Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Thursday, January 1, 2009

പാസ്പോര്‍ട്ട്

രാവിലെ പോകുമ്പോള്‍ ഇന്‍ ചെയ്തിരുന്ന ഷര്‍ട്ടെടുത്ത് പാതി പുറത്തിട്ട്, ഇടത്തേ കൈയില്‍ പിടിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിറച്ച ഫയല്‍ അലസമായി വീശി, ഇന്റര്‍വ്യൂവിന് വന്ന ഹിന്ദിക്കാരിയുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സിനെ പറ്റി ഏതോ കൂട്ടുകാരനോട് മൊബൈലില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് കൊണ്ടുള്ള ആ വരവ് കണ്ടപ്പോളേ അച്ഛന്‍ ഊഹിച്ചിരിക്കണം തുടര്‍ച്ചയായി ആറാമത്തെ ഇന്റര്‍വ്യൂവിനും ഞാന്‍ വിജയകരമായി പരാജയപ്പെട്ടെന്ന്. കാരണം അന്ന് രാത്രിയാണ് അച്ഛന്‍ എന്നോട് ആദ്യമായി പാസ്പോര്‍ട്ട് എടുക്കുന്ന കാര്യം സൂചിപ്പിച്ചത്. പുറത്ത് പോകാന്‍ എനിക്ക് വല്യ താല്‍പര്യമില്ല എന്നറിയാവുന്നത് കൊണ്ട് (നാട്ടില്‍ തന്നെ കിടന്ന് തെണ്ടാനായിരുന്നു എനിക്ക് താല്‍പര്യം) അച്ഛന്‍ നയതന്ത്രപരമായിട്ടാണ് കാര്യം അവതരിപ്പിച്ചത്. ഒരു ജോലിയൊക്കെ ആയാല്‍ പിന്നെ പാസ്പോര്‍ട്ടിന്റെ പുറകെ നടക്കാന്‍ സമയം ഉണ്ടാവില്ല, അതുകൊണ്ട് ഇപ്പോള്‍ തന്നെ എടുത്തു വയ്ക്കുന്നതാണ് ബുദ്ധി എന്നായിരുന്നു വാദം‍. ഒറ്റ നോട്ടത്തില്‍ തികച്ചും ന്യായം എന്ന് തോന്നാവുന്ന കാര്യം. പക്ഷേ അത് ഞാന്‍ ആറ് മാസക്കാലത്തോളം ഓരോ മുട്ടാപ്പോക്കും പറഞ്ഞ് നീട്ടികൊണ്ട് പോയത് അസൂയാലുക്കള്‍ പറയും പോലെ നാട്ടില്‍ നിന്നിട്ട് ഗുണം പിടിക്കാത്ത മകനെ “ധുഫായിയില്‍ ഒട്ടകപ്പാല്‍ കറക്കാനയക്കുമെന്ന്” ഭയന്നിട്ട് മാത്രമായിരുന്നില്ല. തികച്ചും ന്യായമായ മറ്റൊരു കാരണം കൂടെ അതിന്റെ പുറകില്‍ ഉണ്ടായിരുന്നു. എന്താണെന്ന് വച്ചാല്‍, പാസ്പോര്‍ട്ട് അപേക്ഷാഫോമില്‍ അവര്‍ വിദ്യാഭ്യാസ യോഗ്യത ചോദിക്കുന്നുണ്ട്; അതിനിപ്പം എന്താണെന്നാവും? വിശദമാക്കേണ്ടിയിരിക്കുന്നു.
എഞ്ചിനീയറിംഗ് കോഴ്സും തീര്‍ന്ന് റിസള്‍ട്ടും വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും ചില സാങ്കേതികതടസങ്ങള്‍ കാരണം ഞാന്‍ അന്നൊരു 'മുഴുവന്‍ എഞ്ചിനീയര്‍‌' ആയിട്ടുണ്ടായിരുന്നില്ല. എല്ലാ പേപ്പറുകളും പാസ്സായാലേ സര്‍ട്ടിഫിക്കറ്റ് തരൂ എന്നുള്ള മൂരാച്ചി നിയമത്തിന്റെ രക്തസാക്ഷിയായിരുന്നു ഞാനും എന്നര്‍ത്ഥം. വീട്ടില്‍ അറിഞ്ഞാല്‍ ദോഷമല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവില്ല എന്നറിയാമായിരുന്നത് കൊണ്ട് ഞാനീ വാര്‍ത്ത ആരെയും അറിയിക്കാന്‍ നിന്നില്ല. ഇന്റര്‍വ്യൂവിനും മറ്റും പോകാനുള്ള സൌകര്യാര്‍ത്ഥം എന്ന വ്യാജേന കഴക്കൂട്ടത്ത് ഒരു പാര്‍ട്ട്-ടൈം ബിപിഓ ജോലിയും പാര്‍ട്ട്-ടൈം തൊഴിലന്വേഷണവും ഫുള്‍ടൈം വായ്നോട്ടവുമായി അങ്ങ് കഴിഞ്ഞു കൂടി. അവിടെയാകുമ്പോള്‍ ടെക്നോപാര്‍ക്ക് തൊട്ടടുത്തായത് കൊണ്ട് വളരെയെളുപ്പം ജോലി കിട്ടും എന്നാണ് വീട്ടില്‍ പറഞ്ഞ് പിടിപ്പിച്ചത്. (പറയുമ്പം എല്ലാം പറയണമല്ലോ, ഞാനും അങ്ങനെ മോഹിച്ചിരുന്നു; ഡെയ്‌ലി രാവിലെ HR മാനേജര്‍മാര് ഗീതാഞ്ജലി ഹോട്ടലിന്റെ മുന്നില്‍ വന്ന് മാര്‍ക്കറ്റിലെ പോലെ Java അറിയാവുന്നവരുണ്ടോ, DotNet പഠിച്ചവരുണ്ടോ എന്നൊക്കെ വിളിച്ചുകൂവി ആളെക്കൂട്ടി, വരുന്നവര്‍ക്കൊക്കെ പതിനായിരങ്ങള്‍ ശമ്പളം കൊടുക്കുന്ന ഒരു സുന്ദരന്‍ സ്ഥാപനമായിരുന്നു എന്റെ മനസ്സിലെ ടെക്നോപാര്‍ക്ക്. എല്ലാ പേപ്പറും പാസ്സായവരെപ്പോലും എക്സ്പീരിയന്‍സ് ഇല്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന് പിന്നീടാണ് മനസ്സിലായത്. പിന്നെയല്ലേ വെറും ഇഞ്ചിനീരായിരുന്ന എന്നെ)
ഏതായാലും കമ്പനികള്‍ക്ക് ബയോഡാറ്റ അയച്ച് കൊടുക്കുമ്പോള്‍ ബി-ടെക്ക് ഫസ്റ്റ് ക്ലാസ്സ് എന്നൊക്കെ തട്ടി വിടുന്നത് പോലെ പാസ്പോര്‍ട്ടിന്റെ ഫോമില്‍ നമ്മുടെ ആഗ്രഹങ്ങള്‍ എഴുതി വയ്ക്കാന്‍ പറ്റില്ലല്ലോ; അതില്‍ സത്യം തന്നെ വേണ്ടേ എഴുതാന്‍്. അങ്ങനെ ആ സത്യസന്ധമായ പാസ്പോര്‍ട്ട് കയ്യില്‍ കിട്ടുമ്പോള്‍ വിദ്യാഭ്യാസയോഗ്യതയുടെ സ്ഥാനത്ത് പത്താം ക്ലാസ്സും ഗുസ്തിയും എന്ന് കണ്ടാല്‍ അതുവരെ അതിവിദഗ്ധമായി വീട്ടുകാരില്‍ നിന്ന് മറച്ച് വച്ച കഥകളൊക്കെ പൊളിയുമെന്നെനിക്കറിയാമായിരുന്നു; അതോടെ എന്റെ ആപ്പീസ് പൂട്ടുമെന്നും. അതുകൊണ്ടാണ് പാസ്പോര്‍ട്ടിന്റെ കാര്യം ചോദിക്കുമ്പോളൊക്കെ ഞാന്‍ നോക്കാം - സമയമാകട്ടെ - ഇന്ന് ഓഫീസര്‍ ലീവായിരുന്നു - എന്നൊക്കെ ഓരോ നുണയും പറഞ്ഞ് നീട്ടിക്കൊണ്ട് പോയത്. (പാസ്പോര്‍ട്ടില്‍ വിദ്യാഭ്യാസയോഗ്യത പ്രിന്റ് ചെയ്യില്ല എന്ന് ഞാനറിഞ്ഞത് വളരെ വൈകിയാണ്). റിസള്‍ട്ട് വരുന്നത് വരെ എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കണം; റിസള്‍ട്ട് വന്നാല്‍ പിന്നെ രണ്ടാം ദിവസം സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കിട്ടുന്നു, മൂന്നാം ദിവസം പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നു, ഒട്ടകത്തിന്റെ കാര്യം പറയാന്‍ അച്ഛന് അവസരം കിട്ടും മുന്‍പേ ടെക്നോപാര്‍ക്കില്‍ തന്നെ പതിനായിരങ്ങളുടെ ജോലി കിട്ടുന്നു, ജോയിന്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഓണ്‍സൈറ്റിന് അമേരിക്കയില്‍ പോകുന്നു, കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നു... എന്നിങ്ങനെ ചെറിയ ചെറിയ മോഹങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ എന്തുചെയ്യാം, വരാനുള്ളത്‌ ടാസ്കി പിടിച്ചും വരും എന്നാണല്ലോ; അത് റിസള്‍ട്ടിന്റെ രൂപത്തില്‍ വന്നു. പതിവ് പോലെ ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു; എല്ലാ മനുഷ്യരുമല്ല, ഞാനെന്ന മനുഷ്യന്‍ മാത്രം മോഡറേഷന്റെ വക്കില്‍ തട്ടി വീണു വീരമൃത്യു വരിച്ചു. ഇത്തരം അപ്രിയസത്യങ്ങള്‍ വീട്ടിലറിയുന്നത് ആരോഗ്യത്തിനു ഹാനികരമായതിനാല്‍ ഞാനാ വാര്‍ത്ത‍ തൃശൂര്‍ എഡിഷനില്‍ കൊടുത്തില്ല. പക്ഷെ പാസ്പോര്‍ട്ടിന്റെ കാര്യം പിന്നെയും നീട്ടിക്കൊണ്ട് പോകാന്‍ പറ്റാതായി.
അവസാനശ്രമം എന്ന നിലക്ക് പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന കൈക്കൂലിയെ പറ്റി അച്ഛനോട് ഞാനൊരു ഗിരിപ്രഭാഷണം നടത്തി. കൈക്കൂലി രാജ്യപുരോഗതിയെ തുരങ്കം വയ്ക്കുമെന്നും, എനിക്കിപ്പോള്‍ പ്രത്യേകിച്ച് വിസയൊന്നും ശരിയായി നില്‍ക്കുന്ന സമയം അല്ലാത്തതിനാല്‍ ഒരു പാസ്പോര്‍ട്ട് എടുക്കുന്നതും അതിനായി കൈക്കൂലി കൊടുക്കുന്നതും അനാവശ്യമായി അഴിമതിയെ പ്രോത്സാഹിപ്പിക്കലാണെന്ന് വരെ പറഞ്ഞ് കളഞ്ഞു. പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ കൊടുക്കുന്ന കൈമടക്ക്‌ വെറും ആചാരം മാത്രമാണെന്നും നിനക്കു ധൈര്യവും മിടുക്കുമുണ്ടെങ്കില്‍ ഫീസിനേക്കാള്‍ പത്തു നയാപൈസ കൂടുതല്‍ കൊടുക്കാതെ സാധനം കയ്യില്‍ കിട്ടുമെന്നും പറഞ്ഞ് അച്ഛന്‍ അവിടെയും എന്നെ തോല്‍പ്പിച്ചു. അധികം തോല്‍വികള്‍ ഏറ്റുവാങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ട് വരുന്നത് വരട്ടെ, നാളെ തന്നെ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യാമെന്ന് ഞാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ഒരു തീരുമാനം കൂടെ എടുത്തു "പാസ്പോര്‍ട്ടിനായി നയാപൈസ കൈക്കൂലി ഞാന്‍ കൊടുക്കുന്നതല്ല". ധാര്‍മ്മികബോധം കൂടിപ്പൊയതോ അല്ലെങ്കില്‍ വേലയും കൂലിയും ഇല്ലാതെ തെക്കുവടക്ക് നടക്കുന്നവന് ലോകത്തോട് തോന്നിയ പ്രതിഷേധമോ ഒന്നുമല്ല ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ കാരണം. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ അപ്ലിക്കേഷന്‍ എങ്ങാനും തള്ളിപ്പോയാല്‍ രക്ഷപ്പെട്ടല്ലോ. അടുത്ത ചാന്‍സിന് കിട്ടാന്‍ ബാക്കിയുള്ള പേപ്പര്‍ കൂടി എഴുതിയെടുത്തിട്ട് അന്തസ്സായി പാസ്പോര്‍ട്ട് എടുക്കാമല്ലോ. എങ്ങനെയുണ്ടെന്റെ പുത്തി?
അങ്ങനെ വിദ്യാഭ്യാസത്തിന്റെ കോളത്തില്‍ പത്താം ക്ലാസും ഗുസ്തിയും എന്നെഴുതിയ അപേക്ഷാ ഫോമും പത്താം ക്ലാസ്സ് പാസായ വകയില്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റുകളുമായി പിറ്റേന്ന് തന്നെ ഞാന്‍ തിരുവനന്തപുരത്തെ പുളിമൂടുള്ള ഹെഡ്പോസ്റ്റ് ഓഫീസില്‍ ഹാജരായി. അവിടെ ആരെങ്കിലും കൈക്കൂലി ചോദിക്കുമെന്നും, ഇല്ല എന്നു ഞാന്‍ മറുപടി പറയുന്നതോടെ അപേക്ഷ തള്ളുമെന്നുമായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ അവിടെ വേരിഫിക്കേഷന് ഇരുന്നിരുന്ന ഉദ്യോഗസ്ഥന്‍ എന്നെ തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. ഏതാണ്ട് ഇരുപത്-ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുപയ്യനായിരുന്നു; ജോലിക്ക് ചേര്‍ന്നിട്ട് അധികം കാലമാകാത്തത് കൊണ്ടോ അതോ ശരിക്കും സത്യസന്ധനായത് കൊണ്ടോ എന്തോ, പുള്ളി കൈക്കൂലിയെ പറ്റി ഒരക്ഷരം മിണ്ടിയില്ല. ഇനി ചിലപ്പോള്‍ വല്ല ആംഗ്യഭാഷയിലൂടെയോ മറ്റോ ആണ് കാശ് ചോദിക്കുന്നതെങ്കില്‍ മനസ്സിലാവാതെ പോകരുതല്ലോ എന്ന് കരുതി ഞാന്‍ പുള്ളിയുടെ എല്ലാ ചേഷ്ടകളും സൂക്ഷ്മതയോടെ നിരീക്ഷിച്ചു. പക്ഷേ ആ മാന്യന്‍ എല്ലാ പേപ്പറുകളും പരിശോധിച്ച് കിറുകൃത്യം ഫീസും വാങ്ങിയ ശേഷം രണ്ട് രണ്ടര മാസത്തിനുള്ളില്‍ എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പോലീസുകാരന്‍ എന്റെ വീട്ടില്‍ വന്ന് ഞാന്‍ ഞാന്‍ തന്നെയാണെന്നും പാസ്പോര്‍ട്ടിന് സര്‍വ്വഥാ യോഗ്യനാണെന്നും ഉറപ്പു വരുത്തുന്ന ചടങ്ങു കൂടെ കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് കയ്യില്‍ കിട്ടുമെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. രണ്ട് മാസം കഴിഞ്ഞ് വരുമെന്ന് പറഞ്ഞ ആ ഏമ്മാന്‍ കൈക്കൂലിയുടെ മൊത്തക്കച്ചവടക്കാരനായിരിക്കും എന്ന് അടുത്ത കാലത്ത് പാസ്പോര്‍ട്ട് എടുത്ത കൂട്ടുകാരുടെ അനുഭവങ്ങളില്‍ നിന്നും എനിക്കറിയാമായിരുന്നു. പുള്ളി കാശ് ചോദിക്കുമ്പോള്‍ കൈ മലര്‍ത്തിക്കാണിച്ചാല്‍ മതി; എന്തെങ്കിലും ഗുലുമാല് കണ്ടുപിടിച്ച് അപേക്ഷ തള്ളുന്ന കാര്യം അങ്ങേരായിക്കോളും എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു. എന്റെ കാര്യത്തില്‍ ചെറിയൊരു ഗുലുമാലുണ്ടായിരുന്നു താനും.
അതായത്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നമ്മള്‍ എവിടെയൊക്കെ താമസിച്ചിട്ടുണ്ടോ അവിടങ്ങളിലെയൊക്കെ അഡ്രസ് പ്രൂഫ് ഹാജരാക്കണമെന്നാണ് നിയമം. ഞാന്‍ അപ്പോള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊറുതി തുടങ്ങിയിട്ട് ഒന്നൊന്നര വര്‍ഷമായിരുന്നെങ്കിലും അതില്‍ ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു. അഡ്രസ് പ്രൂഫായി ഞാന്‍ വച്ചിരുന്നത് ഒരു ബാങ്ക് സ്റ്റേറ്റ്മെന്റായിരുന്നു. ആ ബാങ്കില്‍ ഞാന്‍ അക്കൌണ്ട് തുറന്നിട്ട് ഒന്‍പത് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഫലത്തില്‍ കഴിഞ്ഞ ഒന്‍പത് മാസത്തെ പ്രൂഫേ എന്റെ കയ്യിലുള്ളൂ എന്നര്‍ത്ഥം. സത്യത്തില്‍ അതിന്റെ ആവശ്യമേ ഉള്ളൂ താനും. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന് തെളിവ് വേണം എന്നേ നിയമം പറയുന്നുള്ളൂ. ബാക്കി മൂന്നുമാസം ഞാന്‍ വേറെ എവിടെയെങ്കിലുമാണ് താമസിച്ചിരുന്നതെന്ന് അവര്‍ കണ്ടെത്താത്തിടത്തോളം കാലം സാങ്കേതികമായി കുഴപ്പമില്ല. പക്ഷേ പോലീസുകാ‍ര്‍ അത് വലിയ പ്രശ്നമാണെന്ന് പറഞ്ഞ് അതിന്റെ പേരില്‍ കുറച്ച് കാശ് പിടുങ്ങുമെന്ന്‍ എനിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു.
ഏതായാലും പതുക്കെ പതുക്കെ ഞാനീ കാര്യമങ്ങ് മറന്നു. (ഓര്‍ക്കാന്‍ വേറെ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നല്ലോ, അടുത്ത പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യണം, പുസ്തകങ്ങള്‍ സംഘടിപ്പിക്കണം, എല്ലാറ്റിലുമുപരിയായി പഠിക്കണം...) അച്ഛന്‍ ഇടക്കിടെ വിളിച്ചു വേരിഫിക്കേഷന്‍ എന്തായി എന്ന് ചോദിച്ചു കൊണ്ടിരുന്നു; കൂട്ടത്തില്‍ മിടുക്കുണ്ടെങ്കില്‍ കൈക്കൂലി കൊടുക്കാതെ പാസ്പോര്‍ട്ട് എടുക്കാനുള്ള വെല്ലുവിളിയും തുടര്‍ന്ന് പോന്നു. ഒന്നൊന്നര മാസം കഴിഞ്ഞൊരു ദിവസം ഉച്ചതിരിഞ്ഞ് എന്റെ മൊബൈലിലേക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് വേരിഫിക്കേഷന് വേണ്ടിയുള്ള വിളി വന്നു. പറഞ്ഞ് വന്നപ്പോള്‍ വിളിക്കുന്ന പോലീസുകാരന് ഞങ്ങള്‍ താമസിക്കുന്ന വീടുമറിയാം അവിടെ ഞങ്ങള്‍ കുറേ മാന്യന്മാരായ പയ്യന്മാരാണ് താമസിക്കുന്നതെന്നുമറിയാം. പുള്ളിക്കാരന്‍ നേരത്തെ വേറെ ഒരുത്തന്റെ വേരിഫിക്കഷന് വേണ്ടി അവിടെ വന്നിട്ടുള്ളതാണ്. അയാള്‍ ഇതിന്റെ സ്പെഷ്യല്‍ ആപ്പീസറാണത്രേ. അതുകൊണ്ട് ഏമ്മാന്‍ എന്നോട് സ്റ്റേഷനില്‍ ചെല്ലാന്‍ പറഞ്ഞു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് മൂന്നരക്കുള്ള ശുഭമുഹൂര്‍ത്തത്തിലേക്ക് ഒരു അപ്പോയിന്റ്മെന്റും ഫിക്സ് ചെയ്തു.
അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു പോലീസ് സ്റ്റേഷനില്‍ കയറുകയാണ്. അതിന് മുന്‍പ് റോഡില്‍ നിന്ന് മാത്രമേ ഞാന്‍ ഒരു പോലീസ് സ്റ്റേഷന്‍ കണ്ടിട്ടുള്ളൂ - പിന്നെ സിനിമയിലും. വെറുതേ വഴിയിലൂടെ നടന്ന് പോവുകയായിരുന്ന ഉദയകുമാറിനെ പിടിച്ചു കൊണ്ടു പോയി ഉരുട്ടിക്കൊന്ന സംഭവം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണത്. ആ സംഭവം നടന്ന സ്റ്റേഷനില്‍ നിന്നും 20 കി.മീ. മാത്രം ദൂരെയുള്ള ഒരു സ്റ്റേഷനിലേക്കാണ് കൈക്കൂലി കൊടുക്കില്ലെന്ന പിടിവാശിയുമായി എന്റെ പോക്കെന്നോര്‍ക്കണം. അത് കൊണ്ട് തന്നെ സ്വാഭാവികമായും ചില്ലറ പേടിയൊക്കെ തോന്നിയിരുന്നു. ആ പേടിയുമായി പിറ്റേന്ന് ഉച്ച തിരിഞ്ഞു മൂന്നര മണിയോടെ ഞാന്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി. വാതില്‍ക്കല്‍ തന്നെ ഒരു സാറ് ലാത്തിയും വീശി ചോദ്യചിഹ്നം പോലെ നില്‍ക്കുന്നുണ്ടായിരുന്നു. താന്‍ ലാത്തി മാത്രമല്ല വീശാറുള്ളതെന്ന് അയാളുടെ ചുവന്ന കണ്ണുകള്‍ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. പഞ്ചപുച്ഛങ്ങളും പിന്നെ പോരാന്‍ നേരം കൂട്ടുകാരില്‍ നിന്നും കടം വാങ്ങിയ കുറച്ച് പുച്ഛങ്ങളും* അടക്കിപ്പിടിച്ച്, പരമാവധി വിനയം കലര്‍ത്തിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.
"പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ ... ഇന്നു വരാന്‍ പറഞ്ഞിരുന്നു... "

