണോ; തൂക്കിക്കൊല്ലാനുള്ള വകുപ്പൊന്നും ഇല്ലല്ലോ. ഇവര്‍ക്ക് വേറെ എന്തൊക്കെ അന്വേഷിക്കാന്‍ കിടക്കുന്നു?

പുള്ളി എന്തോ സിഗ്നല്‍ കൊടുത്തിട്ടാകണം, അവളും എണീറ്റ്‌ വന്നു.

"എന്നെ അറിയുമോ?"

നേരം കൊണ്ട് അച്ഛനും എണീറ്റു. എല്ലാം അവസാനിച്ചു; നാണം കെട്ടു . . . അടിക്കുള്ള സാധ്യത ഇപ്പോളും പൂര്‍ണ്ണമായി മാഞ്ഞിട്ടില്ല. ഭൂമി പിളര്‍ന്ന് ഞാനങ്ങ് പോയിരുന്നെങ്കില്‍.

"അറിയില്ല. ഞാന്‍ . . വെറുതെ സമയം കളയാന്‍ . . . നോക്കിയപ്പോള്‍ . . . ഉറക്കത്തില്‍ ചിരിച്ചപ്പോള്‍ . . അല്ലാതെ വേറൊന്നും . . ." അവന്റെ ശബ്ദം പുറത്തു വരുന്നുണ്ടായില്ല.

"ഞാനും നവോദയയില്‍ പഠിച്ചതാ . . നമ്മള്‍ എട്ടു വരെ ഒരു ക്ലാസ്സിലായിരുന്നു. . . പിന്നെ വേറെ സ്കൂളില്‍ ചേര്‍ന്നു. എനിക്ക് കണ്ടപ്പോളേ തോന്നി . . ."

അവള്‍ പിന്നെയും എന്തൊക്കെയോപറഞ്ഞു. നഷ്ടപ്പെട്ടു പോയ മാനം തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ അവന്‍ ഒന്നും കേട്ടില്ല.

Saturday, October 11, 2008

ഇതിഹാസം

ഒന്‍പതിലെ ഒരു മലയാളം ക്ലാസ്സില്‍ വച്ചായിരുന്നു അവന്‍ സ്വയം ഒരു ബുദ്ധിജീവിയായി അവരോധിച്ചത്. അന്നത്തെ പഠിപ്പിക്കലൊക്കെ തീര്‍ത്തിട്ട്, പിള്ളേര്‍ക്ക് ഇത്തിരി വിവരം വച്ചോട്ടെ എന്ന വ്യാമോഹത്തില്‍ സാറ് നോവലുകളെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഉച്ചക്ക് ഊണിന് മീന്‍ കാണുമോ അതോ വളിച്ച സാമ്പാര്‍ തന്നെയായിരിക്കുമോ എന്ന ടെന്‍ഷനില്‍ ആയിരുന്നതിനാല്‍ അവന്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും തികച്ചും യാദൃശ്ചികമായി മലയാളനോവലിന്റെ ചരിത്രം തന്നെ തിരുത്തിയ ഒരു നോവലിനെ പറ്റി സാറ് പറഞ്ഞത് അവന്‍ കേട്ടു. ഖസാക്കിന്റെ ഇതിഹാസം. ആ പേരു നല്ല പരിചയം ഉള്ള പോലെ. അത് ഞാന്‍ പണ്ടെങ്ങാണ്ട് വായിച്ചിട്ടുള്ളതാണല്ലോ, അത്ര വല്യ സംഭവമാണെന്നൊന്നും എനിക്കപ്പോള്‍ തോന്നിയില്ലല്ലോ.

എന്തായാലും സംഗതി കൊള്ളാം. സ്വതവേ മേലനങ്ങാന്‍ മടിയായത് കൊണ്ട് പുസ്തകവായന ഒരു ശീലമായി പ്രഖ്യാപിച്ചു പോന്നിരുന്ന സമയം (ഒരു പഠിപ്പിസ്റ്റ് / ബുദ്ധിജീവി ഇമേജ് കിട്ടും എന്ന ഗുണം കൂടി അതിനുണ്ട്). അതിന്റെ കൂടെ മലയാളത്തിന്റെ 'ചരിത്രസംഭവമായ' പുസ്തകം താന്‍ വെറും അഞ്ചില്‍ പഠിക്കുമ്പോള്‍ തന്നെ വായിച്ചിട്ടുണ്ട് എന്ന് അറിവ് കൂടിയായതോടെ പണ്ടേ ഒരഹങ്കാരിയായ താന്‍ അതിലും വലിയ എന്തൊക്കെയോ ആയതായി അവന് തോന്നി. അടുത്തിരിക്കുന്ന കൂട്ടുകാരനോട് അവന്‍ പറഞ്ഞു "ഇതൊക്കെ നമ്മളെത്ര കണ്ടതാ, ആ നോവല്‍ ഞാന്‍ ഒരു അഞ്ചു കൊല്ലം മുമ്പേ വായിച്ചതാ". കൂട്ടുകാരന്റെ മുഖത്ത് അദ്ഭുതവും ബഹുമാനവും പ്രതീക്ഷിച്ച അവന്‍ നിരാശനായി 'അതിനിപ്പം ഞാനെന്നാ വേണം, തലേം കുത്തി നില്‍ക്കണോ?' എന്നൊരു ഭാവമാണ് അവന്റെ മുഖത്ത് കണ്ടത്. പാവം, ഉച്ചയായില്ലേ... വിശക്കുന്നുണ്ടാവും. അതാണെന്നെ ഒരു വിലയുമില്ലാത്തത്. അവന്‍ ആശ്വസിച്ചു.

