Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Saturday, May 16, 2009

റിസള്‍ട്ട് വന്നപ്പോള്‍

മനോരമയെ ഉള്ളടക്കത്തിന്റെ പേരില്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും തെരഞ്ഞെടുപ്പ് ഫലം തത്സമയം ഓണ്‍ലൈനായി ലഭ്യമാക്കുന്നതില്‍ അവര്‍ കാണിച്ച മികവിനെ പ്രകീര്‍ത്തിക്കാതെ വയ്യ - മാതൃഭൂമിയുടെ വെബ്സൈറ്റ് ലോഡാകാന്‍ തന്നെ കുറേ സമയമെടുത്തു എന്നത് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. രണ്ട് പേരുടേയും പേജുകളുടെ സ്ക്രീന്‍ഷോട്ട് താരതമ്യം ചെയ്ത് നോക്കൂ: മനോരമ ഫ്ലെക്സ് ഒക്കെ ഉപയോഗിച്ച് അതിമനോഹരമായി പേജ് ഡിസൈന്‍ ചെയ്തപ്പോള്‍ മാതൃഭൂമിയുടെ പേജില്‍ ആദ്യത്തെ ഒരു മണിക്കൂറോളം സമയം കുറേ error messages മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
മനോരമ
മനോരമ
മാതൃഭൂമി
മാതൃഭൂമി
യൂണികോഡ് ഒക്കെ ആക്കിയെങ്കിലും മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വിഭാഗം ഇനിയും ഒരുപാട് വളരാനുണ്ട്.

അതവിടെ നില്‍ക്കട്ടെ - ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് അറിവായി. *ചിദംബരം വീണുപോയെങ്കിലും കേന്ദ്രത്തില്‍ യുപിഎ തന്നെ തുടരുമെന്നുറപ്പായിട്ടുണ്ട്. ചിദംബരത്തിന് വേണമെങ്കില്‍ പിന്‍വാതിലിലൂടെ തിരിച്ച് വരാവുന്നതേയുള്ളൂ - പ്രധാനമന്ത്രിക്കാവാമെങ്കില്‍ പിന്നെ ധനമന്ത്രിക്കായിക്കൂടേ?

പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യം അങ്ങിനാണോ? ആകെക്കൂടെ രണ്ട് സംസ്ഥാനത്തേ വേരുള്ളൂ. അതില്‍ ബംഗാളില്‍ ഈയടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നേരിട്ടു; കേരളത്തിലാണെങ്കില്‍ പ്രതീക്ഷിച്ചത് പോലെ സുന്ദരമായി തോല്‍ക്കുകയും ചെയ്തു.

പക്ഷേ ഇതൊന്നും കണ്ട് ആരും അത്ര നെഗളിക്കുകയൊന്നും വേണ്ട. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് നമ്മുടെയൊക്കെ തലയെണ്ണി കടം വേടിച്ചിരിക്കുകയല്ലേ? നിക്കാരാഗ്വയിലെ ഒര്‍ട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. റുമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. പക്ഷേ വിയറ്റ്നാമിലേയും കമ്പോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കണം. പോളണ്ടിനെ പറ്റി ഒരക്ഷരം...


ഒരു ഇടതുപക്ഷാനുഭാവിയെന്ന നിലയില്‍ എന്തുകൊണ്ട് ബൂര്‍ഷ്വാ മൂരാച്ചികള്‍ നമ്മളെ തോല്‍പിച്ചു എന്ന് വിലയിരുത്താനുള്ള സമയമാണിത്. താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല - മനസിലായോ?


അദ്ദാണ്, ആ കഷണ്ടിച്ചേട്ടന്‍ പറഞ്ഞതാണ് കാര്യം. നമ്മുടെ പാര്‍ട്ടിയ്ക്ക് അടിത്തറ നഷ്ടപ്പെട്ടു. അത് തിരിച്ച് പിടിക്കാന്‍ ശ്രമിക്കണം. അല്ലാതെ താത്വികാചാര്യന്‍മാര്‍ പറയുന്നത് കേട്ട് INSP-ക്കാരെ പെണ്ണുകേസില്‍ പെടുത്തിയത് കൊണ്ടോ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കൂടി ആന്റണി-കരുണാകരന്‍ കളിച്ചിട്ടോ കാര്യമില്ല.


*ഈ പോസ്റ്റ് എഴുതുമ്പോള്‍ ചിദംബരവും മേനകാഗാന്ധിയും തോറ്റുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. പിന്നീട് അവരുടെ പരാതി പ്രകാരം വീണ്ടും വോട്ടെണ്ണിനോക്കിയപ്പോള്‍ രണ്ട് പേരും ജയിച്ചു കയറി. അതൊരു കണക്കിന് നന്നായി - അല്ലെങ്കില്‍ ചിദംബരത്തിന് വേണ്ടി രാജ്യസഭയിലെ ഏതെങ്കിലും കോണ്‍ഗ്രസ് അംഗത്തിന്റെ സീറ്റ് പോയേനെ. എന്നാലും പാര്‍ട്ടി ഇത്ര വലിയ വിജയം നേടിയപ്പോള്‍ ധനമന്ത്രിയ്ക്ക് വെറും 3500 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ എന്നത് കഷ്ടം തന്നെ

Thursday, April 16, 2009

വോട്ടല്ലെന്‍ സമരായുധം

വോട്ടല്ലെന്‍ സമരായുധം, കണകൊണാ നാദം മുഴക്കുന്ന
പാര്‍ട്ടിക്കെന്‍ തേഞ്ഞ പാദുകം തന്നെയാണുത്തരം
ബുഷ്, വെന്‍ ജിയാബോ, പിണറായി, ചിദംബരം, നവീന്‍ ജിന്‍ഡല്‍ ഒടുക്കം ഇന്നിതാ അദ്വാനിയ്ക്കും കിട്ടി ഒരെണ്ണം.

The ballot is stronger than the bullet - Abraham Lincoln.
Apparently some people consider boots to be much stronger.

Tuesday, April 7, 2009

ചിദംബരത്തിന്‌ നേരെ ചെരിപ്പേറ്‌

പത്രസമ്മേളനത്തിനിടെ ചിദംബരത്തിന് നേരെ ഷൂ പ്രയോഗം.
ഹിന്ദി പത്രമായ ദൈനിക്‌ ജാഗരണിന്റെ റിപ്പോര്‍ട്ടറായ ജര്‍ണയില്‍ സിങ്ങാണ് എറിഞ്ഞത്. സിഖ്‌ വിരുദ്ധ കലാപക്കേസില്‍ ജഗദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സംഭവം‍. ഷൂ ചിദംബരത്തിന്റെ ദേഹത്ത്‌ കൊണ്ടില്ല.

ഇതിനാണോ ഈ ആഗോളവത്കരണം ഉദാരവത്കരണം എന്നൊക്കെ പറയുന്നത്?



ആഗോളവത്കരണം വന്നാല്‍ അമേരിക്കക്കാര്‍ക്ക് കിട്ടുന്ന സാധനങ്ങളൊക്കെ അതേപോലെ ഇന്ത്യക്കാര്‍ക്കും കിട്ടുമെന്ന് കേട്ടപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടിടത്തും എറിഞ്ഞത് പത്രപ്രവര്‍ത്തകര്‍ തന്നെ. കഷ്ടകാലത്തിന് രണ്ടിടത്തും ഉന്നം തെറ്റി. എറിയാന്‍ താല്‍പര്യമുള്ള പത്രക്കാരെ ഉന്നം പഠിപ്പിക്കാന്‍ എന്തെങ്കിലും സംവിധാനം കൊണ്ടുവരേണ്ടതാണ്.


ഞാന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്നിത് സംഭവിക്കുമായിരുന്നോ?

Friday, March 27, 2009

അല്ലാതെ പേടിച്ചിട്ടല്ല

ഓര്‍ത്തഡോക്‌സ്‌ സഭ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ്‌ സഭ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ വിവിധ മുന്നണികള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്‌.


അല്ലാതെ ഫലം വരുമ്പോള്‍ സഭയുടെ യഥാര്‍ത്ഥ രാഷ്ട്രീയശക്തി പുറത്തറിയും എന്ന് ഭയന്നിട്ടല്ല.

Tuesday, March 10, 2009

തെരുവ് സര്‍ക്കസും റിക്കാര്‍ഡ് ഡാന്‍സും

കോണ്‍ഗ്രസ് പ്രചാരണത്തിന് സ്ലംഡോഗ് താരങ്ങളും
മുംബൈ: സ്ലംഡോഗ് മില്യനെയറിന്റെ ഓസ്കാര്‍ തിളക്കം തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ കോണ്‍ഗ്രസ് ക്യാംപുകള്‍ തലപുകയ്ക്കുന്നു. സ്ലംഡോഗ് മില്യനെയറിലെ ‘ജയ് ഹോ’ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയതിന് പിന്നാലെ, ചിത്രത്തിലെ ബാല താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.
അഞ്ചാറ് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ പ്രചരണത്തിനിറങ്ങുകയാണെങ്കില്‍ അതെന്തായാലും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലുള്ള 1 വിശ്വാസം കൊണ്ടൊന്നുമായിരിക്കില്ല, മറിച്ച് പ്രതിഫലം പറ്റിക്കൊണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. അത് കൊണ്ട് തന്നെ ഇത് ബാലവേലയല്ലേ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ അതേ എന്നാണ് ആദ്യം തോന്നിയത്. ആത്മരോഷം കൊണ്ട് എന്റെ മനസ് നരേന്ദ്രപ്രസാദിനെ കണ്ട സുരേഷ് ഗോപിയെപ്പോലെ തിളച്ചു മറിഞ്ഞു. തിളപ്പ് കൂടുമ്പോള്‍ ഒരു ബ്ലോഗ് സ്വന്തമായുള്ള ഏതൊരുത്തനും ചെയ്യുന്നത് പോലെ ഞാന്‍ ചാടിക്കയറി ‘കോണ്‍ഗ്രസിന്റെ ബാലവേല’ എന്ന പേരിലൊരു പോസ്റ്റ് എഴുതിത്തുടങ്ങി. അതാവുമ്പം പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് മാത്രമല്ല, കാര്യമായി എന്തോ ചെയ്തെന്ന ഒരു ഫീലിങ്ങും കിട്ടും.

ഏതായാലും വേറെ ചില തിരക്കുകള്‍ വന്നുപെട്ടത് കൊണ്ട് അന്നാ പോസ്റ്റിനെ ഡ്രാഫ്റ്റില്‍ തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതില്‍ പിന്നെ ഇന്നാണ് അതില്‍ കൈ വയ്ക്കുന്നത്. ഞായറാഴ്ച കുടിച്ച ബിയറിന്റെ തണുപ്പില്‍ ആത്മരോഷത്തിന്റെ തിളപ്പ് കെട്ട് പോയത് കൊണ്ടോ എന്തോ അവര്‍ ചെയ്യുന്നത് ബാലവേലയാണെന്ന്‍ എനിക്കിപ്പോള്‍ തോന്നുന്നില്ല. ഇനി അഥവാ ആണെങ്കില്‍ തന്നെ അതിലിത്ര ആത്മരോഷം കൊള്ളേണ്ടതുണ്ടോ? ഓസ്കാര്‍ നേടിയ സിനിമയിലെ താരം ചുവന്ന തെരുവില്‍ മാംസം വില്‍ക്കുന്ന നമ്മുടെ നാട്ടില്‍ 2 കുറച്ച് കാലം കഴിഞ്ഞാല്‍ ഇവരുടെ ഗതി എന്തായിരിക്കും എന്ന് ആരു കണ്ടു. ഇപ്പോഴത്തെ ഓസ്കാര്‍ തരംഗം അവസാനിക്കും മുന്‍പ് അവര്‍ അവരെക്കൊണ്ടാവുന്നത് സമ്പാദിക്കട്ടെ.

പിന്നെ കോണ്‍ഗ്രസിന്റെ കാര്യം. നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ട് പ്രസംഗം കേള്‍ക്കാന്‍ ആള് കൂടുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ഇപ്പോള്‍ ഒന്നുകില്‍ കാശ് മുടക്കി ‘ജാഥാതൊഴിലാളികളെ’ ഇറക്കണം, അല്ലെങ്കില്‍ തെരുവ് സര്‍ക്കസിന് റിക്കാര്‍ഡ് ഡാന്‍സെന്ന പോലെ ആള്‍ക്കാര്‍ക്ക് കാണാന്‍ താല്‍പര്യമുള്ള വല്ലതും കൂടെക്കരുതണം. വല്ലപ്പോഴുമൊരിക്കലുള്ള ശക്തിപ്രകടനങ്ങള്‍ക്ക് കാശിറക്കി ആളെക്കൂട്ടാം, അതുപോലാണോ പൊതുതെരഞ്ഞെടുപ്പ്? അത് രാജ്യം മുഴുവന്‍ ഒരുമാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന ആഘോഷമല്ലേ? അപ്പോള്‍ പിന്നെ താരങ്ങള്‍ തന്നെ ശരണം. ബിജെപി ഡ്രീംഗേള്‍ ഹേമാമാലിനിയെ രാജ്യസഭയിലേക്ക് അയക്കുന്നതും, ആറ് കൊല്ലത്തേക്ക് ജയില്‍ശിക്ഷ കിട്ടിയാലും ശരി സഞ്ജയ് ദത്ത് തന്നെ ലഖ്നൌവില്‍ മത്സരിക്കണം എന്ന് സമാജ് വാദിക്കാര്‍ വാശി പിടിക്കുന്നതും വേറൊന്നും കൊണ്ടല്ല. പിന്നെ ബഹുമാനപ്പെട്ട വോട്ടര്‍മാരുടെ കാര്യം; ആര് വന്നാലും പോയാലും പ്രത്യേകിച്ച് വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നത് വര്‍ഷങ്ങളായി തുടരുന്ന ഈ നാടകത്തില്‍ നിന്നും അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ കുടവയറന്‍ നേതാവിന്റെ മൊട്ടത്തല കാണണോ അതോ സ്വപ്നസുന്ദരി ഹേമാമാലിനിയെ നേരിട്ട് കാണണോ?

ഏതായാലും വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച തങ്ങളുടെ തലമൂത്ത നേതാക്കളേക്കാള്‍ ജനപ്രീതി ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിച്ച ആ കൊച്ചുപിള്ളേര്‍ക്കാണെന്ന് അവര്‍ തുറന്ന് സമ്മതിച്ചല്ലോ. ഇത് കോണ്‍ഗ്രസ് മാത്രമല്ല, ഒരു മാതിരി എല്ലാ പാര്‍ട്ടിക്കാരും ചെയ്യാറുള്ള കാര്യമാണ്. (ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇവിടെ ആദ്യം വീഴുന്ന കമന്റ് കോണ്‍ഗ്രസിതരപാര്‍ട്ടികളിലെ സെലിബ്രിറ്റി പ്രചാരകരുടെ ലിസ്റ്റായിരിക്കും). കമ്മ്യൂണിസ്റ്റുകാര്‍ ഈ പരിപാടിക്ക് പോയതായി അധികം കേട്ടിട്ടില്ല - ഒരു പക്ഷേ ഞാന്‍ കേള്‍ക്കാത്തതായിരിക്കാം, അല്ലെങ്കില്‍ മഹാരാഷ്ട്ര, ആന്ധ്ര, യുപി തുടങ്ങി താരനിബിഡമായ വനങ്ങളില്‍ അവര്‍ക്ക് വന്‍സ്വാധീനമുള്ളത് കൊണ്ട് ആരൊക്കെ വന്നിട്ടും കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് വിളിക്കാത്തതായിരിക്കാം.

വാല്‍ കഷണം: മഹാരാഷ്ട്ര എംപിയായ സിനിമാനടന്‍ ഗോവിന്ദ ഈ ലോകസഭയുടെ മുന്നൂറ്റിമൂന്ന് സെഷനുകളില്‍ വെറും മുപ്പത്തിയേഴെണ്ണത്തിലേ പങ്കെടുത്തിട്ടുള്ളൂ. 3 അതായത് 12.21 ശതമാനം അറ്റന്റന്‍സ് മാത്രം. തുടര്‍ച്ചയായി ഇരുപത് ദിവസം ക്ലാസ് കട്ട് ചെയ്യുന്നവരെ പറഞ്ഞ് വിടാന്‍ ഭരണഘടനയില്‍ വകുപ്പുള്ളതിനാല്‍ പുള്ളി എല്ലാ ഇരുപതാം ദിവസവും കൃത്യമായി വന്ന് ഒപ്പിട്ടിട്ട് പോകാറുണ്ടത്രേ. അഞ്ച് കൊല്ലത്തിനിടെ മുണ്ട് മുറുക്കിയുടുക്കാനല്ലാതെ എന്തെങ്കിലും സംസാരിക്കാനായി കസേരയില്‍ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഒരു മലയാളി എംപിയുടെ കഥ ഓര്‍മ്മ വരുന്നു.