ഇത് തനിക്കുള്ള കോളല്ലെന്ന് കണ്ട ലാത്തിക്കാരന്‍ അലസമായി ഇടതു വശത്തുള്ള ഒരു മുറിയിലേക്ക് വിരല്‍ ചൂണ്ടി. ആ ചൂണ്ടുവിരലിനെ പിന്തുടര്‍ന്ന് ഞാന്‍ ഒരു കൊച്ചു മുറിയിലെത്തി. അവിടെ മൂന്നു മേശകള്‍ ഉണ്ടായിരുന്നു. യൂണിഫോമിട്ട രണ്ടു പേരും ഒരു സിവിലനും ആ മേശകള്‍ക്ക് പിന്നില്‍ അരുളി കൊണ്ടു. അതില്‍ ഒരു വലിയ അലമാരയുടെ മുന്നില്‍ പുകയില മുറുക്കി കൊണ്ടിരുന്ന സിവിലന്‍ സാറായിരുന്നു വേരിഫിക്കേഷന്റെ സാറ്.

"പാസ്പോര്‍ട്ട് വേരിഫിക്കേഷന്... ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് വരാന്‍ പറഞ്ഞിരുന്നു". ഞാന്‍ വീണ്ടും വിനീതനായി മൊഴിഞ്ഞു.

“ആ.. കേറി വാ”

ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ പുള്ളി എന്നെ അകത്തേക്ക് വിളിച്ചു. വായിച്ചു കൊണ്ടിരുന്ന മനോരമ ആഴ്ചപ്പതിപ്പ് മടക്കി മേശപ്പുറത്ത് വച്ചിട്ട് ഏമ്മാന്‍ എഴുന്നേറ്റ് ജനലിനടുത്ത് പോയി വായിലുണ്ടായിരുന്ന പാന്‍പരാഗ് പുറത്തേക്ക് നീട്ടിത്തുപ്പി. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് ശംഭു എടുത്ത് അതിന്റെ കവര്‍ വിദഗ്ധമായി തുറന്ന് കുറച്ച് ശംഭു ഇടത്തേ കയ്യിലേക്കിട്ടു. അതിനെ വലത്തേ കൈ കൊണ്ടൊന്ന് ഞെരടി പതം വരുത്തി, ആ മിശ്രിതം വലത്തേ തള്ള വിരലും ചൂണ്ട് വിരലും കൊണ്ട് എടുത്ത്, ശക്തിയായി ഒന്ന് കുടഞ്ഞിട്ട് വായ തുറന്ന് അതിനെ ചുണ്ടിയും പല്ലിന്‍റെയും ഇടയില്‍ ഫിറ്റ് ചെയ്തതോടെ പുള്ളി കര്‍മ്മനിരതനായി.

“പേരെന്താണെന്നാ പറഞ്ഞത്?”

ഞാന്‍ പേര് പറഞ്ഞു. പുള്ളി എന്റെ ഫയല്‍ തപ്പിയെടുത്തു. തുടക്കം മുതല്‍ അവസാനം വരെ മറിച്ച് നോക്കി അവിടെയും ഇവിടെയും ചുമ്മാ കുറേ വരയൊക്കെ വരച്ചു. എത്ര കാലമായി തിരുവനന്തപുരത്ത് വന്നിട്ട്? സ്വന്തം സ്ഥലം എവിടെയാണ്? ഇപ്പോള്‍ എന്ത് ചെയ്യുന്നു? ഇപ്പോഴത്തെ വീട്ടില്‍ എത്ര കാലമായി താമസിക്കുന്നു? എന്നിങ്ങനെ കുറേ ചോദ്യങ്ങളും ചോദിച്ചു. അതിനൊക്കെ മണി മണി പോലെ ഞാന്‍ ഉത്തരവും പറഞ്ഞു. കമ്പനിയിലെ എന്റെ സൂപ്പര്‍വൈസറുടെ പേരും അത് പോലെ കുറച്ച് വിശേഷങ്ങളും കൂടെ ചോദിച്ചിട്ട് എന്നോട് ഓഫീസ് ഐ.ഡി. കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. അത് കൊടുത്തപ്പോള്‍ അതിന്റെ ഒരു കോപ്പി വേണമെന്നായി. ഓടിപ്പോയി അതിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് കൊണ്ട് വന്ന് കൊടുത്തതോടെ പുള്ളിയുടെ ചോദ്യങ്ങളുടെ സ്റ്റോക്ക് തീര്‍ന്നു. ഗൌരവം നിറഞ്ഞ ഒരു മൂളലോടെ ഏമ്മാന്‍ ഫയല്‍ അടച്ചിട്ട് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പോകുന്ന വഴി മുഖം കൊണ്ട് എന്തോ ഒരു ആക്ഷനും കാണിച്ചു. വായില്‍ കിടക്കുന്ന ശംഭു തുപ്പിക്കളയാനോ മറ്റോ പോയതായിരിക്കുമെന്ന് കരുതി ഞാന്‍ അവിടെ തന്നെ മര്യാദാരാമനായി കാത്ത് നിന്നു. സര്‍ക്കാര്‍ ഓഫീസിലിരുന്ന് പാക്ക് ചവക്കുന്നത് അത്രക്ക് പിടിച്ചില്ലെങ്കിലും കാര്യങ്ങളുടെ മൊത്തത്തിലുള്ള പോക്കില്‍ ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു. കയറി വന്നയുടനെ പേഴ്സും പിടിച്ച് വാങ്ങി എന്നെ പിടിച്ച് ലോക്കപ്പിലിടുമെന്നൊക്കെയായിരുന്നു ഞാന്‍ ധരിച്ച് വച്ചിരുന്നത്. വെറും പത്ത് ശതമാനം മാത്രം വരുന്ന കൈക്കൂലിക്കാരാ‍യ പോലീസുകാര്‍ ബാക്കി തൊണ്ണൂറ് ശതമാനത്തിനും ചീത്തപ്പേരുണ്ടാക്കി വയ്ക്കുന്നതിനെക്കുറിച്ച് ആ അടുത്ത് എവിടെയോ വായിച്ചത് ശരിയാണെന്ന് വരെ തോന്നിപ്പോയി.

ആ തോന്നല്‍ ക്ഷണികമായിരുന്നു. രണ്ട് മിനിട്ടോളം കഴിഞ്ഞപ്പോള്‍ ഏമ്മാന്‍ തിരിച്ച് വന്ന് എന്നെ വിളിച്ചു. “പുറത്തേക്ക് വരാന്‍ പറഞ്ഞിട്ട് താനെന്താടോ ഇവിടെ തന്നെ നിന്ന് പരുങ്ങുന്നത്?”

ഓഹോ.. അപ്പോള്‍ ഇറങ്ങിപ്പോകാന്‍ നേരം കാണിച്ച ആക്ഷന്റെ അര്‍ത്ഥം അതായിരുന്നല്ലേ? എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. വേരിഫിക്കേഷന്റെ നടപടികളൊക്കെ കഴിഞ്ഞു; ഇനി ആരോരുമറിയാതെയെന്ന പോലെ നൂറോ ഇരുന്നൂറോ രൂപാ ആ തൃക്കൈയ്യിലോട്ട് കൊടുക്കുന്ന ചടങ്ങ് മാത്രമേ ബാക്കിയുള്ളൂ. കൊടുക്കില്ല എന്ന് പറയാനുള്ള ധൈര്യക്കുറവ് കാരണം ഞാന്‍ തിരിച്ച് പോകാനുള്ള ബസ്കാശ് മാത്രമേ കൈയ്യിലെടുത്തിട്ടുണ്ടായിരുന്നുള്ളൂ. അതാവുമ്പോള്‍ കാശൊന്നും ഇരിപ്പില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഏതായാലും ഏമ്മാനെന്നെ പുറത്തേക്ക് വിളിച്ചിട്ട് ഫയലൊക്കെ ഒന്ന് കൂടെ മറിച്ച് നോക്കി. ഓഫീസിലിരുന്ന് പാന്‍ ചവക്കുന്നതൊന്നും നോക്കണ്ട, തന്റെ തൊഴിലില്‍ താന്‍ മിടുക്കന്‍ തന്നെയാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഞാന്‍ നേരത്തേ പറഞ്ഞ അഡ്രസ്പ്രൂഫിലെ ഗുലുമാല് പുള്ളി കൃത്യമായി കണ്ട് പിടിച്ചു. എന്നിട്ട് സംശയത്തോടെ എന്നോട് പറഞ്ഞു.

“അക്കൌണ്ട് തുറന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ, അതായത് ഒന്‍പത് മാസത്തേക്കുള്ള അഡ്രസ് പ്രൂഫ് മാത്രമേ ഉള്ളൂ... എന്നാലും ഞാനൊന്ന് ശ്രമിച്ച് നോക്കാം, കിട്ടാതിരിക്കില്ല.”

ആ ഔദാര്യത്തിന് നന്ദിസൂചകമായി ഞാന്‍ വിനയപൂര്‍വ്വം ഒരു ചിരി ചിരിച്ചു. സാധാരണഗതിക്ക് “എന്നാല്‍ ഞാന്‍ വരട്ടെ സാര്‍” എന്നും പറഞ്ഞ് ആരും കാണാതെ പുള്ളിക്ക് കാശ് കൈമാറുന്ന സന്ദര്‍ഭമാണിത്. ഞാന്‍ അതൊന്നും അറിയാത്തത് പോലെ അവിടെ നിന്നു. കുറച്ച് നേരം കഴിഞ്ഞിട്ടും എന്റെ ഭാഗത്ത് നിന്നും വേറെ നീക്കങ്ങളൊന്നും കാണാത്തത് കൊണ്ട് പുള്ളി ഒന്നും മിണ്ടാതെ പുറത്ത് റോഡിലൂടെ പോകുന്ന വണ്ടികള്‍ എണ്ണിക്കൊണ്ടിരുന്നു. ഇടക്ക് ഫയലും മറിച്ച് നോക്കുന്നുണ്ടായിരുന്നു. ഒടുക്കം പയ്യന്റെ പരിചയക്കുറവ് കാരണം മിണ്ടാതിരിക്കുന്നതാവും എന്ന് കരുതി പുള്ളി തന്നെ അടുത്ത നീക്കം നടത്തി.