എന്തായാലും അന്നുമുതല്‍ അവന്‍ സ്വയം ഒരു ബുദ്ധിജീവിയായി പ്രഖ്യാപിച്ചു. ആരെങ്കിലും പുസ്തകങ്ങളെ കുറിച്ചു തര്‍ക്കിക്കാന്‍ വന്നാല്‍ ചോദിക്കും "നീ ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ?" ഒരു മാതിരി പെട്ടവനൊന്നും അങ്ങനെയൊരു സാധനത്തെപ്പറ്റി കേട്ടിട്ടുകൂടി ഇല്ലായിരുന്നു. ഒറ്റപ്പാലത്ത് നിന്നും സീനിയേര്‍സ് ഭാരതപ്പുഴ വഴി കടത്തിക്കൊണ്ടു വന്ന് അരമണിക്കൂറിനു അഞ്ചുരൂപ വച്ച് വാടകക്ക് കൊടുത്തിരുന്ന "ശരീരശാസ്ത്രപരമായ ചിത്രകഥ"കള്‍ക്കപ്പുറം വേറെയൊരു പുസ്തകത്തെക്കുറിച്ചും മിക്കവരും കേട്ടിട്ടില്ലായിരുന്നു. കേട്ടവരാരും തന്നെ വായിക്കാന്‍ മെനക്കെട്ടിട്ടുമില്ല. "നീയൊക്കെ കളിക്കുടുക്ക വായിച്ചു നടന്ന കാലത്തേ അതും അതിന്റെ അപ്പുറത്തൊള്ളതും വായിച്ചവനാ ഞാന്‍, അത് കൊണ്ടു എന്നോട് സ്പീച്ചാന്‍ വരുന്നതു സൂക്ഷിച്ചു മതി" എന്നൊരു കാച്ചങ്ങു കാച്ചുന്നതോടെ എല്ലാവനും മുട്ടുമടക്കും. അങ്ങനെ സാഹിത്യ ചൂഡാമണിയായി എതിരില്ലാതെ അവന്‍ വാണരുളി.

ബുദ്ധിജീവി എന്ന ഇമേജിനോട് നീതി പുലര്‍ത്താനായി ആള്‍ക്കാരെ ഞെട്ടിക്കുന്ന പേരുകളുള്ള പുസ്തകങ്ങള്‍ പിന്നെയുമവന്‍ വായിച്ചു. അങ്ങനെ വായിച്ചു വായിച്ചവന്‍ കോളേജിലെത്തി. അവിടെയും ഒരു ബുജി ഇമേജ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കടിച്ചാല്‍ പൊട്ടാത്ത പേരുള്ള പുസ്തകങ്ങള്‍ കൊണ്ടു നടക്കുന്ന ശീലം അവന്‍ കളഞ്ഞില്ല. ആരും മൈന്റ് ചെയ്തില്ല എന്നത് വേറെ കാര്യം. എന്നാലും മാ ഫലേഷു 'കഥാ'ചന എന്നാണല്ലോ, അവന്‍ കഥയും വായിച്ചോണ്ട് നടന്നു.

കോളേജിന് ഹോസ്റ്റല്‍ പോയിട്ട് സ്വന്തമായി ഒരു കെട്ടിടം പോലുമില്ലാതിരുന്നത് കൊണ്ട് അവനും കുറച്ചു കൂട്ടുകാരും കൂടെ ഒരു വീട് വാടകക്ക് എടുത്ത് അതിലായിരുന്നു പൊറുതി. വൈകുന്നേരങ്ങളില്‍ വീട്ടില്‍ 'സഭ' കൂടുമ്പോള്‍ സൂര്യന് കീഴെയുള്ള ഏതൊരു വിഷയത്തെ കുറിച്ചും അവര്‍ കൂലങ്കഷമായി ചര്‍ച്ച നടത്തിപ്പോന്നു (ഇടക്കൊക്കെ സൂര്യന് മീതെയുള്ള വിഷയങ്ങളും ചര്‍ച്ചക്കെടുക്കാറുണ്ട്). ആ ചര്‍ച്ചകളിലൂടെ അവര്‍ കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതാണെന്നും , തങ്ങള്‍ ശ്രമിച്ചിട്ട് വളയാത്ത പെണ്‍പിള്ളാര്‍ എല്ലാരും തന്നെ സുന്ദരികളായി വെറുതെ അഭിനയിക്കുന്നതാണെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ വെറും പൂതനമാരാണെന്നും മറ്റുമുള്ള ഒരുപാടു പ്രപഞ്ചസത്യങ്ങള്‍ കണ്ടെത്തി.

