Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Sunday, February 8, 2009

ദ ഹോളി കോഴി

കോഴികളെ പരിശുദ്ധരായി പ്രഖ്യാപിക്കുക

അതേ, കോഴികളെ പരിശുദ്ധ ജീവികളായി പ്രഖ്യാപിക്കുക. കാലാകാലങ്ങളായി പശുക്കള്‍ പരിശുദ്ധപദവി തങ്ങളുടെ ജന്മാവകാശമെന്നവണ്ണം കൊണ്ടുനടക്കുകയും അതിന്റെ പേരില്‍ അന്യായമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ പശുക്കളെപ്പോലെ തന്നെ മനുഷ്യരെ സേവിക്കുന്ന ഞങ്ങള്‍ കോഴികള്‍ക്ക് ഇതുവരെ ചരിത്രത്തിന്റെ താളുകളില്‍ അര്‍ഹിക്കുന്ന ഇടം ലഭിച്ചിട്ടില്ല. എന്നും തന്തൂരിയടുപ്പുകളില്‍ എരിഞ്ഞ് തീരാനായിരുന്നല്ലോ ഞങ്ങളുടെ വിധി. ഞങ്ങളുടെ മുട്ട കൊണ്ട് ഉണ്ടാക്കുന്ന രുചികരമായ വിഭവത്തിന് ബുള്‍സ് ഐ എന്ന് പേരിട്ടിരിക്കുന്നത് തന്നെ മനുഷ്യരുടെ സാംസ്കാരിക മണ്ഡലങ്ങളില്‍ പശുവര്‍ഗ്ഗത്തിന്റെ സ്വാധീനം എത്രമാത്രം രൂഢമൂലമാണെന്നതിന്റെ തെളിവാണ്. ഇനിയും ഈ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ട് വിശുദ്ധപദവിക്കായി ഔദ്യോഗികമായി അവകാശമുന്നയിക്കാന്‍ ഞങ്ങളിതാ കൂട്ടായി തീരുമാനിച്ചു കഴിഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ ലളിതവും അതേ സമയം ശക്തവുമാണ്. അവ താഴെക്കൊടുത്തിരിക്കുന്നു.
  • പശുക്കള്‍ക്ക് തുല്യം യോഗ്യരായ കോഴികളെ എത്രയും പെട്ടെന്ന് വിശുദ്ധപക്ഷിയായി പ്രഖ്യാപിക്കുക
  • മനുഷ്യര്‍ പശുക്കളെ ആരാധിക്കുന്ന പോലെ കോഴികളേയും ആരാധിക്കുക
  • പുരാണങ്ങളില്‍ നിന്നും പശുക്കളുടെ സാംസ്കാരിക ഗൂഢാലോചനയുടെ ഫലമായി മായ്ച്ചുകളയപ്പെട്ട കോഴിക്കഥകള്‍ വീണ്ടെടുത്ത് കുക്കുടപുരാണം എന്ന പേരില്‍ പ്രസിദ്ധീകരിക്കുക
  • പ്രസ്തുത പുരാണത്തിലെ ഒന്നോ രണ്ടോ കഥകള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുക
  • കോഴികളെ അപമാനിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ജില്ലകള്‍ തോറും കുക്കുടസേനകള്‍ രൂപീകരിക്കുക
  • കോഴിവിരുദ്ധമായ പ്രയോഗങ്ങള്‍ ഭാഷയില്‍ നിന്നും നീക്കം ചെയ്യുക
  • ബുള്‍സ് ഐ എന്നതിന് പകരം കോഴിസംബന്ധിയായ ഒരു വാക്ക് കണ്ടുപിടിച്ച് അത് ഉപയോഗത്തില്‍ വരുത്തുക
പരിശുദ്ധപദവി ഞങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല - ഇതായിരിക്കും ഈ വിശുദ്ധസമരത്തിന്റെ മുദ്രാവാക്യം. എത്രയും പെട്ടെന്ന് ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഞങ്ങള്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പശുവിനെ പരിശുദ്ധമൃഗമായി വാഴിച്ചിരിക്കുന്നത്? പശുവിനെന്താ കൊമ്പുണ്ടോ... ശരി, കൊമ്പുണ്ടായിരിക്കാം; പക്ഷേ ഞങ്ങള്‍ക്ക് ചിറകില്ലേ... അത് പശുക്കള്‍ക്കുണ്ടോ? അപ്പോ അതില്‍ കാര്യമില്ല. യോഗ്യതയുടെ പേരിലായാലും മറ്റേതെങ്കിലും മാനദണ്ഡത്തിന്റെ പേരിലായാലും ഞങ്ങള്‍ കോഴികള്‍ പശുക്കളേക്കാള്‍ ഒരു പടി മുന്‍പിലാണെന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ ഏത് പോത്തിനും മനസിലാക്കാവുന്നതേ ഉള്ളൂ. തൊട്ട് മുന്നിലത്തെ വാചകം തന്നെ നോക്കൂ, അവിടെ മന്ദബുദ്ധി എന്ന അര്‍ത്ഥത്തില്‍ ഏത് പോത്തിനും എന്നതിന് പകരം ഏത് കോഴിക്കും എന്ന് ഉപയോഗിക്കാന്‍ പറ്റുമോ? ഒരു വര്‍ഗ്ഗം എന്ന നിലക്ക് അവര്‍ ബുദ്ധിയില്ലാത്തവരാണെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ. ഇനി ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ; ഇത്രയും കാലത്തിനിടക്ക് എന്നെങ്കിലും ഒരു ദിവസം കോഴി കൂവാതെ സൂര്യനുദിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു കോഴി ഒറ്റക്കിരുന്ന് കൂവിയത് കൊണ്ട് നേരം വെളുക്കില്ലായിരിക്കും; പക്ഷേ ഞങ്ങള്‍ എല്ലാവരും കൂടെ ഒത്തുപിടിച്ച് കൂവിയാണ് നേരം വെളുപ്പിക്കുന്നതെന്ന വസ്തുത വിതര്‍ക്കിതമാണല്ലോ. അപ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന ഞങ്ങളാണോ അതോ വെറും മരമണ്ടന്‍മാരായ പശുക്കളാണോ വലുത്? നേരം വെളുപ്പിക്കുന്ന കാര്യത്തില്‍ ആഗോള പൂവന്‍കോഴികള്‍ പ്രകടിപ്പിക്കുന്ന ഒത്തൊരുമയും സംഘബലവും ഈ വിശുദ്ധസമരത്തിലും പ്രതിഫലിച്ചാല്‍ വിശുദ്ധപദവി എന്ന ലക്ഷ്യം പുഷ്പം പോലെ പ്രാപ്യമാകുമെന്ന് എല്ലാവരും മനസിലാക്കണം.