“എന്നാല്‍ താനിപ്പോള്‍ പൊയ്ക്കോളൂ... രണ്ട് മാസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കിട്ടും”

പോകാന്‍ നേരം ഞാന്‍ സൂത്രത്തില്‍ കാശ് കൊടുത്തേക്കും എന്ന് കരുതിയാണ് പുള്ളി അങ്ങനെ ഒരു നീക്കം നടത്തിയത്. നിഷ്കളങ്കനായ ഞാന്‍ നീളത്തില്‍ ഒരു താങ്ക്സും പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു തുടങ്ങി. ഇത്തരം ഒരു നീക്കം പുള്ളീ തീരെ പ്രതീക്ഷിച്ചിരുന്നുല്ല. ഇതുവരെ ഡിഫന്‍സില്‍ കളിച്ചിരുന്ന പുള്ളിക്ക് പെട്ടെന്ന് എന്താണ് ചെയ്യേണ്ടതെന്നറിയാതായി. ചാടിക്കയറി കയറി ചോദിച്ചു:

“അല്ലാ, പോവാന്‍ വരട്ടെ.. ഇതിന് കുറച്ച് ചിലവൊക്കെ ഉണ്ട്”

ഞാന്‍ തിരിഞ്ഞ് നിന്ന് ഒന്നും മനസ്സിലാവാത്ത പോലെ ആളുടെ മുഖത്ത് നോക്കി. “എന്ത് ചെലവ്?” എന്ന്‍ ഞാന്‍ ഉറക്കെ ചോദിച്ചില്ലെങ്കിലും എന്റെ മുഖത്ത് നിന്ന് പുള്ളി അത് വായിച്ചെടുത്തിരിക്കണം.

അവിടെ പാര്‍ക്ക് ചെയ്ത് വച്ചിരുന്ന ഏതോ ഒരു ബൈക്ക് ചൂണ്ടിക്കാട്ടി പുള്ളി പറഞ്ഞു:

“ദേ കണ്ടില്ലേ.. ഇതിലൊക്കെ പെട്രോളടിക്കണം പിന്നെ... അങ്ങനെ എന്തൊക്കെ ചെലവുകളാണെന്നോ...”

“അതിനൊക്കെയുള്ള TA സാറിന് സര്‍ക്കാര് തരുന്നതല്ലേ? അല്ലെങ്കിലും എന്നെക്കാണാന്‍ സാറെന്റെ വീട്ടിലേക്കൊന്നും വന്നില്ലല്ലോ, ഇവിടേക്ക് വിളിച്ച് വരുത്തുകയായിരുന്നില്ലേ. പിന്നെന്ത് ചിലവാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?” എന്നൊക്കെ ചോദിക്കാനുള്ള ധൈര്യമില്ലാതിരുന്നത് കൊണ്ട് ഞാന്‍ ഒന്നും മനസ്സിലാവാത്ത നിഷ്കളങ്കന്റെ ഭാവത്തില്‍ തന്നെ മുറുകെ പിടിച്ചു. വീണ്ടും കുറേ നേരത്തേക്ക് എന്റെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നും കാണാതായപ്പോള്‍ പുള്ളി കളം മാറ്റിച്ചവിട്ടി:

“പാസ്പോര്‍ട്ടെടുക്കുമ്പോള്‍ ചില നാട്ടുനടപ്പൊക്കെയുണ്ട്... അതൊക്കെ... ”

“എന്റെ കൈയ്യില്‍ കാശൊന്നും ഇരിപ്പില്ല”

പാവം ചെക്കന്‍്; മാമൂലുകളൊന്നും അറിയാത്തത് കൊണ്ട് കാശൊന്നുമെടുക്കാതെയാണ് വന്നത്. “സാരമില്ല, നാളെ രാവിലെ കൊണ്ട് വന്നാലും മതി”

ഞാന്‍ വീണ്ടും വിദഗ്ധമായി ഒഴിഞ്ഞുമാറി: “ഞാന്‍ ഇന്ന് രാത്രി നാട്ടില്‍ പോകും സാര്‍”

“എന്ന് തിരിച്ച് വരും?”

“കൃത്യമായി പറയാന്‍ പറ്റില്ല. കുറഞ്ഞത് ഒരാഴ്ച എങ്കിലും കഴിഞ്ഞേ വരൂ..”

ഞാന്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയാണെന്ന് മനസ്സിലായ ഏമ്മാന്‍ ഒന്നമര്‍ത്തി മൂളി. ഫയലൊക്കെ ഒന്ന് കൂടി തിരിച്ചും മറിച്ചും നോക്കി. പെട്ടെന്ന് എന്തോ കിട്ടിയ സന്തോഷത്തോടെ പറഞ്ഞു:

“ഇതില്‍ അഡ്രസ് പ്രൂഫിന്റെ ഒറിജിനല്‍ ഇല്ലല്ലോടോ..”

“ഉണ്ട് സാര്‍.. ബാങ്ക് സ്റ്റേറ്റ്മെന്റ് ഒറിജിനലും രണ്ട് കോപ്പികളും ഉണ്ട്”

“അത് പോരല്ലോ... പാസ്ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് മാത്രമല്ലേ ഉള്ളൂ. ഒറിജിനല്‍ കാണാതെ ഞാനെങ്ങനെ വിശ്വസിക്കും?”

അത് ന്യായം. “ഒറിജിനല്‍ റൂമിലിരുപ്പുണ്ട്. കൊണ്ടുവരാം”

“അതിന് താന്‍ ഇന്ന് നാട്ടില്‍ പോവുകയല്ലേ, പിന്നെ എപ്പോളാ കൊണ്ടുവരിക?”

സമയം നാലാവുന്നതേ ഉള്ളൂ. ഞാന്‍ പറഞ്ഞു:

“ഇപ്പോള്‍ തന്നെ വീട്ടില്‍ പോയി എടുത്ത് കൊണ്ടുവരാം സാര്‍”

അതിന്റെയൊന്നും ആവശ്യമില്ല, നീയൊരു നൂറ് രൂപാ ഇങ്ങെടുത്തേ എന്ന് ഏമ്മാന്‍ പറഞ്ഞ് കളയുമെന്ന്‍ എനിക്ക് തോന്നി. ഭാഗ്യത്തിനതുണ്ടായില്ല. പെട്ടെന്ന് പോയി എടുത്ത് കൊണ്ട് വരാന്‍ പറഞ്ഞ് പുള്ളി എന്നെ വിട്ടു. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ ഞാന്‍ മൂന്നടി വച്ചിട്ടുണ്ടാവില്ല, അതിന് മുന്‍പ് പിന്നില്‍ നിന്നും ഒരു പതിഞ്ഞ സ്വരത്തില്‍ ഏമ്മാന്‍ മൊഴിഞ്ഞു:

“വരുമ്പോള്‍ ഒരു ഇരുന്നൂറ് രൂപയും എടുത്തോ”

ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോളേക്കും എനിക്ക് മറുപടി പറയാനവസരം തരാതെ പുള്ളി സ്റ്റേഷനിലേക്ക് കയറിപ്പോയി കഴിഞ്ഞിരുന്നു. എന്നല്‍ ശരി, കാണാം എന്ന ഭാവത്തില്‍ ഞാന്‍ വീട്ടിലേക്കും പോയി. പോകുന്ന വഴി ഞാന്‍ അച്ഛനെ ഫോണ്‍ ചെയ്ത് അത് വരെയുള്ള സംഭവങ്ങള്‍ വിവരിച്ച് കൊടുത്തു. ഏമ്മാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം പാസ്ബുക്കിന്റെ ഒറിജിനലും കൊണ്ട് ഇപ്പോള്‍ തന്നെ വീണ്ടും സ്റ്റേഷനിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാരെ ആരെയെങ്കിലും കൂടെ കൂട്ടിപ്പോയാല്‍ മതിയെന്ന് പറഞ്ഞു. അച്ഛനെ കുറ്റം പറയാന്‍ പറ്റില്ല; ഉരുട്ടലിന്റെ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ അച്ഛനും കണ്ടതാണല്ലോ. പക്ഷേ റൂമില്‍ ചെന്നപ്പോള്‍ സഹമുറിയന്മാരെല്ലാം കൂടെ തകൃതിയായ റമ്മികളിയായിരുന്നു. റമ്മി കളിക്കുന്നതിനിടെ ഭക്ഷണം കഴിക്കാനല്ലാതെ ഒരുത്തനും എഴുന്നേറ്റ ചരിത്രമില്ല; പിന്നെയല്ലേ പോലീസ് സ്റ്റേഷനിലേക്ക്. ഞാന്‍ ഒറ്റക്ക് തന്നെ പാസ്ബുക്കും കൊണ്ട് തിരിച്ചു പോയി.

അങ്ങനെ വീണ്ടും ഞാന്‍ ഏമ്മാന്റെ മുന്നിലെത്തി. പാസ്ബുക്കിന്റെ ഒറിജിനല്‍ തന്നെ കൊടുത്തു. പുള്ളി അതിന്റെ ഫ്രന്റ് പേജിലുള്ള ഫോട്ടോയും അഡ്രസുമൊക്കെ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും കുനഷ്‌ടുകളൊന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ സൂത്രത്തില്‍ പാസ്ബുക്ക് മറിച്ച് നോക്കി ബാലന്‍സ് നോക്കാനും പുള്ളി മറന്നില്ല. അത് കണ്ടപ്പോള്‍ കാശില്ല എന്ന് ഞാന്‍ പറഞ്ഞത് നുണയല്ല എന്ന് പുള്ളിക്ക് ബോധ്യം വന്നിരിക്കണം. SBT യില്‍ മിനിമം ബാലന്‍സ് 300 രൂപാ ആയിരുന്നതിനാലും 100 രൂപായില്‍ കുറഞ്ഞ തുക എ.ടി.എം. വഴി വലിക്കാന്‍ പറ്റാത്തതിനാലും അതില്‍ മഹത്തായ 342 ക 42 പൈ ബാലന്‍സുണ്ടായിരുന്നു. ഇതില്‍ രണ്ട് ക നാല്‍പത്തിരണ്ട് പൈ ബാങ്ക് എന്റെ അക്കൌണ്ടിന്റെ ദാരിദ്ര്യം കണ്ട് ദാനമായി തന്നതാണ്. എനിക്ക് കോമ്പ്ലക്സൊന്നും തോന്നാതിരിക്കാന്‍ പലിശയാണെന്ന് പറഞ്ഞാണ് തന്നത്. ഏതായാലും ബാലന്‍സ് കണ്ടതിന് ശേഷം പുള്ളി ആദ്യം ചോദിച്ച ചോദ്യമിതാണ്:

“താനെവിടെ ജോലി ചെയ്യുന്നെന്നാ പറഞ്ഞത്?”

“ടെക്നോപാര്‍ക്കില്‍...”

പുള്ളിക്കങ്ങോട്ട് വിശ്വാസം വരാത്ത പോലെ. ടൈയും കെട്ടി സിംബ്ലകുട്ടപ്പന്‍മാരായി നടക്കുന്ന ടെക്കന്‍മാരുടെ ഇടയില്‍ ഇത്തരം ദരിദ്രവാസികളും ഉണ്ടെന്ന് പ്രതീക്ഷിച്ചിരിക്കില്ല. ഏതായാലും ചില നാട്ടിന്‍പുറത്തുകാരെപ്പോലെ പുള്ളിയും ടെക്നോപാര്‍ക്ക് എന്നത് ഒരു വലിയ കമ്പനിയാണെന്ന ധാരണക്കാരനായത് കൊണ്ടോ എന്തോ, ഏത് കമ്പനി എന്ന ചോദ്യം ഉണ്ടായില്ല. അപ്ലിക്കേഷന്‍ ഫോമില്‍ വീണ്ടും കുറേ വരയൊക്കെ വരച്ച ശേഷം എന്നോട് പോയ്ക്കോളാന്‍ പറഞ്ഞു. പാസ്ബുക്കിലെ ദാരിദ്ര്യം കണ്ട് എന്നെ വെറുതെ വിട്ടതാവും എന്ന സന്തോഷത്തില്‍ തിരിഞ്ഞുനടന്ന ഞാന്‍ വാതില്‍ക്കല്‍ എത്തും മുന്‍പ് പിന്നില്‍ നിന്ന് വീണ്ടും ചോദ്യം ഉയര്‍ന്നു:

“അല്ലാ... അപ്പോ നമുക്കൊന്നും കൊണ്ടുവന്നില്ലേ”

പത്ത് നാല്‍പത്തഞ്ച് വയസ്സായ ഒരു ഉദ്യോഗസ്ഥന്‍ പത്ത് പൈസയുടെ ബാങ്ക് ബാലന്‍സില്ലാത്ത ഒരു പയ്യനോട് ഇങ്ങനെ പച്ചക്ക് കാശ് ചോദിച്ച് കളയും എന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ പറഞ്ഞു:

“ഇല്ല.. കാശൊന്നും ഇല്ല”

“എടോ.. ഒരു പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ അയക്കുക എന്ന് വച്ചാല്‍ പണി എത്രയുണ്ടെന്നാ വിചാരം? എത്ര കടലാസുകള്‍ എഴുതി ഉണ്ടാക്കണം എന്നറിയാമോ?” പുള്ളി തന്റെ കഷ്ടപ്പാടുകള്‍ നിരത്തി.

അതെനിക്കറിയില്ലായിരുന്നു. എത്രയായാലും അതിനുള്ള കൂലിയായി തനിക്ക് സര്‍ക്കാര് ശമ്പളം തരുന്നില്ലേടോ എന്ന് ചോദിക്കാനുള്ള ധൈര്യവുമില്ലായിരുന്നു. അത് കൊണ്ട് ഞാന്‍ സുന്ദരവും സുരക്ഷിതവുമായ മൌനം പാലിച്ചു.

വേരിഫിക്കേഷന്‍ ആപ്പീസറുടെ അടുത്തായി ഇരുന്നിരുന്ന യൂണിഫോമിട്ട ഒരു പോലീസുകാരന്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് വരെ നിശബ്ദനായിരുന്ന അദ്ദേഹം ഇടക്ക് കയറി ചോദിച്ചു:

“പഴയ പാസ്പോര്‍ട്ട് പുതുക്കാനോ മറ്റോ ആണോ?”

പുതിയ ഒരെണ്ണമെടുക്കുന്നത് വല്ല്യ കാര്യമല്ല, മറിച്ച് പഴയ പാസ്പോര്‍ട്ട് പുതുക്കാനാണെങ്കില്‍ അത് ഭയങ്കരചെലവുള്ള പണിയാണെന്ന ഭാവമായിരുന്നു പുള്ളിക്ക്. അപ്പോളേക്കും നമ്മുടെ ആപ്പീസര്‍ അയാളെ തിരുത്തി:

“അങ്ങനായിരുന്നേല്‍ പോട്ടെന്ന് വെക്കാം... ഇതൊരു പുതിയ പാസ്പോര്‍ട്ടെടുക്കാനാണ്”

“ഓഹോ.. ” കാര്യം മനസ്സിലായ സഹപ്രവര്‍ത്തകന്‍ ഉടന്‍ തന്നെ സ്വരം മാറ്റി: “പുതിയ ഒരു പാസ്പോര്‍ട്ടെന്നൊക്കെ പറഞ്ഞാല്‍ അതിന് ഒരുപാട് എഴുത്ത്കുത്തുകളൊക്കെ നടത്താനുണ്ട്”

“എന്റെ കൈയ്യില്‍ കാശൊന്നുമില്ല” ഞാന്‍ വീണ്ടും പഴയ പല്ലവി തുടര്‍ന്നു.

“ശ്ശെടാ... നിങ്ങള് ടെക്നോപാര്‍ക്കിലെ വലിയ ഉദ്യോഗസ്ഥന്മാരൊക്കെ ഇങ്ങനെ ദാരിദ്ര്യം പറഞ്ഞാലോ...?” ഏമ്മാന്‍ എന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സകല ടെക്നോപാര്‍ക്കുകാരുടെയും മാനം രക്ഷിക്കാന്‍ ഞാനൊരു ആയിരം രൂപാ വീശിയെറിയുമെന്ന് പുള്ളി പ്രതീക്ഷിച്ചോ എന്തോ.