ഒരു ദിവസം തികച്ചും അവിചാരിതമായി അവരുടെ ഇടയില്‍ സാഹിത്യം സംസാരവിഷയമായി. സാധാരണഗതിയില്‍ ചര്‍ച്ചകളില്‍ ഒന്നും പങ്കെടുക്കാതെ കള്ളും കുടിച്ചു എവിടെയെങ്കിലും വീണ്, വീണിടത്തൊരു പാലാഴിയും തീര്‍ത്ത് അവിടം വിഷ്ണുലോകമാക്കാറുള്ള അവന്‍ അന്ന് തുടക്കം മുതലേ കത്തിക്കയറി. ചര്‍ച്ച തുടങ്ങി അധികം സമയമാവുന്നതിന് മുമ്പെ (ആദ്യത്തെ കുപ്പി തീരുന്നതിനു മുമ്പെ എന്ന് വായിക്കുക) അവന്‍ തന്റെ തുരുപ്പുശീട്ട് പുറത്തെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചും അതിന് മലയാളനോവല്‍ ചരിത്രവുമായുള്ള ഇഴപിരിക്കാനാവാത്ത ബന്ധത്തെക്കുറിച്ചും എല്ലാറ്റിലുമുപരി അഞ്ചാം ക്ലാസ്സില്‍ വച്ചേ അത് വായിച്ച തന്റെ മഹത്വത്തെ പറ്റിയും അവന്‍ വാചാലനായി. അപ്പോഴാണ്‌ കൂട്ടത്തില്‍ അല്പസ്വല്പം വായനയൊക്കെ ഉള്ള ഒരുത്തന്‍ ഇടയ്ക്കു കയറി ചോദിച്ചത്: "അതില്‍ മാജിക്കല്‍ റിയലിസം ഉണ്ട് എന്ന് ചിലര്‍ പറയുന്നുണ്ടല്ലോ.. നിനക്കെന്ത് തോന്നി?"

എങ്ങനെ എങ്ങനെ... മാജിക്കോ, ഖസാക്കിലോ? കര്‍ത്താവേ ഇവന് മാപ്പ് കൊടുക്കേണമേ... അറിയില്ലെങ്കില്‍ മിണ്ടാതിരുന്നു കൂടെ എന്ന ഭാവം മുഖത്ത് വരുത്തി അവന്‍ ആ അക്ഷരശൂന്യനെ തിരുത്തി "എടാ മണ്ടന്‍ കൊണാപ്പീ.. അത് മാജിക്ക് പുസ്തകമൊന്നുമല്ല, ഒരു നോവലാടാ വിവരദോഷി"

നന്നായി ഒന്നു ചമ്മുന്നത്‌ കാണാനായി കൂട്ടുകാരന്റെ മുഖത്ത് നോക്കിയ അവന്‍ കണ്ടത് വേറെ ഏതോ ഒരു ഭാവമായിരുന്നു. പുച്ഛരസം ആയിരുന്നു അതില്‍ മുന്നിട്ടു നിന്നിരുന്നത്. (അതിന് ശേഷം ആ ഭാവം അവന്‍ കണ്ടത് ജോലിക്ക് ജോയിന്‍ ചെയ്ത ദിവസം ലിനക്സ് എന്ന "പ്രോഗ്രാമിംഗ് ലാംഗ്വേജ്"നെ കുറിച്ചു പറഞ്ഞപ്പോള്‍ തന്റെ പ്രൊജക്റ്റ്‌ ലീഡറിന്റെ മുഖത്തായിരുന്നു)

കൂട്ടുകാരന്‍ അവനെ മൊത്തത്തില്‍ ഒന്നു ഇരുത്തി നോക്കിയിട്ട് മാജിക്കല്‍ റിയലിസവും മാജിക്കും തമ്മിലുള്ള 'ബന്ധം' വിവരിച്ചു.

ഓ.. ലത് -- നമ്മുടെ മാജിക്കല്‍ റിയലിസം... അതൊള്ളതാ.. അതിന് വിജയന്‍ കഴിഞ്ഞേ ആളുള്ളൂ. (ഒന്നും മനസ്സിലായില്ലെങ്കിലും വിട്ടു കൊടുക്കരുതല്ലോ).