വിശുദ്ധസ്ഥാനം നേടാനുള്ള ഞങ്ങളുടെ യോഗ്യതയെപ്പറ്റി ഇനിയും സംശയം വെച്ച് പുലര്‍ത്തുന്നവര്‍ക്കായി നമുക്ക് പശുക്കളും കോഴികളും മനുഷ്യര്‍ക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. പാല്‍ തരുന്നതാണല്ലോ പശുക്കളുടെ ഏറ്റവും കെട്ടിഘോഷിക്കപ്പെടുന്ന സേവനം. സത്യത്തില്‍ നിങ്ങള്‍ക്ക് പാല്‍ തരുന്നത് കൊണ്ട് പശുക്കള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുന്നുണ്ടോ? തന്റെ കുട്ടിക്ക് കുടിക്കാന്‍ കൊടുത്തിട്ടാണല്ലോ അവര്‍ നിങ്ങള്‍ക്ക് തരുന്നത്. ചേതമില്ലാത്ത ഒരു ഉപകാരം എന്നതില്‍ കവിഞ്ഞ് ത്യാഗത്തിന്റെ കണിക പോലും അതിലുണ്ടോ? പക്ഷേ ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ. ഓരോ മുട്ടയും കോഴികുലത്തിന്റെയാകെ അഭിമാനമായി വളരേണ്ട ഭാവി പൌരന്‍മാരല്ലേ? ഒരു കോഴി സ്വന്തം മുട്ട നിങ്ങള്‍ക്ക് തരുമ്പോള്‍ തന്റെ സ്വത്വത്തിന്റെ ഒരംശമാണ് നിങ്ങള്‍ക്ക് വേണ്ടി ബലികൊടുക്കപ്പെടുന്നതെന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? സ്വന്തം കുട്ടി പൂവനോ പിടയോ എന്ന് പോലും അറിയുന്നതിന് മുന്‍പ് അതിനെ നിങ്ങള്‍ക്ക് കാഴ്ച വെയ്ക്കുന്ന കോഴിണിയെവിടെ കിടക്കുന്നു, തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം നിങ്ങളെക്കൊണ്ട് കുടിപ്പിക്കുന്ന പശു എവിടെ കിടക്കുന്നു? എന്നിട്ടും പശു വിശുദ്ധമൃഗവും ഞങ്ങള്‍ വെറും കോഴികളും. ഇത് നീതിയാണോ?