“ജോലി ടെക്നോപാര്‍ക്കിലാണെന്ന് വച്ച് എനിക്കത്ര വലിയ ശമ്പളമൊന്നുമില്ല സാറേ..” Honesty is the best പോളിസി, പ്രത്യേകിച്ച് പോലീസുകാരുടെ അടുത്ത്.

“ഇപ്പം കൈയ്യില്‍ കാശില്ലെങ്കില്‍ നാളെ കൊണ്ടുവന്നാലും മതി” ഏമ്മാന്‍ ഒരു ഔദാര്യം കാണിച്ചു.

“ഞാനിന്ന് രാത്രി നാട്ടില്‍ പോവുകയാ‍ണ്” ഞാന്‍ ഓര്‍മ്മിപ്പിച്ചു.

“തിരിച്ച് വന്നിട്ട് കൊണ്ടുവരാമല്ലോ..”

“പോയാല്‍ പിന്നെ ഒരാഴ്ച കഴിഞ്ഞേ വരൂ.” ഞാന്‍ വീണ്ടും കിടന്ന് ഉരുണ്ടു കളിച്ചു. ഒരാഴ്ച കഴിയുമ്പോളേക്കും എന്റെ കടലാസൊക്കെ തിരിച്ച് മേലോട്ട് അയക്കേണ്ട സമയമാവുമെന്ന് എന്നെനിക്കറിയാമായിരുന്നു. അത് മനസ്സിലാക്കിയ പുള്ളി അവസാനത്തെ ചീട്ട് ഇറക്കിക്കളിച്ചു.

“അതൊക്കെ പോട്ടെ.. തന്റെ കൈയ്യില്‍ ഇപ്പം എത്ര രൂപാ ഉണ്ട്?”

കൈയ്യിലുള്ള കാശ് പേഴ്സടക്കം അടിച്ച് മാറ്റാനുള്ള പുറപ്പാടാണെന്ന് കണ്ട ഞാന്‍ വീണ്ടും സത്യസന്ധനായി:

“ഇപ്പം എന്റെ കൈയ്യില്‍ ആകെക്കൂടെ മുപ്പത്തിഅഞ്ച് രൂപാ മാത്രമെ ഉള്ളൂ സാറേ”

പെട്ടെന്ന് ഏമ്മാന്റെ പോലീസ് ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

“മുപ്പത്തിഅഞ്ച് രൂപാ കൊണ്ട് താനെങ്ങനാടോ തിരോന്തരത്തുന്ന് തൃശൂര് വരെ പോണത്?”

ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പൌരന്‍മാര്‍ കാശ് കൊടുക്കേണ്ടതില്ല എന്ന തത്വശാസ്ത്രപ്രകാരം കഴക്കൂട്ടത്ത് നിന്ന് തമ്പാനൂരെത്താനുള്ള ഏഴ് രൂപയും തൃശൂര്ന്ന് മാപ്രാണത്തേക്കുള്ള എട്ടു രൂപയും കഴിച്ച് ഇരുപത് രൂപാ പിന്നെയും ബാക്കികാണുമെന്ന കാര്യത്തിന് അവിടെ പ്രസക്തിയില്ലായിരുന്നു. കാരണം ഞാനന്ന് വീട്ടില്‍ പോകുന്നില്ലായിരുന്നു. എങ്കിലും ഞാന്‍ പറഞ്ഞു:

“റൂമില്‍ ചെന്നിട്ട് വേണം ടിക്കറ്റിനുള്ള കാശ് ആരുടെയുങ്കിലും കൈയ്യീന്ന് കടം മേടിക്കാന്‍്...”

ഏമ്മാന്റെ ക്ഷമ കെട്ടു: “മതി മതി... താന്‍ പോയ്ക്കോ...”

“അപ്പോ... എന്റെ പാസ്പോര്‍ട്ട്...?”

“താന്‍ മനുഷ്യനെ മിനക്കെടുത്താതെ ഒന്ന് പോഡേയ്...”

ഇനിയും സംസാരിച്ചാല്‍ ഇത്രയും നേരത്തെ പരിചയം വച്ച് വീട്ടില്‍ പോകാനുള്ള കാശ് തന്നോട് കടം ചോദിക്കുമോ എന്ന് പുള്ളി ഭയന്ന്‍ കാണണം. കാര്യങ്ങള്‍ ആഗ്രഹിച്ച പോലെ തന്നെ മുന്നോട്ട് പോകുന്ന സന്തോഷത്തോടെ തിരിഞ്ഞ് നടക്കുമ്പോള്‍ പുറകില്‍ നിന്ന് നിരാശനായ ഏമ്മാന്റെ സ്വരം കേള്‍ക്കാമായിരുന്നു.

“ഓരോരുത്തന്മാര് പാസ്പോര്‍ട്ടെടുക്കാനിറങ്ങിയിരിക്കുന്നു. ഇവനൊക്കെ എവിടെപ്പോകാനാണാവോ...”

ശുഭം


---------------------
ഇത്രയൊക്കെയായിട്ടും ഒരു മാസത്തിനുള്ളില്‍ എനിക്ക് പാസ്പോര്‍ട്ട് കിട്ടി. ഭാഗ്യത്തിന് അതില്‍ പത്താം ക്ലാസ്, ഗുസ്തി തുടങ്ങിയ പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ല :)

*ഈ ഡയലോഗ് പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ഒരു പുസ്തകത്തില്‍ നിന്നും അടിച്ച് മാറ്റിയതാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എഴുത്തുകാരന്റെ പേരും പുസ്തകവും പറയാമോ?

Wednesday, December 31, 2008

പുതുവത്സരപ്രതിജ്ഞകള്‍

ഒരു പുതുവര്‍ഷം കൂടി വരവായി.

പത്രങ്ങളായ പത്രങ്ങളെല്ലാം കടന്നുപോയ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തകള്‍, യുദ്ധങ്ങള്‍, സിനിമകള്‍, വിവാദങ്ങള്‍, തൊഴുത്തില്‍ക്കുത്തുകള്‍, വ്യഭിചാരങ്ങള്‍, ചക്കളത്തിപ്പോരുകള്‍ എന്നിങ്ങനെയുള്ള സംഭവങ്ങള്‍ താന്താങ്ങളുടെ നിലവാരമനുസരിച്ച് എഴുതി പേജുകള്‍ ഊതി വീര്‍പ്പിക്കുന്നു. ടിവിയും തഥൈവ. മുംബൈയിലെ ആക്രമണദൃശ്യങ്ങളോ, കമാന്‍ഡോകളെ പോലും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്ന അമേരിക്കന്‍ പ്രസിഡണ്ടിനേയോ കാണാന്‍ പറ്റാതെ പോയവര്‍ക്ക് അതൊക്കെ ഇപ്പോള്‍ കണ്ണ് നിറയെ കാണാവുന്നതാണ്.

കമ്പനികള്‍ annual report ചൂണ്ടിക്കാട്ടി എല്ലാവന്മാരുടേയും ശമ്പളം വെട്ടികുറക്കുമെന്ന സൂചന നല്‍കുന്നു.

ചന്ത മിടുക്കന്മാര്‍ (അഥവാ Market experts) തകര്‍ന്ന് കിടക്കുന്ന സമ്പദ്‌രംഗത്തെ വിശകലനം ചെയ്ത് നിര്‍വൃതിയുന്നു. നാല് കൊല്ലം മുന്‍പേ താനിത് പ്രവചിച്ചപ്പോള്‍ ആരും കേട്ടില്ല, ഇപ്പോളെന്തായി എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ അവര്‍ ചന്തയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കും. (കഴിഞ്ഞ ഒരൊറ്റ കൊല്ലം കൊണ്ട് ഈ പറഞ്ഞ ദീര്‍ഘവീക്ഷകന്റെ എത്ര രൂപാ ഷെയര്‍ മാര്‍ക്കറ്റില്‍ വെള്ളത്തിലായി എന്ന് ചോദിക്കരുത്).

അതൊക്കെ അവിടെ നടക്കും. നമുക്ക് മനുഷ്യന്‍മാരുടെ കാര്യത്തിലേക്ക് വരാം. ന്യൂ ഇയര്‍ ആഘോഷിക്കുന്ന ശീലം പണ്ട് തൊട്ടേ ഉള്ളവര്‍ ആ ശീലത്തിന്റെ പുറത്തും അങ്ങനെ ശീലമില്ലാത്ത ചിലര്‍ ഈ ബഹളത്തിനിടക്ക് നമ്മള്‍ മാത്രം ആഘോഷിക്കാതിരുന്നാല്‍ മോശമല്ലേ എന്ന് കരുതിയും ന്യൂ ഇയര്‍ ആഘോഷിക്കും. ആള്‍ക്കാരുടെ തരം പോലെ അവര്‍ ഹോട്ടലിലോ (ശുദ്ധപച്ചക്കറികള്‍), ബാറിലോ (രണ്ടെണ്ണമടിച്ചില്ലെങ്കില്‍ പിന്നെന്തോന്ന് ന്യൂ ഇയര്‍?), പബ്ബിലോ (Socializing ഡിങ്കോള്‍ഫിക്കേഷന്‍സ്) പോകും. ഇതെല്ലാം കൂടി വേണമെന്നുള്ളവര്‍ വല്ല റിസോര്‍ട്ടിലും പോകും. ഇനി ഇതിനൊന്നിനും വകുപ്പില്ലാത്തവന്‍ ഇരുന്ന് ബ്ലോഗെഴുതും.

ന്യൂ ഇയറിന്റെ മറ്റൊരു സുപ്രധാന ഇനമാണല്ലോ New Year Resolutions. എല്ലാവര്‍ഷവും എന്തെങ്കിലും ഒരു കടുത്ത തീരുമാനം എടുത്തില്ലെങ്കില്‍ ചിലര്‍ക്ക്(?) സമാധാനമുണ്ടാവില്ല. തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ല എന്ന് തിരിച്ചറിയുമ്പോള്‍ അതിനെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവക്കുന്നത് കൊണ്ട് എന്തായിരിക്കണം ഈ വര്‍ഷത്തെ പ്രതിജ്ഞ എന്നാലോചിച്ച് ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരാറില്ല. ഈ തിരിച്ചറിയലും അതിനെ തുടര്‍ന്നുള്ള മാറ്റിവക്കലും സാധാരണയായി ജനുവരി ആദ്യവാരത്തില്‍ തന്നെ സംഭവിച്ച് കാണാറുണ്ട്. മിക്കവാറും എന്തെങ്കിലും ദുശ്ശീലം ഉപേക്ഷിക്കുക എന്നതായിരിക്കും ഇവരെടുക്കുന്ന കടുത്ത തീരുമാനം. അത് പുകവലിയാവാം, കള്‍സടിയാവാം, അന്നന്ന് ചെയ്യാനുള്ള പണികള്‍ പിറ്റേന്നത്തേക്ക് നീട്ടിവക്കുന്നതാവാം, പരീക്ഷയുടെ തലേന്ന് സിനിമായ്ക്ക് പോകുന്നതാവാം, ജോലിസമയത്ത് ഇരുന്ന് ബ്ലോഗ് വായിക്കുന്നതാവാം... അങ്ങനെ എന്തുമാവാം.

ഉദാഹരണത്തിന് കഴിഞ്ഞ ആറുവര്‍ഷങ്ങളായി മുടങ്ങാതെ എല്ലാ ന്യൂ ഇയറിനും പുകവലി ഉപേക്ഷിക്കുന്ന ചിലരുണ്ട്. എല്ലാ ഡിസമ്പര്‍ മുപ്പത്തിഒന്നിനും അവര്‍ അവസാനത്തെ പുകവലിക്കായി ഒരു സിഗററ്റ് പ്രതേകം മാറ്റിവക്കും. രാത്രി പതിനൊന്ന് അമ്പത്തിയഞ്ചാകുമ്പോള്‍ ബലിമൃഗത്തെയെന്ന പോലെ വിശുദ്ധമായി കാത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന ആ സിഗററ്റെടുത്ത് തീ കൊളുത്തി, വിറക്കുന്ന മനസ്സോടെ, ആര്‍ക്കും ഒരു പുകപോലും കൊടുക്കാതെ ഓരോ പുകയും ആഞ്ഞാഞ്ഞ് വലിക്കുമ്പോള്‍ അവരുടെ മനസ്സില്‍ പുകവിമുക്തമായ ഒരു ഭാവിജീവിതം വിടരുന്നുണ്ടാവും. അവസാനത്തെ സിഗററ്റായത് കൊണ്ട് മുന്‍പ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയ മൂക്കിന്റെ ഒരു തുളയിലൂടെ മാത്രം പുക വിടുക, വായിലൂടെ പുക വട്ടത്തില്‍ വിടുക തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ കൂടി പരീക്ഷിച്ച് പരാജയപ്പെടും. ഒടുവില്‍ പന്ത്രണ്ട് മണിയടിക്കുമ്പോള്‍ ചങ്ക് പറിയുന്ന വേദനയോടെ ഇനിയും കത്തിത്തീരാത്ത ആ സിഗററ്റിനെ കാലിയായ ഒരു ബിയര്‍ കുപ്പിയിലേക്കിട്ട് ആ കുപ്പി അടുത്തുള്ള കുളത്തിലേക്ക് സര്‍വ്വശക്തിയുമെടുത്ത് വലിച്ചെറിയുന്നതോടെ അവന്‍ പുകവലിയോട് എന്നെന്നേക്കുമായി വിട പറഞ്ഞു എന്നാണ് സങ്കല്പം. സാധാരണഗതിക്ക് പിറ്റേന്ന് രാവിലെ ഏതെങ്കിലും സഹമുറിയന്റെ കയ്യില്‍ നിന്നും ഇരന്ന് വാങ്ങിയ - അല്ലെങ്കില്‍ അടിച്ച് മാറ്റിയ - സിഗററ്റുമായി ബാത്റൂമിലേക്ക് ഓടിക്കയറുന്നതോടെ ഈ ചടങ്ങിന്റെ വാലിഡിറ്റി തീരും. പിന്നെ അത് കാണണമെങ്കില്‍ ഒരു കൊല്ലം കാത്തിരിക്കണം. ഒരു ആഴ്ചയില്‍ കൂടുതല്‍ വലിക്കാതെ പിടിച്ച് നിന്നതായി ആരെങ്കിലും അവകാശപ്പെടുകയാണെങ്കില്‍ അവനെ രഹസ്യമായി രണ്ട് മണിക്കൂര്‍ പിന്‍തുടര്‍ന്നാല്‍ മതി, സത്യം പുറത്തായിക്കോളും.

ന്യൂ ഇയറിന് വലി, കുടി തുടങ്ങിയവ നിര്‍ത്തുന്നതും പിറ്റേന്ന് വീണ്ടും തുടങ്ങുന്നതും സര്‍വ്വസാധാരണമല്ലേ, അതിലിപ്പോള്‍ ഇത്ര പറയാനെന്തിരിക്കുന്നു എന്നാവും നിങ്ങള്‍ ആലോചിക്കുന്നത്. പക്ഷേ ഞാനീ പറഞ്ഞ കക്ഷി എല്ലാവരേയും പോലെയല്ല; പുകവലി ഉപേക്ഷിക്കണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ള കൂട്ടത്തിലാണ്. അതായത് ബാക്കിയുള്ളവരെപ്പോലെ വലി നിര്‍ത്തുക എന്ന ചടങ്ങ് ന്യൂ ഇയറിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നര്‍ത്ഥം. വലി നിര്‍ത്തുക എന്നത് തീര്‍ച്ചയായും വളരെ നല്ല ഒരു കാര്യമാണല്ലോ. അതെത്ര പ്രാവശ്യം ചെയ്യുന്നോ അത്രയും നല്ലതാണെന്നാണ് പുള്ളിയുടെ വാദം. തികച്ചും ന്യായം, അല്ലേ? വിഷു, ഓണം, ദീപാവലി, പിറന്നാള്‍, കേരളപ്പിറവി തുടങ്ങി ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ അവന്‍ വലി നിര്‍ത്താറുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകിച്ച് സമയമൊന്നും നോക്കേണ്ടതില്ല എന്ന അഭിപ്രായക്കാരനായത് കൊണ്ട് അങ്ങനെയിരിക്കുമ്പോള്‍ ഒരു മാര്‍ച്ച് പന്ത്രണ്ടിനോ ഒക്ടോബര്‍ പത്തിനോ കയറി പുള്ളി വലി നിര്‍ത്തിയതായി പ്രഖ്യാപിച്ച് കളയും. രണ്ടര മാസം വരെ പിടിച്ച് നിന്നിട്ടുണ്ടെന്നാണ് കക്ഷി സ്വയം അവകാശപ്പെടുന്നതെങ്കിലും സാക്ഷികളില്ലാത്തതിനാല്‍ അതാരും മുഖവിലക്കെടുത്തിട്ടില്ല. രേഖകള്‍ പ്രകാരം നാലാഴ്ചയാണ് ഏറ്റവും കൂടുതല്‍ നീണ്ടുനിന്ന പുകവിമുക്തകാലം. ഈ കാലഘട്ടത്തില്‍ കക്ഷി സെക്കന്‍ഡ് ഇയറിലെ ഐശ്വര്യ എന്ന ഉണ്ടക്കണ്ണിയെ വളക്കാനുള്ള തീവ്രശ്രമത്തിലായിരുന്നെന്നും അതിനാല്‍ അത് അസാധുവാണെന്നും വാദിക്കുന്നവരുണ്ട്. അതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അവളുടേത് ഉണ്ടക്കണ്ണൊന്നുമല്ലായിരുന്നു എന്ന് പറഞ്ഞ് പുള്ളിക്കാരന്‍ ഒഴിഞ്ഞുമാറിക്കളഞ്ഞു.