പിന്നെ കൂട്ടുകാരന്‍ ഖസാക്കിന്റെ പല ഭാഗങ്ങളും ഉദ്ധരിച്ചു എന്തൊക്കെയോ പറഞ്ഞു.
നോ രക്ഷ... ഇനി ഇവന്‍ വേറെ വല്ല പുസ്തകത്തെ പറ്റിയെങ്ങാനുമാണോ പ്രസംഗിക്കുന്നത്? അതോ താന്‍ വായിച്ചതു വേറെ വല്ല... ഹേയ് അങ്ങനെ വരില്ല.

കേട്ടു കൊണ്ടിരുന്നവര്‍ ഇതിനകം ബോറടിച്ച് ഇവരെ ഉപേക്ഷിച്ചു അടുത്ത കുപ്പിയിലേക്ക്‌ കടന്നിരുന്നതു കൊണ്ട് അവന്‍ അധികം നാണം കെട്ടില്ല.

ഏതായാലും അന്നവന്‍ ഒരു തീരുമാനമെടുത്തു. ആ പൊസ്തകം ഒന്നു കൂടി വായിക്കണം. എന്താണീ മാജിക് എന്നറിയണമല്ലോ. അങ്ങനെ പിറ്റേന്ന് തന്നെ കാര്യവട്ടം പത്മവിലാസം വായനശാലയില്‍ അംഗത്വം എടുത്ത് ഖസാക്കിന്റെ ഇതിഹാസം തേടിപ്പിടിച്ചു വായന തുടങ്ങി. അതിന് പണ്ടു വായിച്ച സാധനവുമായി ഒരു സാമ്യവും ഉണ്ടായിരുന്നില്ല - ഒന്നും മനസ്സിലാവുന്നില്ല. പുതിയ പതിപ്പിറക്കിയപ്പോള്‍ അവര്‍ കഥ മാറ്റിക്കളഞ്ഞോ... പതുക്കെ പതുക്കെ മനസ്സിലായി; ബാലരമ വായിച്ചു നടക്കുന്ന അഞ്ചാം ക്ലാസ്സുകാരന് പറഞ്ഞിട്ടുള്ള സാധനമല്ല ഇത്... ഇതു കുറച്ചു കൂടിയ ഐറ്റം ആണ്; കൊറച്ചു ബുദ്ധിമുട്ടേണ്ടി വരും. മനസ്സിലാവാത്തത് മൂന്നാല് തവണ വായിച്ചും എന്നിട്ടും മനസ്സിലാവാത്തത് പോട്ടെന്നു വച്ചും രണ്ടാഴ്ച കൊണ്ടു അവന്‍ അവസാനത്തെ പേജ് എത്തി. എന്നിട്ടും മാജിക്ക് മാത്രം കണ്ടില്ല.

അവസാനത്തെ പാരഗ്രാഫായി: നായകനായ രവി നായികയെ കാണാന്‍ പോകാനായി ബസ്സ് കാത്ത് സ്റ്റോപ്പില്‍ നില്‍ക്കുന്നു - മഴ പെയ്യുന്നുണ്ട് -- എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ... ചുമ്മാ എന്തിനാ അവിടെ ഒരു പാമ്പിനെ പറ്റി എഴുതിയിരിക്കുന്നത്? ആ ഖണ്ഡിക രണ്ടു വട്ടം കൂടി വായിച്ചപ്പോള്‍ കാര്യങ്ങള്‍ ആകെ തിരിഞ്ഞു പോയ പോലെ. അതേ... അത് തന്നെ... എന്റെ കര്‍ത്താവേ ഇതെന്തേ ആദ്യം വായിച്ചപ്പോള്‍ കണ്ടില്ല... ലവനും ഇത് കണ്ടിരിക്കില്ല (ഇത്രേം ബുദ്ധിയുള്ള എനിക്ക് മനസ്സിലായില്ല; പിന്നെയല്ലേ). അവന്‍ ആര്‍ക്കിമിദീസിനെ പോലെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടു ഓടി.

രവിയെ പാമ്പ് കടിച്ചു.... രവിയെ പാമ്പ് കടിച്ചു....

അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന ഏതോ ഒരുത്തന്‍ ചാടി എണീറ്റ്‌ ചോദിച്ചു "എവിടെ.. ആരെയാ കടിച്ചത്"

അവനെ രണ്ടു പള്ള് പറഞ്ഞു കിടത്തിയിട്ട് അവന്‍ ഖസാക്കിലെ മാജിക്കിനെ പറ്റി വീരസ്യം പറഞ്ഞ മണ്ടനോട് ഏതോ രഹസ്യം വെളിപ്പെടുത്തുന്ന പോലെ പറഞ്ഞു: "അളിയാ, രവി ഖസാക്കില്‍ നിന്നും തിരിച്ചു പോകുന്നില്ല..."

"അതെ.. അവസാനം പുള്ളി പാമ്പ് കടിയേറ്റു മരിക്കും" -- പ്രതീക്ഷിച്ച പോലുള്ള അത്ഭുതമൊന്നും കൂടാതെ അവന്‍ പറഞ്ഞു. മുഖത്ത് വീണ്ടും പഴയ പുച്ഛരസം. "നീ ഇതു പണ്ടു വായിച്ചതാണെന്നല്ലേ പറഞ്ഞത്?"