  1. ചേരുന്ന ഒരു വാക്ക് കിട്ടാത്തത് കൊണ്ട് അങ്ങനെ എഴുതിയെന്നേ ഉള്ളൂ. അല്ലാതെ കോണ്‍ഗ്രസിന് പ്രത്യേകിച്ച് എന്തെങ്കിലുമൊരു ആദര്‍ശമുണ്ട് എന്നൊന്നും ഞാന്‍ മനസാവാചാ ഉദ്ദേശിച്ചിട്ടില്ല. ദയവായി ഈ പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കരുത്.
  2. ലിങ്ക് ഇവിടെ നിന്നും കിട്ടിയത്.
  3. 2008 ജൂലൈ പതിനാറിലെ വാര്‍ത്ത പ്രകാരം

Friday, March 6, 2009

മനോരമയുടെ പത്രധര്‍മ്മം

ഇന്നത്തെ മനോരമയില്‍ കണ്ട വാര്‍ത്ത
എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി - കട്വ മണ്ഡലത്തില്‍നിന്നുള്ള സിപിഎം എംപിയായ അബു അയേഷ് മൊണ്ടലിനെ പാര്‍ട്ടി പുറത്താക്കി. ഇത്തവണ ടിക്കറ്റ് നിഷേധിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടാന്‍ നടത്തിയ ശ്രമമാണ് മൊണ്ടലിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.

ബംഗാള്‍ വഖഫ് ബോര്‍ഡ് അംഗംകൂടിയായ മൊണ്ടല്‍ പുറത്താക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ തൃണമൂലില്‍ ചേര്‍ന്നു . . . തൃണമൂലില്‍ ചേരാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം അവകാശപ്പെട്ട മൊണ്ടലിനെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി മമത ബാനര്‍ജി പ്രഖ്യാപിച്ചു.
ലോകസഭാ ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ സിറ്റിംഗ് എം.പി. പാര്‍ട്ടി ചാടിയതാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ഇത് പോലെ ചാടുമ്പോളാണല്ലോ പത്രം വായിക്കാന്‍ ഒരു രസമൊക്കെ വരുന്നത്. എന്നാലും ഈ വാര്‍ത്തയ്ക്ക് മനോരമ കൊടുത്ത തലക്കെട്ട് കാണുമ്പോള്‍ ഇത്രയ്ക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും.

“സിപിഎം ബംഗാളിലും മുസ്ലിം എംപിയെ പുറത്താക്കി” എന്നാണ് പത്രമുത്തശ്ശി ഇതിന് നല്‍കിയ തലക്കെട്ട്. മൊണ്ടലിന്റെ മതവും പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കപ്പെടലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് ആ വാര്‍ത്ത മുഴുവനും വായിച്ച് നോക്കിയിട്ടും തോന്നിയില്ല. അപ്പോള്‍ പിന്നെ തലക്കെട്ടില്‍ തന്നെ മതം എടുത്ത് പറയുന്നതിന്റെ ആവശ്യമെന്താണ്? കൂടാതെ ബംഗാളില്‍ എന്നതിന് പകരം “ബംഗാളിലും” എന്ന് പ്രയോഗിക്കുന്നതിലൂടെ കേരളത്തില്‍ അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെട്ടത് അദ്ദേഹം മുസ്ലീം ആയത് കൊണ്ടാണെന്ന് പറയാതെ പറയുന്നുമുണ്ട്. “എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി” എന്നാണ് വാര്‍ത്ത തുടങ്ങിയിരിക്കുന്നത് തന്നെ. അബ്ദുള്ളക്കുട്ടി പുറത്തായത് മോഡിയെ ന്യായീകരിച്ച് സംസാരിച്ചത് കൊണ്ടാണെന്നത് മനോരമ സൌകര്യപൂര്‍വ്വം മറന്നാലും ബാക്കിയുള്ളവര്‍ക്ക് ഓര്‍മ്മ കാണില്ലേ? മുസ്ലീമായത് കൊണ്ടാണ് ഇരുവരും പുറത്താക്കപ്പെട്ടത് എന്ന സൂചന നല്‍കി സിപിഎം മുസ്ലീം വിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനാണോ മനോരമ ശ്രമിക്കുന്നത്?

മനോരമയ്ക്ക് കോണ്‍ഗ്രസിനോട് ചായ്‌വുണ്ടെന്നത് സുവിദിതമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം തന്നെ ഇങ്ങനെയൊക്കെ എഴുതി വച്ചിരിക്കുന്നത് വായിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മുസ്ലീമിന്റെ മനസില്‍ മനോരമ ഉദ്ദേശിച്ച കമ്മ്യൂണിസ്റ്റ് വിരോധത്തിനപ്പുറം ഒരു അന്യതാബോധം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. അതിന്റെ പരിണാമഫലങ്ങള്‍ ഏതായാലും സമൂഹത്തിന്റെ നന്മയ്ക്കുതകുന്നതാവില്ല. അന്നന്നത്തെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി യാതൊരു മടിയും കൂടാതെ മതത്തിനെ ആയുധമാക്കുന്നവര്‍ നാളെയെ പറ്റിക്കൂടെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാടിന് ഇന്നത്തെ ഗതി വരില്ലായിരുന്നു.

വാല്‍‍കഷണം: വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് മനോരമ പാടുപെടുന്നതെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല - സിപിഎം തന്നെ പരസ്പരം ബക്കറ്റ് കണക്കിന് ചെളിവാരിയെറിഞ്ഞ് സ്വന്തം തോല്‍വി ഉറപ്പ് വരുത്തുന്നുണ്ട്.

Wednesday, March 4, 2009

അമൃതചൈതന്യം കണ്ട് കൊതി തീരാതെ ഒരു സ്വാമി

സന്തോഷ് മാധവന്‍ തന്റെ ജയില്‍ വാസം ആഘോഷമാക്കാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു.
വാര്‍ത്ത
സന്തോഷ്‌മാധവന്‌ സി.ഡി.യുടെ പകര്‍പ്പ്‌ നല്‍കാന്‍ ഉത്തരവ്‌. പോലീസ്‌ തനിക്കെതിരെ തൊണ്ടിയായി കണ്ടെടുത്ത 25 സി.ഡി.കളുടെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ സന്തോഷ്‌മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌. പെണ്‍കുട്ടികളുമായി സന്തോഷ്‌മാധവന്‍ നടത്തിയിട്ടുള്ള ലൈംഗികബന്ധങ്ങളാണ്‌ സി.ഡി.കളിലായി ചിത്രീകരിച്ചിരിക്കുന്നത്‌.

തൊണ്ടിയുടെ പകര്‍പ്പ്‌ നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നും പ്രോസിക്യൂഷന്റെ കൈവശംപോലും ഇതില്ലെന്നുമാണ്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വി.ജി. ഗോവിന്ദന്‍ നായര്‍ വാദിച്ചത്‌. എന്നാല്‍, ഇത്‌ കോടതി അംഗീകരിച്ചില്ല. വീഡിയോ സി.ഡി., പെന്‍ഡ്രൈവ്‌ എന്നീ ഇലക്‌ട്രോണിക്‌ സാമഗ്രികള്‍ തെളിവു നിയമത്തിലെ 65 (ബി) വകുപ്പുപ്രകാരം തെളിവുകളാണെന്ന്‌ കോടതി പറഞ്ഞു.
സിഡികള്‍ തൊണ്ടിയാണോ തെളിവാണോ എന്ന സാങ്കേതികത്വത്തിനപ്പുറം ആ പെണ്‍കുട്ടികളുടെ സ്വകാര്യതയെ പറ്റി കോടതിയോ പ്രോസിക്യൂഷനോ ചിന്തിച്ചോ എന്തോ? പ്രതികളുടെ കൈയില്‍ കിട്ടുന്ന സിഡിയിലും മറ്റുമുള്ള രംഗങ്ങള്‍ നാളെ നാടൊട്ടുക്ക് വിതരണം ചെയ്യപ്പെടില്ല എന്നതിന് എന്താണ് ഉറപ്പ്?

Friday, February 27, 2009

പൂജ ചെയ്ത് മഴ പെയ്യിക്കുന്ന സര്‍ക്കാര്‍

കര്‍ണ്ണാടകത്തിലെ സംസ്ഥാനബജറ്റില്‍ 130 കോടി രൂപാ വകയിരുത്തിയിരിക്കുന്നത് എന്തിന് വേണ്ടിയായിരിക്കും? (ശരിയുത്തരത്തിന് പത്ത് മാര്‍ക്ക്):
  1. ദുഷ്ടശക്തികളില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍
  2. മുന്‍ ഭരണാധികാരികളുടെ തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പിരക്കാന്‍
  3. പൂജകള്‍ ചെയ്ത് ദൈവപ്രീതി നേടി നാട്ടില്‍ മഴ പെയ്യിക്കാന്‍
ഉത്തരം കിട്ടിയോ? നിങ്ങളുടെ ഉത്തരം എന്തായാലും അത് ശരിയാണ്. ഏതെടുത്താലും പത്ത്, SSLC പരീക്ഷ പോലെ !