ഏതായാലും പതിവ് പോലെ കഴിഞ്ഞ ന്യൂ ഇയറിനും പുള്ളി വലി നിര്‍ത്തി. പതിവിന് വിപരീദമായി മൂന്നാഴ്ചയോളം സിഗററ്റില്‍ നിന്നും സിഗററ്റ് വലിക്കുന്ന പാപികളില്‍ നിന്നും ഒഴിഞ്ഞ് നിന്നു എന്നാണ് കേള്‍ക്കുന്നത്. ഒടുക്കം ഇങ്ങനെ പോയാല്‍ ഇത്തവണത്തെ വിഷുവിന് നീ എന്ത് നിര്‍ത്തും എന്ന കൂട്ടുകാരുടെ ചോദ്യത്തിന് മുന്‍പില്‍ അവന്‍ നിരുപാധികം കീഴടങ്ങിയത്രേ. അതിന്റെ പിന്നാലെ വാലെന്റൈന്‍സ് ഡേ വന്നു. ആ ഡേ പ്രമാണിച്ച് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് അവന്‍ വീണ്ടും വലി നിര്‍ത്തി. പക്ഷേ വൈകുന്നേരമായപ്പോഴേക്കും ആ ഡേ വെറുമൊരു ഡേ ആയിപോയതില്‍ പ്രതിഷേധിച്ച് കുടിച്ച എത്രാമത്തെയോ പെഗ്ഗിന് ശേഷം അവന്‍ വീണ്ടും വലിച്ചു. പിന്നെ വിഷു വന്നു, ഹാപ്പി ബര്‍ത്ത് ഡേ വന്നു, അങ്ങനെ പലതും വന്നു. വലി നിര്‍ത്തുക, എന്നിട്ട് ആ വിവരം അഹങ്കാരത്തോടെ Gtalk സ്റ്റാറ്റസ് മെസ്സേജ് ആക്കുക എന്ന പതിവ് അപ്പോഴൊക്കെ അവന്‍ മുടങ്ങാതെ തുടര്‍ന്ന് പോന്നു.

ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു. പതിവ് പോലെ ഓണത്തിന് വലി നിര്‍ത്തിയ അവന് ഒന്നൊന്നര മാസമായിട്ടും വീണ്ടും പുകവലി തുടങ്ങാന്‍ ഒരു സന്ദര്‍ഭം കിട്ടിയില്ല. രാത്രി ബസ് സ്റ്റോപ്പില്‍ നിന്നും റൂമിലേക്ക് ഒറ്റക്ക് നടക്കുമ്പോള്‍ അവന്റെ കാലുകള്‍ ‍പണ്ടത്തെപ്പോലെ അടുത്തുള്ള പെട്ടിക്കടയിലേക്ക് തിരിഞ്ഞില്ല. ലഞ്ച് കഴിഞ്ഞ് കൂടെയുള്ള പാപികള്‍ വലിക്കാന്‍ പോകുമ്പോള്‍ അവരുടെ കൂടെ പുറത്ത് പോകാന്‍ പോലും അവന് മനസ്സ് വന്നില്ല. പണ്ട് മാലാഖയെപ്പോലെ തോന്നിച്ചിരുന്ന ഓഫീസിന്റെ പുറത്ത് സിഗററ്റ് വില്‍ക്കുന്ന വൃദ്ധ ഇപ്പോള്‍ ഒരു മൂശേട്ടയെ ഓര്‍മ്മിപ്പിക്കുന്നു. ശനിയാഴ്ചകളില്‍ ഒറ്റക്കിരുന്ന് ബിയര്‍ നുണയുമ്പോള്‍ പോലും ‘ഒന്ത് വില്‍സ് കൊടി’ എന്ന് അവന്‍ ബാറിലെ പയ്യനോട് പറഞ്ഞില്ല. അവന് ആകെ പേടിയായി; തനിക്കെന്തോ കാര്യമായ അപകടം സംഭവിക്കാന്‍ പോകുന്നത് പോലെയൊക്കെ തോന്നിത്തുടങ്ങി. ഇതൊക്കെ വെറും താല്‍ക്കാലികമാണ്, പഴയ റ്റീംസിന്റെ കൂടെ ഇരുന്ന് രണ്ടെണ്ണം അടിക്കുമ്പോള്‍ താ‍ന്‍ നോര്‍മലായിക്കോളും എന്നോര്‍ത്ത് അവന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുന്ന വലിനിര്‍ത്തലുകള്‍ സാധാരണ അവിടെ വച്ചാണ് അവസാനിക്കാറ്. അത് കൊണ്ട് അടുത്ത വെള്ളിയാഴ്ച തന്നെ അവന്‍ പഴയ ഗെഡികളുടെ അടുത്തേക്ക് വച്ച് പിടിച്ചു. പ്രതീക്ഷിച്ച പോലെ മൂന്നാമത്തെ പെഗ്ഗിലേക്ക് വെള്ളമൊഴിക്കുന്നതിന് മുന്‍പ് തന്നെ അവന്‍ ഒരു സിഗററ്റ് വലിച്ചു തീര്‍ത്തു. പക്ഷേ അതൊരു മാതിരി വഴിപാട് കഴിക്കുന്ന പോലെയുള്ള വലിയായിരുന്നു. പഠിച്ച കല മറന്നുപോകരുതല്ലോ എന്ന് കരുതി ചെയ്യുന്നത് പോലെ. ഓരോ തവണയും ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ - കഴിച്ചത് ഒരു ഫുള്‍ ബിരിയാണിയാണെങ്കിലും വെറും പരിപ്പ് വടയാണെങ്കിലും - ഉടന്‍ തന്നെ ഒരു സിഗററ്റ് വലിക്കണം എന്ന് ഉപബോധമനസ്സില്‍ നിന്നും വിളി വരാറുള്ള ആ പഴയ ഫോമിലേക്ക് തനിക്കിനി ഒരിക്കലും എത്താനാവില്ല എന്ന് അപ്പോള്‍ അവിടെ വച്ച് ഞെട്ടലോടെ തിരിച്ചറിഞ്ഞെന്നാണ് പിന്നീട് കണ്ടപ്പോള്‍ അവനെന്നോട് പറഞ്ഞത്.

വലി നിര്‍ത്തിയാല്‍ നിര്‍ത്തി; ഒന്നുമില്ലെങ്കിലും വെറുതെ പുകച്ച് കളഞ്ഞിരുന്ന ആ കാശ് കൂടെ ഇനി മദ്യവ്യവസായത്തില്‍ നിക്ഷേപിക്കാമല്ലോ എന്ന് കരുതി അവന്‍ സമാധാനിച്ചതായാണ് ഒരുമാസം മുന്‍പ് വരെ കേട്ടിരുന്നത്. പക്ഷേ രണ്ട് ദിവസം മുന്‍പ് പുള്ളി ആകെ ഡെസ്പായി എന്റെയടുത്ത് വന്നു. ചോദിച്ച് വന്നപ്പോള്‍ പ്രശ്നം ലളിതമാണ് - അതേ സമയം ഗുരുതരവുമാണ്. ന്യൂ ഇയര്‍ അടുത്ത് വരുന്നു. എല്ലാ ന്യൂ ഇയറിനും എന്തെങ്കിലും നല്ലകാര്യം ചെയ്യുക എന്നത് പുള്ളീടെ ഒരു ശീലമായിപ്പോയി. കഴിഞ്ഞ ആറ് വര്‍ഷവും ഭംഗിയായി പുകവലി നിര്‍ത്തി സംതൃപ്തിയടഞ്ഞതുമാണ്. പക്ഷേ ഇപ്രാവശ്യം അത് പറ്റില്ലല്ലോ... ഇത്തവണ പിന്നെന്ത് നിര്‍ത്തും? എങ്കില്‍ പിന്നെ കുടി നിര്‍ത്തരുതോ എന്ന് ഞാന്‍ ചോദിച്ചു. ഒരു ശീലം എന്ന് പറയാന്‍ മാത്രമുള്ള കുടിയൊന്നും തനിക്കില്ലെന്നും, അല്ലെങ്കില്‍ തന്നെ കുടിക്കുന്നത് ഒരു ദുശ്ശീലമായി കണക്കാത്തത് കൊണ്ട് അത് നിര്‍ത്തുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു മറുപടി. എത്രയും പെട്ടെന്ന് ഉചിതമായ ഒരു പരിഹാരം കണ്ടെത്തണം. അടുത്ത വര്‍ഷവും ഇത്തരം ഒരു പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാനായി കഞ്ചാവ്, മയക്ക് മരുന്ന് കുത്തിവെയ്പ് തുടങ്ങിയ കൂടിയ മേഖലകളിലേക്ക് തിരിഞ്ഞാലോ എന്ന് വരെ പുള്ളി ആലോചിക്കുന്നുണ്ടെന്നാണ് കേള്‍വി. അതിന് മുന്‍പ് എന്തെങ്കിലും ചെയ്തേ പറ്റൂ.

ഞാനാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും എന്റെ ഈ സുഹൃത്തിനെ സഹായിക്കാമോ?

Monday, October 27, 2008

വായ്നോട്ടം: ഒരു ഫ്ലാഷ് ബാക്ക്

ഗുരുവായൂര്‍-മധുര എക്സ്പ്രസ്സ് പുലര്‍ച്ചെ നാലുമണിക്ക് തിരുവനന്തപുരത്തെത്തി. വെയ്റ്റിംഗ് ഹാളില്‍ ചെറിയ തിരക്കുണ്ടായിരുന്നെങ്കിലും അവര്‍ക്ക് സീറ്റ് കിട്ടി. അച്ഛന്‍ ഇരുന്നപാടേ നഷ്ടപ്പെട്ടു പോയ ഉറക്കം തിരിച്ചുപിടിച്ചു. കോളേജില്‍ ചേരുന്നതിന്റെ ഉത്സാഹത്തില്‍ ആയിരുന്നത് കൊണ്ട് അവന് ഉറക്കം വന്നില്ല. രണ്ടു മണിക്കൂര്‍ തള്ളി നീക്കാന്‍ ഒരു വഴിയും കാണുന്നുമില്ല. വായിക്കാന്‍ ഒരു വീക്കിലി പോലും കയ്യിലില്ല. വായിനോക്കി ഇരിക്കാമെന്ന് വച്ചാല്‍ ഇതിന്റെ ഉള്ളില്‍ മരുന്നിനു പോലും ഒരു പെണ്‍കിടാവുമില്ല. തിരുവനന്തപുരത്തെ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇലക്ട്രോണിക്സിന് ക്ലാസ്സ് തുടങ്ങുന്ന ദിവസമായിട്ടും സ്റ്റേഷനില്‍ ഒരൊറ്റ സുന്ദരി പോലുമില്ലെന്നോ. ഇലക്ട്രോണിക്സ് എടുക്കാനുള്ള തീരുമാനം മണ്ടത്തരമായോ? ആ . . . ഒരുപക്ഷേ സുന്ദരിമാരൊക്കെ തലേന്ന് തന്നെ വന്നു കാണും. താമസമൊക്കെ ശരിയാക്കണ്ടേ? പോരാത്തതിന് ഇനിയും രണ്ടു ട്രെയിന്‍ കൂടെ വരാന്‍ കിടക്കുന്നു... വരും; വരാതിരിക്കില്ല.

ഇങ്ങനെ ഭാവിയെക്കുറിച്ച് വിവിധതരം ആശങ്കകളില്‍ മുഴുകി ഇരിക്കുമ്പോളാണ് പെട്ടെന്ന് വാതില്‍ക്കല്‍ ആരുടെയോ അനക്കം കണ്ടത്. തിരിഞ്ഞു നോക്കിയ അവന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല; തേടിയ വള്ളി ഇതാ ഒരു മഞ്ഞ ചുരിദാറും വെള്ളയില്‍ കറുത്ത പുള്ളികളുള്ള സ്കാര്‍ഫും അണിഞ്ഞു മുന്നില്‍ നില്ക്കുന്നു. വെളുത്ത് മെലിഞ്ഞ് ഒരു സുന്ദരിക്കോത. ശകലം പൂച്ചക്കണ്ണുള്ള ഒരു ലലനാമണി -- ആ വരവ് കണ്ടാലേ അറിയാം ഇലക്ട്രോണിക്സ് പഠിക്കാനുള്ള വരവാണെന്ന്. ഏത് കോളേജ് ആണെന്നേ അറിയേണ്ടതുള്ളൂ. തന്റെ കോളേജ് തന്നെ ആയാല്‍ മതിയാരുന്നു. കൂടെയുള്ള ആറടി മൂന്നിഞ്ചുകാരന്‍ അച്ഛനായിരിക്കണം. സൂക്ഷിച്ചില്ലെങ്കില്‍ തടി കേടാവും; ആജാനുബാഹു എന്ന വാക്കു തന്നെ ഇയാള്‍ക്ക് ശേഷം ഉണ്ടായതാവാനേ തരമുള്ളൂ.

അവര്‍ അവന്റെ എതിര്‍വശത്തുള്ള നിരയില്‍ മൂന്നാല് സീറ്റ് അപ്പുറത്തായി ഇരിപ്പുറപ്പിച്ചു. ഭാഗ്യത്തിന് ആജാനുബാഹു അധികം താമസിയാതെ തന്നെ ഉറക്കം തുടങ്ങി; സുന്ദരിക്ക് ഉറക്കം വരുന്നില്ലെന്ന് തോന്നുന്നു. പുറത്തെങ്ങാണ്ട് നോക്കി ഇരിപ്പാണ്. എന്തായിരിക്കും ചിന്ത? നാട്ടിലുള്ള കാമുകനെ കുറിച്ചായിരിക്കുമോ? ഏയ്... ഒരിക്കലുമല്ല ... അല്ലാ, ഇനി അങ്ങനെ വല്ലവനും കാണുമോ? അല്ലെങ്കില്‍ പിന്നെ ഇവിടെ ഇങ്ങനെ ഒരു സുന്ദരന്‍ ഇരുന്നിട്ടും ഒന്നു മൈന്റു ചെയ്യാത്തതെന്താ. ചിലപ്പോള്‍ കണ്ടു കാണില്ല. എങ്കില്‍ കാണിക്കണമല്ലോ... അവന്‍ ബോറടിച്ചിട്ടെന്ന പോലെ കയ്യിന്റെ വിരലൊക്കെ ഒന്നു ഞൊട്ടയിട്ടു നോക്കി. ങ്-ഹും നോ രക്ഷ; അവള്‍ കുറ്റകരമായ അനാസ്ഥ തുടര്‍ന്നു. എന്നാല്‍ പിന്നെ അവളെ ഇങ്ങോട്ട് നോക്കിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം... അവന്‍ കളരി പരമ്പര ദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ ഒരു കോട്ടുവായിട്ടു. അത് ഉദ്ദേശിച്ചതിലും കൂടുതല്‍ ഫലം ചെയ്തു; അവളും നോക്കി, അവളുടെ അച്ഛനും നോക്കി, പോരാത്തതിന് അവന്റെ അടുത്തിരുന്നിരുന്ന തമിഴന്‍ ‍ഞെട്ടി എണീറ്റു അവനെ തുറിച്ചും നോക്കി*. വേറെ ആരൊക്കെയോ എഴുന്നേറ്റെന്നു തോന്നുന്നു. തടി രക്ഷിക്കാനായി അവന്‍ ഉറക്കത്തിന്റെ രണ്ടാം പാതിയിലേക്ക് വഴുതി വീഴുന്ന സീന്‍ ഭംഗിയായി അവതരിപ്പിച്ചു.

