Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Monday, February 26, 2024

സമരചിന്തകൾ

ബസ്, ട്രെയിൻ തൊഴിലാളികൾ ഈ ആഴ്ച അവസാനം നടത്താനിരുന്ന 72 മണിക്കൂർ പണിമുടക്ക് താൽക്കാലികമായി നിർത്തിവച്ചു. ഫെബ്രുവരി 27, 28, 29 തീയതികളിൽ പണി മുടക്കുമെന്ന് സംയുക്ത സമരസമിതി നേരത്തേ അറിയിച്ചിരുന്നു. പക്ഷേ, ഞായറാഴ്ച നടന്ന ചർച്ചകളെത്തുടർന്ന് മെച്ചപ്പെട്ട ശമ്പള ഓഫർ ലഭിച്ചിട്ടുണ്ടെന്ന് യൂണിയനുകൾ പറഞ്ഞു. പുതിയ ഓഫർ തങ്ങളുടെ അംഗങ്ങൾക്കിടയിൽ വോട്ടിനിടുമെന്ന് മൂന്ന് പൊതുഗതാഗത യൂണിയനുകളും അറിയിച്ചു.

വികസിതലോകത്ത് നിന്നും, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ നിന്നും, എന്നേ തുടച്ചുമാറ്റപ്പെട്ട സമരങ്ങളും, പുരോഗതിക്ക് തുരങ്കം വെയ്ക്കുന്ന യൂണിയനുകളും ഇന്നും വീർപ്പുമുട്ടിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തിലെ വാർത്തയല്ല. വടക്കൻ അയർലണ്ടിൽ നിന്നുള്ള വാർത്തയാണ്.

പണിമുടക്ക് സമരങ്ങളും കൊടി പിടിക്കലുമൊക്കെ തിരുവാതിര ഞാറ്റുവേല എന്ന പോലെ കേരളത്തിൽ മാത്രം കണ്ടുവരുന്ന സംഭവമാണെന്ന് വിശ്വസിച്ചു വെച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സമരങ്ങൾക്കും കാരണം വികസനവിരോധികളായ ചില യൂണിയൻകാരുടെ മുട്ടാപ്പോക്ക് ന്യായങ്ങൾ ആണെന്നും. അങ്ങനെയിരിക്കെ ബെൽജിയത്തിലേക്ക് വിസ കിട്ടി. ചെന്നിറങ്ങി രണ്ടാം ദിവസം അവിടെ ബസ് സമരം. ഇതിപ്പോ നാട്ടീന്ന് എന്റെ കൂടെ പോന്നതാണോ? ബസ് കാശിന്റെ നാലിരട്ടി കാശ് ടാക്സിയ്ക്ക് കൊടുക്കേണ്ടി വന്നു ജോലിസ്ഥലത്ത് പോകാൻ. അതൊരു സൂചനാ സമരമായിരുന്നു. ബസ് കമ്പനി സൂചന കൊണ്ട് പഠിച്ചത് കൊണ്ട് ദീർഘകാലത്തേക്ക് നീണ്ടില്ല.

ജീവിതം കറങ്ങിത്തിരിഞ്ഞ് ഇംഗ്ലണ്ടിലും പിന്നെ ഇങ്ങ് ബെൽഫാസ്റ്റിലും എത്തിയതോടെ സമരങ്ങളെ കുറിച്ചുള്ള മുൻവിധികളൊക്കെ മാറി. ജനാധിപത്യ സംവിധാനം നിലവിലുള്ള നാടുകളിലൊക്കെ നാട്ടുനടപ്പുള്ള കാര്യമാണ്. നിർബന്ധിച്ച് കടകൾ പൂട്ടിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിങ്ങനെയുള്ള കലാപപരിപാടികൾ ഇല്ലാത്തത് കൊണ്ടായിരിക്കണം, സമരം ചെയ്യുന്ന തൊഴിലാളികളോട് ഇവിടത്തെ ജനങ്ങൾക്ക് പ്രത്യേകിച്ചൊരു വിരോധം ഉള്ളതായി തോന്നിയിട്ടില്ല. എന്ന് കരുതി കളി കാര്യമായി കലാപത്തിലേക്ക് നീങ്ങിയാൽ പോലീസുകാർ കൈയ്യും കെട്ടി നോക്കിയിരിക്കില്ല.

കോവിഡിന് ശേഷം വിലവർധനവ് രൂക്ഷമായതോടെ പലപ്പോളായി ഇവിടത്തെ സർക്കാർ ഓഫീസുകൾ, ബെൽഫാസ്റ്റ് ഹാർബർ, ആരോഗ്യ വകുപ്പ് ഓഫീസുകൾ എന്നിങ്ങനെ പലയിടങ്ങളിൽ സമരപ്പന്തലുകൾ കാണുകയുണ്ടായി. കൗതുകകരമായ കാര്യമെന്തെന്നാൽ സമരക്കാർ പ്ലക്കാർഡുകളുമായി റോഡരുകിൽ നിൽക്കുമ്പോൾ വഴിയേ പോകുന്ന വാഹനങ്ങൾ പലതും തുടരെ ഹോൺ മുഴക്കും. വണ്ടികളിൽ നിന്നുള്ള ഹോണടി അപൂർവ്വമായി മാത്രം കേട്ടുവരുന്ന ഈ നാട്ടിൽ സമരം കണ്ടാൽ കുറേ പേർ ഹോണടിക്കും. ലൈസൻസ് എടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കാലത്ത് മനസ്സിലാക്കിയത് ആരെങ്കിലും നമുക്കിട്ട് ഹോൺ അടിച്ചാൽ അത് റോട്ടിൽ നമ്മൾ എന്തെങ്കിലും പൊട്ടത്തരം കാണിച്ചത് കൊണ്ടായിരിക്കും എന്നാണ്; നാട്ടിലായിരുന്നെങ്കിൽ തെറിവിളി കേൾക്കേണ്ട കേസുകൾക്കാണ് ഇവിടെ ഹോണടി കേൾക്കുക. അതുകൊണ്ട് ഞാനാദ്യം കരുതിയത് സമരക്കാരോടുള്ള നീരസം പ്രകടമാക്കാനാണ് വഴിപോക്കർ ഹോണടിക്കുന്നതെന്നാണ്. പിന്നീടാണ് ശ്രദ്ധിച്ചത് സമരക്കാർ തന്നെ ആംഗ്യം കൊണ്ട് ഡ്രൈവർമാരോട് ഹോൺ മുഴക്കാൻ ആവശ്യപ്പെടുന്നുണ്ട്. ആളുകൾ ഹോണടിക്കുന്നത് ആ സമരക്കാരോടുള്ള ആഭിമുഖ്യം പ്രകടമാക്കാനാണ്!!

നാട്ടിലെപ്പോലെ മിന്നൽ സമരങ്ങൾ ഇവിടെ കണ്ടിട്ടില്ല.. ശമ്പളവർധന ആവശ്യപ്പെട്ട് ഒരു വിഭാഗം നഴ്സുമാർ സിറ്റി ഹോസ്പിറ്റലിന് മുന്നിൽ പിക്കറ്റിങ് നടത്തിയ ദിവസവും ആ ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിച്ചിരുന്നു; സമരത്തിൽ പങ്കെടുക്കാത്തവർ ജോലിക്ക് കയറിയതിന്റെ പേരിൽ സമരക്കാർ പ്രശ്നം ഉണ്ടാക്കിയതായി കേട്ടിട്ടില്ല.

ഇങ്ങനെ സമാധാനപരമായ സമരങ്ങൾ മാത്രം നടക്കുന്ന, അതൊക്കെ യഥാസമയം ന്യായമായി തീർപ്പാക്കുന്ന സർക്കാരും മുതലാളിമാരും നിറഞ്ഞ സുന്ദരസുരഭില ഉട്ടോപ്യ ആണിവിടം എന്നല്ല പറഞ്ഞു വരുന്നത്. രാഷ്ട്രീയക്കാരുടെ പിടിവാശി മൂലം കുറേകാലമായി നേരേചൊവ്വേയുള്ള ഗവണ്മെന്റ് പോലും ഇവിടെയില്ല. ജൂലൈ 12ന് കണ്ണിൽ കണ്ട ബസ്സും കാറുമൊക്കെ തീ വെയ്ക്കുന്നത് പോലുള്ള മനോഹരമായ ചില ആചാരങ്ങളും ഇവിടെയുണ്ട്. സമരങ്ങളും പ്രതിഷേധങ്ങളുമൊക്കെ പരിഷ്കൃത സമൂഹങ്ങളിൽ പതിവുള്ള കാര്യമാണ്, അത്ര തന്നെ.

ഇതൊന്നും ഇന്ന രാജ്യത്ത് നടക്കില്ല, അല്ലെങ്കിൽ ഇന്നയാൾ ഭരിച്ചാൽ ഇതൊക്കെ അവസാനിപ്പിക്കും എന്നൊക്കെ നിങ്ങൾക്ക് ഉള്ളിൽ തോന്നുന്നുണ്ടെങ്കിൽ പ്രസ്തുത രാജ്യത്ത് ജനാധിപത്യമൂല്യങ്ങൾക്ക് എത്രത്തോളം വിലയുണ്ട് എന്ന് ചിന്തിച്ചു നോക്കുക.

Tuesday, April 5, 2011

പെരുമ നഷ്ടപ്പെട്ട പെരുമാള്‍

ഔദ്യോഗികവിഭാഗവും മുഖ്യമന്ത്രിയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ അസുലഭവേളയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയെ പശ്ചാത്തലമാക്കി എടുത്ത ഒരു അടിപൊളി മമ്മൂട്ടി ത്രില്ലര്‍ കാണാമെന്ന മോഹത്തോടെയാണ് "ഓഗസ്റ്റ്‌ 15" കാണാന്‍ പോയത്. പക്ഷെ മമ്മൂക്ക ഇപ്പോള്‍ വെറുമൊരു മെഗാസ്റ്റാര്‍ മാത്രമല്ല, കൈരളിയുടെയും അതുവഴി പാര്‍ട്ടിയുടെയും ആരൊക്കെയോ കൂടെ ആണെന്ന കാര്യം പടം പകുതിയായപ്പോളാണ് ഓര്‍മ്മ വന്നത്.
 
കഥയിലെ സന്ദര്‍ഭങ്ങള്‍ പലതും ഒന്നാം ഭാഗത്തിന്റെ വികലമായ അനുകരണങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയത് കാണുമ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീയെസ്സിനെയും പിണറായിയെയും പുകഴ്ത്തുന്ന തിരക്കില്‍ പടത്തിന്റെ കഥ ആവേശകരമാക്കുന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നുകളഞ്ഞുവെന്ന് ആര്‍ക്കും തോന്നിപ്പോകും. ഒരിക്കല്‍ ഒരു കൊല ഏറ്റെടുത്താല്‍ പിന്നെ ദൈവം തമ്പുരാന്‍ വന്നു പറഞ്ഞാലും പുറകോട്ടു പോകാത്ത ഒരു വില്ലന്‍ (ഇതേ വിദ്വാന്‍ തന്നെയല്ലേ തന്റെ ആദ്യശ്രമം പൊളിഞ്ഞപ്പോള്‍ അഡ്വാന്‍സ്‌ തിരിച്ചുകൊടുത്ത് തോറ്റുപിന്മാറാന്‍ ഒരുങ്ങിയതെന്നത് ചോദിക്കരുത്), മോഷ്ടാവിന്റെ വേഷത്തില്‍ ഇന്നസെന്റിന് പകരം ഹരിശ്രീ അശോകന്‍, പിടിക്കപ്പെടാതിരിക്കാന്‍ വില്ലന്‍ നടത്തുന്ന കൊലപാതകങ്ങള്‍ തുടങ്ങി ആദ്യഭാഗത്തില്‍ നിന്നും എടുത്ത രംഗങ്ങള്‍ തികച്ചും ആവര്‍ത്തനവിരസമായി അനുഭവപ്പെട്ടു. മമ്മൂട്ടി, സിദ്ദിഖ്, നെടുമുടി, സായ്‌കുമാര്‍, ലാലു അലക്സ്‌ എന്നുവേണ്ട ഡീജീപി വേഷത്തില്‍ വന്ന പേരറിയാത്ത നടന്മാര്‍ പോലും നല്ല പ്രകടനം കാഴ്ച വെച്ചിട്ടും പടം അങ്ങോട്ട്‌ ക്ലിക്ക് ആവാത്തതിന്റെ കാരണം കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം മാത്രമാണ്.
തെരഞ്ഞെടുപ്പു സമയത്ത് എല്‍ഡിഎഫിനൊരു പരസ്യമാണ് ഉദ്ദേശിച്ചതെങ്കില്‍ പടം കുറച്ചുകൂടെ ത്രില്ലിംഗ് ആക്കണമായിരുന്നു - പടം നാലുപേര് കണ്ടാലല്ലേ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടല്ലെന്നും, സെക്രട്ടറി സത്യം മാത്രം പറയുന്നവനാണെന്നും തുടങ്ങിയ വിലയേറിയ സന്ദേശങ്ങള്‍ വോട്ടര്‍മാരിലേക്ക് എത്തുകയുള്ളൂ....!!