ഓഹോ, അങ്ങനെയാണല്ലേ കാര്യങ്ങളുടെ കിടപ്പ്... എനിക്ക് മാത്രമെ ഇതു മനസ്സിലാവാത്തതുള്ളൂ... അപ്പൊ അതാണ്‌ മാജിക്ക് ... മനുഷ്യന് മനസ്സിലാവാത്ത തരത്തില്‍ എഴുതുന്ന മാജിക്ക്.

"ഇതല്ല ഞാന്‍ വായിച്ചത്.. വേറെ ഇതിഹാസം... വേറെ ഏതോ ഒരു വിജയന്‍ എഴുതിയ വേറേതോ ഒരു ഇതിഹാസം"

പത്തു കൊല്ലത്തോളം കൊണ്ടുനടന്ന ബുദ്ധിജീവിസ്ഥാനം അവന്‍ അന്നവിടെ വച്ച് രാജി വച്ചു.

Wednesday, October 8, 2008

ആദ്യാനുഭവം

പതിനൊന്നില്‍ പഠിക്കുമ്പോള്‍ നവോദയയില്‍ വച്ച് ആരോ ഒറ്റപ്പാലത്ത് നിന്നു കടത്തി കൊണ്ടു വന്ന ഒരു പൈന്റില്‍ രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് അത് പത്തുപേര്‍ ചേര്‍ന്ന് കുടിച്ചപ്പോള്‍ അതില്‍ പങ്കു പറ്റിയതാണ് അവന്റെ ആദ്യത്തെ 'മദ്യാനുഭവം'. വീട്ടിലും നാട്ടിലും അനവധി മദ്യപാനസദസ്സുകളില്‍ പ്രേക്ഷകനെന്ന നിലയില്‍ പങ്കെടുത്തെങ്കിലും (റിയാലിറ്റി ഷോകളില്‍ പ്രേക്ഷകരായി ഇരിക്കുന്നവരെ പോലെ തന്നെ; കുടിയന്മാര്‍ പറയുന്ന എല്ലാ 'തമാശകളും' ചിരിച്ചു വിജയിപ്പിക്കുക എന്നതാണ് മുഖ്യധര്‍മ്മം ) സ്വന്തമായി അന്തസ്സുള്ള ഒരു പെഗ്ഗടിക്കാന്‍ പിന്നെയും ഒരുപാടു കാത്തിരിക്കേണ്ടി വന്നു.

ഒടുവില്‍ ഒരു വൈകുന്നേരം കാര്യവട്ടത്ത് പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമായ ഒരു വീടിന്റെ ടെറസ്സില്‍ ഇരുന്ന് ചഞ്ചല്‍ (ഗുരവേ നമ), വിഷ്ണു തുടങ്ങിയ വലിയ വലിയ കുടിയന്മാരുടെ കൂടെയിരുന്ന് അവനും ബിനോയിയും അടക്കമുള്ള ഫ്രെഷേര്‍സ് ഹരിശ്രീ കുറിച്ചു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മുന്‍കൂര്‍ പ്ലാന്‍ ചെയ്തപ്രകാരം അംഗങ്ങളൊക്കെ കൃത്യസമയത്ത് വീട്ടില്‍ ഹാജരായി. കഴക്കൂട്ടത്തെ ബിവറേജെസിന്റെ ക്യൂവില്‍ നിന്ന് സാധനം വീട്ടിലെത്തിക്കുന്ന കാര്യം അനുഭവജ്ഞാനികളായവര്‍ ഏറ്റെടുത്തു. തുടക്കക്കാരെ സംബന്ധിച്ചേടത്തോളം അവിടെ പോയി ക്യൂ നില്‍ക്കുകയെന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. അതൊക്കെ കുടിയന്മാര്‍ ചെയ്യുന്ന കാര്യങ്ങളല്ലേ.

ഏതായാലും സംഗതി വീട്ടിലെത്തി. നിലത്തു വിരിച്ച ഒരു പഴയ പത്രത്തിന് ചുറ്റും ഉത്കണ്ഠാകുലരായി അവര്‍ ഇരുന്നു. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന സര്‍ക്കാരിന്റെ ദുഷ്പ്രചരണങ്ങള്‍ക്ക് കീഴ്പെട്ട്‌ കുടിക്കാതെ മാറി നില്‍ക്കുന്നവര്‍ കാണികളായി ചുറ്റും കസേരകളില്‍ ഇരുന്നു (ഇവരെ സൂക്ഷിക്കുക; അടുത്ത ദിവസം നടന്നതും നടക്കാത്തതുമായ എല്ലാ കഥകളും മാന്യന്മാരായ നിങ്ങളെ പറ്റി അടിച്ചിറക്കുന്ന നീചവര്‍ഗ്ഗം). പത്രത്തിന് ഒത്ത നടുവിലായി സുന്ദരനായ ആ ഒറ്റക്കണ്ണനെ (OCR Full bottle) പ്രതിഷ്ടിച്ചു. ചുറ്റും ചെറിയ ചെറിയ കടലാസുകളിലായി മിക്സ്ചര്‍, ബീഫ് ഫ്രൈ തുടങ്ങിയ അനുബന്ധ പൂജാസാമഗ്രികളും നിരത്തി വച്ചു. എല്ലാവരും ഉപവിഷ്ടരായപ്പോള്‍ മൂത്ത കുടിയനായ ഗുരു ആ സത്കര്‍മ്മം നടത്താന്‍ മുന്‍കയ്യെടുത്ത എല്ലാവര്‍ക്കും (share ഇട്ടവര്‍ക്ക്) ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ടു കര്‍മ്മങ്ങളിലേക്ക് കടന്നു.

എല്ലാവരും ശ്വാസം പിടിച്ചിരിക്കെ ഗുരു ആ തടിച്ചുരുണ്ട കുപ്പിയെ ശ്രീരാമന്‍ ത്രയംബകത്തെയെന്ന പോലെ നിഷ്പ്രയാസം ഇടത്തേ കൈ കൊണ്ടുയര്‍ത്തി ചെരിച്ചു പിടിച്ച് വലത്തേ കൈമുട്ട് കൊണ്ടു അടിവശത്ത് ഒരു കൊട്ട്. ക്ലിം- ഒരു ശബ്ദം കേട്ടു - കുപ്പി പൊട്ടിയോ ഈശ്വരാ... ടെക്സ്റ്റ് ബുക്ക് വാങ്ങാനുള്ള ഫണ്ടില്‍ തിരിമറി നടത്തിയ കാശ് വെള്ളമടിക്കാതെ തന്നെ വെള്ളത്തിലായല്ലോ കര്‍ത്താവേ എന്ന് പേടിച്ച് ഇരിക്കുമ്പോള്‍ അവന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം ഗുരു ചിരിച്ചു. എന്നിട്ട് ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന നിസ്സാര ഭാവത്തോടെ നിരത്തി വച്ച പ്ലാസ്റ്റിക് ഗ്ലാസ്സുകളിലേക്ക് അമൃത് പകര്‍ന്നു. അപ്പോഴാണ്‌ മനസ്സിലായത് കുപ്പിയല്ല, മറിച്ച് അതിന്റെ അടപ്പിന്റെ സീലാണ് പൊട്ടിയതെന്ന്. ഒഴിച്ച് കഴിഞ്ഞു നോക്കിയപ്പോളാണ് രസം; എല്ലാ ഗ്ലാസ്സുകളിലും സംഭവം കിറുകൃത്യം. തുല്യത വേണം തുല്യത വേണം എന്നൊക്കെ പറഞ്ഞു ബഹളം വയ്ക്കുന്നവര്‍ ഇവിടെ വന്ന് ഇതു കാണട്ടെ. അവന്‍ ആ മഹാനുഭാവനെ മനസ്സാ നമിച്ചു.

ഇതു ഞാന്‍ നിങ്ങള്‍ക്കായി നല്കുന്ന എന്റെ രക്തമാകുന്നു, ഇതില്‍ ആവശ്യത്തിനു വെള്ളമൊഴിച്ച് കുടിപ്പിന്‍ എന്ന് പറഞ്ഞു കൊണ്ട് ഗുരു ഗ്ലാസ്സുകള്‍ ശിഷ്യര്‍ക്ക് നീട്ടി. താലികെട്ട് കഴിഞ്ഞു മണ്ഡപത്തില്‍ വച്ച് ആദ്യമായി വരന്റെ കൈ പിടിക്കുന്ന നവവധുവിനെപ്പോലെ അവര്‍ മടിച്ചു മടിച്ച് കൈ നീട്ടി. "ആവശ്യത്തിന് വെള്ളം" എന്നുവച്ചാല്‍ എത്രയാണെന്ന് അവനറിയില്ലായിരുന്നു: പിന്നെ വെള്ളമല്ലേ, കാശൊന്നും കൊടുക്കണ്ടല്ലോ എന്ന് കരുതി നിറച്ചും ഒഴിച്ചു. എല്ലാവരും ഒഴിച്ചു കഴിഞ്ഞപ്പോള്‍ ഗുരു തന്റെ ഗ്ലാസ് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി പിടിച്ചു. അനുസരണയുള്ള ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്തു. അന്നവിടെ ആദ്യമായി കുടിക്കുന്നവര്‍ക്ക് ഒരു കാലത്തും കള്ളിന് മുട്ട് വരാതിരിക്കാനും (ഒന്നാം തീയതികള്‍, ഗാന്ധിജയന്തി എന്നീ മൂരാച്ചി ദിവസങ്ങള്‍ അടക്കം), കുടിച്ചു ബൈക്ക് ഓടിക്കുമ്പോള്‍ എതിരെ നിന്നു വേറൊരു കുടിയന്‍ ലോറിയോടിച്ചു വരുന്നതു പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാനുമായി രണ്ടു തുള്ളി മദ്യം ആത്മാക്കള്‍ക്ക് സമര്‍പ്പിച്ച ശേഷം അവര്‍ ആ പവിത്രമായ മന്ത്രം ഉരുവിട്ടു.

ചിയേര്‍സ്

ജീവിതത്തില്‍ ആദ്യമായി അത് പറഞ്ഞപ്പോള്‍ തന്നെ അവന് എന്തോ നേടിയ ഒരു ഫീലിംഗ് തോന്നി. ഇതിനെയാണോ ഫിറ്റാവുക എന്നൊക്കെ പറയുന്നത്? ഇനി എല്ലാവര്‍ക്കും കുടിക്കാം: ഗുരു കല്‍പ്പിച്ചു. അവന്‍ തന്റെ മധുചഷകം ചുണ്ടോടടുപ്പിച്ചു. അപ്പോളാണ് സിനിമയിലൊക്കെ ആള്‍ക്കാര്‍ മൂക്ക് പൊത്തി കുടിക്കുന്നതിന്റെ രഹസ്യം മനസ്സിലായത്. എന്തൊരു നാറ്റം. ഈ നാറുന്ന വെള്ളം കുടിക്കാന്‍ വേണ്ടിയാണോ ഈശ്വരാ ഇത്ര പാടു പെട്ടത്? മറ്റുള്ളവര്‍ ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു എന്നാലോചിച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോള്‍ പുതുമുഖമായ ബിനോയിയും നാണിച്ചു നില്‍ക്കുകയാണ്‌. ഗുരുമുഖത്തു നോക്കിയപ്പോള്‍ അവിടെ ശാന്തമായ ഒരു സാത്വികഭാവം മാത്രം - ഗ്ലാസ് അതിനകം കാലിയായി കഴിഞ്ഞു. എല്ലാമറിയുന്ന ഗുരു പറഞ്ഞു: മണമൊന്നും കാര്യമാക്കണ്ട, ഫസ്റ്റ് ടൈം ആകുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാവും; ഒറ്റവലിക്കു കുടിച്ച്‌ തീര്‍ത്താല്‍ മതി. അങ്ങനെ സിനിമയിലും ജീവിതത്തിലും കണ്ടിട്ടുള്ള എല്ലാ കുടിയന്മാരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അവന്‍ ഒരു വലിയങ്ങ് വലിച്ചു. മൂന്നാംക്ലാസ്സില്‍ വച്ചു അന്നനാളത്തെ പറ്റി പഠിച്ചിരുന്നെങ്കിലും അത് എവിടെയാണെന്ന് കൃത്യമായി അന്നാണ് അവന്‍ അറിഞ്ഞത്. പോകുന്ന വഴിയിലൊക്കെ അഗ്നിസ്ഫുലിംഗങ്ങള്‍ വാരിവിതറിക്കൊണ്ടാണ് ഒറ്റക്കണ്ണന്‍ വയറ്റിലെത്തിയത്. ഗ്ലാസ് താഴെ വയ്ക്കും മുമ്പേ ആരോ കുറച്ചു മിക്സ്ചര്‍ എടുത്തു തന്നിട്ട് എടുത്തു അണ്ണാക്കിലേക്ക് തട്ടാന്‍ പറഞ്ഞു : വായിലെ രുചി മാറുമത്രേ -- ഹൊ എന്തൊരു സ്നേഹമുള്ള മനുഷ്യര്‍. കണ്ണ് നിറഞ്ഞു പോയി (മിക്സ്ച്ചറിനു നല്ല എരിവായിരുന്നു).

ഏതായാലും അവന്‍ മിക്സ്ച്ചറും ബീഫുമൊക്കെയായി പെഗ്ഗ് രണ്ടെണ്ണം കൂടെ അകത്താക്കി മൊത്തം മൂന്നു പെഗ്ഗിന്റെ രാജാവായി ബാല്‍ക്കണിയിലൂടെ "സ്വര്‍ഗ്ഗത്തിലോ.. നമ്മള്‍ സ്വപ്നത്തിലോ..." എന്നിങ്ങനെ പാട്ടും പാടി തെക്കുവടക്കു നടന്നു. പാട്ടിന്റെ ഇടവേളയില്‍ അടുത്ത പെഗ്ഗിനായി ഗ്ലാസ് നീട്ടിയപ്പോള്‍ ഇവന്‍ കൊള്ളാമല്ലോ എന്ന ഭാവത്തോടെ ഗുരു വീണ്ടും മിക്സ് ചെയ്തു കൊടുത്തു. "എല്ലാവരുടെയും ശ്രദ്ധക്ക്: കുടിച്ച്‌ തുടങ്ങിയ ദിനം തന്നെ നാലു പെഗ്ഗ് കുടിച്ച വീരന്‍ ആരെന്നു ചോദിച്ചാല്‍ ആരുടെ പേരു പറയും? യെന്റെ പേരു പറയും.." എന്ന് വീരവാദവും മുഴക്കി അവന്‍ അതും അകത്താക്കി. ആദ്യത്തെ പെഗ്ഗ് അകത്തു പോയ അതേ വഴിയിലൂടെ അതും അകത്തു പോയി.

പക്ഷെ ഇത്തവണ എന്തോ ഒരു വ്യത്യാസം പോലെ. അകത്തു ചെന്ന ഒറ്റക്കണ്ണനും അവിടെ മുമ്പേ ഉണ്ടായിരുന്ന മിക്സ്ചര്‍-ബീഫ് ഇത്യാദികളും തമ്മില്‍ എന്തോ ഒരു ആഭ്യന്തര കലഹം ഉടലെടുത്തിട്ടുണ്ട്. വയറ്റില്‍ നിന്ന് ചില വെടിയൊച്ചയൊക്കെ കേള്‍ക്കുന്നു. ഇഞ്ചി കടിച്ച മങ്കി കണക്കെയുള്ള മുഖം കണ്ടപ്പോളേ കാര്യം മനസ്സിലായ ആരോ അവനെ സണ്‍ഷേയ്ടിന്റെ അടുത്തേക്ക് എത്തിച്ചു.
ശര്‍ര്‍ര്... മൂന്നു മിനിട്ട് നേരത്തേക്ക് അവിടെ ഇടിവെട്ടും പേമാരിയും മാത്രം... ആരൊക്കെയോ പുറത്ത് തടവുന്നു. ആരോ വെള്ളമെടുക്കാനോടുന്നു. വേറെ ആരോ സണ്‍ഷേയ്ട് വൃത്തികേടാക്കുന്നതിനെ പറ്റി പരാതി പറയുന്നു (നീചവര്‍ഗ്ഗം). എല്ലാം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ സണ്‍ഷേയ്ടില്‍ അന്ന് തിന്നതും കുടിച്ചതുമായ എല്ലാ സംഗതികളും ഒരു മാതിരി കള്ള് കുടിച്ച്‌ വാള് വച്ചാലെന്ന പോലെ കിടക്കുന്നുണ്ടായിരുന്നു. ആരോ അവനെ എവിടെയോ കൊണ്ട് കിടത്തി.

ഉറക്കം എണീക്കുമ്പോള്‍ അടുത്തുള്ള പള്ളിയില്‍ നിന്ന് ഞായറാഴ്ച കുര്‍ബാനയുടെ ബഹളം കേള്‍ക്കാമായിരുന്നു.

==ശുഭം==


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

Thursday, October 2, 2008

അവള്‍

ഞാനതറിഞ്ഞിരുന്നു

അവളും അതറിഞ്ഞിരുന്നു.

അവളറിഞ്ഞിരുന്നു എന്നും ഞാന്‍ അറിഞ്ഞിരിന്നു.

പക്ഷെ ഞാന്‍ അറിഞ്ഞിരുന്നു എന്ന്
അവള്‍ അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല

എല്ലാം അറിയാന്‍ ഞാനാര് . . .

Wednesday, October 1, 2008

മദ്യവിരുദ്ധം

മദ്യവിരുദ്ധ സെമിനാറിന്റെ ഈ ഭാഗം നിങ്ങള്‍ക്കായി അവതരിപ്പിച്ചത്

Hotel Paradise International (Bar attached)


ഇന്നത്തെ വാര്‍ത്ത‍:
മദ്യവിരുദ്ധ സെമിനാറിന്റെ ക്ഷണക്കത്ത്‌ മദ്യശാലയുടെ കവറില്‍

അല്ലേലും ഈ സെമിനാര്‍ എന്ന് പറഞ്ഞാല്‍ എന്താ സംഭവം? കുറേ 'സാംസ്കാരിക പ്രവര്‍ത്തകര്‍' വന്നു മാറി മാറി പ്രസംഗിക്കും. സാധാരണഗതിക്ക്‌ മിനിമം രണ്ടു മണിക്കൂര്‍ എങ്കിലും നീളും ഈ കലാപരിപാടി. രണ്ടെണ്ണം അടിച്ചില്ലേല്‍ പിന്നെങ്ങിനാ അത് സഹിച്ചു അത്രനേരം ഇരിക്കുന്നത്? അത് ബാറുകാര്‍ക്ക് നന്നായി അറിയാം. സെമിനാര്‍ പ്രേക്ഷകര്‍ ബാറന്വേഷിച്ചു ബുദ്ധിമുട്ടണ്ട എന്ന് കരുതി അവര്‍ സെമിനാര്‍ അങ്ങ് സ്പോണ്‍സര്‍ ചെയ്തു; അതിന് ഈ പത്രക്കാര്‍ക്കെന്താ?