തന്റെ ശ്രമഫലമായി ഉണര്‍ന്നവര്‍ക്കെല്ലാം വീണ്ടും ഉറങ്ങാനുള്ള സമയം കൊടുത്തിട്ട് അവന്‍ പതുക്കെ കണ്ണ് തുറന്ന് സുന്ദരിയെ നോക്കി. കൊള്ളാം, കഷ്ടപ്പെട്ടത് വെറുതെയായില്ല. സുന്ദരി ഇങ്ങോട്ട് നോക്കുന്നുണ്ട്. അവന്‍ വെറുതെ പുറകിലേക്ക് നോക്കി; ഇല്ല, വൃത്തികെട്ട ഒരു ചുമരല്ലാതെ മറ്റൊന്നുമില്ല. അവന്റെ മനസ്സു ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇവള്‍ തന്റെ കോളേജിലേക്കാണെങ്കില്‍ ഇതു തനിക്ക് വീണു കിട്ടിയ ഒരു സുവര്‍ണ്ണാവസരമാണ്. യാതൊരു മത്സരവുമില്ലാതെ അവളുടെ ഹൃദയത്തില്‍ ഇടം നേടാനുള്ള അവസരം. യോഗ്യതാ റൌണ്ടുകള്‍ ഒന്നും ഇല്ലാതെ നേരിട്ടു ഫൈനലിലേക്ക് എന്‍ട്രി ലഭിച്ചത് പോലെ. നേരം വെളുത്ത് ഇവള്‍ കോളേജില്‍ എത്തിയാല്‍ പിന്നെ താന്‍ ഫസ്റ്റ് റൌണ്ട് തൊട്ട് ഒന്നേന്നു പൊരുതേണ്ടി വരും. (കര്‍ത്താവേ, ഇവള്‍ തന്റെ കോളേജില്‍ തന്നെ ആകണേ..)

സമയം കടന്നു പോകുന്നു. ഇവള്‍ വേറെ എവിടേക്കെങ്കിലും തിരിഞ്ഞാല്‍ പിന്നെ രക്ഷയില്ല. ശ്രദ്ധ പിടിച്ചു പറ്റാന്‍ വീണ്ടും കോട്ടുവായ് ഇടാമെന്ന് വച്ചാല്‍ അടുത്തിരിക്കുന്ന തമിഴന്‍ അടക്കം എല്ലാവരും ഉണരും - ചെലപ്പോ അടി കിട്ടിയെന്നും വരും. അവളുടെ ദൃഷ്ടി മാറും മുന്‍പ് എന്തെങ്കിലും ചെയ്തേ പറ്റൂ. ഒന്നു ചിരിച്ചാലോ? റെയില്‍വേ സ്റ്റേഷനില്‍ വച്ചു ഒരു മുന്‍പരിചയവുമില്ലാത്ത പെണ്ണുങ്ങളെ ചിരിച്ചു കാണിക്കുന്ന വഷളന്‍ എന്ന പേരു വീഴുമോ? ഏയ്.. ഒരു പ്രാവശ്യം ചിരിക്കുന്നതില്‍ തെറ്റില്ല. ചിരിച്ചു കളയാം. അങ്ങനെ അവന്‍ തന്റെ സൌഹൃദമനോഭാവവും (സൗഹൃദം പ്രണയത്തിലേക്കുള്ള ചവിട്ടുപടിയാകുന്നു), സഹായസന്നദ്ധതയും (സഹായിച്ച് സഹായിച്ച് വളക്കുന്ന വിദ്യയെ പറ്റി "കോളേജ് കുമാരിമാരെ എങ്ങനെ വശീകരിക്കാം" എന്ന പുസ്തകത്തില്‍ വായിച്ചതിന്‍ പ്രകാരം) എല്ലാത്തിനുമുപരി ഭാവിയില്‍ ഭവതിയുടെ കാമുകനാകാനുള്ള വിശാലമായ മനസ്സും സമാസമം കലര്‍ത്തി ഒരു ചിരി ചിരിച്ചു. തന്റെ കോളേജ് ജീവിതം മുഴുവന്‍ ആ ചിരിയുടെ മറുപടിയെ ആശ്രയിച്ചിരിക്കും എന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

അവള്‍ വീണ്ടും തന്നെ തന്നെ നോക്കുന്നുണ്ടല്ലോ. പ്രശ്നമാകുമോ? അതാ അവളും ചിരിക്കുന്നു. എന്റെ കര്‍ത്താവേ... കോളേജിലെ പെണ്‍കുട്ടികള്‍ ഭയങ്കര ഫ്രണ്ട്-ലി ആണെന്ന് പറഞ്ഞു കേട്ടപ്പം ഇത്രക്കും പ്രതീക്ഷിച്ചില്ല. അതോ ഞാന്‍ അത്രയ്ക്ക് ഗ്ലാമര്‍ ആണോ? തന്റെ ചിരിയിലുണ്ടായിരുന്ന എല്ലാ ഭാവങ്ങളും ആ ചിരിയിലില്ല. എന്നാലും ചിരിച്ചല്ലോ. ഇത്രയും കാലത്തിനിടക്ക് താനങ്ങോട്ടല്ലാതെ ഇങ്ങോട്ട് ഒരു ചിരി ഇതാദ്യമായിട്ടാണ്. ദൈവമേ ഇവള്‍ എന്റെ കോളേജില്‍ തന്നെ ആകണേ... അവന്‍ കല്ലട അമ്പലത്തില്‍ ഒരു ചുറ്റുവിളക്കും മാപ്രാണം കുരിശുപള്ളിയില്‍ ഒരു കൂട് മെഴുകുതിരിയും നേര്‍ന്നു (നിരീശ്വരവാദത്തിനോട് പോകാന്‍പറ; ഇവിടെ ദൈവം തന്നെ തുണ). അവന്‍ തന്റെ പഴയ ചിരി വീണ്ടും പൊടി തട്ടിയെടുത്തു മുഖത്ത് ഫിറ്റ് ചെയ്തു. അവളുടെ ചിരി തുടങ്ങിയേടത്തു തന്നെ നില്പാണ്. എന്തോ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉള്ള പോലെ. സാരമില്ല. കോളേജിലെത്തട്ടെ, നിന്റെ ട്രബിള്‍ ഒക്കെ മാറ്റി തരാം.

വെറുമൊരു ചിരി കൊണ്ട് കാമ്പസ്സുകളുടെ രോമാഞ്ചമാകാന്‍ പോന്ന ഒരു ലലനാമണിയെ വീഴ്ത്തിയതിന്റെ സംതൃപ്തിയില്‍ അവന്‍ ഒന്നു ഞെളിഞ്ഞിരുന്നു. ഭാവി പരിപാടികളെ കുറിച്ചു ഇപ്പഴേ ചില തീരുമാനങ്ങള്‍ എടുക്കണം. ഇന്നലെ വരെ നടന്ന പോലെ നടന്നാല്‍ പോര. ഒരു കാമുകന് ചേര്‍ന്ന രീതിയില്‍ വേണം നടപ്പും കാര്യങ്ങളും. കണ്ട അലമ്പ് പയ്യന്മാരുമായൊന്നും കമ്പനിയടിക്കരുത്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ കാമുകന്മാരുടെ ബുദ്ധിമുട്ടുകള്‍ വല്ലതും ബാക്കിയുള്ളവര്‍ക്ക് അറിയണോ... ഇങ്ങനെ ചിന്തകള്‍ മേഞ്ഞു മേഞ്ഞു അതിര്‍ത്തി വിട്ടു അങ്ങ് പാക്കിസ്ഥാനിലെത്തി. ഇടയ്ക്ക് വച്ചു നോക്കുമ്പോളുണ്ട് സുന്ദരി തന്റെ അച്ഛനെ വിളിച്ചുണര്‍ത്തുന്നു. 'എനിക്കാ നീലഷര്‍ട്ടിട്ട ചേട്ടനെ കെട്ടിച്ചു തരണം' എന്ന് പറയാനാവും. അതൊക്കെ പിന്നെ പറഞ്ഞാല്‍ പോരെടീ ഖൊച്ചു ഖള്ളീ...

തന്റെ ഊഹം പകുതി ശരിയാണ്; തന്നെ പറ്റി തന്നെയാണ് സംസാരം. ഇടയ്ക്ക് തന്നെ നോക്കുന്നുണ്ട്, ഇങ്ങോട്ട് വിരല്‍ ചൂണ്ടുന്നുമുണ്ട്. പക്ഷെ വിഷയം കല്യാണക്കാര്യമല്ല. അതുറപ്പാ... ആജാനുബാഹുവിന്റെ മുഖം അത്ര പന്തിയല്ല. അതിന് താന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ . . ഉവ്വോ? അവന്‍ കാര്യങ്ങളെ സ്വതന്ത്രമായി ഒന്നു കൂടി വിലയിരുത്തി നോക്കി. പുലരാന്‍ നേരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് എല്ലാവരും കിടന്നുറങ്ങുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ തീര്‍ത്തും അപരിചിതനായ ഒരുത്തന്‍ ചിരിച്ചു കാണിക്കുന്നു. ആ ചിരിക്ക് താന്‍ ഉദ്ദേശിച്ച അര്‍ത്ഥമായിരിക്കണമെന്നില്ല മറ്റുള്ളവര്‍ കൊടുക്കുക. അങ്ങനെയാണെങ്കില്‍ അതിന്റെ സ്വാഭാവികമായ പരിണാമം എന്തായിരിക്കും? തികച്ചും ദൌര്‍ഭാഗ്യകരമായിരിക്കും. അയാള്‍ ഇവിടെ വന്നു ചോദ്യം ചെയ്യും. തന്റെ അച്ഛന്‍ ഉണരും - മാനഹാനി, ആരോഗ്യനഷ്ടം - അതും കോളേജില്‍ ചേരുന്ന ദിവസം തന്നെ - ഇനി ഇതെങ്ങാനും കോളേജില്‍ അറിഞ്ഞു തന്നെ അവിടെ എടുക്കാതിരിക്കാനും മതി. ദൈവമേ, പറഞ്ഞതെല്ലാം തിരിച്ചെടുത്തു; അവള്‍ എന്റെ കോളേജില്‍ ആകരുതേ. ഒരു നിമിഷം കൊണ്ട് കാര്യങ്ങള്‍ തകിടം മറിയുന്നതോര്‍ത്ത് അവന്‍ നെടുവീര്‍പ്പിട്ടു. ആലോചിച്ചിട്ട് ഒരു ഒഴിവുകഴിവും കിട്ടുന്നില്ല. ഉറക്കത്തില്‍ ചിരിച്ചതാണെന്ന് പറഞ്ഞാലോ? അവള്‍ ഇപ്പോളും അങ്ങേരുടെ ചെവിയില്‍ എന്തോ പിറുപിറുക്കുകയാണ്. പ്രണയത്തിന്റെ ആദ്യദിനം തന്നെ കാമുകനെ ഒറ്റിക്കൊടുക്കുന്ന വഞ്ചകി. അവന്‍ ലോകത്തിലെ എല്ലാ സ്ത്രീകളെയും വെറുത്തു പോയി.

അതാ അയാള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കുന്നു. ഇങ്ങോട്ട് തന്നെയാണ് വരുന്നത് - ഇപ്പം അടി വീഴും. എണീറ്റ്‌ ഒറ്റ ഓട്ടം വച്ചു കൊടുത്താലോ? ഓടിയാല്‍ അച്ഛനോട് എന്ത് സമാധാനം പറയും? അവസാനം വരുന്നതു വരട്ടെ എന്ന് കരുതി അവന്‍ ഞാനീ നാട്ടുകാരനേ അല്ല എന്ന ഭാവത്തില്‍ പോക്കറ്റില്‍ നിന്ന് കിട്ടിയ റെയില്‍വേ ടിക്കറ്റ് എടുത്തു 'യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍' വായിച്ചു കൊണ്ടിരുന്നു.

ആജാനുബാഹു അതൊന്നും വകവയ്ക്കാതെ നേരെ വന്നു ചോദിച്ചു:

"വടക്കൂടന്‍ അല്ലേ?"

"അ.. അ . . . അ ... .. .. അതെ.."

"നവോദയയിലാണ് പഠിച്ചത്, അല്ലേ?"

"അതേ .. .. "

അവന്റെ തൊണ്ടയിലെ വെള്ളം ഇറങ്ങിപ്പോയി. ബസ് സ്റ്റോപ്പുകളിലെ പൂവാലന്മാരെ പിടിക്കാന്‍ പോലീസുകാര്‍ വേഷം മാറി നില്ക്കുന്ന പരിപാടി റെയില്‍വേ സ്റ്റേഷനിലും തുടങ്ങിയോ? എന്നാലും പേരും നാളും മനസ്സിലാവുന്നതെങ്ങനെ . . . ഇനി ഇയാള്‍ വല്ല CBI എങ്ങാനും ആണോ? വായ്നോട്ടം അത്ര വലിയ അന്താരാഷ്ട്ര കുറ്റമാണോ; തൂക്കിക്കൊല്ലാനുള്ള വകുപ്പൊന്നും ഇല്ലല്ലോ. ഇവര്‍ക്ക് വേറെ എന്തൊക്കെ അന്വേഷിക്കാന്‍ കിടക്കുന്നു?

പുള്ളി എന്തോ സിഗ്നല്‍ കൊടുത്തിട്ടാകണം, അവളും എണീറ്റ്‌ വന്നു.

"എന്നെ അറിയുമോ?"

നേരം കൊണ്ട് അച്ഛനും എണീറ്റു. എല്ലാം അവസാനിച്ചു; നാണം കെട്ടു . . . അടിക്കുള്ള സാധ്യത ഇപ്പോളും പൂര്‍ണ്ണമായി മാഞ്ഞിട്ടില്ല. ഭൂമി പിളര്‍ന്ന് ഞാനങ്ങ് പോയിരുന്നെങ്കില്‍.

"അറിയില്ല. ഞാന്‍ . . വെറുതെ സമയം കളയാന്‍ . . . നോക്കിയപ്പോള്‍ . . . ഉറക്കത്തില്‍ ചിരിച്ചപ്പോള്‍ . . അല്ലാതെ വേറൊന്നും . . ." അവന്റെ ശബ്ദം പുറത്തു വരുന്നുണ്ടായില്ല.

"ഞാനും നവോദയയില്‍ പഠിച്ചതാ . . നമ്മള്‍ എട്ടു വരെ ഒരു ക്ലാസ്സിലായിരുന്നു. . . പിന്നെ വേറെ സ്കൂളില്‍ ചേര്‍ന്നു. എനിക്ക് കണ്ടപ്പോളേ തോന്നി . . ."

അവള്‍ പിന്നെയും എന്തൊക്കെയോപറഞ്ഞു. നഷ്ടപ്പെട്ടു പോയ മാനം തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ അവന്‍ ഒന്നും കേട്ടില്ല.

Saturday, October 11, 2008

ഇതിഹാസം

ഒന്‍പതിലെ ഒരു മലയാളം ക്ലാസ്സില്‍ വച്ചായിരുന്നു അവന്‍ സ്വയം ഒരു ബുദ്ധിജീവിയായി അവരോധിച്ചത്. അന്നത്തെ പഠിപ്പിക്കലൊക്കെ തീര്‍ത്തിട്ട്, പിള്ളേര്‍ക്ക് ഇത്തിരി വിവരം വച്ചോട്ടെ എന്ന വ്യാമോഹത്തില്‍ സാറ് നോവലുകളെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഉച്ചക്ക് ഊണിന് മീന്‍ കാണുമോ അതോ വളിച്ച സാമ്പാര്‍ തന്നെയായിരിക്കുമോ എന്ന ടെന്‍ഷനില്‍ ആയിരുന്നതിനാല്‍ അവന്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും തികച്ചും യാദൃശ്ചികമായി മലയാളനോവലിന്റെ ചരിത്രം തന്നെ തിരുത്തിയ ഒരു നോവലിനെ പറ്റി സാറ് പറഞ്ഞത് അവന്‍ കേട്ടു. ഖസാക്കിന്റെ ഇതിഹാസം. ആ പേരു നല്ല പരിചയം ഉള്ള പോലെ. അത് ഞാന്‍ പണ്ടെങ്ങാണ്ട് വായിച്ചിട്ടുള്ളതാണല്ലോ, അത്ര വല്യ സംഭവമാണെന്നൊന്നും എനിക്കപ്പോള്‍ തോന്നിയില്ലല്ലോ.