പെരുമാളായി മമ്മൂട്ടി കസറിയിട്ടുണ്ട് എന്ന് പറയാതെ വയ്യ; സേതുരാമയ്യര്‍, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നിവരെപ്പോലെ കരുത്തുറ്റ ഒരു കഥാപാത്രമായിരുന്ന പെരുമാളിനെ ഇവ്വിധം രാഷ്ട്രീയദുരുപയോഗം ചെയ്തതില്‍ ഒരു മമ്മൂട്ടി ആരാധകനെന്ന നിലയില്‍ ഞാന്‍ ചുമ്മാ ശക്തമായി പ്രതിഷേധിക്കുന്നു -- ഇനിയെങ്ങാനും സാമിയും ഷാജി കൈലാസും ഇതു വായിച്ചിട്ട് പടം എന്റെ സൌകര്യത്തിന് എടുത്താലോ... ;-) 

Sunday, March 20, 2011

തിരഞ്ഞെടുപ്പ് ചിന്തകള്‍

വിയെസ് മത്സരിക്കുമോ, ഗൌരിയമ്മ മറുകണ്ടം ചാടുമോ, മാണിസാറിനെത്ര സീറ്റ്‌ കിട്ടും, കുഞ്ഞാലിക്കുട്ടി ജയിക്കുമോ, കണ്ണന്താനം ആര്‍ക്കൊപ്പം......

തോട്ടക്കാട്ടുകരയിലെ റോഡ്‌ നേരെയാക്കുന്നതിനെക്കുറിച്ചോ, സ്മാര്‍ട്ട്‌ സിറ്റിയെ കുറിച്ചോ അല്ലേല്‍ പഞ്ചസാരയുടെ വിലയെക്കുറിച്ചോ എന്തേ ആരും ഒന്നും പറഞ്ഞു കേട്ടില്ല?

Saturday, May 16, 2009

റിസള്‍ട്ട് വന്നപ്പോള്‍

മനോരമയെ ഉള്ളടക്കത്തിന്റെ പേരില്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും തെരഞ്ഞെടുപ്പ് ഫലം തത്സമയം ഓണ്‍ലൈനായി ലഭ്യമാക്കുന്നതില്‍ അവര്‍ കാണിച്ച മികവിനെ പ്രകീര്‍ത്തിക്കാതെ വയ്യ - മാതൃഭൂമിയുടെ വെബ്സൈറ്റ് ലോഡാകാന്‍ തന്നെ കുറേ സമയമെടുത്തു എന്നത് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. രണ്ട് പേരുടേയും പേജുകളുടെ സ്ക്രീന്‍ഷോട്ട് താരതമ്യം ചെയ്ത് നോക്കൂ: മനോരമ ഫ്ലെക്സ് ഒക്കെ ഉപയോഗിച്ച് അതിമനോഹരമായി പേജ് ഡിസൈന്‍ ചെയ്തപ്പോള്‍ മാതൃഭൂമിയുടെ പേജില്‍ ആദ്യത്തെ ഒരു മണിക്കൂറോളം സമയം കുറേ error messages മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
മനോരമ
മനോരമ
മാതൃഭൂമി
മാതൃഭൂമി
യൂണികോഡ് ഒക്കെ ആക്കിയെങ്കിലും മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വിഭാഗം ഇനിയും ഒരുപാട് വളരാനുണ്ട്.

അതവിടെ നില്‍ക്കട്ടെ - ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് അറിവായി. *ചിദംബരം വീണുപോയെങ്കിലും കേന്ദ്രത്തില്‍ യുപിഎ തന്നെ തുടരുമെന്നുറപ്പായിട്ടുണ്ട്. ചിദംബരത്തിന് വേണമെങ്കില്‍ പിന്‍വാതിലിലൂടെ തിരിച്ച് വരാവുന്നതേയുള്ളൂ - പ്രധാനമന്ത്രിക്കാവാമെങ്കില്‍ പിന്നെ ധനമന്ത്രിക്കായിക്കൂടേ?

പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യം അങ്ങിനാണോ? ആകെക്കൂടെ രണ്ട് സംസ്ഥാനത്തേ വേരുള്ളൂ. അതില്‍ ബംഗാളില്‍ ഈയടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നേരിട്ടു; കേരളത്തിലാണെങ്കില്‍ പ്രതീക്ഷിച്ചത് പോലെ സുന്ദരമായി തോല്‍ക്കുകയും ചെയ്തു.

പക്ഷേ ഇതൊന്നും കണ്ട് ആരും അത്ര നെഗളിക്കുകയൊന്നും വേണ്ട. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് നമ്മുടെയൊക്കെ തലയെണ്ണി കടം വേടിച്ചിരിക്കുകയല്ലേ? നിക്കാരാഗ്വയിലെ ഒര്‍ട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. റുമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. പക്ഷേ വിയറ്റ്നാമിലേയും കമ്പോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കണം. പോളണ്ടിനെ പറ്റി ഒരക്ഷരം...


ഒരു ഇടതുപക്ഷാനുഭാവിയെന്ന നിലയില്‍ എന്തുകൊണ്ട് ബൂര്‍ഷ്വാ മൂരാച്ചികള്‍ നമ്മളെ തോല്‍പിച്ചു എന്ന് വിലയിരുത്താനുള്ള സമയമാണിത്. താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല - മനസിലായോ?


അദ്ദാണ്, ആ കഷണ്ടിച്ചേട്ടന്‍ പറഞ്ഞതാണ് കാര്യം. നമ്മുടെ പാര്‍ട്ടിയ്ക്ക് അടിത്തറ നഷ്ടപ്പെട്ടു. അത് തിരിച്ച് പിടിക്കാന്‍ ശ്രമിക്കണം. അല്ലാതെ താത്വികാചാര്യന്‍മാര്‍ പറയുന്നത് കേട്ട് INSP-ക്കാരെ പെണ്ണുകേസില്‍ പെടുത്തിയത് കൊണ്ടോ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കൂടി ആന്റണി-കരുണാകരന്‍ കളിച്ചിട്ടോ കാര്യമില്ല.


*ഈ പോസ്റ്റ് എഴുതുമ്പോള്‍ ചിദംബരവും മേനകാഗാന്ധിയും തോറ്റുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. പിന്നീട് അവരുടെ പരാതി പ്രകാരം വീണ്ടും വോട്ടെണ്ണിനോക്കിയപ്പോള്‍ രണ്ട് പേരും ജയിച്ചു കയറി. അതൊരു കണക്കിന് നന്നായി - അല്ലെങ്കില്‍ ചിദംബരത്തിന് വേണ്ടി രാജ്യസഭയിലെ ഏതെങ്കിലും കോണ്‍ഗ്രസ് അംഗത്തിന്റെ സീറ്റ് പോയേനെ. എന്നാലും പാര്‍ട്ടി ഇത്ര വലിയ വിജയം നേടിയപ്പോള്‍ ധനമന്ത്രിയ്ക്ക് വെറും 3500 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ എന്നത് കഷ്ടം തന്നെ

Friday, May 15, 2009

രാഷ്ട്രീയ വ്യഭിചാരം

എന്നതാടീ കൊറച്ചൂസാ‍യിട്ട് മൂവന്തിയാകുമ്പോ നിന്റെ മുറ്റത്ത് ഒരു ആളനക്കം? ഏതാണ്ട് കോളൊത്ത മട്ടാണല്ലോ...

ഓ, എന്നാ പറയാനാടീ. അബ്കാരി ലേലമല്ലിയോ വരുന്നേ. ഞാന്‍ കൂടെയൊണ്ടെങ്കില്‍ ഈ റേഞ്ച് എന്തായാലും പിടിക്കാമെന്നാ മൊതലാളിമാരൊക്കെ പറയുന്നേ. അല്ലാ, അതൊള്ളതാണെന്ന് കൂട്ടിക്കോ. പണ്ട് തൊണ്ണൂറ്റെട്ടില് ഞാനൊരാളിന്റെ ബലത്തിലല്ലിയോ താമരാക്ഷന്‍ പിള്ള സാറ് ഈ റേഞ്ച് പിടിച്ചത്.

പക്ഷേങ്കി ഒരു കൊല്ലം കഴിഞ്ഞപ്പോളേക്കും നീ അങ്ങേരെ തഴഞ്ഞിട്ട് ആ രാഹുലേയന്‍ മൊതലാളീടെ കൂടെ പോയില്ലേ?

അതുപിന്നെ ആരേലും കരുതിയോ ആ കൊച്ചന്‍ തോല്‍ക്കുമെന്ന്? അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ അവരുടെ കുടുംബക്കാരല്ലിയോ ഈ റേഞ്ച് ലേലത്തില്‍ പിടിച്ചോണ്ടിരുന്നത്?

അതിന്റെ കലിപ്പ് പിള്ളസാറിന് ഇപ്പോഴും നിന്നോട് കാണത്തില്ലേ?

നീയിതെവിടുത്തുകാരിയാ... കള്ളുകച്ചോടത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് നിനക്കറിയത്തില്ലായോ? അതൊക്കെ അവരെന്നേ മറന്നു കാണും. അല്ലേല്‍ പിന്നെ ഇത്തവണ എല്ലാ മൊതലാളിമാരും എന്നെ നേരിട്ടും ഡ്രൈവറെ വിട്ടുമൊക്കെ വിളിക്കുന്നതെന്തിനാ?

ങ്ഹാ, അത് ഞാനോര്‍ത്തില്ല... എന്നിട്ട് അവരോടൊക്കെ നീ എന്നാ പറഞ്ഞു?

ലേലം കഴിയാതെ ഒരുത്തനേം ഞാനെന്റെ പൊരക്കകത്ത് കയറ്റുകേലെന്ന് പറഞ്ഞു. ലേലം ആരാ പിടിക്കുന്നതെന്ന് നോക്കട്ടെ. ഏതെങ്കിലുമൊരുത്തന്‍ ജയിക്കുമെന്ന് കരുതി അങ്ങേരുടെ കൂടെ പോണത് മണ്ടത്തരമാ - കഷ്ടകാലത്തിന് അവനെങ്ങാനും തോറ്റാല്‍ പിന്നെ പോലീസുകാരുടെ ശല്യം കാരണം നമുക്ക് സ്വസ്ഥമായി ബിസിനസ് ചെയ്യാന്‍ പറ്റത്തില്ലെന്നേയ്. പോരാത്തതിന് ആ കരുണനും കൂട്ടരും കുറേ കാലം കൊണ്ട് ജയിക്കുന്നോരുടെ കൂടെ നിന്നിട്ട് എനിക്കിട്ട് പണിയുന്നുണ്ട്. ഇത്തവണ ആ റിസ്കെടുക്കാന്‍ ഞാനില്ല. റേഞ്ച് ആര് പിടിക്കുന്നോ, ഞാന്‍ അവരുടെ കൂടെയുണ്ടാകും - അത്രതന്നെ.



ആകാശവാണി - പ്രാദേശികവാര്‍ത്തകള്‍
രാഷ്ട്രീയസഖ്യത്തിനായി നിരവധി പാര്‍ട്ടികളില്‍ നിന്നും ക്ഷണമുണ്ടന്നും മെയ്‌ 16 ന്‌ ഫലം വന്നശേഷം ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും എ.ഐ.ഡി.എം.കെ നേതാവ്‌ ജയലളിത പറഞ്ഞു

Thursday, April 16, 2009

വോട്ടല്ലെന്‍ സമരായുധം

വോട്ടല്ലെന്‍ സമരായുധം, കണകൊണാ നാദം മുഴക്കുന്ന
പാര്‍ട്ടിക്കെന്‍ തേഞ്ഞ പാദുകം തന്നെയാണുത്തരം
ബുഷ്, വെന്‍ ജിയാബോ, പിണറായി, ചിദംബരം, നവീന്‍ ജിന്‍ഡല്‍ ഒടുക്കം ഇന്നിതാ അദ്വാനിയ്ക്കും കിട്ടി ഒരെണ്ണം.

The ballot is stronger than the bullet - Abraham Lincoln.
Apparently some people consider boots to be much stronger.

Friday, March 27, 2009

അല്ലാതെ പേടിച്ചിട്ടല്ല

ഓര്‍ത്തഡോക്‌സ്‌ സഭ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ്‌ സഭ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ വിവിധ മുന്നണികള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്‌.


അല്ലാതെ ഫലം വരുമ്പോള്‍ സഭയുടെ യഥാര്‍ത്ഥ രാഷ്ട്രീയശക്തി പുറത്തറിയും എന്ന് ഭയന്നിട്ടല്ല.

Thursday, March 12, 2009

മൂന്നാം മുന്നണി : കഥ ഇതുവരെ

മൂന്നാംമുന്നണിക്ക്‌ തുംകൂറില്‍ തുടക്കമായി
തുംകൂര്‍ : കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മൂന്നാം മുന്നണിയുടെ വിശ്വാസപ്രഖ്യാപന റാലി കര്‍ണാടകയിലെ തുംകൂറില്‍ നടന്നു.

