Friday, March 6, 2009

മനോരമയുടെ പത്രധര്‍മ്മം

ഇന്നത്തെ മനോരമയില്‍ കണ്ട വാര്‍ത്ത
എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി - കട്വ മണ്ഡലത്തില്‍നിന്നുള്ള സിപിഎം എംപിയായ അബു അയേഷ് മൊണ്ടലിനെ പാര്‍ട്ടി പുറത്താക്കി. ഇത്തവണ ടിക്കറ്റ് നിഷേധിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടാന്‍ നടത്തിയ ശ്രമമാണ് മൊണ്ടലിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.

ബംഗാള്‍ വഖഫ് ബോര്‍ഡ് അംഗംകൂടിയായ മൊണ്ടല്‍ പുറത്താക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ തൃണമൂലില്‍ ചേര്‍ന്നു . . . തൃണമൂലില്‍ ചേരാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം അവകാശപ്പെട്ട മൊണ്ടലിനെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി മമത ബാനര്‍ജി പ്രഖ്യാപിച്ചു.
ലോകസഭാ ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ സിറ്റിംഗ് എം.പി. പാര്‍ട്ടി ചാടിയതാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ഇത് പോലെ ചാടുമ്പോളാണല്ലോ പത്രം വായിക്കാന്‍ ഒരു രസമൊക്കെ വരുന്നത്. എന്നാലും ഈ വാര്‍ത്തയ്ക്ക് മനോരമ കൊടുത്ത തലക്കെട്ട് കാണുമ്പോള്‍ ഇത്രയ്ക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും.

“സിപിഎം ബംഗാളിലും മുസ്ലിം എംപിയെ പുറത്താക്കി” എന്നാണ് പത്രമുത്തശ്ശി ഇതിന് നല്‍കിയ തലക്കെട്ട്. മൊണ്ടലിന്റെ മതവും പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കപ്പെടലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് ആ വാര്‍ത്ത മുഴുവനും വായിച്ച് നോക്കിയിട്ടും തോന്നിയില്ല. അപ്പോള്‍ പിന്നെ തലക്കെട്ടില്‍ തന്നെ മതം എടുത്ത് പറയുന്നതിന്റെ ആവശ്യമെന്താണ്? കൂടാതെ ബംഗാളില്‍ എന്നതിന് പകരം “ബംഗാളിലും” എന്ന് പ്രയോഗിക്കുന്നതിലൂടെ കേരളത്തില്‍ അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെട്ടത് അദ്ദേഹം മുസ്ലീം ആയത് കൊണ്ടാണെന്ന് പറയാതെ പറയുന്നുമുണ്ട്. “എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി” എന്നാണ് വാര്‍ത്ത തുടങ്ങിയിരിക്കുന്നത് തന്നെ. അബ്ദുള്ളക്കുട്ടി പുറത്തായത് മോഡിയെ ന്യായീകരിച്ച് സംസാരിച്ചത് കൊണ്ടാണെന്നത് മനോരമ സൌകര്യപൂര്‍വ്വം മറന്നാലും ബാക്കിയുള്ളവര്‍ക്ക് ഓര്‍മ്മ കാണില്ലേ? മുസ്ലീമായത് കൊണ്ടാണ് ഇരുവരും പുറത്താക്കപ്പെട്ടത് എന്ന സൂചന നല്‍കി സിപിഎം മുസ്ലീം വിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനാണോ മനോരമ ശ്രമിക്കുന്നത്?

മനോരമയ്ക്ക് കോണ്‍ഗ്രസിനോട് ചായ്‌വുണ്ടെന്നത് സുവിദിതമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം തന്നെ ഇങ്ങനെയൊക്കെ എഴുതി വച്ചിരിക്കുന്നത് വായിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മുസ്ലീമിന്റെ മനസില്‍ മനോരമ ഉദ്ദേശിച്ച കമ്മ്യൂണിസ്റ്റ് വിരോധത്തിനപ്പുറം ഒരു അന്യതാബോധം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. അതിന്റെ പരിണാമഫലങ്ങള്‍ ഏതായാലും സമൂഹത്തിന്റെ നന്മയ്ക്കുതകുന്നതാവില്ല. അന്നന്നത്തെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി യാതൊരു മടിയും കൂടാതെ മതത്തിനെ ആയുധമാക്കുന്നവര്‍ നാളെയെ പറ്റിക്കൂടെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാടിന് ഇന്നത്തെ ഗതി വരില്ലായിരുന്നു.