എന്തായാലും സംഗതി കൊള്ളാം. സ്വതവേ മേലനങ്ങാന്‍ മടിയായത് കൊണ്ട് പുസ്തകവായന ഒരു ശീലമായി പ്രഖ്യാപിച്ചു പോന്നിരുന്ന സമയം (ഒരു പഠിപ്പിസ്റ്റ് / ബുദ്ധിജീവി ഇമേജ് കിട്ടും എന്ന ഗുണം കൂടി അതിനുണ്ട്). അതിന്റെ കൂടെ മലയാളത്തിന്റെ 'ചരിത്രസംഭവമായ' പുസ്തകം താന്‍ വെറും അഞ്ചില്‍ പഠിക്കുമ്പോള്‍ തന്നെ വായിച്ചിട്ടുണ്ട് എന്ന് അറിവ് കൂടിയായതോടെ പണ്ടേ ഒരഹങ്കാരിയായ താന്‍ അതിലും വലിയ എന്തൊക്കെയോ ആയതായി അവന് തോന്നി. അടുത്തിരിക്കുന്ന കൂട്ടുകാരനോട് അവന്‍ പറഞ്ഞു "ഇതൊക്കെ നമ്മളെത്ര കണ്ടതാ, ആ നോവല്‍ ഞാന്‍ ഒരു അഞ്ചു കൊല്ലം മുമ്പേ വായിച്ചതാ". കൂട്ടുകാരന്റെ മുഖത്ത് അദ്ഭുതവും ബഹുമാനവും പ്രതീക്ഷിച്ച അവന്‍ നിരാശനായി 'അതിനിപ്പം ഞാനെന്നാ വേണം, തലേം കുത്തി നില്‍ക്കണോ?' എന്നൊരു ഭാവമാണ് അവന്റെ മുഖത്ത് കണ്ടത്. പാവം, ഉച്ചയായില്ലേ... വിശക്കുന്നുണ്ടാവും. അതാണെന്നെ ഒരു വിലയുമില്ലാത്തത്. അവന്‍ ആശ്വസിച്ചു.

എന്തായാലും അന്നുമുതല്‍ അവന്‍ സ്വയം ഒരു ബുദ്ധിജീവിയായി പ്രഖ്യാപിച്ചു. ആരെങ്കിലും പുസ്തകങ്ങളെ കുറിച്ചു തര്‍ക്കിക്കാന്‍ വന്നാല്‍ ചോദിക്കും "നീ ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ?" ഒരു മാതിരി പെട്ടവനൊന്നും അങ്ങനെയൊരു സാധനത്തെപ്പറ്റി കേട്ടിട്ടുകൂടി ഇല്ലായിരുന്നു. ഒറ്റപ്പാലത്ത് നിന്നും സീനിയേര്‍സ് ഭാരതപ്പുഴ വഴി കടത്തിക്കൊണ്ടു വന്ന് അരമണിക്കൂറിനു അഞ്ചുരൂപ വച്ച് വാടകക്ക് കൊടുത്തിരുന്ന "ശരീരശാസ്ത്രപരമായ ചിത്രകഥ"കള്‍ക്കപ്പുറം വേറെയൊരു പുസ്തകത്തെക്കുറിച്ചും മിക്കവരും കേട്ടിട്ടില്ലായിരുന്നു. കേട്ടവരാരും തന്നെ വായിക്കാന്‍ മെനക്കെട്ടിട്ടുമില്ല. "നീയൊക്കെ കളിക്കുടുക്ക വായിച്ചു നടന്ന കാലത്തേ അതും അതിന്റെ അപ്പുറത്തൊള്ളതും വായിച്ചവനാ ഞാന്‍, അത് കൊണ്ടു എന്നോട് സ്പീച്ചാന്‍ വരുന്നതു സൂക്ഷിച്ചു മതി" എന്നൊരു കാച്ചങ്ങു കാച്ചുന്നതോടെ എല്ലാവനും മുട്ടുമടക്കും. അങ്ങനെ സാഹിത്യ ചൂഡാമണിയായി എതിരില്ലാതെ അവന്‍ വാണരുളി.

ബുദ്ധിജീവി എന്ന ഇമേജിനോട് നീതി പുലര്‍ത്താനായി ആള്‍ക്കാരെ ഞെട്ടിക്കുന്ന പേരുകളുള്ള പുസ്തകങ്ങള്‍ പിന്നെയുമവന്‍ വായിച്ചു. അങ്ങനെ വായിച്ചു വായിച്ചവന്‍ കോളേജിലെത്തി. അവിടെയും ഒരു ബുജി ഇമേജ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കടിച്ചാല്‍ പൊട്ടാത്ത പേരുള്ള പുസ്തകങ്ങള്‍ കൊണ്ടു നടക്കുന്ന ശീലം അവന്‍ കളഞ്ഞില്ല. ആരും മൈന്റ് ചെയ്തില്ല എന്നത് വേറെ കാര്യം. എന്നാലും മാ ഫലേഷു 'കഥാ'ചന എന്നാണല്ലോ, അവന്‍ കഥയും വായിച്ചോണ്ട് നടന്നു.

കോളേജിന് ഹോസ്റ്റല്‍ പോയിട്ട് സ്വന്തമായി ഒരു കെട്ടിടം പോലുമില്ലാതിരുന്നത് കൊണ്ട് അവനും കുറച്ചു കൂട്ടുകാരും കൂടെ ഒരു വീട് വാടകക്ക് എടുത്ത് അതിലായിരുന്നു പൊറുതി. വൈകുന്നേരങ്ങളില്‍ വീട്ടില്‍ 'സഭ' കൂടുമ്പോള്‍ സൂര്യന് കീഴെയുള്ള ഏതൊരു വിഷയത്തെ കുറിച്ചും അവര്‍ കൂലങ്കഷമായി ചര്‍ച്ച നടത്തിപ്പോന്നു (ഇടക്കൊക്കെ സൂര്യന് മീതെയുള്ള വിഷയങ്ങളും ചര്‍ച്ചക്കെടുക്കാറുണ്ട്). ആ ചര്‍ച്ചകളിലൂടെ അവര്‍ കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതാണെന്നും , തങ്ങള്‍ ശ്രമിച്ചിട്ട് വളയാത്ത പെണ്‍പിള്ളാര്‍ എല്ലാരും തന്നെ സുന്ദരികളായി വെറുതെ അഭിനയിക്കുന്നതാണെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ വെറും പൂതനമാരാണെന്നും മറ്റുമുള്ള ഒരുപാടു പ്രപഞ്ചസത്യങ്ങള്‍ കണ്ടെത്തി.

ഒരു ദിവസം തികച്ചും അവിചാരിതമായി അവരുടെ ഇടയില്‍ സാഹിത്യം സംസാരവിഷയമായി. സാധാരണഗതിയില്‍ ചര്‍ച്ചകളില്‍ ഒന്നും പങ്കെടുക്കാതെ കള്ളും കുടിച്ചു എവിടെയെങ്കിലും വീണ്, വീണിടത്തൊരു പാലാഴിയും തീര്‍ത്ത് അവിടം വിഷ്ണുലോകമാക്കാറുള്ള അവന്‍ അന്ന് തുടക്കം മുതലേ കത്തിക്കയറി. ചര്‍ച്ച തുടങ്ങി അധികം സമയമാവുന്നതിന് മുമ്പെ (ആദ്യത്തെ കുപ്പി തീരുന്നതിനു മുമ്പെ എന്ന് വായിക്കുക) അവന്‍ തന്റെ തുരുപ്പുശീട്ട് പുറത്തെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചും അതിന് മലയാളനോവല്‍ ചരിത്രവുമായുള്ള ഇഴപിരിക്കാനാവാത്ത ബന്ധത്തെക്കുറിച്ചും എല്ലാറ്റിലുമുപരി അഞ്ചാം ക്ലാസ്സില്‍ വച്ചേ അത് വായിച്ച തന്റെ മഹത്വത്തെ പറ്റിയും അവന്‍ വാചാലനായി. അപ്പോഴാണ്‌ കൂട്ടത്തില്‍ അല്പസ്വല്പം വായനയൊക്കെ ഉള്ള ഒരുത്തന്‍ ഇടയ്ക്കു കയറി ചോദിച്ചത്: "അതില്‍ മാജിക്കല്‍ റിയലിസം ഉണ്ട് എന്ന് ചിലര്‍ പറയുന്നുണ്ടല്ലോ.. നിനക്കെന്ത് തോന്നി?"

എങ്ങനെ എങ്ങനെ... മാജിക്കോ, ഖസാക്കിലോ? കര്‍ത്താവേ ഇവന് മാപ്പ് കൊടുക്കേണമേ... അറിയില്ലെങ്കില്‍ മിണ്ടാതിരുന്നു കൂടെ എന്ന ഭാവം മുഖത്ത് വരുത്തി അവന്‍ ആ അക്ഷരശൂന്യനെ തിരുത്തി "എടാ മണ്ടന്‍ കൊണാപ്പീ.. അത് മാജിക്ക് പുസ്തകമൊന്നുമല്ല, ഒരു നോവലാടാ വിവരദോഷി"

നന്നായി ഒന്നു ചമ്മുന്നത്‌ കാണാനായി കൂട്ടുകാരന്റെ മുഖത്ത് നോക്കിയ അവന്‍ കണ്ടത് വേറെ ഏതോ ഒരു ഭാവമായിരുന്നു. പുച്ഛരസം ആയിരുന്നു അതില്‍ മുന്നിട്ടു നിന്നിരുന്നത്. (അതിന് ശേഷം ആ ഭാവം അവന്‍ കണ്ടത് ജോലിക്ക് ജോയിന്‍ ചെയ്ത ദിവസം ലിനക്സ് എന്ന "പ്രോഗ്രാമിംഗ് ലാംഗ്വേജ്"നെ കുറിച്ചു പറഞ്ഞപ്പോള്‍ തന്റെ പ്രൊജക്റ്റ്‌ ലീഡറിന്റെ മുഖത്തായിരുന്നു)

കൂട്ടുകാരന്‍ അവനെ മൊത്തത്തില്‍ ഒന്നു ഇരുത്തി നോക്കിയിട്ട് മാജിക്കല്‍ റിയലിസവും മാജിക്കും തമ്മിലുള്ള 'ബന്ധം' വിവരിച്ചു.

ഓ.. ലത് -- നമ്മുടെ മാജിക്കല്‍ റിയലിസം... അതൊള്ളതാ.. അതിന് വിജയന്‍ കഴിഞ്ഞേ ആളുള്ളൂ. (ഒന്നും മനസ്സിലായില്ലെങ്കിലും വിട്ടു കൊടുക്കരുതല്ലോ).

പിന്നെ കൂട്ടുകാരന്‍ ഖസാക്കിന്റെ പല ഭാഗങ്ങളും ഉദ്ധരിച്ചു എന്തൊക്കെയോ പറഞ്ഞു.
നോ രക്ഷ... ഇനി ഇവന്‍ വേറെ വല്ല പുസ്തകത്തെ പറ്റിയെങ്ങാനുമാണോ പ്രസംഗിക്കുന്നത്? അതോ താന്‍ വായിച്ചതു വേറെ വല്ല... ഹേയ് അങ്ങനെ വരില്ല.

കേട്ടു കൊണ്ടിരുന്നവര്‍ ഇതിനകം ബോറടിച്ച് ഇവരെ ഉപേക്ഷിച്ചു അടുത്ത കുപ്പിയിലേക്ക്‌ കടന്നിരുന്നതു കൊണ്ട് അവന്‍ അധികം നാണം കെട്ടില്ല.

ഏതായാലും അന്നവന്‍ ഒരു തീരുമാനമെടുത്തു. ആ പൊസ്തകം ഒന്നു കൂടി വായിക്കണം. എന്താണീ മാജിക് എന്നറിയണമല്ലോ. അങ്ങനെ പിറ്റേന്ന് തന്നെ കാര്യവട്ടം പത്മവിലാസം വായനശാലയില്‍ അംഗത്വം എടുത്ത് ഖസാക്കിന്റെ ഇതിഹാസം തേടിപ്പിടിച്ചു വായന തുടങ്ങി. അതിന് പണ്ടു വായിച്ച സാധനവുമായി ഒരു സാമ്യവും ഉണ്ടായിരുന്നില്ല - ഒന്നും മനസ്സിലാവുന്നില്ല. പുതിയ പതിപ്പിറക്കിയപ്പോള്‍ അവര്‍ കഥ മാറ്റിക്കളഞ്ഞോ... പതുക്കെ പതുക്കെ മനസ്സിലായി; ബാലരമ വായിച്ചു നടക്കുന്ന അഞ്ചാം ക്ലാസ്സുകാരന് പറഞ്ഞിട്ടുള്ള സാധനമല്ല ഇത്... ഇതു കുറച്ചു കൂടിയ ഐറ്റം ആണ്; കൊറച്ചു ബുദ്ധിമുട്ടേണ്ടി വരും. മനസ്സിലാവാത്തത് മൂന്നാല് തവണ വായിച്ചും എന്നിട്ടും മനസ്സിലാവാത്തത് പോട്ടെന്നു വച്ചും രണ്ടാഴ്ച കൊണ്ടു അവന്‍ അവസാനത്തെ പേജ് എത്തി. എന്നിട്ടും മാജിക്ക് മാത്രം കണ്ടില്ല.

അവസാനത്തെ പാരഗ്രാഫായി: നായകനായ രവി നായികയെ കാണാന്‍ പോകാനായി ബസ്സ് കാത്ത് സ്റ്റോപ്പില്‍ നില്‍ക്കുന്നു - മഴ പെയ്യുന്നുണ്ട് -- എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ... ചുമ്മാ എന്തിനാ അവിടെ ഒരു പാമ്പിനെ പറ്റി എഴുതിയിരിക്കുന്നത്? ആ ഖണ്ഡിക രണ്ടു വട്ടം കൂടി വായിച്ചപ്പോള്‍ കാര്യങ്ങള്‍ ആകെ തിരിഞ്ഞു പോയ പോലെ. അതേ... അത് തന്നെ... എന്റെ കര്‍ത്താവേ ഇതെന്തേ ആദ്യം വായിച്ചപ്പോള്‍ കണ്ടില്ല... ലവനും ഇത് കണ്ടിരിക്കില്ല (ഇത്രേം ബുദ്ധിയുള്ള എനിക്ക് മനസ്സിലായില്ല; പിന്നെയല്ലേ). അവന്‍ ആര്‍ക്കിമിദീസിനെ പോലെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടു ഓടി.

രവിയെ പാമ്പ് കടിച്ചു.... രവിയെ പാമ്പ് കടിച്ചു....

അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന ഏതോ ഒരുത്തന്‍ ചാടി എണീറ്റ്‌ ചോദിച്ചു "എവിടെ.. ആരെയാ കടിച്ചത്"

അവനെ രണ്ടു പള്ള് പറഞ്ഞു കിടത്തിയിട്ട് അവന്‍ ഖസാക്കിലെ മാജിക്കിനെ പറ്റി വീരസ്യം പറഞ്ഞ മണ്ടനോട് ഏതോ രഹസ്യം വെളിപ്പെടുത്തുന്ന പോലെ പറഞ്ഞു: "അളിയാ, രവി ഖസാക്കില്‍ നിന്നും തിരിച്ചു പോകുന്നില്ല..."

"അതെ.. അവസാനം പുള്ളി പാമ്പ് കടിയേറ്റു മരിക്കും" -- പ്രതീക്ഷിച്ച പോലുള്ള അത്ഭുതമൊന്നും കൂടാതെ അവന്‍ പറഞ്ഞു. മുഖത്ത് വീണ്ടും പഴയ പുച്ഛരസം. "നീ ഇതു പണ്ടു വായിച്ചതാണെന്നല്ലേ പറഞ്ഞത്?"

ഓഹോ, അങ്ങനെയാണല്ലേ കാര്യങ്ങളുടെ കിടപ്പ്... എനിക്ക് മാത്രമെ ഇതു മനസ്സിലാവാത്തതുള്ളൂ... അപ്പൊ അതാണ്‌ മാജിക്ക് ... മനുഷ്യന് മനസ്സിലാവാത്ത തരത്തില്‍ എഴുതുന്ന മാജിക്ക്.