റാലിയില്‍ പങ്കെടുത്തവരെ കുറിച്ച് ഓര്‍മ്മയിലുള്ളതും പിന്നെ ചില്ലറ ഗൂഗിളിങ്ങ് വഴി കിട്ടിയതുമായ ചില വിവരങ്ങള്‍ ഇവിടെ ചുമ്മാ കുറിച്ച് വയ്ക്കുന്നു




പാര്‍ട്ടി/നേതാവ് കഥ ഇതുവരെ

സിപിഎം, സിപിഐ, ഫോര്‍വേഡ്‌ ബ്ലോക്‌, ആറെസ്പി, ഏഴെസ്പി തുടങ്ങിയവര്‍ അടങ്ങുന്ന ഇടത് കക്ഷികള്‍ വൈരുദ്ധ്യാത്മിക ഭൌതികവാദത്തിന്റെ പേരില്‍ (അതെന്താണെന്ന് ചോദിക്കരുത്, അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്) നാല് കൊല്ലത്തോളം കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായിരുന്നിട്ട് ആണവകരാറിന്റെ പേരില്‍ യുപിഎയില്‍ നിന്ന് ഇറങ്ങിപ്പോന്നു.
ജ്യോതിബസുവിന് കിട്ടിയ കസേര തട്ടിക്കളഞ്ഞത് ചരിത്രപരമായ മണ്ടത്തരമായെന്ന് മനസിലാക്കിയതിനാല്‍ ഒരവസരം കൂടെ കിട്ടിയാല്‍ വേണ്ട എന്ന് പറയാനിടയില്ല.

എച്ച്‌.ഡി. ദേവഗൗഡ
(നൂറ് കണക്കിന് ജനതാപാര്‍ട്ടികളില്‍ ഒന്നിന്റെ അനിഷേധ്യനേതാവ്. മകന് വേണ്ടി ജീവിക്കുന്ന കന്നഡത്തിലെ കരുണാകരന്‍)
ആദ്യം കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ പ്രധാനമന്ത്രിയായി, അവര്‍ പാലം വലിച്ചപ്പോള്‍ പെരുവഴിയിലായി. കുറേകാലം കഴിഞ്ഞ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു, പിന്നെ അവരുടെ കാലുവാരി ബിജെപിയുടെ കൂടെക്കൂടി ഫിഫ്റ്റി-ഫിഫ്റ്റി കരാറില്‍ മകനെ മുഖ്യനാക്കി. അധികാരക്കൈമാറ്റത്തിന്റെ സമയമായപ്പോള്‍ ബിജെപി ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഓര്‍മ്മ വന്നതിനെ തുടര്‍ന്ന് അവിടെയും പാലം വലിച്ചു. സഹികെട്ട ജനങ്ങള്‍ അടുത്ത ഇലക്ഷന് പൊട്ടിച്ച് കയ്യില്‍ കൊടുത്തു. ഇപ്പോള്‍ ഇടക്കിടെ റാലികള്‍ നടത്തി ബാംഗ്ലൂരില്‍ ട്രാഫിക് ജാമുണ്ടാക്കി ജീവിക്കുന്നു.
ഒരിക്കല്‍ ഇരുന്ന കസേരയാണ്, മോഹം കാണും

ചന്ദ്രബാബു നായിഡു (തെലുങ്കുദേശം) ബിജെപിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു, കഴിഞ്ഞ ഇലക്ഷന് അന്തസ്സായി തോറ്റതിന് ശേഷം ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആന്ധ്രയ്ക്ക് പുറത്തോട്ട് കാണിക്കുന്നത് ഇപ്പോളാണ്.
പ്രധാനമന്ത്രിയായാല്‍ എന്താ പുളിക്കുമോ?

ബിഎസ്പി അഥവാ മായാവതി ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ലോകസഭയില്‍ ആദ്യം കുറേകാലം കോണ്‍ഗ്രസിന്റെ ഒപ്പമായിരുന്നു, പിന്നെ പിന്തുണ പിന്‍വലിച്ചു. ഇപ്പം സ്വസ്ഥം യുപി ഭരണം.
ഒരിക്കല്‍ ഞാനും പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. പതിമൂന്ന് മാസം പിന്തുണച്ചിട്ട് വാജ്പേയി സര്‍ക്കാരിനെ താഴെയിട്ടു. പിന്നെ ബിജെപിക്ക് ഭരണം കിട്ടിയപ്പോള്‍ വീണ്ടും അവരുടെ കൂടെക്കൂടി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് എല്ലാ സീറ്റിലും പൊട്ടിയതിന് (ഒന്നും രണ്ടുമല്ല, നാല്‍പതെണ്ണം) ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കണ്ടിട്ടില്ല

ഹരിയാന ജനഹിത്‌ പാര്‍ട്ടി ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നിനെ പറ്റി കേട്ടിട്ടില്ല. ഗൂഗ്ള്‍ പറയുന്നത് ശരിയാണെങ്കില്‍ രണ്ട് കൊല്ലം മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും ഒരച്ഛനും മകനും കൂടി മദാമ്മയെ കുറേ തെറിയും വിളിച്ച് കൊണ്ട് ഇറങ്ങിപ്പോന്നതിന്റെ ബാക്കിപത്രമാണിത്. (അത് താനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നിയാല്‍ ഞാനുത്തരവാദിയല്ല)



ഇതില്‍ നിന്ന് ആരൊക്കെ പോകുമെന്നോ, ഇതിലേക്ക് ഇനി ആരൊക്കെ വരുമെന്നോ ആര്‍ക്കറിയാം? ഒരു പക്ഷേ തൃശൂര് ടോം വടക്കന്‍ തന്നെ വേണമെന്ന് ബിഷപ്പിനോട് നേരിട്ടാവശ്യപ്പെട്ട കര്‍ത്താവ് തമ്പുരാനറിയാമായിരിക്കും, അല്ലേ?

Tuesday, March 10, 2009

തെരുവ് സര്‍ക്കസും റിക്കാര്‍ഡ് ഡാന്‍സും

കോണ്‍ഗ്രസ് പ്രചാരണത്തിന് സ്ലംഡോഗ് താരങ്ങളും
മുംബൈ: സ്ലംഡോഗ് മില്യനെയറിന്റെ ഓസ്കാര്‍ തിളക്കം തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ കോണ്‍ഗ്രസ് ക്യാംപുകള്‍ തലപുകയ്ക്കുന്നു. സ്ലംഡോഗ് മില്യനെയറിലെ ‘ജയ് ഹോ’ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയതിന് പിന്നാലെ, ചിത്രത്തിലെ ബാല താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.
അഞ്ചാറ് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ പ്രചരണത്തിനിറങ്ങുകയാണെങ്കില്‍ അതെന്തായാലും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലുള്ള 1 വിശ്വാസം കൊണ്ടൊന്നുമായിരിക്കില്ല, മറിച്ച് പ്രതിഫലം പറ്റിക്കൊണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. അത് കൊണ്ട് തന്നെ ഇത് ബാലവേലയല്ലേ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ അതേ എന്നാണ് ആദ്യം തോന്നിയത്. ആത്മരോഷം കൊണ്ട് എന്റെ മനസ് നരേന്ദ്രപ്രസാദിനെ കണ്ട സുരേഷ് ഗോപിയെപ്പോലെ തിളച്ചു മറിഞ്ഞു. തിളപ്പ് കൂടുമ്പോള്‍ ഒരു ബ്ലോഗ് സ്വന്തമായുള്ള ഏതൊരുത്തനും ചെയ്യുന്നത് പോലെ ഞാന്‍ ചാടിക്കയറി ‘കോണ്‍ഗ്രസിന്റെ ബാലവേല’ എന്ന പേരിലൊരു പോസ്റ്റ് എഴുതിത്തുടങ്ങി. അതാവുമ്പം പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് മാത്രമല്ല, കാര്യമായി എന്തോ ചെയ്തെന്ന ഒരു ഫീലിങ്ങും കിട്ടും.

ഏതായാലും വേറെ ചില തിരക്കുകള്‍ വന്നുപെട്ടത് കൊണ്ട് അന്നാ പോസ്റ്റിനെ ഡ്രാഫ്റ്റില്‍ തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതില്‍ പിന്നെ ഇന്നാണ് അതില്‍ കൈ വയ്ക്കുന്നത്. ഞായറാഴ്ച കുടിച്ച ബിയറിന്റെ തണുപ്പില്‍ ആത്മരോഷത്തിന്റെ തിളപ്പ് കെട്ട് പോയത് കൊണ്ടോ എന്തോ അവര്‍ ചെയ്യുന്നത് ബാലവേലയാണെന്ന്‍ എനിക്കിപ്പോള്‍ തോന്നുന്നില്ല. ഇനി അഥവാ ആണെങ്കില്‍ തന്നെ അതിലിത്ര ആത്മരോഷം കൊള്ളേണ്ടതുണ്ടോ? ഓസ്കാര്‍ നേടിയ സിനിമയിലെ താരം ചുവന്ന തെരുവില്‍ മാംസം വില്‍ക്കുന്ന നമ്മുടെ നാട്ടില്‍ 2 കുറച്ച് കാലം കഴിഞ്ഞാല്‍ ഇവരുടെ ഗതി എന്തായിരിക്കും എന്ന് ആരു കണ്ടു. ഇപ്പോഴത്തെ ഓസ്കാര്‍ തരംഗം അവസാനിക്കും മുന്‍പ് അവര്‍ അവരെക്കൊണ്ടാവുന്നത് സമ്പാദിക്കട്ടെ.

പിന്നെ കോണ്‍ഗ്രസിന്റെ കാര്യം. നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ട് പ്രസംഗം കേള്‍ക്കാന്‍ ആള് കൂടുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ഇപ്പോള്‍ ഒന്നുകില്‍ കാശ് മുടക്കി ‘ജാഥാതൊഴിലാളികളെ’ ഇറക്കണം, അല്ലെങ്കില്‍ തെരുവ് സര്‍ക്കസിന് റിക്കാര്‍ഡ് ഡാന്‍സെന്ന പോലെ ആള്‍ക്കാര്‍ക്ക് കാണാന്‍ താല്‍പര്യമുള്ള വല്ലതും കൂടെക്കരുതണം. വല്ലപ്പോഴുമൊരിക്കലുള്ള ശക്തിപ്രകടനങ്ങള്‍ക്ക് കാശിറക്കി ആളെക്കൂട്ടാം, അതുപോലാണോ പൊതുതെരഞ്ഞെടുപ്പ്? അത് രാജ്യം മുഴുവന്‍ ഒരുമാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന ആഘോഷമല്ലേ? അപ്പോള്‍ പിന്നെ താരങ്ങള്‍ തന്നെ ശരണം. ബിജെപി ഡ്രീംഗേള്‍ ഹേമാമാലിനിയെ രാജ്യസഭയിലേക്ക് അയക്കുന്നതും, ആറ് കൊല്ലത്തേക്ക് ജയില്‍ശിക്ഷ കിട്ടിയാലും ശരി സഞ്ജയ് ദത്ത് തന്നെ ലഖ്നൌവില്‍ മത്സരിക്കണം എന്ന് സമാജ് വാദിക്കാര്‍ വാശി പിടിക്കുന്നതും വേറൊന്നും കൊണ്ടല്ല. പിന്നെ ബഹുമാനപ്പെട്ട വോട്ടര്‍മാരുടെ കാര്യം; ആര് വന്നാലും പോയാലും പ്രത്യേകിച്ച് വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നത് വര്‍ഷങ്ങളായി തുടരുന്ന ഈ നാടകത്തില്‍ നിന്നും അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ കുടവയറന്‍ നേതാവിന്റെ മൊട്ടത്തല കാണണോ അതോ സ്വപ്നസുന്ദരി ഹേമാമാലിനിയെ നേരിട്ട് കാണണോ?

ഏതായാലും വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച തങ്ങളുടെ തലമൂത്ത നേതാക്കളേക്കാള്‍ ജനപ്രീതി ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിച്ച ആ കൊച്ചുപിള്ളേര്‍ക്കാണെന്ന് അവര്‍ തുറന്ന് സമ്മതിച്ചല്ലോ. ഇത് കോണ്‍ഗ്രസ് മാത്രമല്ല, ഒരു മാതിരി എല്ലാ പാര്‍ട്ടിക്കാരും ചെയ്യാറുള്ള കാര്യമാണ്. (ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇവിടെ ആദ്യം വീഴുന്ന കമന്റ് കോണ്‍ഗ്രസിതരപാര്‍ട്ടികളിലെ സെലിബ്രിറ്റി പ്രചാരകരുടെ ലിസ്റ്റായിരിക്കും). കമ്മ്യൂണിസ്റ്റുകാര്‍ ഈ പരിപാടിക്ക് പോയതായി അധികം കേട്ടിട്ടില്ല - ഒരു പക്ഷേ ഞാന്‍ കേള്‍ക്കാത്തതായിരിക്കാം, അല്ലെങ്കില്‍ മഹാരാഷ്ട്ര, ആന്ധ്ര, യുപി തുടങ്ങി താരനിബിഡമായ വനങ്ങളില്‍ അവര്‍ക്ക് വന്‍സ്വാധീനമുള്ളത് കൊണ്ട് ആരൊക്കെ വന്നിട്ടും കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് വിളിക്കാത്തതായിരിക്കാം.