വിശ്വാസം വരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ കേട്ട് നോക്കൂ:
There are no rains and food production has fallen due to the sins committed by various people in the past. I believe in God. I have allocated money so that Gods will be pleased and shower mercy on us . . . Previous governments didn’t provide any facilities to temples. I will give money to Gods and also focus on city development
..and also focus on development - അത് വേണോ? ആ കാശിനും കൂടെ അമ്പലം പണിതിട്ട് നാരായണ പാടി നടന്നാല്‍ മതിയായിരുന്നില്ലേ?

ഇക്കഴിഞ്ഞ ശിവരാത്രിക്ക് സര്‍ക്കാര്‍ ചെലവില്‍ 50,000 ലിറ്റര്‍ ഗംഗാജലം സംസ്ഥാനത്ത് കൊണ്ടുവന്നിരുന്നു. (ഏതെങ്കിലും കായലില്‍ നിന്നും കോരിക്കൊണ്ട് വന്നതാണോ എന്തോ? ഒരു കണക്കിന് അതായിരിക്കും നല്ലത് - പാതി കരിഞ്ഞ മനുഷ്യശരീരങ്ങളും വ്യവസായമാലിന്യവും ഒക്കെ ചേര്‍ന്ന് ഗംഗാജലത്തിന്റെ “പരിശുദ്ധി” അതിഗംഭീരമാണെന്നാണ് കേള്‍വി). എല്ലാ താലൂക്കിലും കുറഞ്ഞത് ഒരു അമ്പലത്തിലെങ്കിലും പരിപാവനമായ ഗംഗാജലം ലഭ്യമാക്കുക എന്നതായിരുന്നുവത്രേ ലക്ഷ്യം. വര്‍ഷത്തില്‍ 364 ദിവസവും കുടിക്കാന്‍ വെള്ളത്തവര്‍ക്ക് ഒരു ദിവസം പരിശുദ്ധമായ ഗംഗാജലം കിട്ടിയില്ലേ, ആനന്ദലബ്ധിക്കിനിയെന്ത് വേണം?

അടുത്തതായി മന്ത്രിസഭായോഗങ്ങള്‍ക്ക് പകരം നിയമസഭാമന്ദിരത്തില്‍ സര്‍വ്വൈശ്വര്യഹോമം നടത്തുമായിരിക്കും. ക്രമസമാധാനത്തിനായി ആഭ്യന്തരമന്ത്രിയുടെ വക ഒരു ദുഷ്ടനിഗ്രഹയജ്ഞവും കൂടെയായാല്‍ കേമായി. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചെന്നും പറഞ്ഞ് പെണ്ണുങ്ങളെ കാറ് തടഞ്ഞ് നിര്‍ത്തി കേറിപ്പിടിക്കാന്‍ നടക്കുന്നവരുടെ തല പൊട്ടിത്തെറിക്കാന്‍ എന്ത് യാഗമാണാവോ ചെയ്യേണ്ടത്?

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള ഈ കളി എവിടെ ചെന്നവസാനിക്കും?

വീണിടത്ത് കിടന്ന് ഉരുളുന്ന പാകിസ്ഥാന്‍

ആദ്യം പറഞ്ഞു മുംബൈ ആക്രമണം ഇന്ത്യക്കാര്‍ തന്നെ ചെയ്തതാണെന്ന്. പിന്നെ പറഞ്ഞു പാക് പങ്കിന് തെളിവ് വേണമെന്ന്. തെളിവ് കൊടുത്തപ്പോള്‍ അത് പോരെന്ന് പറഞ്ഞു. കസബിന്റെ അച്ഛന്‍ തന്നെ അതെന്റെ മോനാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടും സമ്മതിച്ചില്ല. അവസാനം അമേരിക്ക നേരിട്ട് തെളിവ് കൊണ്ട് കൊടുത്തു. അപ്പോള്‍ പറഞ്ഞു കസബിനെ പാകിസ്ഥാനില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്യാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന്. അപ്പോള്‍ ഭീകരര്‍ പാക് മിലിട്ടറിയുമായി ഫോണില്‍ സംസാ‍രിച്ചതിന്റെ തെളിവുകള്‍ പുറത്ത് വിട്ടു. ഇപ്പോള്‍ ദാ പറയുന്നു ഭീകരര്‍ കടല്‍ മാര്‍ഗ്ഗം വന്നു എന്നതിന് തെളിവില്ലെന്ന്.

കസബ്‌ കടല്‍ മാര്‍ഗ്ഗമല്ല ഇന്ത്യയിലെത്തിയതെന്ന്‌ പാകിസ്‌താന്‍ നാവികസേനാ മേധാവി . . . ഇന്ത്യന്‍ നാവികസേനയുടെ വീഴ്‌ച മൂലമാണ്‌ തീവ്രവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അദ്ദേഹത്തിന്റെ” കൂട്ടിച്ചേര്‍ക്കല്‍ കൊള്ളാം, പക്ഷേ ഒരു സംശയം:

കടല്‍ മാര്‍ഗ്ഗമല്ല വന്നതെങ്കില്‍ പിന്നെ അതെങ്ങനെ നാവികസേനയുടെ വീഴ്ചയാവും?

ഇനിയും എത്രകാലം അവര്‍ ഇങ്ങനെ ഉരുണ്ട് കളിക്കും?

വാര്‍ത്ത ഇവിടെ

Update: പാക്‌ നാവികസേനാ തലവന്‍ പ്രസ്‌താവന പിന്‍വലിച്ചു

Saturday, January 17, 2009

രാഹുല്‍ ഗാന്ധി എന്ന പയ്യന്‍്

കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭ ഓര്‍മ്മയില്ലേ... ഉമ്മന്‍ കോണ്‍ഗ്രസിന്റെ കിരാതഭരണത്തിനും മുന്‍പ് ആന്റണിയുടെ കൂടെ കിങ്ങിണിക്കുട്ടന്‍ വൈദ്യുതിമന്ത്രിയായി വാണരുളിയിരുന്ന, എല്ലാം കൊണ്ടും സമത്വസുന്ദരമായിരുന്ന ആ മന്ത്രിസഭ? ഭൂമിയില്‍ ഇങ്ങനെ സമത്വവും സന്തോഷവും നിറഞ്ഞാല്‍ തങ്ങളെ ആരും വകവെയ്ക്കാതാവുമെന്ന് ഭയന്ന ദേവകള്‍ ഉപതെരഞ്ഞെടുപ്പില്‍ ആ പാവത്തിനെ തോല്‍പിച്ച് കളഞ്ഞുവെന്നത് വേറെ കാര്യം; പുഷ്കലമായ ആ കാലഘട്ടത്തിനും മുന്‍പ് നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞ് വരുന്നത്. അതായത് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലീഡറും കൂട്ടരും നടത്തുന്ന തൊഴുത്തില്‍കുത്തിന്റെ വാര്‍ത്തകള്‍ കൊണ്ട് പത്രങ്ങള്‍ സമ്പുഷ്ടമായിരുന്ന കാലം. രാജ്മോഹന്‍ ഉണ്ണിത്താന്‍്, ശരത്ചന്ദ്രപ്രസാദ് മുതലായവരുടെ വായില്‍ നിന്ന് വീഴുന്ന മൊഴിമുത്തുകള്‍ മാത്രം മതിയായിരുന്നു അന്ന് പത്രത്തിന്റെ ഒന്നാംപേജും അഞ്ചാംപേജും നിറയാന്‍ (ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ആവോ?).

അക്കാലത്ത് ഒരു ദിവസം മാതൃഭൂമി അതിന്റെ ഒന്നാംപേജില്‍ ‍തന്നെ വി.കെ.എന്നിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കരു, മുരു, ചാണ്ടി, അന്തോണി, അലുമിനിയം തുടങ്ങിയ മുന്‍നിരക്കാരെ കൂടാതെ നെടുങ്കന്‍ പ്രസ്താവനകളുമായി പത്രങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന രണ്ടാംനിരക്കാരെ വരെ കണക്കിന് കളിയാക്കുന്ന, വി.കെ.എന്നിന്റെ തനത് ശൈലിയിലുള്ള ഒരെണ്ണം. അന്ന് നടന്ന് കൊണ്ടിരുന്ന പല സംഭവങ്ങളും അതില്‍ പരാമര്‍ശിച്ചിരുന്നു. വി.കെ.എന്നിന്റെ കൃതിയായത് കൊണ്ട് ആദ്യത്തെ വായനയില്‍ കുറച്ചേ മനസിലായുള്ളൂ, അത് കൊണ്ട് കുറച്ചേ ചിരിച്ചതുമുള്ളൂ. വീണ്ടും വായിച്ചപ്പോള്‍ കുറച്ച് കൂടെ പിടികിട്ടി, കുറച്ച് കൂടെ ചിരിച്ചു; മൂന്നാ‍മത് വായിച്ചപ്പോള്‍ ഇതൊന്നും ആദ്യമേ മനസിലാക്കാത്ത ഞാനെന്തൊരു മണ്ടനാണെന്നോര്‍ത്ത് പിന്നെയും ചിരിച്ചു. എല്ലാ ചിരിയും കഴിഞ്ഞപ്പഴാണ് ഒരു കാര്യം ഓര്‍ത്തത് - വി.കെ.എന്‍്. ജീവിച്ചിരിപ്പില്ലല്ലോ എന്ന്. നോക്കിയപ്പോളല്ലേ കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അദ്ദേഹം എഴുപതുകളില്‍ അന്നത്തെ രാഷ്ട്രീയസാഹചര്യത്തെ വിമര്‍ശിച്ച് എഴുതിയ ഒരു ലേഖനമായിരുന്നു അത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃഭൂമി പൊടിതട്ടിയെടുത്ത് പ്രസിദ്ധീകരിക്കുമ്പോളും അത് കാലികപ്രസക്തമായി തുടര്‍ന്നുവെന്ന് മാത്രം. രാഷ്ട്രീയനാടകത്തില്‍ രംഗത്ത് വരുന്ന നടന്‍മാരുടെ പേരുകള്‍ മാറിയെങ്കിലും തിരക്കഥ ഏതാണ്ട് പഴയത് തന്നെയായിരുന്നു. സമകാലീന സംഭവങ്ങളുമായി ആ ലേഖനത്തിന്റെ സാമ്യം അത്രക്കുണ്ടായിരുന്നു.

ഇന്നത്തെ പത്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു സായിപ്പിനേയും കൂട്ടി ‘യഥാര്‍ത്ഥ ഇന്ത്യയെ’ കണ്ടെത്താനായി ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു, അവരുടെ വീടുകള്‍ സന്ദര്‍ശിച്ചു, രണ്ട് പേരും ഓരോ വീടുകളില്‍ അന്തിയുറങ്ങി എന്നൊക്കെ കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് വികെഎന്നിന്റെ ആരോഹണം എന്ന നോവലാണ്.

1964ല്‍ * ഇറങ്ങിയ ആ രാഷ്ട്രീയനോവലില്‍ ചേരികള്‍ ഒരു പ്രധാനവിഷയമാണ്. നായകനായ പയ്യന്റെ ‘കാമുകിയായ’ സുനന്ദ എന്ന സൊസൈറ്റി ലേഡി നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ദില്ലിയിലെ ചേരികളുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. അക്കൂട്ടത്തില്‍ ഒരു ചേരിയുടെ വാര്‍ഷികാഘോഷമാണ് സംഭവം. ചേരിമുഖ്യന്റെ പതിനാലുകാരിയായ മകള്‍ മാന്യാതിഥിതികള്‍ക്ക് സ്വാഗതമോതുന്നതോടെ ചടങ്ങുകള്‍ തുടങ്ങുന്നു. അഹിംസാപാര്‍ട്ടിയുടെ ഒരു മന്ത്രി ഉദ്ഘാടകനായും സാമൂഹ്യസേവനത്തിന് കച്ചകെട്ടിയിറങ്ങിയ ഒന്നുരണ്ട് സായിപ്പന്‍മാര്‍ വിശിഷ്ടാതിഥികളായും രംഗത്തുണ്ട്. ഇവര്‍ എല്ലാവരും കൂടെ നടന്ന് ചേരി കാണുന്നതും, മുന്‍കൂട്ടി വൃത്തിയാക്കി വച്ച ഒരു മാതൃകാ ചേരി ഗൃഹം സന്ദര്‍ശിക്കുന്നതുമൊക്കെയാണ് കാര്യപരിപാടികള്‍. ഇതെല്ലാം കൃത്യമായി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ പത്രക്കാരും ഹാജരുണ്ട്. സാമൂഹ്യസേവനം രക്തത്തിലലിഞ്ഞ് ചേര്‍ന്ന ഒരു വിദേശി പ്രൊഫസര്‍ ചേരിനിവാസികളുടെ സ്വഭാവമഹിമയും വൃത്തിയും കണ്ട് മനസ്സ് നിറഞ്ഞ് ആയിരം ഡോളര്‍ സംഭാവന ചെയ്യുന്നതാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്. എല്ലാം കഴിഞ്ഞ് രാത്രിയായപ്പോള്‍ മഹാമനസ്കനായ ആ പ്രൊഫസറേയും സ്വാഗതപ്രസംഗം നടത്തിയ തീപ്പൊരി പെണ്‍കുട്ടിയേയും പയ്യന്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതോടെയാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്. അവള്‍ അന്നത്തെ ഉദ്ഘാടനച്ചടങ്ങിന് മോടികൂട്ടാന്‍ വേണ്ടി മാത്രം വാടകക്കെടുക്കപ്പെട്ട ഒരുവളായിരുന്നു. കഥയില്‍ പിന്നീട് പലപ്പോഴായി ഉദ്ഘാടകനായിരുന്ന മന്ത്രിയും പയ്യനും മറ്റ് പലരും ആ തീപ്പൊരിയെ തേടി വരുന്നുമുണ്ട്.

യുവരാജാവിന്റെ സന്ദര്‍ശനം അത് പോലെ വിവിധോദ്ദേശ്യപരമാണെന്നല്ല ഞാന്‍ പറഞ്ഞ് വരുന്നത്. പക്ഷേ ‘ഗ്രാമങ്ങളിലെ യഥാര്‍ത്ഥ ഇന്ത്യയുടെ ആത്മാവ്’ തേടിയുള്ള ഇത്തരം പ്രഹസനങ്ങള്‍ കൊണ്ട് ആര്‍ക്കെന്ത് നേട്ടമാണ് ഉള്ളത്? രാഹുല്‍ ഗാന്ധി ഇതാദ്യമായിട്ടല്ല ഗ്രാമങ്ങളിലേക്ക് പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കര്‍ണ്ണാടകത്തിലും സാധാരണക്കാരോടൊത്ത് അന്തിയുറങ്ങുന്ന ഈ നാടകം അരങ്ങേറിയിരുന്നു. ജനങ്ങളുടെ അംഗീകാരം കിട്ടാന്‍ നെഹ്രു കുടുംബത്തിന്റെ പാരമ്പര്യവും മാഡത്തിന്റെ സ്തുതിപാഠകരുടെ നിത്യേനയുള്ള പ്രസ്താവനകളും പോരാതെ വരുമെന്ന് യുവരാജന്‍ ഭയക്കുന്നുവോ?

വിവരമില്ലാത്ത ജനത്തിനെ പറ്റിക്കാനെന്തെളുപ്പം, അല്ലേ?

ലിങ്കുകള്‍
മനോരമ
Indian Express

കര്‍ണ്ണാടകത്തില്‍


*വര്‍ഷം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്, തെറ്റാവാനിടയുണ്ട്. ഏതായാലും അറുപതുകളിലാണ്

Friday, January 16, 2009

അലക്ഷ്യം

അഭയ കേസില്‍ ജാമ്യക്കോടതി ‘അന്തിമവിധി’ പ്രസ്താവിച്ചതിനെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയ കേരളകൌമുദി പത്രാധിപര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യം എന്ന വാക്കിന്റെ അര്‍ത്ഥം ഒന്നു പുനര്‍നിര്‍വ്വചിക്കാമെന്ന് തോന്നുന്നു.
കോടതിയലക്ഷ്യം (noun). Aimless Court.

മലയാളം അര്‍ത്ഥം: കോടതി അലക്ഷ്യമായി പെരുമാറുന്നത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ എടുക്കുന്ന കേസ്.

Contempt of court എന്നതിനെ കോടതി അലക്ഷ്യം എന്ന് തര്‍ജ്ജമ ചെയ്ത ദാര്‍ശനികന് ഒരായിരം പ്രണാമം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരിക്കണം.

ഹേമ ടീച്ചറിന്റെ കേസില്‍ ക്ലാസില്‍ കയറി ഇടപെട്ടതിന്റെ പേരില്‍ വാസന്തി ടീച്ചര്‍ക്കെതിരെ ഇനി വല്ല അലക്ഷ്യമോ മറ്റോ ഉണ്ടാവുമോ എന്തോ? ഏതായാലും കേസ് ക്ലാസ് മൊത്തത്തില്‍ ലക്ഷ്യം തെറ്റിപ്പോകുന്ന മട്ടാണ് കാണുന്നത്.

Friday, January 2, 2009

വെന്‍ട്രിലോക്വിസം

അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ നിന്ന്:
സത്യം ദൂരെയെവിടെയോ ആണെന്നറിയാതെ മരീചികയെ പിന്തുടരുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ഒരു പ്രാര്‍ഥനയും കോടതി നടത്തുന്നു: 'പിതാവേ ഇവരോട്‌ പൊറുക്കുക. ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവരറിയുന്നില്ല'. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ ഹേമയുടെ പ്രതികരണം.
ഇതിനെയാണോ “പ്രഭാഷണത്തിലെ വെന്‍ട്രിലോക്വിസം” എന്ന് അഴീക്കോട് മാഷ് വിളിച്ചത്?

ഇനി കോടതി ഇടയലേഖനവും ഇറക്കുമെന്ന് പ്രതീക്ഷിക്കാം, അല്ലേ?

Thursday, January 1, 2009

വാര്‍ത്തയിലെ വൈരുദ്ധ്യാത്മികഭൌതികവാദം

ഗൂഗ്‌ള്‍ ന്യൂസില്‍ കണ്ടത്:


സത്യത്തില്‍ പണിക്കരെന്താ പറഞ്ഞത്?

Update: ലിങ്കുകളും വാര്‍ത്തയിലെ മുഖ്യഭാഗങ്ങളും

ദേശാഭിമാനി വാര്‍ത്ത
രാഷ്ട്രീയഭേദമന്യേ നായര്‍ സമുദായത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് സമദൂരസിദ്ധാന്തം കൊണ്ടുണ്ടായ നേട്ടമെന്ന് അഖിലകേരള നായര്‍ പൊതുസമ്മേളനം വിലയിരുത്തി. വേണ്ടിവന്നാല്‍ ഈ സിദ്ധാന്തം പിന്‍വലിച്ച് രാഷ്ട്രീയ ധ്രുവീകരണത്തിന് എന്‍്.എസ്.എസ്. നേതൃത്വം നല്‍കും. സമദൂരസിദ്ധാന്തം മാറ്റുന്നതോടെ മുന്നണികള്‍ നയം മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് എന്‍്.എസ്.എസ്. ജനറല്‍ സെക്രട്ടറി പറഞ്ഞു.

മനോരമ വാര്‍ത്ത
എന്‍്.എസ്.എസ്. സമദൂരം വെടിഞ്ഞാല്‍ അത് രാഷ്ട്രീയധ്രുവീകരണത്തിന് കാരണമാകുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപണിക്കര്‍ അഭിപ്രായപ്പെട്ടു ... തല്‍ക്കാലം സമദൂരത്തില്‍ തന്നെ നില്‍ക്കുന്നു. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി എത്ര ദൂരം പോകണമെങ്കിലും അതിനു തയ്യാറാണെന്നും പണിക്കര്‍ അറിയിച്ചു.

മാതൃഭൂമിയാണെന്ന് തോന്നുന്നു കുറച്ച് കൂടെ ഭേദം.

Friday, December 26, 2008

മദ്യകേരളം

പ്രിയപ്പെട്ട സഹകുടിയന്മാരേ,

ഓരോ ആഘോഷവേളയിലും മദ്യവില്‍പനയുടെ നിലവിലുള്ള റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന പാരമ്പര്യം ഇത്തവണയും കാത്ത് സൂക്ഷിക്കാനായതിന്റെ പേരില്‍ എല്ലാവര്‍ക്കും എന്റെ വക ഒരു ചിയേര്‍സ് പറഞ്ഞുകൊള്ളട്ടെ. പതിവ് പാരകളായ മദ്യവിരുദ്ധസമിതികള്‍, ഗാന്ധിയന്മാര്‍, മദ്യാവബോധമില്ലാത്ത അമ്മ-ഭാര്യ‍-മുതലായ സ്ത്രീജനങ്ങള്‍, പരസ്യമായി തള്ളിപ്പറഞ്ഞ് രഹസ്യമായി വീഞ്ഞും വാറ്റും (ഈയിടെയായി വേറെ പലതും) അടിക്കുന്ന മതനേതാക്കള്‍ എന്നിവരെക്കൂടാതെ ഇത്തവണ വേറെയും അനവധി വെല്ലുലിളികള്‍ നിലവിലുണ്ടായിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യം, തീവ്രവാദാക്രമണത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന യുദ്ധഭീഷണി എന്നിങ്ങനെ കടുത്ത പ്രതികൂല സാഹചര്യങ്ങള്‍ നിലവിലുള്ളതിനാല്‍ നമ്മുടെ ഇത്തവണത്തെ പ്രകടനം മോശമാവും എന്ന് ചിലരെങ്കിലും വ്യാമോഹിച്ചിരുന്നു. സോഡ, കോഴി മുതലായ അനുബന്ധസാമഗ്രികളുടെ വില വര്‍ദ്ധിപ്പിച്ച് കൊണ്ട് സര്‍ക്കാരും, ടെക്നോപാര്‍ക്കില്‍ നിന്നും മറ്റും നമ്മുടെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് കൊണ്ട് സ്വകാര്യകുത്തകകളും നമ്മുടെ വഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും അതിനെയെല്ലാം മറി കടന്ന് ഇത്ര വലിയ ഒരു മുന്നേറ്റം നടത്താന്‍ നമുക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ആ സന്തോഷത്തിന് രാവിലെ തന്നെ ഒരു പെഗ് അടിക്കാവുന്നതുമാണ്. തലേന്നത്തേ ഹങ്ങോവര്‍ മാറാനും അതുപകരിക്കും എന്നതിനാല്‍ ഒരു വെടിക്ക് രണ്ട് പക്ഷി അഥവാ ഒരു സോഡക്ക് രണ്ട് പെഗ്ഗ്.

ലോകമെങ്ങും ബാങ്കുകള്‍ പോലും പാപ്പരാവുകയും സ്റ്റോക്ക് മാര്‍ക്കറ്റിലെ സൂചികകള്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികളെപ്പോലെ പൊട്ടിത്തകരുകയും ചെയ്യുന്ന ഈ വിഷമഘട്ടത്തിലാണ് നമുക്ക് ബിവറേജസ് കോര്‍പ്പറേഷനില്‍ മാ‍ത്രം 40 ശതമാനത്തിലധികം വര്‍ദ്ധന രേഖപ്പെടുത്താനായത് എന്നോര്‍ക്കണം. ബാറുകളിലും ഷാപ്പുകളിലുമായി നമ്മള്‍ കുടിച്ച് തീര്‍ത്തതിന്റെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഈ നേട്ടത്തിന്റെ മാറ്റ് ഒന്ന് കൂടെ വര്‍ദ്ധിക്കുകയേ ഉള്ളൂ.

പ്രാദേശികമായി തരം തിരിച്ച് വിശകലനം ചെയ്യുകയാണെങ്കില്‍ എല്ലാ തവണത്തേയും പോലെ ഈ വര്‍ഷവും ചാലക്കുടി-അങ്കമാലി പ്രദേശക്കാര്‍ തന്നെ മുന്‍പിലെത്തിയതായി കാണാം. ഇതെന്ത് കൊണ്ടാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അവിടങ്ങളിലെ ജനസാന്ദ്രതയാണോ കാരണം അതോ മറ്റെന്തെങ്കിലും വസ്തുതകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തുന്നത് വരും വര്‍ഷങ്ങളില്‍ മറ്റ് ദേശക്കാര്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപകരിക്കും.

ഈ സമയം കണക്കാക്കി അനുവദനീയമായതിന്റെ പരമാവധി കുപ്പികളുമായി വിമാനത്തില്‍ വന്നിറങ്ങി നമ്മളോട് സഹകരിച്ച വിദേശമലയാളികളോടും പകുതി വിലക്ക് സാധനം വാങ്ങി ബസ്സുകളിലും ട്രെയിനുകളിലുമായി കേരളത്തിലെത്തിച്ച ബാംഗ്ലൂര്‍ മലയാളികളോടും നമ്മള്‍ എന്നും കടപ്പെട്ടിരിക്കും. അത് പോലെ തന്നെ ലീവ് കിട്ടാത്തതിനാല്‍ (അല്ലെങ്കില്‍ ലീവെടുത്താല്‍ തിരിച്ച് ചെല്ലുമ്പോള്‍ ജോലി കാണില്ല എന്ന ഭയത്താല്‍ ലീവ് എടുക്കാത്തതിനാല്‍) നമ്മുടെ കൂടെ ചേരാന്‍ പറ്റാതെ പോയ ഒരു കൂട്ടം ആളുകളെയും നമ്മള്‍ മറക്കരുത്. ഇവിടത്തെ കണക്കെടുപ്പില്‍ പെടില്ല എന്നറിഞ്ഞിട്ടും പ്രതിഫലേച്ഛയില്ലാതെ ഉറക്കമൊഴിച്ചിരുന്ന് കുടിച്ച് നമ്മെ പ്രോത്സാഹിപ്പിച്ച ഇന്ത്യക്കകത്തും പുറത്തുമുള്ള അവരുടെ സേവനം എടുത്ത് പറയേണ്ടതാണ്. രണ്ട് പെഗ്ഗടിച്ച് നിര്‍ത്താം എന്ന് തീരുമാനിച്ച പലരേയും വീണ്ടും ബാറുകളിലേക്കെത്തിച്ചതില്‍ “ക്രിഷ്ടുമസ്സായിട്ട് വെഴും രണ്ടെണ്ണേ അടിച്ചൊള്ളോ മച്ചൂ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി വന്ന STD/ISD കോളുകള്‍ക്ക് ഒരു വലിയ പങ്കുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ പ്രതിഭയുടെ മാറ്റുരക്കാന്‍ ഒരവസരം കൂടെ വരുന്ന കാര്യം അറിയാമല്ലോ. അത് കൊണ്ട് ആരും ഈ നേട്ടത്തില്‍ മതിമറന്ന് അഹങ്കരിക്കരുത്. ഈ കണ്ടത് മഞ്ഞുകട്ടയുടെ മുകള്‍വശം മാത്രമായിരുന്നു എന്ന് നമ്മുടെ പുതുവത്സരപ്രകടനം കാണുന്നവര്‍ പറയുണം. ഇന്നലത്തെ നേട്ടത്തിനായി അഹോരാത്രം അധ്വാനിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വഴിവക്കിലും ഓടയിലും പീടികത്തിണ്ണകളിലും കിടന്ന് വിശ്രമിക്കുന്ന നമ്മുടെ വീരസഖാക്കള്‍ക്ക് പുതുവത്സരത്തിന്റെ സമയം ആകുമ്പോളേക്കും ബോധം തിരിച്ച് കിട്ടാതെ വന്നാല്‍ അത് അന്നത്തെ നമ്മുടെ പ്രകടനത്തേയും അത് വഴി സര്‍ക്കാരിന്റെ ഖജനാവിനേയും ബാധിക്കുമെന്നതിനാല്‍ റോഡ്സൈഡിലെ പാമ്പുകളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്ന് പ്രത്യാശിക്കാം.

എന്ന്
(ഇത്തവണ കുടിക്കാന്‍ പറ്റാതെ പോയ) ഒരു സഹകുടിയന്‍

update:(2nd Jan 2008)
ആഗോളസാമ്പത്തികമാന്ദ്യം നമ്മളെ ബാധിച്ചിട്ടില്ല എന്ന വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ട് ക്രിസ്തുമസിന്റെ പ്രകടനം നമ്മള്‍ പുതുവത്സരത്തിനും ആവര്‍ത്തിച്ചിരിക്കുന്നു. ഇതിനായി പരിശ്രമിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രാദേശികതലത്തില്‍ ചാലക്കുടിക്കാര്‍ തങ്ങളുടെ കുത്തക നിലനിര്‍ത്തി എന്നത് ശ്രദ്ധേയമായി.

Wednesday, December 3, 2008

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍

മാതൃഭൂമിയില്‍ കണ്ടത്:
ഭീകരരെ പിന്തുടര്‍ന്ന്‌ നേരിടാന്‍ ഇന്ത്യക്ക്‌ അവകാശമുണ്ടെന്ന്‌ ഒബാമ

ന്യൂയോര്‍ക്ക്‌: ദേശീയതാല്‌പര്യത്തിന്‌ ഭീഷണിയാകുന്ന ഭീകരരെ പിന്തുടര്‍ന്ന്‌ ആക്രമിക്കാന്‍ ഇന്ത്യക്ക്‌ അവകാശമുണ്ടെന്ന്‌ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അഭിപ്രായപ്പെട്ടു. പാകിസ്‌താനിലെ ഭീകരത്താവളങ്ങള്‍ പാക്‌ സര്‍ക്കാര്‍ ആക്രമിച്ചു നശിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക്‌ അങ്ങനെ ചെയ്യാന്‍ അവകാശമുണ്ടോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ ഒബാമ അനുകൂലസ്വരത്തില്‍ മറുപടി നല്‍കിയത്‌.

ഇവിടെ ആരാണ് കൂടുതല്‍ സൂത്രശാലി?

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാവാനുള്ള സാധ്യത കാണുമ്പോള്‍ അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റോ അതോ ഇത്തരത്തില്‍ ഒരു വാചകം അയാളെക്കൊണ്ട് പറയിച്ച മാധ്യമങ്ങളോ?

ഒബാമ ഒരു പക്ഷെ 'Yes' എന്ന് മാത്രമേ പറഞ്ഞു കാണൂ. പക്ഷെ അത് അച്ചടിച്ചു വന്നപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന്‍ ആക്രമിക്കുന്നതില്‍ തെറ്റില്ല എന്ന് ഒബാമ പറഞ്ഞു എന്നായി; വേണമെങ്കില്‍ "ആസന്നമായ യുദ്ധത്തില്‍ അമേരിക്ക ഇന്ത്യയോടൊപ്പം" എന്ന് വരെ വായിച്ചെടുക്കാവുന്ന ഒരു വാചകം പുള്ളിയുടെ വായില്‍ കുത്തിത്തിരുകി.

ഇനി അഥവാ ഉത്തരം 'No' എന്നായിരുന്നെങ്കിലോ?

"മുംബൈ ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കാന്‍ തുനിയരുത് എന്ന് ഒബാമയുടെ ശക്തമായ മുന്നറിയിപ്പ്" എന്നോ മറ്റോ ഇവര്‍ എഴുതിപ്പിടിപ്പിച്ചേനെ. ആ ന്യൂസിന്റെ വലതുവശത്തായി നിയുക്ത പ്രസിഡന്റ് മന്‍മോഹന്‍ സിംഗിനെ ഫോണ്‍ വിളിക്കാന്‍ വൈകിയതിന്റെ രാഷ്ട്രീയപരമായ അര്‍ഥങ്ങള്‍ ഒരിക്കല്‍ കൂടി ചികഞ്ഞെഴുതിയാല്‍ ഒബാമ ആരായി? പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്ടന്‍ ആയോ?


ഏതാണ്ട് ഇതൊക്കെ തന്നെയല്ലേ നമ്മുടെ അച്ചുമ്മാനും പറ്റിയത്? പട്ടി എന്നൊരു വാക്ക് അവിടെ ഉപയോഗിക്കാതിരിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നത് ശരി തന്നെ; പക്ഷെ ചോദിച്ച ചോദ്യം മറച്ചു വച്ച് ഉത്തരം മാത്രം പദാനുപദം തര്‍ജ്ജമ ചെയ്തു തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത് ഒരു വിവാദം ഉണ്ടാക്കിയെടുക്കുകയല്ലേ മാധ്യമങ്ങള്‍ ചെയ്തത്? ആ ചോദ്യം കൂടെ കാണിച്ചിരുന്നെങ്കില്‍ ഈ സംഭവം ഇത്രയ്ക്കു വഷളാകുമായിരുന്നോ?

എങ്കില്‍ പിന്നെ ആരെങ്കിലും വാര്‍ത്ത കാണുമോ, അല്ലേ?

Sunday, November 30, 2008

അസ്തമയം

വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അടുത്ത ഫ്ലാറ്റിലെ താടിക്കാരനാണ് മുംബൈയിലെ ആക്രമണങ്ങളെ പറ്റി ആദ്യം പറഞ്ഞത്. നാലഞ്ച് സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി, കുറേ പേര്‍ മരിച്ചു എന്നൊക്കെ കേട്ടിട്ടും എനിക്ക് പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ല. ബോംബ് സ്ഫോടനങ്ങളുടെ വാര്‍ത്തകള്‍ കേട്ട് ചെവി തഴമ്പിച്ചത് കൊണ്ട് ഈയിടെയായി സ്വന്തം ജീവനെ ബാധിക്കാത്ത ഒന്നും എന്നെ ഞെട്ടിക്കാറില്ല. ഈ വാര്‍ത്ത കേട്ടപ്പോളും ആദ്യം തോന്നിയത് ബാംഗ്ലൂരിലല്ലല്ലോ സംഭവം നടന്നത് എന്ന ആശ്വാസമാണ്. പതിവ് പോലെ വല്ല കാര്‍ബോംബോ മറ്റോ പൊട്ടിക്കാണും, കുറച്ച് ജീവനും നഷ്ടപ്പെട്ടു കാണും എന്നേ ഞാന്‍ കരുതിയുള്ളൂ. തികഞ്ഞ സ്വാര്‍ത്ഥത തന്നെ, അല്ലാതെന്താ?

ഓഫീസിലെത്തിയപ്പോള്‍ ഇത്തരം ആക്രമണങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി കേള്‍ക്കുന്ന നഗരവാസികളില്‍ ഭൂരിഭാഗത്തിനും എന്റെ അതേ നിസ്സംഗതയായിരുന്നുവെന്ന് തോന്നി. പത്രം വായിച്ചപ്പോളാണ് അടുത്ത കാലത്തൊന്നും നടന്നിട്ടില്ലാത്തത്ര ഭീമമായ തോതിലുള്ള ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലായത്. എങ്കിലും കമാന്‍ഡോകളുടെ മുന്നേറ്റത്തിന്റെ വാര്‍ത്തകള്‍ ആവേശത്തോടെ ഗൂഗിള്‍ ന്യൂസിന്റെ പേജ് വീണ്ടും വീണ്ടും റിഫ്രെഷ് ചെയ്തു വായിക്കുമ്പോള്‍ ഞാന്‍ സംഭവത്തിന്റെ ഗൌരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരുന്നോ?

മലേഗാവ് സ്ഫോടനത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന ഹേമന്ത് കാര്‍ക്കറെ, ഏറ്റുമുട്ടല്‍ വിദഗ്ധനായി പേരെടുത്ത വിജയ് സലാസ്കര്‍ എന്നിങ്ങനെ പ്രശസ്തരായ ഓഫീസര്‍മാര്‍ വെടിയേറ്റ് മരിച്ചപ്പോള്‍ ഈ ആക്രമണത്തിന് പിന്നില്‍ ആരും പ്രതീക്ഷിക്കാത്ത കരങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് ഓര്‍ക്കുട്ടും ബ്ലോഗുകളും നിറഞ്ഞു. ജോലിക്കിടയില്‍ വീണ് കിട്ടുന്ന സമയം കൊണ്ട് ആ സൈറ്റുകളിലെ എല്ലാ പോസ്റ്റുകളും കമന്റുകളും ആവേശത്തോടെ വായിച്ച് തീര്‍ക്കുമ്പോളും വെറുമൊരു കൌതുകം അല്ലെങ്കില്‍ ആകാംക്ഷ - അതില്‍ കവിഞ്ഞ എന്തെങ്കിലും താല്പര്യം എനിക്കുണ്ടായിരുന്നോ?

പോരാട്ടത്തില്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ എന്ന ഒരു കമാന്‍ഡോ മരിച്ചെന്ന് വായിച്ചപ്പോള്‍ 'കഷ്ടമായിപ്പോയി' എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അത് തികച്ചും യാന്ത്രികമായിട്ടായിരുന്നില്ലേ? വാഹനാപകടത്തിലോ മറ്റോ ആരെങ്കിലും മരിച്ചു എന്ന് കേട്ടാലും ഞാന്‍ ഇതേ വാക്കുകള്‍ തന്നെയാവില്ലേ പറഞ്ഞിരിക്കുക? അതിര്‍ത്തിയിലും കലാപപ്രദേശങ്ങളിലും മറ്റും തോക്കും ബോംബും ഒക്കെ എടുത്ത് പെരുമാറുന്ന, മുന്നില്‍ വരുന്ന തടസങ്ങളെ തകര്‍ത്ത് മുന്നേറുന്ന ഒരാളുടെ ചിത്രമാണ് കമന്‍ഡോ എന്ന് കേട്ടപ്പോള്‍ മനസ്സിലേക്ക് വന്നത്. ആ ചിത്രവുമായി എനിക്ക് തീരെ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്തത് കൊണ്ടായിരിക്കണം എന്റെ പ്രതികരണം യാന്ത്രികമായ ഖേദപ്രകടനത്തിലൊതുങ്ങിയത്.

ഇന്നലെ ഉച്ചക്ക് നെറ്റില്‍ കറങ്ങി നടക്കുമ്പോള്‍ യാദൃശ്ചികമായാണ് മേജര്‍ സന്ദീപിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലിലേക്കുള്ള ലിങ്ക് കണ്ടത്. Nation is proud of you എന്നോ Heartfelt Condolences to the family എന്നോ മറ്റോ ഒരു സ്ക്രാപ് എഴുതാമെന്ന് കരുതി അതില്‍ ക്ലിക്ക് ചെയ്തു. ആ പേജ് കണ്ടപ്പോള്‍ മാത്രമാണ് ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ പ്രൊഫൈലാണ് ഞാന്‍ മുന്നില്‍ തുറന്ന് വച്ചിരിക്കുന്നതെന്നെ യാഥാര്‍ത്ഥ്യം എന്നെ സ്പര്‍ശിച്ചത്. പ്രൈവറ്റാക്കി വച്ചിരിക്കുന്ന ആ സ്ക്രാപ്ബുക്ക് ഇനി ആരും തുറന്ന് വായിക്കില്ല. എനിക്കെന്തോ ഒരു വല്ലായ്മ തോന്നി... അരുതാത്തതെന്തോ ചെയ്യുന്നത് പോലെ. മടിച്ച് മടിച്ച് ഞാന്‍ ഫോട്ടോസിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഹമ്പിയിലേക്ക് വിനോദയാത്ര പോയപ്പോള്‍ എടുത്ത കുറേ ചിത്രങ്ങള്‍. ഹമ്പിയിലെ കൂറ്റന്‍ നരസിംഹ‍പ്രതിമ, തകര്‍ന്നു തുടങ്ങിയ കല്‍മണ്ഡപങ്ങള്‍, പാറക്കെട്ടുകള്‍ക്കിടയില്‍ ചിരിച്ചുല്ലസിച്ച് നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍്, ദൂരെ മലനിരകള്‍ക്കിടയിലെ സൂര്യാസ്തമയം... മേഘങ്ങള്‍ക്കിടയിലൂടെ മറഞ്ഞ് മറഞ്ഞ് പോകുന്ന സൂര്യനെ നോക്കിയിരിക്കേ എന്റെ ഉള്ളില്‍ എന്തോ ഒരു വിങ്ങല്‍ പോലെ. ഒരാഴ്ച മുന്‍പ് വരെ നമ്മളെല്ലാവരെയും പോലെ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍്; ഫ്രീ ടൈമില്‍ നെറ്റില്‍ ലോഗിന്‍ ചെയ്ത് ഫ്രണ്ട്സിനോട് ചാറ്റ് ചെയ്തിരുന്ന, നല്ല ഒരു ഫോട്ടോ എടുത്താല്‍ ഓര്‍ക്കുട്ടില്‍ ഷെയര്‍ ചെയ്യാനിഷ്ടപ്പെട്ടിരുന്ന, ജീവിതത്തെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരു മനുഷ്യന്‍്. ആ ജീവിതമാണ് അവന് യാതൊരു പരിചയവുമില്ലാത്ത ആരെയോ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പൊലിഞ്ഞ് പോയത്.

ഞാന്‍ ബ്രൌസര്‍ വിന്‍ഡോ ക്ലോസ് ചെയ്തു.

ആ സ്ക്രാപ് ബുക്കില്‍ എന്താണെഴുതേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.

Wednesday, November 26, 2008

ചക്കിന് വച്ചത് ...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‍
കടല്‍ക്കൊള്ളക്കാരുടേതെന്ന്‌ സംശയിച്ച്‌ ഇന്ത്യന്‍ നാവികസേന ആക്രമിച്ചു മുക്കിയ കപ്പല്‍ തങ്ങളുടേതാണെന്ന്‌ ഒരു തായ്‌ലന്‍ഡ്‌ കമ്പനി അവകാശപ്പെട്ടു. 14 ജീവനക്കാരുമായി തങ്ങളുടെ മത്സ്യബന്ധന കപ്പല്‍ കാണാതായിരിക്കുകയാണെന്നും അവര്‍ പരാതിപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

ഇനിയിപ്പൊ നമ്മള്‍ മുങ്ങിപ്പോയ മീനിന്റെ കാശ് കൊടുക്കേണ്ടി വരുമോ?

Wednesday, October 1, 2008

മദ്യവിരുദ്ധം

മദ്യവിരുദ്ധ സെമിനാറിന്റെ ഈ ഭാഗം നിങ്ങള്‍ക്കായി അവതരിപ്പിച്ചത്

Hotel Paradise International (Bar attached)


ഇന്നത്തെ വാര്‍ത്ത‍:
മദ്യവിരുദ്ധ സെമിനാറിന്റെ ക്ഷണക്കത്ത്‌ മദ്യശാലയുടെ കവറില്‍

അല്ലേലും ഈ സെമിനാര്‍ എന്ന് പറഞ്ഞാല്‍ എന്താ സംഭവം? കുറേ 'സാംസ്കാരിക പ്രവര്‍ത്തകര്‍' വന്നു മാറി മാറി പ്രസംഗിക്കും. സാധാരണഗതിക്ക്‌ മിനിമം രണ്ടു മണിക്കൂര്‍ എങ്കിലും നീളും ഈ കലാപരിപാടി. രണ്ടെണ്ണം അടിച്ചില്ലേല്‍ പിന്നെങ്ങിനാ അത് സഹിച്ചു അത്രനേരം ഇരിക്കുന്നത്? അത് ബാറുകാര്‍ക്ക് നന്നായി അറിയാം. സെമിനാര്‍ പ്രേക്ഷകര്‍ ബാറന്വേഷിച്ചു ബുദ്ധിമുട്ടണ്ട എന്ന് കരുതി അവര്‍ സെമിനാര്‍ അങ്ങ് സ്പോണ്‍സര്‍ ചെയ്തു; അതിന് ഈ പത്രക്കാര്‍ക്കെന്താ?