പരിശുദ്ധപദവി വരെ ചാര്‍ത്തിക്കൊടുത്തിട്ടും മനുഷ്യരെക്കൊണ്ട് തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം കുടിപ്പിക്കുന്ന ധിക്കാരം പോട്ടെന്ന് വെയ്ക്കാം; പക്ഷേ അതെങ്കിലും കയ്യില്‍ കിട്ടണമെങ്കില്‍ എന്തൊക്കെ സഹിക്കണം. ചാണകത്തിന്റെ നാറ്റവും സഹിച്ച്, പശു കാലനക്കുന്നതും വാലാട്ടുന്നതും സൂക്ഷിച്ച് കുന്തിച്ചിരുന്ന് കറന്നെടുക്കേണ്ടേ? കോഴിമുട്ടയുടെ കാര്യം നോക്കൂ; രാവിലെ കോഴിക്കൂട് തുറന്നാല്‍ മാത്രം മതി, നിങ്ങള്‍ക്കായി ഒരു സുന്ദരന്‍ മുട്ട റെഡി. അതും പശു തരുന്നത് പോലെ വല്ലവനും തൊട്ട് ഉപ്പ് നോക്കിയ സാധനമല്ല; വൃത്തിയുള്ള പാക്കേജിംഗ് സഹിതം അസ്സല്‍ അനാഘ്രാതകുസുമം പോലെ പരിശുദ്ധമായ മുട്ട. ഒരു ഉപഭോക്താവ് എന്ന നിലയ്ക്ക് നിങ്ങളുടെ കയ്യില്‍ കിട്ടുന്ന മുട്ട അതിന്റെ തോട് പൊട്ടാത്തിടത്തോളം കാലം മായം കലരാത്തതാണെന്ന് നിങ്ങള്‍ക്ക് കണ്ണുമടച്ച് വിശ്വസിക്കാം. പശുവിന്‍ പാലിന്റെ കാര്യം അങ്ങനെയാണോ? അതില്‍ പൊടി വീണിട്ടുണ്ടാവാം, വെള്ളം ചേര്‍ത്തിട്ടുണ്ടാവാം, കട്ടി കൂടുതല്‍ തോന്നിക്കാന്‍ മണ്ണിരയെ കിഴി കെട്ടിയിട്ടിട്ടുണ്ടാവാം എന്നിങ്ങനെ മായം കലര്‍ന്നിരിക്കാനുള്ള സാധ്യതകള്‍ അനവധിയാണ്. ഇനി നിങ്ങള്‍ തന്നെ പറയൂ, പാലാണോ മുട്ടയാണോ വിശുദ്ധം?

ഇനി നമുക്ക് മാംസത്തിന്റെ കാര്യത്തിലേക്ക് കടക്കാം. വിശുദ്ധപദവി നേടിയതിന് ശേഷം ഭൂരിഭാഗം ദേശങ്ങളിലും പശുക്കള്‍ തങ്ങളുടെ ‘വിശുദ്ധമായ’ മാംസം മനുഷ്യര്‍ക്ക് നിഷേധിച്ചിരിക്കുകയാണല്ലോ. എന്നിട്ടതിനെ ന്യായീകരിക്കാനായി പാല് കൊടുക്കുന്ന പയ്യിനെ തിന്നരുതെന്നൊരു പഴഞ്ചൊല്ലും സൃഷ്ടിച്ചിരിക്കുന്നു. പശുക്കളുടെ അഹങ്കാരത്തിന്റെ മറ്റൊരു ഉദാഹരണമല്ലേ ഇത്? പാലം കടന്നാല്‍ കൂരായണാ എന്ന മട്ടിലുള്ള ഇത്തരം മൂരാച്ചിനയങ്ങള്‍ വിശുദ്ധരായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; അത് അന്തസുള്ള കോഴികള്‍ക്ക് ചേര്‍ന്ന നടപടിയല്ല. ഞങ്ങള്‍ക്ക് വേണ്ടത് ഔദാര്യങ്ങളല്ല, അംഗീകാരമാണ്. അതവിടെ നില്‍ക്കട്ടെ; നമുക്ക് മാംസത്തിന്റെ ഗുണഗണങ്ങളെ പറ്റി സംസാരിക്കാം. ബീഫ് രോഗങ്ങളുടെ ഒരു കലവറയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ട് ആരോഗ്യവിഭാഗത്തില്‍ കോഴികള്‍ മത്സരം തുടങ്ങും മുന്‍പ് തന്നെ വിജയിച്ചതായി പ്രഖ്യാപിച്ചിട്ട് നമു‍ക്ക് രുചിയുടെ കാര്യത്തിലേക്ക് വരാം. ചില്ലിചിക്കന്‍, തന്തൂരി ചിക്കന്‍, ചിക്കന്‍ ചെട്ടിനാട് തുടങ്ങി വൈവിധ്യമാര്‍ന്ന രൂപഭാവങ്ങളില്‍ ഞങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളോട് താരതമ്യം ചെയ്യാവുന്ന ഒരു ഐറ്റമെങ്കിലും ആ പോത്തുകള്‍ക്ക് എടുത്ത് പറയാനുണ്ടോ? (കഴിഞ്ഞ വാചകത്തിലെ പോത്ത് പ്രയോഗം ശ്രദ്ധിച്ചിരിക്കുമല്ലോ). മുപ്പത്തിയഞ്ച് രൂപാ കൊടുത്ത് ചിക്കന്‍ ബിരിയാണി കഴിക്കാന്‍ കാശില്ലാത്തവരാണ് വെറും ഇരുപത്തിയഞ്ച് രൂപായുടെ ബീഫ് ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്യാറുള്ളതെന്ന് കേരളത്തിലെ ഏത് ഹോട്ടലുകാരനും സാക്ഷ്യപ്പെടുത്തും. കോഴിക്കാല് കടിച്ചു തിന്നുന്നത് പോലെ പോത്തിന്‍കാല് തിന്നാനൊക്കുമോ? മാംസത്തിന്റെ കാര്യത്തിലും കോഴികള്‍ ബഹുദൂരം മുന്നിലാണെന്ന് ബോധ്യമായല്ലോ.

അങ്ങനെ എല്ലാം കൊണ്ടും കേമന്‍മാരായ ഞങ്ങളെ മനുഷ്യര്‍ ബഹുമാനിക്കുന്നില്ലെന്നത് പോട്ടെ, അശ്ലീലച്ചുവയാര്‍ന്ന പ്രയോഗങ്ങളിലൂടെ അപമാനിക്കുക കൂടി ചെയ്യുന്നത് സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേര്‍ന്ന നടപടിയാണോ? വെറുതേ പെണ്ണുങ്ങളുടെ വായില്‍ നോക്കി നടക്കുന്നവരെപ്പറ്റി ‘അവനാളൊരു കോഴിയാണ്’ എന്ന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സമസ്ത പിടക്കോഴികളുടെയും സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ധ്വനികള്‍ ആ വിളിയില്‍ ഒളിഞ്ഞിരിപ്പുള്ളത് മനസിലാകാതെ പോകാന്‍ ഞങ്ങള്‍ കോഴികള്‍ വെറും പോത്തുകളല്ലെന്ന് നിങ്ങള്‍ മനസിലാക്കണം. (വീണ്ടും ഒരു പോത്ത്) പിടക്കോഴികളെ ഇങ്ങനെ വ്യംഗ്യഭാഷയിലൂടെ താറടിച്ച് കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പൂവന്‍കോഴികള്‍ക്കാവില്ല. എത്രയും പെട്ടെന്ന് അത്തരം പ്രയോഗങ്ങള്‍ നിയമം മൂലം നിരോധിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്നവരെ തെരുവില്‍ നേരിടാനുള്ള ചുമതല നേരത്തേ ‍പറഞ്ഞ കുക്കുടസേനകളെ ഏല്‍പിക്കാവുന്നതുമാണ്. അതു കൂടാതെ, പിടക്കോഴികള്‍ക്ക് മുല വളരാത്തതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും നിങ്ങളില്‍ ചിലര്‍ അഭിപ്രായപ്രകടനം നടത്തുന്നതും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആ കാര്യത്തില്‍ ഞങ്ങള്‍ പൂവന്‍കോഴികള്‍ക്കില്ലാത്ത ഉത്കണ്ഠ നിങ്ങള്‍ക്കെന്തിനാണ്? അയല്‍ക്കാരന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞ് നോക്കിയിട്ട് അയ്യേ എന്ന് പറയുന്നത് പോലെയുള്ള സംസ്കാരശൂന്യമായ ഏര്‍പ്പാടല്ലേ അത്? അല്ലെങ്കില്‍ പിന്നെ പശുക്കള്‍ക്ക് തൂവല്‍ വളരാത്തതിനെക്കുറിച്ച് എന്തേ ഇതുവരെ ആരും അന്വേഷിച്ചില്ല? അവിടെയും നിങ്ങള്‍ നഗ്നമായ പക്ഷപാതമല്ലേ കാണിക്കുന്നത്? ഇക്കാര്യത്തില്‍ സ്വയം ചിന്തിച്ച് ഉചിതമായ ഒരു തീരുമാനത്തിലെത്താനുള്ള പക്വത സംസ്കാരസമ്പന്നര്‍ എന്ന് സ്വയം നടിക്കുന്ന നിങ്ങള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേല്‍പറഞ്ഞ ആവശ്യങ്ങള്‍ ഉടനടി നടപ്പില്‍ വരുത്താത്ത പക്ഷം കഠിനമായ സമരനടപടികളിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. രാവിലെ കൂവി സൂര്യനെ ഉദിപ്പിക്കുന്നത് തൊട്ട് മുട്ടയിടുന്നത് വരെയുള്ള കാര്യങ്ങളെ സമരം ബാധിക്കും എന്ന് അറിയാമല്ലോ. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കുക.

..::: കൊക്കരക്കോ :::..

Saturday, January 31, 2009

സാംസ്കാരികപോലീസ്

ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ കോളേജില്‍ നിന്നും ടൂറ് പോവുകയായിരുന്ന ബസിന് കല്ലെറിഞ്ഞെന്ന വാര്‍ത്ത കണ്ടപ്പോളേ എനിക്ക് തോന്നിയിരുന്നു അത് ഏതെങ്കിലും ഇടതുപക്ഷ-വ്യാജമതേതര-ജിഹാദി മാധ്യമക്കാര്‍ വളച്ചൊടിച്ചതായിരിക്കുമെന്ന്. ആരെങ്കിലും ആര്‍ഷഭാരതസംസ്കാരത്തിനെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയാലല്ലാതെ രാമ-ശൈവ-വാനര-സേനകള്‍ ഇടപെടാറില്ലെന്ന് അറിയാവുന്നതിനാല്‍ ബസിനകത്ത് നടന്ന മഹാപാതകമെന്തെന്ന് അറിയാന്‍ എനിക്ക് ഉത്കണ്ഠ തോന്നി. അതുകൊണ്ടാ വാര്‍ത്ത മുഴുവനും ഇരുന്ന് വായിച്ചു. അപ്പോഴല്ലേ കാര്യം മനസിലായത്; സേനക്കാരെ കുറ്റം പറയാന്‍ പറ്റില്ല. ആര്‍ഷഭാരതത്തിലെന്നല്ല, ലോകത്ത് വല്ലവരും ചെയ്യുന്ന കാര്യമാണോ പരസ്യമായി ആ ബസിനകത്ത് നടന്നത്? ചെയ്തത് കുറഞ്ഞ് പോയെന്നേ ഞാന്‍ പറയൂ. കല്ലെറിഞ്ഞാല്‍ പോരായിരുന്നു, ആ ബസും അതിലുള്ളവരെയും ജീവനോടെ കത്തിച്ചു കളയണമായിരുന്നു. അവര്‍ ചെയ്തതെന്താണെന്നല്ലേ - ആ ബസിനകത്ത് പരിപാവനരായ ഹിന്ദു പെണ്‍കുട്ടികളും ക്രിസ്ത്യാനികളും മുസ്ലീമുകളുമായ കാപാലികന്‍മാരും ഒരുമിച്ചായിരുന്നൂവത്രേ യാത്ര. ശിവ ശിവാ... കലികാലം കലികാലം എന്ന് പറഞ്ഞാല്‍ ഇത്രയും വരുമെന്ന് നിങ്ങള്‍ നിരൂപിച്ചോ?

പെണ്‍കുട്ടികള്‍ ഇങ്ങനെ അന്യമതക്കാരുടെ കൂടെ ഒരേ ബസില്‍ യാത്ര ചെയ്യുന്നത് ധാര്‍മ്മികതയാണോ? പെണ്‍കുട്ടികള്‍ ടൂറ് പോകുന്നത് പോലും നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതാണോ? അവര്‍ പള്ളിക്കൂടത്തില്‍ പോകുന്നത് തന്നെ ആര്‍ഷഭാരതത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യമാണോ? എല്ലാവരും പഠിച്ച് വിദ്യാഭ്യാസം നേടിയാല്‍ ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പെണ്ണുണ്ടാവുമോ? അന്യമതസ്ഥരോട് എതിര് കാട്ടണമെന്ന് പ്രവാച‍കന്‍ *ഉപനിഷത്തുക്കളില്‍ പറഞ്ഞിട്ടില്ലേ? സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്ന്‍ ഖുറാനില്‍ *പുരാണങ്ങളില്‍ വ്യക്തമായി എഴുതി വച്ചിട്ടില്ലേ?

വാര്‍ത്തയില്‍ നിന്ന്:
A student said: “When we asked them why they were targeting us, they told us to stop cultivating friends from other communities.”

When contacted by The Hindu, president of the city unit of the Bajrang Dal Sharan Pumpwell said: “It is a natural reaction from us against those who dare to commit moral violations.”

He claimed that the attack on the bus was based on a tip off by one of the students who was also part of the excursion. “Our boy informed us that several Hindu girls were travelling in the bus which also had Muslim and Christian boys,” he said.
അദ്ദാണ്.. ഭാഗ്യത്തിന് ബസിനകത്ത് ഭാരതസംസ്കാരത്തെ കുറിച്ച് ഉത്കണ്ഠയുള്ള ഒരാളെങ്കിലും ഉണ്ടായിരുന്നു; ഇല്ലായിരുന്നെങ്കിലത്തെ കാര്യം ആലോചിച്ച് നോക്കിക്കേ. ഹിന്ദു പെണ്ണുങ്ങളെയെല്ലാം ആ കാപാലികന്‍മാര്‍... ഹോ.. ദേവീകൃപ ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടു.

അടുത്ത അധ്യയനവര്‍ഷം മുതല്‍ ടൂറ് പോകുന്ന എല്ലാ ബസുകളിലും സാംസ്കാരികപോലീസുകാരുടെ വക ഒരു മേല്‍നോട്ടക്കാരനെ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ആരാണ് അതിന് അധികാരം നല്‍കിയതെന്നോ? ഹേയ് മിസ്റ്റര്‍, നിങ്ങളൊരു കാര്യം മനസിലാക്കണം: ആര്‍ഷഭാരതസംസ്കാരം തകര്‍ന്ന് വീഴുമ്പോള്‍ അതിനെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ ചുമതലയാണ് - അതാരും പറഞ്ഞിട്ടൊന്നും വേണ്ട.

ഞങ്ങളെങ്ങാനും രണ്ട് പെഗ്ഗടിച്ചിട്ട് വല്ല കമന്റുമടിച്ചാല്‍ തിരിഞ്ഞു നോക്കാത്ത ചില ഭാരതവനിതകള്‍ അവര്‍ക്കിഷ്ടമുള്ളവരുടെ കൂടെ ഡാന്‍സ് കളിക്കുന്നതും കള്ളുകുടിക്കുന്നതും (ശിവശിവാ..) ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞങ്ങള്‍ അവരെ തികച്ചും മാന്യമായ രീതിയില്‍ സംസ്കാരം പഠിപ്പിച്ചതിനെ ഇടതുപക്ഷ-വ്യാജമതേതര-ജിഹാദി മാധ്യമങ്ങള്‍ വളച്ചൊടിച്ചതും ഞങ്ങള്‍ അറിയുന്നുണ്ട്. (അസുരന്മാര്‍ വ്യാജവീഡിയോ വരെ ഇറക്കി‍ക്കളഞ്ഞു). അതൊന്നും കണ്ട് നിങ്ങള്‍ വഴിതെറ്റില്ലെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ പബില്‍ ജിഹാദിപ്രവര്‍ത്തനം നടത്തുന്നതായി നമ്മുടെ രഹസ്യാന്വേഷണവിഭാഗം വിവരം തന്നിട്ടാണ് നമ്മള്‍ അവിടെ അങ്ങനെയൊക്കെ ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമല്ലോ.

ഇത് പോലെ ആര്‍ഷഭാരത സാംസ്കാരത്തിന് നിരക്കാത്ത സംഭവങ്ങള്‍ എവിടെയെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള നമ്മുടെ കാര്യാലയത്തില്‍ അറിയിക്കണമെന്ന് സംസ്കാരമുള്ള ഏവരോടും അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ എന്നാണല്ലോ... അത് കൊണ്ട് നമ്മള്‍ എവിടെയുണ്ടെങ്കിലും അവിടെ അക്രമമുണ്ടാകും അക്രമം എവിടെയുണ്ടായാലും നമ്മള്‍ അവിടെയുണ്ടാവും.


*ഞങ്ങളുടെ ഭാഷ എല്ലായിടത്തും ഏതാണ്ട് ഒരുപോലെയായത് കൊണ്ട് ചില അക്ഷരത്തെറ്റുകള്‍ വന്ന് പോയിട്ടുണ്ട്; തിരുത്തി വായിക്കുമല്ലോ.

Tuesday, December 9, 2008

സോഫ്റ്റ് വെയറിന്റെ ജാതി

Firefox, IE, Opera തുടങ്ങിയ സവര്‍ണ്ണ-മുതലാളിത്ത-കുത്തക-മൂരാച്ചി ബ്രൌസറുകളുടെ ചൂഷണത്തില്‍ നിന്നും കറുത്ത വര്‍ഗ്ഗക്കാരെ മോചിപ്പിക്കാന്‍ ഇതാ Blackbird എന്ന പേരില്‍ ഒരു പുതിയ ബ്രൌസര്‍ രംഗത്ത് വന്നിരിക്കുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി കറുത്തവര്‍ഗ്ഗക്കാര്‍ തന്നെ രൂപം കൊടുക്കുന്ന ഒരു കറുത്ത ബ്രൌസര്‍. രണ്ട് കോടിയോളം വരുന്ന കറുത്തവരുടെ ഓണ്‍ലൈന്‍ സമൂഹത്തിന്റെ പുരോഗതിക്ക് ഇത് അത്യന്താപേക്ഷികമാണെന്നാണ് ഇതിന്റെ പിന്നിലുള്ളവര്‍ പറയുന്നത്. ഭൂരിഭാഗം കറുത്ത വര്‍ഗ്ഗക്കാര്‍ക്കും വാര്‍ത്തകളും മറ്റും ‘കറുത്ത’ കോണിലൂടെ കാണുന്നതാണിഷ്ടമെന്നും അതിന് നിലവിലുള്ള ബ്രൌസറുകള്‍ പോര എന്നുമാണ് അവരുടെ വാദം. ഇതിലാവുമ്പോള്‍ എല്ലാ കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ഞങ്ങള്‍ ലഭ്യമാക്കും.

ഉദാഹരണത്തിന് ഒരു സിനിമ കാണാന്‍ വേണ്ടി നിങ്ങള്‍ സെര്‍ച്ച് ചെയ്യുകയാണെന്നിരിക്കട്ടെ; സാധാരണ ബ്രൌസറുകള്‍ നേരെ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് അതിന്റെ റിസള്‍ട്ട് നിങ്ങള്‍ക്ക് തരും, നിങ്ങള്‍ അതില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കും - അല്ലേ? പക്ഷേ Blackbird അങ്ങനെയല്ല; ഇതിലെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തിരിമറി നടത്തും. അതായത് നിങ്ങള്‍ക്കാവശ്യമുള്ളത് - എന്ന് ഞങ്ങള്‍ തീരുമാനിക്കുന്ന - റിസള്‍ട്ടുകള്‍ ആദ്യം വരും (യഥാര്‍ത്ഥത്തില്‍ ആദ്യം വരേണ്ടവ സ്വാഭാവികമായും താഴെപ്പോകും). അങ്ങനെ നിങ്ങള്‍ ഏത് സിനിമ കാണണമെന്ന്‍ ഞങ്ങള്‍ തീരുമാനിക്കും. യേത്?

കറുപ്പ് ബ്രൌസറിന്റെ പേരില്‍ മാത്രമൊതുങ്ങുന്നില്ല കേട്ടോ. അവരുടെ മറ്റ് ചില പ്രത്യേകതള്‍ ശ്രദ്ധിക്കൂ.


Search EngineBlack Search
News TickerBlack News Ticker
BookmarksBlack Bookmarks

പോരാത്തതിന് ഒരു Blackbird ടിവിയും കൂടെ ഉണ്ട്.
ആനന്ദലബ്ധിക്കിനിയെന്ത് വേണം?


Email Manager-ന് Black Mail എന്ന് പേരിടാമായിരുന്നു.. :)

സോഫ്റ്റ്വെയറിനും ജാതിയും വര്‍ണ്ണവും വച്ച് തുടങ്ങി എന്ന് വിശ്വാസം വരുന്നില്ല? എങ്കില്‍ നേരിട്ട് കണ്ട് വിശ്വസിക്കൂ‍.

'Powered by Mozilla' എന്ന് കാണുന്നത് കൊണ്ട് സംഗതി Gecko ആധാരമാക്കി നിര്‍മ്മിച്ചതാണെന്ന് പ്രതീക്ഷിക്കാം. അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള ചിത്രവും ഏതാണ്ട് Firefox പോലെ തന്നെയുണ്ട്; കറുപ്പാണ് നിറം എന്ന് മാത്രം. കളറ് മാറ്റാന്‍ Firefox-ന്റെ തീം മാറ്റിയാല്‍ പോരേ എന്നോ, News Ticker പോലുള്ള ഫീച്ചേര്‍സ് വേണമെങ്കില്‍ ഒരു Firefox extension ഉണ്ടാക്കിയാല്‍ മതിയായിരുന്നല്ലോ, അതിനായി ഒരു പുതിയ ബ്രൌസര്‍ തന്നെ ഉണ്ടാക്കണമായിരുന്നോ എന്നൊന്നും ചോദിക്കരുത്. അവര്‍ണ്ണരുടെ ഉന്നമനമാണ് ലക്ഷ്യം; അതിന് കുറഞ്ഞത് ഒരു ബ്രൌസറെങ്കിലും വേണം.

അടുത്തതെന്തായിരിക്കും? കറുത്തവര്‍ഗ്ഗക്കാര്‍ക്ക് മാത്രം വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കാന്‍ ശ്രമിക്കാവുന്നതാണ്. Linux-ന്റെ ഒരു Customized Version ഇറക്കിയാല്‍ മതിയല്ലോ. അല്ലെങ്കില്‍ Vista യില്‍ കറുത്ത നിറമുള്ള ഒരു തീം ഇന്‍സ്റ്റാള്‍ ചെയ്തിട്ട് Black Windows എന്ന്‍ പേരിട്ടാലും മതി. വര്‍ണ്ണബോധമുള്ള എല്ലാവരും പിന്നെ അതല്ലേ വാങ്ങൂ. മൈക്രോസോഫ്റ്റിനാണെങ്കില്‍ Vista പൊട്ടിപ്പോയതിന്റെ ക്ഷീണം ഒന്ന് കുറഞ്ഞു കിട്ടുകയും ചെയ്യും. വേണമെങ്കില്‍ OpenOffice നെ പേരുമാറ്റി BlackOffice ആക്കാം. സാധ്യതകള്‍ നിരവധിയാണ്.

സായിപ്പ് എന്ത് കാണിച്ചാലും അത് കോപ്പിയടിക്കുക എന്നത് നമ്മുടെ കടമയാണല്ലോ. അതുകൊണ്ട് നമുക്കും തുടങ്ങാം കോഡിംഗ്. ഒത്ത് പിടിച്ചാല്‍‌ ഒന്നു രണ്ട് മാസം കൊണ്ട് Windows Iyer, OBC Office, GEtalk (Ezhava version of Gtalk), Adobe 'യാക്കോബായ' Photoshop (ഓര്‍ത്തഡോക്സുകാരുടെ ഫോട്ടോകള്‍ വൃത്തികേടാക്കാനും ഉപയോഗിക്കാവുന്നതാണ്), NairScape Navigator എന്നിങ്ങനെ ഒരുപാട് സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കാവുന്നതാണ്. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ തൊഴില്‍രഹിതരാകുന്ന സ്വജാതിക്കാര്‍ക്ക് ഒരു പണി കിട്ടുന്ന കാര്യമായതിനാല്‍ (അല്ലാതെ അന്യജാതിക്കാരെ ജോലിക്കെടുക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചോ?) SNDP, NSS മുതലായ സമുദായസംഘടനകള്‍ ഇതിനായി മുന്‍കൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിട്ട് താണജാതിക്കാരുടെ ലിങ്കിലെങ്ങാനും മേല്‍ജാതിക്കാരന്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ മൂന്നു വട്ടം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക തുടങ്ങിയ ആചാരങ്ങളും തുടങ്ങാം.

"വിന്‍ഡോസ് അയ്യര്‍" ഉപയോഗിക്കുന്ന നമ്പൂരിക്ക് വേണച്ചാല്‍ മോണിറ്ററിന് കുറുകെ ഒരു പൂണൂലും ആവാം, എന്തേ?




Links added with LinkIt