വാല്‍ കഷണം: മഹാരാഷ്ട്ര എംപിയായ സിനിമാനടന്‍ ഗോവിന്ദ ഈ ലോകസഭയുടെ മുന്നൂറ്റിമൂന്ന് സെഷനുകളില്‍ വെറും മുപ്പത്തിയേഴെണ്ണത്തിലേ പങ്കെടുത്തിട്ടുള്ളൂ. 3 അതായത് 12.21 ശതമാനം അറ്റന്റന്‍സ് മാത്രം. തുടര്‍ച്ചയായി ഇരുപത് ദിവസം ക്ലാസ് കട്ട് ചെയ്യുന്നവരെ പറഞ്ഞ് വിടാന്‍ ഭരണഘടനയില്‍ വകുപ്പുള്ളതിനാല്‍ പുള്ളി എല്ലാ ഇരുപതാം ദിവസവും കൃത്യമായി വന്ന് ഒപ്പിട്ടിട്ട് പോകാറുണ്ടത്രേ. അഞ്ച് കൊല്ലത്തിനിടെ മുണ്ട് മുറുക്കിയുടുക്കാനല്ലാതെ എന്തെങ്കിലും സംസാരിക്കാനായി കസേരയില്‍ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഒരു മലയാളി എംപിയുടെ കഥ ഓര്‍മ്മ വരുന്നു.


  1. ചേരുന്ന ഒരു വാക്ക് കിട്ടാത്തത് കൊണ്ട് അങ്ങനെ എഴുതിയെന്നേ ഉള്ളൂ. അല്ലാതെ കോണ്‍ഗ്രസിന് പ്രത്യേകിച്ച് എന്തെങ്കിലുമൊരു ആദര്‍ശമുണ്ട് എന്നൊന്നും ഞാന്‍ മനസാവാചാ ഉദ്ദേശിച്ചിട്ടില്ല. ദയവായി ഈ പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കരുത്.
  2. ലിങ്ക് ഇവിടെ നിന്നും കിട്ടിയത്.
  3. 2008 ജൂലൈ പതിനാറിലെ വാര്‍ത്ത പ്രകാരം

Friday, March 6, 2009

മനോരമയുടെ പത്രധര്‍മ്മം

ഇന്നത്തെ മനോരമയില്‍ കണ്ട വാര്‍ത്ത
എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി - കട്വ മണ്ഡലത്തില്‍നിന്നുള്ള സിപിഎം എംപിയായ അബു അയേഷ് മൊണ്ടലിനെ പാര്‍ട്ടി പുറത്താക്കി. ഇത്തവണ ടിക്കറ്റ് നിഷേധിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടാന്‍ നടത്തിയ ശ്രമമാണ് മൊണ്ടലിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.

ബംഗാള്‍ വഖഫ് ബോര്‍ഡ് അംഗംകൂടിയായ മൊണ്ടല്‍ പുറത്താക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ തൃണമൂലില്‍ ചേര്‍ന്നു . . . തൃണമൂലില്‍ ചേരാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം അവകാശപ്പെട്ട മൊണ്ടലിനെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി മമത ബാനര്‍ജി പ്രഖ്യാപിച്ചു.
ലോകസഭാ ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ സിറ്റിംഗ് എം.പി. പാര്‍ട്ടി ചാടിയതാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ഇത് പോലെ ചാടുമ്പോളാണല്ലോ പത്രം വായിക്കാന്‍ ഒരു രസമൊക്കെ വരുന്നത്. എന്നാലും ഈ വാര്‍ത്തയ്ക്ക് മനോരമ കൊടുത്ത തലക്കെട്ട് കാണുമ്പോള്‍ ഇത്രയ്ക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും.

“സിപിഎം ബംഗാളിലും മുസ്ലിം എംപിയെ പുറത്താക്കി” എന്നാണ് പത്രമുത്തശ്ശി ഇതിന് നല്‍കിയ തലക്കെട്ട്. മൊണ്ടലിന്റെ മതവും പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കപ്പെടലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് ആ വാര്‍ത്ത മുഴുവനും വായിച്ച് നോക്കിയിട്ടും തോന്നിയില്ല. അപ്പോള്‍ പിന്നെ തലക്കെട്ടില്‍ തന്നെ മതം എടുത്ത് പറയുന്നതിന്റെ ആവശ്യമെന്താണ്? കൂടാതെ ബംഗാളില്‍ എന്നതിന് പകരം “ബംഗാളിലും” എന്ന് പ്രയോഗിക്കുന്നതിലൂടെ കേരളത്തില്‍ അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെട്ടത് അദ്ദേഹം മുസ്ലീം ആയത് കൊണ്ടാണെന്ന് പറയാതെ പറയുന്നുമുണ്ട്. “എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി” എന്നാണ് വാര്‍ത്ത തുടങ്ങിയിരിക്കുന്നത് തന്നെ. അബ്ദുള്ളക്കുട്ടി പുറത്തായത് മോഡിയെ ന്യായീകരിച്ച് സംസാരിച്ചത് കൊണ്ടാണെന്നത് മനോരമ സൌകര്യപൂര്‍വ്വം മറന്നാലും ബാക്കിയുള്ളവര്‍ക്ക് ഓര്‍മ്മ കാണില്ലേ? മുസ്ലീമായത് കൊണ്ടാണ് ഇരുവരും പുറത്താക്കപ്പെട്ടത് എന്ന സൂചന നല്‍കി സിപിഎം മുസ്ലീം വിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനാണോ മനോരമ ശ്രമിക്കുന്നത്?

മനോരമയ്ക്ക് കോണ്‍ഗ്രസിനോട് ചായ്‌വുണ്ടെന്നത് സുവിദിതമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം തന്നെ ഇങ്ങനെയൊക്കെ എഴുതി വച്ചിരിക്കുന്നത് വായിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മുസ്ലീമിന്റെ മനസില്‍ മനോരമ ഉദ്ദേശിച്ച കമ്മ്യൂണിസ്റ്റ് വിരോധത്തിനപ്പുറം ഒരു അന്യതാബോധം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. അതിന്റെ പരിണാമഫലങ്ങള്‍ ഏതായാലും സമൂഹത്തിന്റെ നന്മയ്ക്കുതകുന്നതാവില്ല. അന്നന്നത്തെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി യാതൊരു മടിയും കൂടാതെ മതത്തിനെ ആയുധമാക്കുന്നവര്‍ നാളെയെ പറ്റിക്കൂടെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാടിന് ഇന്നത്തെ ഗതി വരില്ലായിരുന്നു.

വാല്‍‍കഷണം: വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് മനോരമ പാടുപെടുന്നതെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല - സിപിഎം തന്നെ പരസ്പരം ബക്കറ്റ് കണക്കിന് ചെളിവാരിയെറിഞ്ഞ് സ്വന്തം തോല്‍വി ഉറപ്പ് വരുത്തുന്നുണ്ട്.

Monday, March 2, 2009

ബക്കറ്റിലെ കൊടുങ്കാറ്റ്

  • സമുദ്രത്തിന്‍റെ മാറിനോട് ചേര്‍ന്നു നില്‍ക്കുമ്പൊഴേ വെള്ളത്തിന് ശക്തിയുള്ളൂ. ഒരു ബക്കറ്റില്‍ കോരിയെടുത്ത് മാറ്റിവച്ചാല്‍ വെള്ളത്തിന് തിരയായി മാറാന്‍ കഴിയില്ല - പിണറായി
  • ഗോര്‍ബച്ചേവുമാരുടെ ദുഷ്‌ചെയ്‌തികള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ വറ്റിവരണ്ടാല്‍ അതില്‍നിന്ന്‌ കോരുന്ന ബക്കറ്റ്‌വെള്ളത്തിന്‌ മറ്റൊരു കഥയേ പറയാന്‍ കഴിയൂ - വി.എസ്.
  • കടല്‍ എന്റേതാണെന്ന്‌ ആരും കരുതരുത്‌:
    കടലിന്റേതാണോ തിര, തിരയുടേതാണോ കടല്‍ എന്ന ചര്‍ച്ച ശങ്കരാചാര്യരുടെ കാലംമുതലേ ഭാരതത്തിലുണ്ട്‌. ബക്കറ്റിലെ തിരയെക്കുറിച്ചാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്‌. ബക്കറ്റില്‍ തിരയുണ്ടൊ എന്നതല്ല, തിര ആരുടേതാണ്‌ എന്നതാണ്‌ പ്രശ്‌നം.
    - സുകുമാര്‍ അഴീക്കോട്


കടലിന്റെ അവകാശികള്‍ :)

 

Friday, February 27, 2009

പൂജ ചെയ്ത് മഴ പെയ്യിക്കുന്ന സര്‍ക്കാര്‍

കര്‍ണ്ണാടകത്തിലെ സംസ്ഥാനബജറ്റില്‍ 130 കോടി രൂപാ വകയിരുത്തിയിരിക്കുന്നത് എന്തിന് വേണ്ടിയായിരിക്കും? (ശരിയുത്തരത്തിന് പത്ത് മാര്‍ക്ക്):
  1. ദുഷ്ടശക്തികളില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍
  2. മുന്‍ ഭരണാധികാരികളുടെ തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പിരക്കാന്‍
  3. പൂജകള്‍ ചെയ്ത് ദൈവപ്രീതി നേടി നാട്ടില്‍ മഴ പെയ്യിക്കാന്‍
ഉത്തരം കിട്ടിയോ? നിങ്ങളുടെ ഉത്തരം എന്തായാലും അത് ശരിയാണ്. ഏതെടുത്താലും പത്ത്, SSLC പരീക്ഷ പോലെ !

വിശ്വാസം വരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ കേട്ട് നോക്കൂ:
There are no rains and food production has fallen due to the sins committed by various people in the past. I believe in God. I have allocated money so that Gods will be pleased and shower mercy on us . . . Previous governments didn’t provide any facilities to temples. I will give money to Gods and also focus on city development
..and also focus on development - അത് വേണോ? ആ കാശിനും കൂടെ അമ്പലം പണിതിട്ട് നാരായണ പാടി നടന്നാല്‍ മതിയായിരുന്നില്ലേ?

ഇക്കഴിഞ്ഞ ശിവരാത്രിക്ക് സര്‍ക്കാര്‍ ചെലവില്‍ 50,000 ലിറ്റര്‍ ഗംഗാജലം സംസ്ഥാനത്ത് കൊണ്ടുവന്നിരുന്നു. (ഏതെങ്കിലും കായലില്‍ നിന്നും കോരിക്കൊണ്ട് വന്നതാണോ എന്തോ? ഒരു കണക്കിന് അതായിരിക്കും നല്ലത് - പാതി കരിഞ്ഞ മനുഷ്യശരീരങ്ങളും വ്യവസായമാലിന്യവും ഒക്കെ ചേര്‍ന്ന് ഗംഗാജലത്തിന്റെ “പരിശുദ്ധി” അതിഗംഭീരമാണെന്നാണ് കേള്‍വി). എല്ലാ താലൂക്കിലും കുറഞ്ഞത് ഒരു അമ്പലത്തിലെങ്കിലും പരിപാവനമായ ഗംഗാജലം ലഭ്യമാക്കുക എന്നതായിരുന്നുവത്രേ ലക്ഷ്യം. വര്‍ഷത്തില്‍ 364 ദിവസവും കുടിക്കാന്‍ വെള്ളത്തവര്‍ക്ക് ഒരു ദിവസം പരിശുദ്ധമായ ഗംഗാജലം കിട്ടിയില്ലേ, ആനന്ദലബ്ധിക്കിനിയെന്ത് വേണം?

അടുത്തതായി മന്ത്രിസഭായോഗങ്ങള്‍ക്ക് പകരം നിയമസഭാമന്ദിരത്തില്‍ സര്‍വ്വൈശ്വര്യഹോമം നടത്തുമായിരിക്കും. ക്രമസമാധാനത്തിനായി ആഭ്യന്തരമന്ത്രിയുടെ വക ഒരു ദുഷ്ടനിഗ്രഹയജ്ഞവും കൂടെയായാല്‍ കേമായി. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചെന്നും പറഞ്ഞ് പെണ്ണുങ്ങളെ കാറ് തടഞ്ഞ് നിര്‍ത്തി കേറിപ്പിടിക്കാന്‍ നടക്കുന്നവരുടെ തല പൊട്ടിത്തെറിക്കാന്‍ എന്ത് യാഗമാണാവോ ചെയ്യേണ്ടത്?

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള ഈ കളി എവിടെ ചെന്നവസാനിക്കും?

വീണിടത്ത് കിടന്ന് ഉരുളുന്ന പാകിസ്ഥാന്‍

ആദ്യം പറഞ്ഞു മുംബൈ ആക്രമണം ഇന്ത്യക്കാര്‍ തന്നെ ചെയ്തതാണെന്ന്. പിന്നെ പറഞ്ഞു പാക് പങ്കിന് തെളിവ് വേണമെന്ന്. തെളിവ് കൊടുത്തപ്പോള്‍ അത് പോരെന്ന് പറഞ്ഞു. കസബിന്റെ അച്ഛന്‍ തന്നെ അതെന്റെ മോനാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടും സമ്മതിച്ചില്ല. അവസാനം അമേരിക്ക നേരിട്ട് തെളിവ് കൊണ്ട് കൊടുത്തു. അപ്പോള്‍ പറഞ്ഞു കസബിനെ പാകിസ്ഥാനില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്യാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന്. അപ്പോള്‍ ഭീകരര്‍ പാക് മിലിട്ടറിയുമായി ഫോണില്‍ സംസാ‍രിച്ചതിന്റെ തെളിവുകള്‍ പുറത്ത് വിട്ടു. ഇപ്പോള്‍ ദാ പറയുന്നു ഭീകരര്‍ കടല്‍ മാര്‍ഗ്ഗം വന്നു എന്നതിന് തെളിവില്ലെന്ന്.

കസബ്‌ കടല്‍ മാര്‍ഗ്ഗമല്ല ഇന്ത്യയിലെത്തിയതെന്ന്‌ പാകിസ്‌താന്‍ നാവികസേനാ മേധാവി . . . ഇന്ത്യന്‍ നാവികസേനയുടെ വീഴ്‌ച മൂലമാണ്‌ തീവ്രവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അദ്ദേഹത്തിന്റെ” കൂട്ടിച്ചേര്‍ക്കല്‍ കൊള്ളാം, പക്ഷേ ഒരു സംശയം:

കടല്‍ മാര്‍ഗ്ഗമല്ല വന്നതെങ്കില്‍ പിന്നെ അതെങ്ങനെ നാവികസേനയുടെ വീഴ്ചയാവും?

ഇനിയും എത്രകാലം അവര്‍ ഇങ്ങനെ ഉരുണ്ട് കളിക്കും?

വാര്‍ത്ത ഇവിടെ

Update: പാക്‌ നാവികസേനാ തലവന്‍ പ്രസ്‌താവന പിന്‍വലിച്ചു

Monday, February 16, 2009

റെയില്‍വേ ബജറ്റ് - ബീഹാറിലും കേരളത്തിലും

ബിഹാര്‍ സമരത്തിലേക്ക്

പാട്ന: ബിഹാറിലെ സ്വകാര്യബസ് ജീവനക്കാര്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്. സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായത്തെ നശിപ്പിക്കാന്‍ ബിഹാറുകാരന്‍ തന്നെയായ കേന്ദ്രറെയില്‍വേ മന്ത്രി നടത്തുന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ആള്‍ ബീഹാറി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഗുല്‍മാല്‍ യാദവ് ഇവിടെ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുറച്ച് കാലം മുന്‍പ് വരെ യാത്രക്ക് ബസുകള്‍ മാത്രം ആശ്രയമായിരുന്ന റൂട്ടുകളില്‍ പലതിലും ഇന്ന് തീവണ്ടികള്‍ ഓടിത്തുടങ്ങിയത് സ്വകാര്യബസ് സര്‍വീസുകാരെ സാരമായി ബാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വകാര്യബസ് യാത്രക്കാരില്‍ 35 ശതമാനം കുറവ് വന്നിട്ടുണ്ട്. “ബീഹാറില്‍ നിന്ന് ഇതിന് മുന്‍പും റെയില്‍ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ബസ് വ്യവസായത്തോട് ഇത്രയും ശത്രുത പുലര്‍ത്തിയിട്ടില്ല. സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ തീവണ്ടിവത്കരിക്കാനുള്ള ലാലുവിന്റെ നീക്കത്തെ എന്ത് ത്യാഗം സഹിച്ചും ചെറുക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം”, ശ്രീ. യാദവ് പറഞ്ഞു.

ബസ് ഉടമകളുടെ സമരത്തിന് പിന്തുണയുമായി തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. ഹ്രസ്വദൂരയാത്രകള്‍ക്ക് പോലും ആളുകള്‍ തീവണ്ടിയെ ആശ്രയിക്കുന്നത് ഞങ്ങള്‍ ആശങ്കയോടെയാണ് കണ്ടിരുന്നത്. അതിനിടയിലാണ് കൂനിന്‍മേല്‍ കുരുവായി ഇടക്കല ബജറ്റില്‍ 12 പുതിയ തീവണ്ടികള്‍ അനുവദിച്ചിരിക്കുന്നത്. ഇനിയും ഇതിങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ ബീഹാറിലെ സ്വകാര്യബസുകള്‍ പൂര്‍ണ്ണമായും തുടച്ച് മാറ്റപ്പെടുന്ന കാലം വിദൂരമല്ല - സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ബിഹാര്‍ പ്രൈവറ്റ് ബസ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ബിഹാറുകാര്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്ത കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന് നിരവധി പുതിയ ട്രെയിനുകളും റൂട്ടുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്. കുഗ്രാമങ്ങളില്‍ പോലും സ്റ്റേഷനുകള്‍ തുറക്കുകയും ചെറുകിടപട്ടണങ്ങളിലേക്ക് വരെ പുതിയ ട്രെയിനുകള്‍ ആരംഭിക്കുകയും ചെയ്തതോടെ സ്വകാര്യബസുകാര്‍ കഷ്ടത്തിലാവുകയായിരുന്നു. കേന്ദ്രത്തില്‍ യു.പി.എ. ഭരിച്ചാലും എന്‍്.ഡി.എ. ഭരിച്ചാലും റെയില്‍ വകുപ്പ് ബിഹാറിന് തന്നെ കിട്ടുന്നതില്‍ അവിടത്തെ സ്വകാര്യബസ് ഉടമകള്‍ അസ്വസ്ഥരാണ്. “വോട്ടര്‍മാരെ ബോധിപ്പിക്കാനാണെങ്കില്‍ ഇവര്‍ക്ക് വല്ല കോച്ച് ഫാക്ടറിയും അനുവദിച്ചതായി പ്രഖ്യാപിച്ചാല്‍ പോരെ, അല്ലാതെ ഇങ്ങനെ ഞങ്ങളുടെ വയറ്റത്തടിക്കണോ? കേരളത്തിനെ കണ്ട് പഠിക്കരുതോ -- ഇടക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ആ നാട്ടിലെ മന്ത്രിമാര്‍ ആരെങ്കിലും സ്വസംസ്ഥാനത്തിലെ വ്യവസായികളെ ഇങ്ങനെ ദ്രോഹിക്കുന്നുണ്ടോ?” - പത്രസമ്മേളനത്തിനിടെ ഒരു ബസുടമ വാചാലനായി.

സ്വകാര്യബസുടമകള്‍‍ക്ക് പുറമെ സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികളും സ്വന്തം നിലനില്‍പിന്റെ കാര്യത്തില്‍ വ്യാകുലരാണ്. അടുത്ത അഞ്ച് വര്‍ഷം കൂടെ ഒരു ബിഹാറുകാരന്‍ റെയില്‍ മന്ത്രിയാവുകയാണെങ്കില്‍ സംസ്ഥാനത്തെ ഇടവഴികളിലൂടെ വരെ തീവണ്ടി ഓടുന്നത് ഞങ്ങള്‍ കാണേണ്ടി വരുമെന്ന് പട്നയിലെ ഒരു ടാക്സി ജീവനക്കാരന്‍ ഭീതി പ്രകടിപ്പിച്ചു. ബസ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് മാര്‍ച്ച് ഒന്നാം തീയതി പ്രതീകാത്മക പണിമുടക്ക് നടത്തുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ഓട്ടോ-ടാക്സി തൊഴിലാളി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.


കേരള വാര്‍ത്തകള്‍

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. ഈ അവസ്ഥക്ക് കാരണം കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വാ-മൂരാച്ചി നയങ്ങളാണെന്ന് ഇടത് പക്ഷവും, മറിച്ച് ബജറ്റിനു മുന്‍പ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനെ അറിയിക്കുന്നതില്‍ സംസ്ഥാനത്തെ എംപിമാര്‍ പരാജയപ്പെട്ടതാണെന്ന് കോണ്‍ഗ്രസും പറഞ്ഞു. കേന്ദ്രത്തില്‍ ഭരണമോ കേരളത്തില്‍ നിന്ന് മരുന്നിന് പോലും ഒരു എംപിയോ ഇല്ലാത്ത ബിജെപി കോണ്‍ഗ്രസിനെയും ഇടത് പക്ഷത്തിനെയും ഒരുപോലെ വിമര്‍ശിച്ച് സംതൃപ്തിയടഞ്ഞു. തങ്ങളുടെ നേതാക്കള്‍ പതിവ് പോലെ പരസ്പരം ചെളി വാരിയെറിയുന്നത് കണ്ട് ആശങ്കാകുലരായ മലയാളികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പോരായ്മകളെക്കുറിച്ച് നഗരത്തിലെ പ്രമുഖബാറുകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ തമിഴ്നാട്ടില്‍ നിന്നും ബിഹാറിലേക്ക് പോകുന്ന ഒരു തീവണ്ടി കേരളം വഴി തിരിച്ച് വിട്ടത് തന്റെ നിരന്തരസമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് ഒരു കോണ്‍ഗ്രസ് ലീഡര്‍ അവകാശപ്പെട്ടിട്ടുണ്ട്. ആ വണ്ടി തിരുവനന്തപുരം എത്തുമ്പോള്‍ ഉറക്കെ ചൂളം വിളിക്കാന്‍ അനുവാദം കിട്ടിയത് തന്റെ അച്ഛന് ഹൈക്കമാന്‍ഡില്‍ ഇപ്പോഴും നല്ല പിടിയുണ്ട് എന്നതിന്റെ തെളിവാണെന്ന് ഇരുമുന്നണികളേയും ഒരുമിച്ച് വെല്ലുവിളിക്കാന്‍ പോന്ന മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടു. “അച്ഛനാരാ മോന്‍... ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം പഴിചാരാന്‍ കിട്ടിയ അവസരം എല്ലാ പാര്‍ട്ടിക്കാരും നല്ലപോലെ വിനിയോഗിച്ചെങ്കിലും പാര്‍ട്ടി മുഖ്യനെ കാല് വാരുമോ അതോ മുഖ്യന്‍ പാര്‍ട്ടി(സെക്രട്ടറി)യെ മലര്‍ത്തിയടിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുന്നതിനിടയില്‍ മാധ്യമങ്ങള്‍ റെയില്‍വേ ബജറ്റിനെ കാര്യമായി ശ്രദ്ധിച്ചില്ല എന്നറിയുന്നു. ഏതായാലും പാര്‍ട്ടി മുഖ്യനെ ഒതുക്കി മൂലക്കിരുത്തും എന്ന് ഏതാണ്ട് ഉറപ്പായ നിലക്ക് ഇന്നത്തെ കേന്ദ്ര ബജറ്റിന് റെയില്‍വേ ബജറ്റിന്റെ ഗതി വരില്ല എന്ന് പ്രതീക്ഷിക്കാം.

Sunday, February 8, 2009

ദ ഹോളി കോഴി

കോഴികളെ പരിശുദ്ധരായി പ്രഖ്യാപിക്കുക

അതേ, കോഴികളെ പരിശുദ്ധ ജീവികളായി പ്രഖ്യാപിക്കുക. കാലാകാലങ്ങളായി പശുക്കള്‍ പരിശുദ്ധപദവി തങ്ങളുടെ ജന്മാവകാശമെന്നവണ്ണം കൊണ്ടുനടക്കുകയും അതിന്റെ പേരില്‍ അന്യായമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ പശുക്കളെപ്പോലെ തന്നെ മനുഷ്യരെ സേവിക്കുന്ന ഞങ്ങള്‍ കോഴികള്‍ക്ക് ഇതുവരെ ചരിത്രത്തിന്റെ താളുകളില്‍ അര്‍ഹിക്കുന്ന ഇടം ലഭിച്ചിട്ടില്ല. എന്നും തന്തൂരിയടുപ്പുകളില്‍ എരിഞ്ഞ് തീരാനായിരുന്നല്ലോ ഞങ്ങളുടെ വിധി. ഞങ്ങളുടെ മുട്ട കൊണ്ട് ഉണ്ടാക്കുന്ന രുചികരമായ വിഭവത്തിന് ബുള്‍സ് ഐ എന്ന് പേരിട്ടിരിക്കുന്നത് തന്നെ മനുഷ്യരുടെ സാംസ്കാരിക മണ്ഡലങ്ങളില്‍ പശുവര്‍ഗ്ഗത്തിന്റെ സ്വാധീനം എത്രമാത്രം രൂഢമൂലമാണെന്നതിന്റെ തെളിവാണ്. ഇനിയും ഈ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ട് വിശുദ്ധപദവിക്കായി ഔദ്യോഗികമായി അവകാശമുന്നയിക്കാന്‍ ഞങ്ങളിതാ കൂട്ടായി തീരുമാനിച്ചു കഴിഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ ലളിതവും അതേ സമയം ശക്തവുമാണ്. അവ താഴെക്കൊടുത്തിരിക്കുന്നു.
  • പശുക്കള്‍ക്ക് തുല്യം യോഗ്യരായ കോഴികളെ എത്രയും പെട്ടെന്ന് വിശുദ്ധപക്ഷിയായി പ്രഖ്യാപിക്കുക
  • മനുഷ്യര്‍ പശുക്കളെ ആരാധിക്കുന്ന പോലെ കോഴികളേയും ആരാധിക്കുക
  • പുരാണങ്ങളില്‍ നിന്നും പശുക്കളുടെ സാംസ്കാരിക ഗൂഢാലോചനയുടെ ഫലമായി മായ്ച്ചുകളയപ്പെട്ട കോഴിക്കഥകള്‍ വീണ്ടെടുത്ത് കുക്കുടപുരാണം എന്ന പേരില്‍ പ്രസിദ്ധീകരിക്കുക
  • പ്രസ്തുത പുരാണത്തിലെ ഒന്നോ രണ്ടോ കഥകള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുക
  • കോഴികളെ അപമാനിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ജില്ലകള്‍ തോറും കുക്കുടസേനകള്‍ രൂപീകരിക്കുക
  • കോഴിവിരുദ്ധമായ പ്രയോഗങ്ങള്‍ ഭാഷയില്‍ നിന്നും നീക്കം ചെയ്യുക
  • ബുള്‍സ് ഐ എന്നതിന് പകരം കോഴിസംബന്ധിയായ ഒരു വാക്ക് കണ്ടുപിടിച്ച് അത് ഉപയോഗത്തില്‍ വരുത്തുക
പരിശുദ്ധപദവി ഞങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല - ഇതായിരിക്കും ഈ വിശുദ്ധസമരത്തിന്റെ മുദ്രാവാക്യം. എത്രയും പെട്ടെന്ന് ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഞങ്ങള്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പശുവിനെ പരിശുദ്ധമൃഗമായി വാഴിച്ചിരിക്കുന്നത്? പശുവിനെന്താ കൊമ്പുണ്ടോ... ശരി, കൊമ്പുണ്ടായിരിക്കാം; പക്ഷേ ഞങ്ങള്‍ക്ക് ചിറകില്ലേ... അത് പശുക്കള്‍ക്കുണ്ടോ? അപ്പോ അതില്‍ കാര്യമില്ല. യോഗ്യതയുടെ പേരിലായാലും മറ്റേതെങ്കിലും മാനദണ്ഡത്തിന്റെ പേരിലായാലും ഞങ്ങള്‍ കോഴികള്‍ പശുക്കളേക്കാള്‍ ഒരു പടി മുന്‍പിലാണെന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ ഏത് പോത്തിനും മനസിലാക്കാവുന്നതേ ഉള്ളൂ. തൊട്ട് മുന്നിലത്തെ വാചകം തന്നെ നോക്കൂ, അവിടെ മന്ദബുദ്ധി എന്ന അര്‍ത്ഥത്തില്‍ ഏത് പോത്തിനും എന്നതിന് പകരം ഏത് കോഴിക്കും എന്ന് ഉപയോഗിക്കാന്‍ പറ്റുമോ? ഒരു വര്‍ഗ്ഗം എന്ന നിലക്ക് അവര്‍ ബുദ്ധിയില്ലാത്തവരാണെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ. ഇനി ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ; ഇത്രയും കാലത്തിനിടക്ക് എന്നെങ്കിലും ഒരു ദിവസം കോഴി കൂവാതെ സൂര്യനുദിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു കോഴി ഒറ്റക്കിരുന്ന് കൂവിയത് കൊണ്ട് നേരം വെളുക്കില്ലായിരിക്കും; പക്ഷേ ഞങ്ങള്‍ എല്ലാവരും കൂടെ ഒത്തുപിടിച്ച് കൂവിയാണ് നേരം വെളുപ്പിക്കുന്നതെന്ന വസ്തുത വിതര്‍ക്കിതമാണല്ലോ. അപ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന ഞങ്ങളാണോ അതോ വെറും മരമണ്ടന്‍മാരായ പശുക്കളാണോ വലുത്? നേരം വെളുപ്പിക്കുന്ന കാര്യത്തില്‍ ആഗോള പൂവന്‍കോഴികള്‍ പ്രകടിപ്പിക്കുന്ന ഒത്തൊരുമയും സംഘബലവും ഈ വിശുദ്ധസമരത്തിലും പ്രതിഫലിച്ചാല്‍ വിശുദ്ധപദവി എന്ന ലക്ഷ്യം പുഷ്പം പോലെ പ്രാപ്യമാകുമെന്ന് എല്ലാവരും മനസിലാക്കണം.

വിശുദ്ധസ്ഥാനം നേടാനുള്ള ഞങ്ങളുടെ യോഗ്യതയെപ്പറ്റി ഇനിയും സംശയം വെച്ച് പുലര്‍ത്തുന്നവര്‍ക്കായി നമുക്ക് പശുക്കളും കോഴികളും മനുഷ്യര്‍ക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. പാല്‍ തരുന്നതാണല്ലോ പശുക്കളുടെ ഏറ്റവും കെട്ടിഘോഷിക്കപ്പെടുന്ന സേവനം. സത്യത്തില്‍ നിങ്ങള്‍ക്ക് പാല്‍ തരുന്നത് കൊണ്ട് പശുക്കള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുന്നുണ്ടോ? തന്റെ കുട്ടിക്ക് കുടിക്കാന്‍ കൊടുത്തിട്ടാണല്ലോ അവര്‍ നിങ്ങള്‍ക്ക് തരുന്നത്. ചേതമില്ലാത്ത ഒരു ഉപകാരം എന്നതില്‍ കവിഞ്ഞ് ത്യാഗത്തിന്റെ കണിക പോലും അതിലുണ്ടോ? പക്ഷേ ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ. ഓരോ മുട്ടയും കോഴികുലത്തിന്റെയാകെ അഭിമാനമായി വളരേണ്ട ഭാവി പൌരന്‍മാരല്ലേ? ഒരു കോഴി സ്വന്തം മുട്ട നിങ്ങള്‍ക്ക് തരുമ്പോള്‍ തന്റെ സ്വത്വത്തിന്റെ ഒരംശമാണ് നിങ്ങള്‍ക്ക് വേണ്ടി ബലികൊടുക്കപ്പെടുന്നതെന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? സ്വന്തം കുട്ടി പൂവനോ പിടയോ എന്ന് പോലും അറിയുന്നതിന് മുന്‍പ് അതിനെ നിങ്ങള്‍ക്ക് കാഴ്ച വെയ്ക്കുന്ന കോഴിണിയെവിടെ കിടക്കുന്നു, തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം നിങ്ങളെക്കൊണ്ട് കുടിപ്പിക്കുന്ന പശു എവിടെ കിടക്കുന്നു? എന്നിട്ടും പശു വിശുദ്ധമൃഗവും ഞങ്ങള്‍ വെറും കോഴികളും. ഇത് നീതിയാണോ?

പരിശുദ്ധപദവി വരെ ചാര്‍ത്തിക്കൊടുത്തിട്ടും മനുഷ്യരെക്കൊണ്ട് തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം കുടിപ്പിക്കുന്ന ധിക്കാരം പോട്ടെന്ന് വെയ്ക്കാം; പക്ഷേ അതെങ്കിലും കയ്യില്‍ കിട്ടണമെങ്കില്‍ എന്തൊക്കെ സഹിക്കണം. ചാണകത്തിന്റെ നാറ്റവും സഹിച്ച്, പശു കാലനക്കുന്നതും വാലാട്ടുന്നതും സൂക്ഷിച്ച് കുന്തിച്ചിരുന്ന് കറന്നെടുക്കേണ്ടേ? കോഴിമുട്ടയുടെ കാര്യം നോക്കൂ; രാവിലെ കോഴിക്കൂട് തുറന്നാല്‍ മാത്രം മതി, നിങ്ങള്‍ക്കായി ഒരു സുന്ദരന്‍ മുട്ട റെഡി. അതും പശു തരുന്നത് പോലെ വല്ലവനും തൊട്ട് ഉപ്പ് നോക്കിയ സാധനമല്ല; വൃത്തിയുള്ള പാക്കേജിംഗ് സഹിതം അസ്സല്‍ അനാഘ്രാതകുസുമം പോലെ പരിശുദ്ധമായ മുട്ട. ഒരു ഉപഭോക്താവ് എന്ന നിലയ്ക്ക് നിങ്ങളുടെ കയ്യില്‍ കിട്ടുന്ന മുട്ട അതിന്റെ തോട് പൊട്ടാത്തിടത്തോളം കാലം മായം കലരാത്തതാണെന്ന് നിങ്ങള്‍ക്ക് കണ്ണുമടച്ച് വിശ്വസിക്കാം. പശുവിന്‍ പാലിന്റെ കാര്യം അങ്ങനെയാണോ? അതില്‍ പൊടി വീണിട്ടുണ്ടാവാം, വെള്ളം ചേര്‍ത്തിട്ടുണ്ടാവാം, കട്ടി കൂടുതല്‍ തോന്നിക്കാന്‍ മണ്ണിരയെ കിഴി കെട്ടിയിട്ടിട്ടുണ്ടാവാം എന്നിങ്ങനെ മായം കലര്‍ന്നിരിക്കാനുള്ള സാധ്യതകള്‍ അനവധിയാണ്. ഇനി നിങ്ങള്‍ തന്നെ പറയൂ, പാലാണോ മുട്ടയാണോ വിശുദ്ധം?

ഇനി നമുക്ക് മാംസത്തിന്റെ കാര്യത്തിലേക്ക് കടക്കാം. വിശുദ്ധപദവി നേടിയതിന് ശേഷം ഭൂരിഭാഗം ദേശങ്ങളിലും പശുക്കള്‍ തങ്ങളുടെ ‘വിശുദ്ധമായ’ മാംസം മനുഷ്യര്‍ക്ക് നിഷേധിച്ചിരിക്കുകയാണല്ലോ. എന്നിട്ടതിനെ ന്യായീകരിക്കാനായി പാല് കൊടുക്കുന്ന പയ്യിനെ തിന്നരുതെന്നൊരു പഴഞ്ചൊല്ലും സൃഷ്ടിച്ചിരിക്കുന്നു. പശുക്കളുടെ അഹങ്കാരത്തിന്റെ മറ്റൊരു ഉദാഹരണമല്ലേ ഇത്? പാലം കടന്നാല്‍ കൂരായണാ എന്ന മട്ടിലുള്ള ഇത്തരം മൂരാച്ചിനയങ്ങള്‍ വിശുദ്ധരായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; അത് അന്തസുള്ള കോഴികള്‍ക്ക് ചേര്‍ന്ന നടപടിയല്ല. ഞങ്ങള്‍ക്ക് വേണ്ടത് ഔദാര്യങ്ങളല്ല, അംഗീകാരമാണ്. അതവിടെ നില്‍ക്കട്ടെ; നമുക്ക് മാംസത്തിന്റെ ഗുണഗണങ്ങളെ പറ്റി സംസാരിക്കാം. ബീഫ് രോഗങ്ങളുടെ ഒരു കലവറയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ട് ആരോഗ്യവിഭാഗത്തില്‍ കോഴികള്‍ മത്സരം തുടങ്ങും മുന്‍പ് തന്നെ വിജയിച്ചതായി പ്രഖ്യാപിച്ചിട്ട് നമു‍ക്ക് രുചിയുടെ കാര്യത്തിലേക്ക് വരാം. ചില്ലിചിക്കന്‍, തന്തൂരി ചിക്കന്‍, ചിക്കന്‍ ചെട്ടിനാട് തുടങ്ങി വൈവിധ്യമാര്‍ന്ന രൂപഭാവങ്ങളില്‍ ഞങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളോട് താരതമ്യം ചെയ്യാവുന്ന ഒരു ഐറ്റമെങ്കിലും ആ പോത്തുകള്‍ക്ക് എടുത്ത് പറയാനുണ്ടോ? (കഴിഞ്ഞ വാചകത്തിലെ പോത്ത് പ്രയോഗം ശ്രദ്ധിച്ചിരിക്കുമല്ലോ). മുപ്പത്തിയഞ്ച് രൂപാ കൊടുത്ത് ചിക്കന്‍ ബിരിയാണി കഴിക്കാന്‍ കാശില്ലാത്തവരാണ് വെറും ഇരുപത്തിയഞ്ച് രൂപായുടെ ബീഫ് ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്യാറുള്ളതെന്ന് കേരളത്തിലെ ഏത് ഹോട്ടലുകാരനും സാക്ഷ്യപ്പെടുത്തും. കോഴിക്കാല് കടിച്ചു തിന്നുന്നത് പോലെ പോത്തിന്‍കാല് തിന്നാനൊക്കുമോ? മാംസത്തിന്റെ കാര്യത്തിലും കോഴികള്‍ ബഹുദൂരം മുന്നിലാണെന്ന് ബോധ്യമായല്ലോ.

അങ്ങനെ എല്ലാം കൊണ്ടും കേമന്‍മാരായ ഞങ്ങളെ മനുഷ്യര്‍ ബഹുമാനിക്കുന്നില്ലെന്നത് പോട്ടെ, അശ്ലീലച്ചുവയാര്‍ന്ന പ്രയോഗങ്ങളിലൂടെ അപമാനിക്കുക കൂടി ചെയ്യുന്നത് സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേര്‍ന്ന നടപടിയാണോ? വെറുതേ പെണ്ണുങ്ങളുടെ വായില്‍ നോക്കി നടക്കുന്നവരെപ്പറ്റി ‘അവനാളൊരു കോഴിയാണ്’ എന്ന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സമസ്ത പിടക്കോഴികളുടെയും സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ധ്വനികള്‍ ആ വിളിയില്‍ ഒളിഞ്ഞിരിപ്പുള്ളത് മനസിലാകാതെ പോകാന്‍ ഞങ്ങള്‍ കോഴികള്‍ വെറും പോത്തുകളല്ലെന്ന് നിങ്ങള്‍ മനസിലാക്കണം. (വീണ്ടും ഒരു പോത്ത്) പിടക്കോഴികളെ ഇങ്ങനെ വ്യംഗ്യഭാഷയിലൂടെ താറടിച്ച് കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പൂവന്‍കോഴികള്‍ക്കാവില്ല. എത്രയും പെട്ടെന്ന് അത്തരം പ്രയോഗങ്ങള്‍ നിയമം മൂലം നിരോധിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്നവരെ തെരുവില്‍ നേരിടാനുള്ള ചുമതല നേരത്തേ ‍പറഞ്ഞ കുക്കുടസേനകളെ ഏല്‍പിക്കാവുന്നതുമാണ്. അതു കൂടാതെ, പിടക്കോഴികള്‍ക്ക് മുല വളരാത്തതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും നിങ്ങളില്‍ ചിലര്‍ അഭിപ്രായപ്രകടനം നടത്തുന്നതും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആ കാര്യത്തില്‍ ഞങ്ങള്‍ പൂവന്‍കോഴികള്‍ക്കില്ലാത്ത ഉത്കണ്ഠ നിങ്ങള്‍ക്കെന്തിനാണ്? അയല്‍ക്കാരന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞ് നോക്കിയിട്ട് അയ്യേ എന്ന് പറയുന്നത് പോലെയുള്ള സംസ്കാരശൂന്യമായ ഏര്‍പ്പാടല്ലേ അത്? അല്ലെങ്കില്‍ പിന്നെ പശുക്കള്‍ക്ക് തൂവല്‍ വളരാത്തതിനെക്കുറിച്ച് എന്തേ ഇതുവരെ ആരും അന്വേഷിച്ചില്ല? അവിടെയും നിങ്ങള്‍ നഗ്നമായ പക്ഷപാതമല്ലേ കാണിക്കുന്നത്? ഇക്കാര്യത്തില്‍ സ്വയം ചിന്തിച്ച് ഉചിതമായ ഒരു തീരുമാനത്തിലെത്താനുള്ള പക്വത സംസ്കാരസമ്പന്നര്‍ എന്ന് സ്വയം നടിക്കുന്ന നിങ്ങള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേല്‍പറഞ്ഞ ആവശ്യങ്ങള്‍ ഉടനടി നടപ്പില്‍ വരുത്താത്ത പക്ഷം കഠിനമായ സമരനടപടികളിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. രാവിലെ കൂവി സൂര്യനെ ഉദിപ്പിക്കുന്നത് തൊട്ട് മുട്ടയിടുന്നത് വരെയുള്ള കാര്യങ്ങളെ സമരം ബാധിക്കും എന്ന് അറിയാമല്ലോ. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കുക.

..::: കൊക്കരക്കോ :::..

Saturday, January 31, 2009

സാംസ്കാരികപോലീസ്

ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ കോളേജില്‍ നിന്നും ടൂറ് പോവുകയായിരുന്ന ബസിന് കല്ലെറിഞ്ഞെന്ന വാര്‍ത്ത കണ്ടപ്പോളേ എനിക്ക് തോന്നിയിരുന്നു അത് ഏതെങ്കിലും ഇടതുപക്ഷ-വ്യാജമതേതര-ജിഹാദി മാധ്യമക്കാര്‍ വളച്ചൊടിച്ചതായിരിക്കുമെന്ന്. ആരെങ്കിലും ആര്‍ഷഭാരതസംസ്കാരത്തിനെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയാലല്ലാതെ രാമ-ശൈവ-വാനര-സേനകള്‍ ഇടപെടാറില്ലെന്ന് അറിയാവുന്നതിനാല്‍ ബസിനകത്ത് നടന്ന മഹാപാതകമെന്തെന്ന് അറിയാന്‍ എനിക്ക് ഉത്കണ്ഠ തോന്നി. അതുകൊണ്ടാ വാര്‍ത്ത മുഴുവനും ഇരുന്ന് വായിച്ചു. അപ്പോഴല്ലേ കാര്യം മനസിലായത്; സേനക്കാരെ കുറ്റം പറയാന്‍ പറ്റില്ല. ആര്‍ഷഭാരതത്തിലെന്നല്ല, ലോകത്ത് വല്ലവരും ചെയ്യുന്ന കാര്യമാണോ പരസ്യമായി ആ ബസിനകത്ത് നടന്നത്? ചെയ്തത് കുറഞ്ഞ് പോയെന്നേ ഞാന്‍ പറയൂ. കല്ലെറിഞ്ഞാല്‍ പോരായിരുന്നു, ആ ബസും അതിലുള്ളവരെയും ജീവനോടെ കത്തിച്ചു കളയണമായിരുന്നു. അവര്‍ ചെയ്തതെന്താണെന്നല്ലേ - ആ ബസിനകത്ത് പരിപാവനരായ ഹിന്ദു പെണ്‍കുട്ടികളും ക്രിസ്ത്യാനികളും മുസ്ലീമുകളുമായ കാപാലികന്‍മാരും ഒരുമിച്ചായിരുന്നൂവത്രേ യാത്ര. ശിവ ശിവാ... കലികാലം കലികാലം എന്ന് പറഞ്ഞാല്‍ ഇത്രയും വരുമെന്ന് നിങ്ങള്‍ നിരൂപിച്ചോ?

പെണ്‍കുട്ടികള്‍ ഇങ്ങനെ അന്യമതക്കാരുടെ കൂടെ ഒരേ ബസില്‍ യാത്ര ചെയ്യുന്നത് ധാര്‍മ്മികതയാണോ? പെണ്‍കുട്ടികള്‍ ടൂറ് പോകുന്നത് പോലും നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതാണോ? അവര്‍ പള്ളിക്കൂടത്തില്‍ പോകുന്നത് തന്നെ ആര്‍ഷഭാരതത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യമാണോ? എല്ലാവരും പഠിച്ച് വിദ്യാഭ്യാസം നേടിയാല്‍ ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പെണ്ണുണ്ടാവുമോ? അന്യമതസ്ഥരോട് എതിര് കാട്ടണമെന്ന് പ്രവാച‍കന്‍ *ഉപനിഷത്തുക്കളില്‍ പറഞ്ഞിട്ടില്ലേ? സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്ന്‍ ഖുറാനില്‍ *പുരാണങ്ങളില്‍ വ്യക്തമായി എഴുതി വച്ചിട്ടില്ലേ?

വാര്‍ത്തയില്‍ നിന്ന്:
A student said: “When we asked them why they were targeting us, they told us to stop cultivating friends from other communities.”

When contacted by The Hindu, president of the city unit of the Bajrang Dal Sharan Pumpwell said: “It is a natural reaction from us against those who dare to commit moral violations.”

He claimed that the attack on the bus was based on a tip off by one of the students who was also part of the excursion. “Our boy informed us that several Hindu girls were travelling in the bus which also had Muslim and Christian boys,” he said.
അദ്ദാണ്.. ഭാഗ്യത്തിന് ബസിനകത്ത് ഭാരതസംസ്കാരത്തെ കുറിച്ച് ഉത്കണ്ഠയുള്ള ഒരാളെങ്കിലും ഉണ്ടായിരുന്നു; ഇല്ലായിരുന്നെങ്കിലത്തെ കാര്യം ആലോചിച്ച് നോക്കിക്കേ. ഹിന്ദു പെണ്ണുങ്ങളെയെല്ലാം ആ കാപാലികന്‍മാര്‍... ഹോ.. ദേവീകൃപ ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടു.

അടുത്ത അധ്യയനവര്‍ഷം മുതല്‍ ടൂറ് പോകുന്ന എല്ലാ ബസുകളിലും സാംസ്കാരികപോലീസുകാരുടെ വക ഒരു മേല്‍നോട്ടക്കാരനെ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ആരാണ് അതിന് അധികാരം നല്‍കിയതെന്നോ? ഹേയ് മിസ്റ്റര്‍, നിങ്ങളൊരു കാര്യം മനസിലാക്കണം: ആര്‍ഷഭാരതസംസ്കാരം തകര്‍ന്ന് വീഴുമ്പോള്‍ അതിനെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ ചുമതലയാണ് - അതാരും പറഞ്ഞിട്ടൊന്നും വേണ്ട.

ഞങ്ങളെങ്ങാനും രണ്ട് പെഗ്ഗടിച്ചിട്ട് വല്ല കമന്റുമടിച്ചാല്‍ തിരിഞ്ഞു നോക്കാത്ത ചില ഭാരതവനിതകള്‍ അവര്‍ക്കിഷ്ടമുള്ളവരുടെ കൂടെ ഡാന്‍സ് കളിക്കുന്നതും കള്ളുകുടിക്കുന്നതും (ശിവശിവാ..) ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞങ്ങള്‍ അവരെ തികച്ചും മാന്യമായ രീതിയില്‍ സംസ്കാരം പഠിപ്പിച്ചതിനെ ഇടതുപക്ഷ-വ്യാജമതേതര-ജിഹാദി മാധ്യമങ്ങള്‍ വളച്ചൊടിച്ചതും ഞങ്ങള്‍ അറിയുന്നുണ്ട്. (അസുരന്മാര്‍ വ്യാജവീഡിയോ വരെ ഇറക്കി‍ക്കളഞ്ഞു). അതൊന്നും കണ്ട് നിങ്ങള്‍ വഴിതെറ്റില്ലെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ പബില്‍ ജിഹാദിപ്രവര്‍ത്തനം നടത്തുന്നതായി നമ്മുടെ രഹസ്യാന്വേഷണവിഭാഗം വിവരം തന്നിട്ടാണ് നമ്മള്‍ അവിടെ അങ്ങനെയൊക്കെ ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമല്ലോ.

ഇത് പോലെ ആര്‍ഷഭാരത സാംസ്കാരത്തിന് നിരക്കാത്ത സംഭവങ്ങള്‍ എവിടെയെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള നമ്മുടെ കാര്യാലയത്തില്‍ അറിയിക്കണമെന്ന് സംസ്കാരമുള്ള ഏവരോടും അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ എന്നാണല്ലോ... അത് കൊണ്ട് നമ്മള്‍ എവിടെയുണ്ടെങ്കിലും അവിടെ അക്രമമുണ്ടാകും അക്രമം എവിടെയുണ്ടായാലും നമ്മള്‍ അവിടെയുണ്ടാവും.


*ഞങ്ങളുടെ ഭാഷ എല്ലായിടത്തും ഏതാണ്ട് ഒരുപോലെയായത് കൊണ്ട് ചില അക്ഷരത്തെറ്റുകള്‍ വന്ന് പോയിട്ടുണ്ട്; തിരുത്തി വായിക്കുമല്ലോ.

Monday, January 19, 2009

രാജ്യസഭ

ഈ പോസ്റ്റിന് ഉത്തരമറിയാത്തത് കൊണ്ട് എഴുതുന്നത്:

രാജ്യസഭാംഗമാവാനുള്ള യോഗ്യതകള്‍:
  • ഏതെങ്കിലും സംസ്ഥാനത്തെ നിയമസഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ പിന്തുണ. (പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ട് കിട്ടുന്ന പിന്തുണ തന്നെ വേണമെന്നില്ല, കാശ് കൊടുത്ത് വാങ്ങിയതായാലും മതി. അതും സ്വന്തം സംസ്ഥാനം തന്നെ വേണമെന്നില്ല; പണക്കാര്‍ക്കും ജനിച്ച നാട്ടില്‍ പ്രവേശിച്ചാല്‍ നാട്ടുകാര്‍ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുള്ള രാഷ്ട്രീയക്കാര്‍ക്കും ജനങ്ങളെ സേവിക്കണ്ടേ?)

  • മേല്‍പറഞ്ഞ യോഗ്യതയോടൊപ്പം താഴെ പറയുന്നവ വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പെടുന്നവര്‍ക്ക് രാജ്യസഭ എംപി ആകാവുന്നതാണ്

    1. പാര്‍ട്ടി ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തവര്‍ (അല്ലെങ്കില്‍ അവരുടെ നോമിനികള്‍)
    2. ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും എന്നുള്ള ഉറപ്പോടെ ലോകസഭയിലേക്ക് മത്സരിച്ച് അന്തസ്സായി തോറ്റവര്‍
    3. പാര്‍ട്ടി പ്രസിഡണ്ടിന്റെ അടുത്ത ബന്ധുക്കള്‍
    4. സംസ്ഥാന രാഷ്ട്രീയത്തിലെ കസേരകളിയില്‍ പരാജയപ്പെട്ടവര്‍ / താല്‍ക്കാലികമായി ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടി വന്നവര്‍
    5. മത്സരിച്ചാല്‍ തോല്‍ക്കും എന്നുറപ്പുള്ളത് കൊണ്ട് ഇത് വരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്തവര്‍
സാധാരണഗതിക്ക് ഒന്നാമത്തെ കൂട്ടര്‍ വെറും എംപി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. രണ്ടാമത്തെ കാറ്റഗറിയില്‍ പെടുന്നവര്‍ രാജ്യസഭ വഴി പിന്‍വാതിലിലൂടെ കേന്ദ്രമന്ത്രിയാവും എന്ന് പറയേണ്ടതില്ലല്ലോ. മൂന്നാമത്തെ മാനദണ്ഡത്തിന്‍ പ്രകാരം വരുന്നവരുടെ വിധി അവരുടെ രക്ഷിതാവിന്റെ മിടുക്ക് പോലെയും നാലാമത്തെ കൂട്ടരുടെ കാര്യം ഭാഗ്യം പോലെയും ഇരിക്കും. ഏറ്റവും ഭാഗ്യവാന്മാര്‍ അഞ്ചാമത്തെ വാതിലിലൂടെ വരുന്നവരാണ് - അവരെ നേരിട്ട് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കും.

അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വളരെ സങ്കീര്‍ണ്ണമാണ്. ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വരുന്നതിന്റെ ആറ് മാസം മുന്‍പെങ്കിലും അതിനായി ചരട് വലികള്‍ തുടങ്ങിയിരിക്കണം എന്നാണ് ചട്ടം. ഒഴിവുള്ള സംസ്ഥാനത്ത് നിലവില്‍ കൂട്ടുകക്ഷി ഭരണമാണെങ്കില്‍ ഇത് ഒരു വര്‍ഷം വരെയാകാം. സടകൊഴിഞ്ഞ സിങ്കങ്ങള്‍ ആരെങ്കിലും അടുത്തൂണ്‍ പറ്റി ഇരിപ്പുണ്ടെങ്കില്‍ ഇടക്കിടെ പരസ്യപ്രസ്താവന ഇറക്കി ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനായി അവരെ ആദ്യം പരിഗണിക്കണം. അത്തരം സിങ്കങ്ങളൊന്നും ഇല്ലാത്ത പക്ഷം സമീപഭാവിയില്‍ തനിക്ക് പാരയായേക്കും എന്ന് സംസ്ഥാന നേതൃത്വം ഭയക്കുന്ന രണ്ടാംനിരക്കാരന് ‘മികവിന്റെ അംഗീകാരമായി’ രാജ്യസഭാസീറ്റ് നല്‍കാവുന്നതാണ്. അവന്‍ സമ്മതിച്ചില്ലെങ്കില്‍ അച്ചടക്കലംഘനം എന്ന് പറഞ്ഞ് പിടിച്ച് പുറത്താക്കാം എന്ന പ്രയോജനം കൂടെയുണ്ട്. രാജ്യസഭാ സീറ്റ് കൊണ്ടുള്ള മറ്റൊരു പ്രധാന ഉപയോഗം ഘടകകക്ഷികളെ ഒരരുക്കാക്കുക എന്നതാണ്. ആഭ്യന്തരം വേണമെന്ന് പറഞ്ഞ് കരയുന്ന ഘടകന്‍മാരെ അടുത്തതായി ഒഴിവുവരുന്ന രാജ്യസഭാസീറ്റ് കാണിച്ച് പിണക്കാതെ കൂടെ നിര്‍ത്താവുന്നതാണ്.

അവസാനമായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം: മേല്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒന്നില്‍ കൂടുതല്‍ രാജ്യസഭാര്‍ത്തികള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പരമാവധി ആള്‍ക്കാരെ കൂടെ നിര്‍ത്താനുള്ള വഴി നോക്കേണ്ടതാണ് - പാര്‍ട്ടി പിളരുമെന്നത് മൂന്നരത്തരം.

Saturday, January 17, 2009

രാഹുല്‍ ഗാന്ധി എന്ന പയ്യന്‍്

കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭ ഓര്‍മ്മയില്ലേ... ഉമ്മന്‍ കോണ്‍ഗ്രസിന്റെ കിരാതഭരണത്തിനും മുന്‍പ് ആന്റണിയുടെ കൂടെ കിങ്ങിണിക്കുട്ടന്‍ വൈദ്യുതിമന്ത്രിയായി വാണരുളിയിരുന്ന, എല്ലാം കൊണ്ടും സമത്വസുന്ദരമായിരുന്ന ആ മന്ത്രിസഭ? ഭൂമിയില്‍ ഇങ്ങനെ സമത്വവും സന്തോഷവും നിറഞ്ഞാല്‍ തങ്ങളെ ആരും വകവെയ്ക്കാതാവുമെന്ന് ഭയന്ന ദേവകള്‍ ഉപതെരഞ്ഞെടുപ്പില്‍ ആ പാവത്തിനെ തോല്‍പിച്ച് കളഞ്ഞുവെന്നത് വേറെ കാര്യം; പുഷ്കലമായ ആ കാലഘട്ടത്തിനും മുന്‍പ് നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞ് വരുന്നത്. അതായത് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലീഡറും കൂട്ടരും നടത്തുന്ന തൊഴുത്തില്‍കുത്തിന്റെ വാര്‍ത്തകള്‍ കൊണ്ട് പത്രങ്ങള്‍ സമ്പുഷ്ടമായിരുന്ന കാലം. രാജ്മോഹന്‍ ഉണ്ണിത്താന്‍്, ശരത്ചന്ദ്രപ്രസാദ് മുതലായവരുടെ വായില്‍ നിന്ന് വീഴുന്ന മൊഴിമുത്തുകള്‍ മാത്രം മതിയായിരുന്നു അന്ന് പത്രത്തിന്റെ ഒന്നാംപേജും അഞ്ചാംപേജും നിറയാന്‍ (ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ആവോ?).

അക്കാലത്ത് ഒരു ദിവസം മാതൃഭൂമി അതിന്റെ ഒന്നാംപേജില്‍ ‍തന്നെ വി.കെ.എന്നിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കരു, മുരു, ചാണ്ടി, അന്തോണി, അലുമിനിയം തുടങ്ങിയ മുന്‍നിരക്കാരെ കൂടാതെ നെടുങ്കന്‍ പ്രസ്താവനകളുമായി പത്രങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന രണ്ടാംനിരക്കാരെ വരെ കണക്കിന് കളിയാക്കുന്ന, വി.കെ.എന്നിന്റെ തനത് ശൈലിയിലുള്ള ഒരെണ്ണം. അന്ന് നടന്ന് കൊണ്ടിരുന്ന പല സംഭവങ്ങളും അതില്‍ പരാമര്‍ശിച്ചിരുന്നു. വി.കെ.എന്നിന്റെ കൃതിയായത് കൊണ്ട് ആദ്യത്തെ വായനയില്‍ കുറച്ചേ മനസിലായുള്ളൂ, അത് കൊണ്ട് കുറച്ചേ ചിരിച്ചതുമുള്ളൂ. വീണ്ടും വായിച്ചപ്പോള്‍ കുറച്ച് കൂടെ പിടികിട്ടി, കുറച്ച് കൂടെ ചിരിച്ചു; മൂന്നാ‍മത് വായിച്ചപ്പോള്‍ ഇതൊന്നും ആദ്യമേ മനസിലാക്കാത്ത ഞാനെന്തൊരു മണ്ടനാണെന്നോര്‍ത്ത് പിന്നെയും ചിരിച്ചു. എല്ലാ ചിരിയും കഴിഞ്ഞപ്പഴാണ് ഒരു കാര്യം ഓര്‍ത്തത് - വി.കെ.എന്‍്. ജീവിച്ചിരിപ്പില്ലല്ലോ എന്ന്. നോക്കിയപ്പോളല്ലേ കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അദ്ദേഹം എഴുപതുകളില്‍ അന്നത്തെ രാഷ്ട്രീയസാഹചര്യത്തെ വിമര്‍ശിച്ച് എഴുതിയ ഒരു ലേഖനമായിരുന്നു അത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃഭൂമി പൊടിതട്ടിയെടുത്ത് പ്രസിദ്ധീകരിക്കുമ്പോളും അത് കാലികപ്രസക്തമായി തുടര്‍ന്നുവെന്ന് മാത്രം. രാഷ്ട്രീയനാടകത്തില്‍ രംഗത്ത് വരുന്ന നടന്‍മാരുടെ പേരുകള്‍ മാറിയെങ്കിലും തിരക്കഥ ഏതാണ്ട് പഴയത് തന്നെയായിരുന്നു. സമകാലീന സംഭവങ്ങളുമായി ആ ലേഖനത്തിന്റെ സാമ്യം അത്രക്കുണ്ടായിരുന്നു.

ഇന്നത്തെ പത്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു സായിപ്പിനേയും കൂട്ടി ‘യഥാര്‍ത്ഥ ഇന്ത്യയെ’ കണ്ടെത്താനായി ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു, അവരുടെ വീടുകള്‍ സന്ദര്‍ശിച്ചു, രണ്ട് പേരും ഓരോ വീടുകളില്‍ അന്തിയുറങ്ങി എന്നൊക്കെ കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് വികെഎന്നിന്റെ ആരോഹണം എന്ന നോവലാണ്.

1964ല്‍ * ഇറങ്ങിയ ആ രാഷ്ട്രീയനോവലില്‍ ചേരികള്‍ ഒരു പ്രധാനവിഷയമാണ്. നായകനായ പയ്യന്റെ ‘കാമുകിയായ’ സുനന്ദ എന്ന സൊസൈറ്റി ലേഡി നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ദില്ലിയിലെ ചേരികളുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. അക്കൂട്ടത്തില്‍ ഒരു ചേരിയുടെ വാര്‍ഷികാഘോഷമാണ് സംഭവം. ചേരിമുഖ്യന്റെ പതിനാലുകാരിയായ മകള്‍ മാന്യാതിഥിതികള്‍ക്ക് സ്വാഗതമോതുന്നതോടെ ചടങ്ങുകള്‍ തുടങ്ങുന്നു. അഹിംസാപാര്‍ട്ടിയുടെ ഒരു മന്ത്രി ഉദ്ഘാടകനായും സാമൂഹ്യസേവനത്തിന് കച്ചകെട്ടിയിറങ്ങിയ ഒന്നുരണ്ട് സായിപ്പന്‍മാര്‍ വിശിഷ്ടാതിഥികളായും രംഗത്തുണ്ട്. ഇവര്‍ എല്ലാവരും കൂടെ നടന്ന് ചേരി കാണുന്നതും, മുന്‍കൂട്ടി വൃത്തിയാക്കി വച്ച ഒരു മാതൃകാ ചേരി ഗൃഹം സന്ദര്‍ശിക്കുന്നതുമൊക്കെയാണ് കാര്യപരിപാടികള്‍. ഇതെല്ലാം കൃത്യമായി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ പത്രക്കാരും ഹാജരുണ്ട്. സാമൂഹ്യസേവനം രക്തത്തിലലിഞ്ഞ് ചേര്‍ന്ന ഒരു വിദേശി പ്രൊഫസര്‍ ചേരിനിവാസികളുടെ സ്വഭാവമഹിമയും വൃത്തിയും കണ്ട് മനസ്സ് നിറഞ്ഞ് ആയിരം ഡോളര്‍ സംഭാവന ചെയ്യുന്നതാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്. എല്ലാം കഴിഞ്ഞ് രാത്രിയായപ്പോള്‍ മഹാമനസ്കനായ ആ പ്രൊഫസറേയും സ്വാഗതപ്രസംഗം നടത്തിയ തീപ്പൊരി പെണ്‍കുട്ടിയേയും പയ്യന്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതോടെയാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്. അവള്‍ അന്നത്തെ ഉദ്ഘാടനച്ചടങ്ങിന് മോടികൂട്ടാന്‍ വേണ്ടി മാത്രം വാടകക്കെടുക്കപ്പെട്ട ഒരുവളായിരുന്നു. കഥയില്‍ പിന്നീട് പലപ്പോഴായി ഉദ്ഘാടകനായിരുന്ന മന്ത്രിയും പയ്യനും മറ്റ് പലരും ആ തീപ്പൊരിയെ തേടി വരുന്നുമുണ്ട്.

യുവരാജാവിന്റെ സന്ദര്‍ശനം അത് പോലെ വിവിധോദ്ദേശ്യപരമാണെന്നല്ല ഞാന്‍ പറഞ്ഞ് വരുന്നത്. പക്ഷേ ‘ഗ്രാമങ്ങളിലെ യഥാര്‍ത്ഥ ഇന്ത്യയുടെ ആത്മാവ്’ തേടിയുള്ള ഇത്തരം പ്രഹസനങ്ങള്‍ കൊണ്ട് ആര്‍ക്കെന്ത് നേട്ടമാണ് ഉള്ളത്? രാഹുല്‍ ഗാന്ധി ഇതാദ്യമായിട്ടല്ല ഗ്രാമങ്ങളിലേക്ക് പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കര്‍ണ്ണാടകത്തിലും സാധാരണക്കാരോടൊത്ത് അന്തിയുറങ്ങുന്ന ഈ നാടകം അരങ്ങേറിയിരുന്നു. ജനങ്ങളുടെ അംഗീകാരം കിട്ടാന്‍ നെഹ്രു കുടുംബത്തിന്റെ പാരമ്പര്യവും മാഡത്തിന്റെ സ്തുതിപാഠകരുടെ നിത്യേനയുള്ള പ്രസ്താവനകളും പോരാതെ വരുമെന്ന് യുവരാജന്‍ ഭയക്കുന്നുവോ?

വിവരമില്ലാത്ത ജനത്തിനെ പറ്റിക്കാനെന്തെളുപ്പം, അല്ലേ?

ലിങ്കുകള്‍
മനോരമ
Indian Express

കര്‍ണ്ണാടകത്തില്‍


*വര്‍ഷം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്, തെറ്റാവാനിടയുണ്ട്. ഏതായാലും അറുപതുകളിലാണ്

Friday, January 2, 2009

വെന്‍ട്രിലോക്വിസം

അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ നിന്ന്:
സത്യം ദൂരെയെവിടെയോ ആണെന്നറിയാതെ മരീചികയെ പിന്തുടരുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ഒരു പ്രാര്‍ഥനയും കോടതി നടത്തുന്നു: 'പിതാവേ ഇവരോട്‌ പൊറുക്കുക. ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവരറിയുന്നില്ല'. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ ഹേമയുടെ പ്രതികരണം.
ഇതിനെയാണോ “പ്രഭാഷണത്തിലെ വെന്‍ട്രിലോക്വിസം” എന്ന് അഴീക്കോട് മാഷ് വിളിച്ചത്?

ഇനി കോടതി ഇടയലേഖനവും ഇറക്കുമെന്ന് പ്രതീക്ഷിക്കാം, അല്ലേ?