വാല്‍‍കഷണം: വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് മനോരമ പാടുപെടുന്നതെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല - സിപിഎം തന്നെ പരസ്പരം ബക്കറ്റ് കണക്കിന് ചെളിവാരിയെറിഞ്ഞ് സ്വന്തം തോല്‍വി ഉറപ്പ് വരുത്തുന്നുണ്ട്.

Wednesday, March 4, 2009

അമൃതചൈതന്യം കണ്ട് കൊതി തീരാതെ ഒരു സ്വാമി

സന്തോഷ് മാധവന്‍ തന്റെ ജയില്‍ വാസം ആഘോഷമാക്കാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു.
വാര്‍ത്ത
സന്തോഷ്‌മാധവന്‌ സി.ഡി.യുടെ പകര്‍പ്പ്‌ നല്‍കാന്‍ ഉത്തരവ്‌. പോലീസ്‌ തനിക്കെതിരെ തൊണ്ടിയായി കണ്ടെടുത്ത 25 സി.ഡി.കളുടെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ സന്തോഷ്‌മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌. പെണ്‍കുട്ടികളുമായി സന്തോഷ്‌മാധവന്‍ നടത്തിയിട്ടുള്ള ലൈംഗികബന്ധങ്ങളാണ്‌ സി.ഡി.കളിലായി ചിത്രീകരിച്ചിരിക്കുന്നത്‌.

തൊണ്ടിയുടെ പകര്‍പ്പ്‌ നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നും പ്രോസിക്യൂഷന്റെ കൈവശംപോലും ഇതില്ലെന്നുമാണ്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വി.ജി. ഗോവിന്ദന്‍ നായര്‍ വാദിച്ചത്‌. എന്നാല്‍, ഇത്‌ കോടതി അംഗീകരിച്ചില്ല. വീഡിയോ സി.ഡി., പെന്‍ഡ്രൈവ്‌ എന്നീ ഇലക്‌ട്രോണിക്‌ സാമഗ്രികള്‍ തെളിവു നിയമത്തിലെ 65 (ബി) വകുപ്പുപ്രകാരം തെളിവുകളാണെന്ന്‌ കോടതി പറഞ്ഞു.
സിഡികള്‍ തൊണ്ടിയാണോ തെളിവാണോ എന്ന സാങ്കേതികത്വത്തിനപ്പുറം ആ പെണ്‍കുട്ടികളുടെ സ്വകാര്യതയെ പറ്റി കോടതിയോ പ്രോസിക്യൂഷനോ ചിന്തിച്ചോ എന്തോ? പ്രതികളുടെ കൈയില്‍ കിട്ടുന്ന സിഡിയിലും മറ്റുമുള്ള രംഗങ്ങള്‍ നാളെ നാടൊട്ടുക്ക് വിതരണം ചെയ്യപ്പെടില്ല എന്നതിന് എന്താണ് ഉറപ്പ്?

Monday, March 2, 2009

ബക്കറ്റിലെ കൊടുങ്കാറ്റ്

  • സമുദ്രത്തിന്‍റെ മാറിനോട് ചേര്‍ന്നു നില്‍ക്കുമ്പൊഴേ വെള്ളത്തിന് ശക്തിയുള്ളൂ. ഒരു ബക്കറ്റില്‍ കോരിയെടുത്ത് മാറ്റിവച്ചാല്‍ വെള്ളത്തിന് തിരയായി മാറാന്‍ കഴിയില്ല - പിണറായി
  • ഗോര്‍ബച്ചേവുമാരുടെ ദുഷ്‌ചെയ്‌തികള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ വറ്റിവരണ്ടാല്‍ അതില്‍നിന്ന്‌ കോരുന്ന ബക്കറ്റ്‌വെള്ളത്തിന്‌ മറ്റൊരു കഥയേ പറയാന്‍ കഴിയൂ - വി.എസ്.
  • കടല്‍ എന്റേതാണെന്ന്‌ ആരും കരുതരുത്‌:
    കടലിന്റേതാണോ തിര, തിരയുടേതാണോ കടല്‍ എന്ന ചര്‍ച്ച ശങ്കരാചാര്യരുടെ കാലംമുതലേ ഭാരതത്തിലുണ്ട്‌. ബക്കറ്റിലെ തിരയെക്കുറിച്ചാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്‌. ബക്കറ്റില്‍ തിരയുണ്ടൊ എന്നതല്ല, തിര ആരുടേതാണ്‌ എന്നതാണ്‌ പ്രശ്‌നം.
    - സുകുമാര്‍ അഴീക്കോട്


കടലിന്റെ അവകാശികള്‍ :)