"ഇതല്ല ഞാന്‍ വായിച്ചത്.. വേറെ ഇതിഹാസം... വേറെ ഏതോ ഒരു വിജയന്‍ എഴുതിയ വേറേതോ ഒരു ഇതിഹാസം"

പത്തു കൊല്ലത്തോളം കൊണ്ടുനടന്ന ബുദ്ധിജീവിസ്ഥാനം അവന്‍ അന്നവിടെ വച്ച് രാജി വച്ചു.

Wednesday, October 8, 2008

ആദ്യാനുഭവം

പതിനൊന്നില്‍ പഠിക്കുമ്പോള്‍ നവോദയയില്‍ വച്ച് ആരോ ഒറ്റപ്പാലത്ത് നിന്നു കടത്തി കൊണ്ടു വന്ന ഒരു പൈന്റില്‍ രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് അത് പത്തുപേര്‍ ചേര്‍ന്ന് കുടിച്ചപ്പോള്‍ അതില്‍ പങ്കു പറ്റിയതാണ് അവന്റെ ആദ്യത്തെ 'മദ്യാനുഭവം'. വീട്ടിലും നാട്ടിലും അനവധി മദ്യപാനസദസ്സുകളില്‍ പ്രേക്ഷകനെന്ന നിലയില്‍ പങ്കെടുത്തെങ്കിലും (റിയാലിറ്റി ഷോകളില്‍ പ്രേക്ഷകരായി ഇരിക്കുന്നവരെ പോലെ തന്നെ; കുടിയന്മാര്‍ പറയുന്ന എല്ലാ 'തമാശകളും' ചിരിച്ചു വിജയിപ്പിക്കുക എന്നതാണ് മുഖ്യധര്‍മ്മം ) സ്വന്തമായി അന്തസ്സുള്ള ഒരു പെഗ്ഗടിക്കാന്‍ പിന്നെയും ഒരുപാടു കാത്തിരിക്കേണ്ടി വന്നു.

ഒടുവില്‍ ഒരു വൈകുന്നേരം കാര്യവട്ടത്ത് പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമായ ഒരു വീടിന്റെ ടെറസ്സില്‍ ഇരുന്ന് ചഞ്ചല്‍ (ഗുരവേ നമ), വിഷ്ണു തുടങ്ങിയ വലിയ വലിയ കുടിയന്മാരുടെ കൂടെയിരുന്ന് അവനും ബിനോയിയും അടക്കമുള്ള ഫ്രെഷേര്‍സ് ഹരിശ്രീ കുറിച്ചു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മുന്‍കൂര്‍ പ്ലാന്‍ ചെയ്തപ്രകാരം അംഗങ്ങളൊക്കെ കൃത്യസമയത്ത് വീട്ടില്‍ ഹാജരായി. കഴക്കൂട്ടത്തെ ബിവറേജെസിന്റെ ക്യൂവില്‍ നിന്ന് സാധനം വീട്ടിലെത്തിക്കുന്ന കാര്യം അനുഭവജ്ഞാനികളായവര്‍ ഏറ്റെടുത്തു. തുടക്കക്കാരെ സംബന്ധിച്ചേടത്തോളം അവിടെ പോയി ക്യൂ നില്‍ക്കുകയെന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. അതൊക്കെ കുടിയന്മാര്‍ ചെയ്യുന്ന കാര്യങ്ങളല്ലേ.

ഏതായാലും സംഗതി വീട്ടിലെത്തി. നിലത്തു വിരിച്ച ഒരു പഴയ പത്രത്തിന് ചുറ്റും ഉത്കണ്ഠാകുലരായി അവര്‍ ഇരുന്നു. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന സര്‍ക്കാരിന്റെ ദുഷ്പ്രചരണങ്ങള്‍ക്ക് കീഴ്പെട്ട്‌ കുടിക്കാതെ മാറി നില്‍ക്കുന്നവര്‍ കാണികളായി ചുറ്റും കസേരകളില്‍ ഇരുന്നു (ഇവരെ സൂക്ഷിക്കുക; അടുത്ത ദിവസം നടന്നതും നടക്കാത്തതുമായ എല്ലാ കഥകളും മാന്യന്മാരായ നിങ്ങളെ പറ്റി അടിച്ചിറക്കുന്ന നീചവര്‍ഗ്ഗം). പത്രത്തിന് ഒത്ത നടുവിലായി സുന്ദരനായ ആ ഒറ്റക്കണ്ണനെ (OCR Full bottle) പ്രതിഷ്ടിച്ചു. ചുറ്റും ചെറിയ ചെറിയ കടലാസുകളിലായി മിക്സ്ചര്‍, ബീഫ് ഫ്രൈ തുടങ്ങിയ അനുബന്ധ പൂജാസാമഗ്രികളും നിരത്തി വച്ചു. എല്ലാവരും ഉപവിഷ്ടരായപ്പോള്‍ മൂത്ത കുടിയനായ ഗുരു ആ സത്കര്‍മ്മം നടത്താന്‍ മുന്‍കയ്യെടുത്ത എല്ലാവര്‍ക്കും (share ഇട്ടവര്‍ക്ക്) ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ടു കര്‍മ്മങ്ങളിലേക്ക് കടന്നു.

എല്ലാവരും ശ്വാസം പിടിച്ചിരിക്കെ ഗുരു ആ തടിച്ചുരുണ്ട കുപ്പിയെ ശ്രീരാമന്‍ ത്രയംബകത്തെയെന്ന പോലെ നിഷ്പ്രയാസം ഇടത്തേ കൈ കൊണ്ടുയര്‍ത്തി ചെരിച്ചു പിടിച്ച് വലത്തേ കൈമുട്ട് കൊണ്ടു അടിവശത്ത് ഒരു കൊട്ട്. ക്ലിം- ഒരു ശബ്ദം കേട്ടു - കുപ്പി പൊട്ടിയോ ഈശ്വരാ... ടെക്സ്റ്റ് ബുക്ക് വാങ്ങാനുള്ള ഫണ്ടില്‍ തിരിമറി നടത്തിയ കാശ് വെള്ളമടിക്കാതെ തന്നെ വെള്ളത്തിലായല്ലോ കര്‍ത്താവേ എന്ന് പേടിച്ച് ഇരിക്കുമ്പോള്‍ അവന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം ഗുരു ചിരിച്ചു. എന്നിട്ട് ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന നിസ്സാര ഭാവത്തോടെ നിരത്തി വച്ച പ്ലാസ്റ്റിക് ഗ്ലാസ്സുകളിലേക്ക് അമൃത് പകര്‍ന്നു. അപ്പോഴാണ്‌ മനസ്സിലായത് കുപ്പിയല്ല, മറിച്ച് അതിന്റെ അടപ്പിന്റെ സീലാണ് പൊട്ടിയതെന്ന്. ഒഴിച്ച് കഴിഞ്ഞു നോക്കിയപ്പോളാണ് രസം; എല്ലാ ഗ്ലാസ്സുകളിലും സംഭവം കിറുകൃത്യം. തുല്യത വേണം തുല്യത വേണം എന്നൊക്കെ പറഞ്ഞു ബഹളം വയ്ക്കുന്നവര്‍ ഇവിടെ വന്ന് ഇതു കാണട്ടെ. അവന്‍ ആ മഹാനുഭാവനെ മനസ്സാ നമിച്ചു.

ഇതു ഞാന്‍ നിങ്ങള്‍ക്കായി നല്കുന്ന എന്റെ രക്തമാകുന്നു, ഇതില്‍ ആവശ്യത്തിനു വെള്ളമൊഴിച്ച് കുടിപ്പിന്‍ എന്ന് പറഞ്ഞു കൊണ്ട് ഗുരു ഗ്ലാസ്സുകള്‍ ശിഷ്യര്‍ക്ക് നീട്ടി. താലികെട്ട് കഴിഞ്ഞു മണ്ഡപത്തില്‍ വച്ച് ആദ്യമായി വരന്റെ കൈ പിടിക്കുന്ന നവവധുവിനെപ്പോലെ അവര്‍ മടിച്ചു മടിച്ച് കൈ നീട്ടി. "ആവശ്യത്തിന് വെള്ളം" എന്നുവച്ചാല്‍ എത്രയാണെന്ന് അവനറിയില്ലായിരുന്നു: പിന്നെ വെള്ളമല്ലേ, കാശൊന്നും കൊടുക്കണ്ടല്ലോ എന്ന് കരുതി നിറച്ചും ഒഴിച്ചു. എല്ലാവരും ഒഴിച്ചു കഴിഞ്ഞപ്പോള്‍ ഗുരു തന്റെ ഗ്ലാസ് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി പിടിച്ചു. അനുസരണയുള്ള ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്തു. അന്നവിടെ ആദ്യമായി കുടിക്കുന്നവര്‍ക്ക് ഒരു കാലത്തും കള്ളിന് മുട്ട് വരാതിരിക്കാനും (ഒന്നാം തീയതികള്‍, ഗാന്ധിജയന്തി എന്നീ മൂരാച്ചി ദിവസങ്ങള്‍ അടക്കം), കുടിച്ചു ബൈക്ക് ഓടിക്കുമ്പോള്‍ എതിരെ നിന്നു വേറൊരു കുടിയന്‍ ലോറിയോടിച്ചു വരുന്നതു പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാനുമായി രണ്ടു തുള്ളി മദ്യം ആത്മാക്കള്‍ക്ക് സമര്‍പ്പിച്ച ശേഷം അവര്‍ ആ പവിത്രമായ മന്ത്രം ഉരുവിട്ടു.

ചിയേര്‍സ്

ജീവിതത്തില്‍ ആദ്യമായി അത് പറഞ്ഞപ്പോള്‍ തന്നെ അവന് എന്തോ നേടിയ ഒരു ഫീലിംഗ് തോന്നി. ഇതിനെയാണോ ഫിറ്റാവുക എന്നൊക്കെ പറയുന്നത്? ഇനി എല്ലാവര്‍ക്കും കുടിക്കാം: ഗുരു കല്‍പ്പിച്ചു. അവന്‍ തന്റെ മധുചഷകം ചുണ്ടോടടുപ്പിച്ചു. അപ്പോളാണ് സിനിമയിലൊക്കെ ആള്‍ക്കാര്‍ മൂക്ക് പൊത്തി കുടിക്കുന്നതിന്റെ രഹസ്യം മനസ്സിലായത്. എന്തൊരു നാറ്റം. ഈ നാറുന്ന വെള്ളം കുടിക്കാന്‍ വേണ്ടിയാണോ ഈശ്വരാ ഇത്ര പാടു പെട്ടത്? മറ്റുള്ളവര്‍ ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു എന്നാലോചിച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോള്‍ പുതുമുഖമായ ബിനോയിയും നാണിച്ചു നില്‍ക്കുകയാണ്‌. ഗുരുമുഖത്തു നോക്കിയപ്പോള്‍ അവിടെ ശാന്തമായ ഒരു സാത്വികഭാവം മാത്രം - ഗ്ലാസ് അതിനകം കാലിയായി കഴിഞ്ഞു. എല്ലാമറിയുന്ന ഗുരു പറഞ്ഞു: മണമൊന്നും കാര്യമാക്കണ്ട, ഫസ്റ്റ് ടൈം ആകുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാവും; ഒറ്റവലിക്കു കുടിച്ച്‌ തീര്‍ത്താല്‍ മതി. അങ്ങനെ സിനിമയിലും ജീവിതത്തിലും കണ്ടിട്ടുള്ള എല്ലാ കുടിയന്മാരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അവന്‍ ഒരു വലിയങ്ങ് വലിച്ചു. മൂന്നാംക്ലാസ്സില്‍ വച്ചു അന്നനാളത്തെ പറ്റി പഠിച്ചിരുന്നെങ്കിലും അത് എവിടെയാണെന്ന് കൃത്യമായി അന്നാണ് അവന്‍ അറിഞ്ഞത്. പോകുന്ന വഴിയിലൊക്കെ അഗ്നിസ്ഫുലിംഗങ്ങള്‍ വാരിവിതറിക്കൊണ്ടാണ് ഒറ്റക്കണ്ണന്‍ വയറ്റിലെത്തിയത്. ഗ്ലാസ് താഴെ വയ്ക്കും മുമ്പേ ആരോ കുറച്ചു മിക്സ്ചര്‍ എടുത്തു തന്നിട്ട് എടുത്തു അണ്ണാക്കിലേക്ക് തട്ടാന്‍ പറഞ്ഞു : വായിലെ രുചി മാറുമത്രേ -- ഹൊ എന്തൊരു സ്നേഹമുള്ള മനുഷ്യര്‍. കണ്ണ് നിറഞ്ഞു പോയി (മിക്സ്ച്ചറിനു നല്ല എരിവായിരുന്നു).

ഏതായാലും അവന്‍ മിക്സ്ച്ചറും ബീഫുമൊക്കെയായി പെഗ്ഗ് രണ്ടെണ്ണം കൂടെ അകത്താക്കി മൊത്തം മൂന്നു പെഗ്ഗിന്റെ രാജാവായി ബാല്‍ക്കണിയിലൂടെ "സ്വര്‍ഗ്ഗത്തിലോ.. നമ്മള്‍ സ്വപ്നത്തിലോ..." എന്നിങ്ങനെ പാട്ടും പാടി തെക്കുവടക്കു നടന്നു. പാട്ടിന്റെ ഇടവേളയില്‍ അടുത്ത പെഗ്ഗിനായി ഗ്ലാസ് നീട്ടിയപ്പോള്‍ ഇവന്‍ കൊള്ളാമല്ലോ എന്ന ഭാവത്തോടെ ഗുരു വീണ്ടും മിക്സ് ചെയ്തു കൊടുത്തു. "എല്ലാവരുടെയും ശ്രദ്ധക്ക്: കുടിച്ച്‌ തുടങ്ങിയ ദിനം തന്നെ നാലു പെഗ്ഗ് കുടിച്ച വീരന്‍ ആരെന്നു ചോദിച്ചാല്‍ ആരുടെ പേരു പറയും? യെന്റെ പേരു പറയും.." എന്ന് വീരവാദവും മുഴക്കി അവന്‍ അതും അകത്താക്കി. ആദ്യത്തെ പെഗ്ഗ് അകത്തു പോയ അതേ വഴിയിലൂടെ അതും അകത്തു പോയി.

പക്ഷെ ഇത്തവണ എന്തോ ഒരു വ്യത്യാസം പോലെ. അകത്തു ചെന്ന ഒറ്റക്കണ്ണനും അവിടെ മുമ്പേ ഉണ്ടായിരുന്ന മിക്സ്ചര്‍-ബീഫ് ഇത്യാദികളും തമ്മില്‍ എന്തോ ഒരു ആഭ്യന്തര കലഹം ഉടലെടുത്തിട്ടുണ്ട്. വയറ്റില്‍ നിന്ന് ചില വെടിയൊച്ചയൊക്കെ കേള്‍ക്കുന്നു. ഇഞ്ചി കടിച്ച മങ്കി കണക്കെയുള്ള മുഖം കണ്ടപ്പോളേ കാര്യം മനസ്സിലായ ആരോ അവനെ സണ്‍ഷേയ്ടിന്റെ അടുത്തേക്ക് എത്തിച്ചു.
ശര്‍ര്‍ര്... മൂന്നു മിനിട്ട് നേരത്തേക്ക് അവിടെ ഇടിവെട്ടും പേമാരിയും മാത്രം... ആരൊക്കെയോ പുറത്ത് തടവുന്നു. ആരോ വെള്ളമെടുക്കാനോടുന്നു. വേറെ ആരോ സണ്‍ഷേയ്ട് വൃത്തികേടാക്കുന്നതിനെ പറ്റി പരാതി പറയുന്നു (നീചവര്‍ഗ്ഗം). എല്ലാം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ സണ്‍ഷേയ്ടില്‍ അന്ന് തിന്നതും കുടിച്ചതുമായ എല്ലാ സംഗതികളും ഒരു മാതിരി കള്ള് കുടിച്ച്‌ വാള് വച്ചാലെന്ന പോലെ കിടക്കുന്നുണ്ടായിരുന്നു. ആരോ അവനെ എവിടെയോ കൊണ്ട് കിടത്തി.

ഉറക്കം എണീക്കുമ്പോള്‍ അടുത്തുള്ള പള്ളിയില്‍ നിന്ന് ഞായറാഴ്ച കുര്‍ബാനയുടെ ബഹളം കേള്‍ക്കാമായിരുന്നു.

==ശുഭം==


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം.