Monday, February 26, 2024

സമരചിന്തകൾ

ബസ്, ട്രെയിൻ തൊഴിലാളികൾ ഈ ആഴ്ച അവസാനം നടത്താനിരുന്ന 72 മണിക്കൂർ പണിമുടക്ക് താൽക്കാലികമായി നിർത്തിവച്ചു. ഫെബ്രുവരി 27, 28, 29 തീയതികളിൽ പണി മുടക്കുമെന്ന് സംയുക്ത സമരസമിതി നേരത്തേ അറിയിച്ചിരുന്നു. പക്ഷേ, ഞായറാഴ്ച നടന്ന ചർച്ചകളെത്തുടർന്ന് മെച്ചപ്പെട്ട ശമ്പള ഓഫർ ലഭിച്ചിട്ടുണ്ടെന്ന് യൂണിയനുകൾ പറഞ്ഞു. പുതിയ ഓഫർ തങ്ങളുടെ അംഗങ്ങൾക്കിടയിൽ വോട്ടിനിടുമെന്ന് മൂന്ന് പൊതുഗതാഗത യൂണിയനുകളും അറിയിച്ചു.

വികസിതലോകത്ത് നിന്നും, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ നിന്നും, എന്നേ തുടച്ചുമാറ്റപ്പെട്ട സമരങ്ങളും, പുരോഗതിക്ക് തുരങ്കം വെയ്ക്കുന്ന യൂണിയനുകളും ഇന്നും വീർപ്പുമുട്ടിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തിലെ വാർത്തയല്ല. വടക്കൻ അയർലണ്ടിൽ നിന്നുള്ള വാർത്തയാണ്.

പണിമുടക്ക് സമരങ്ങളും കൊടി പിടിക്കലുമൊക്കെ തിരുവാതിര ഞാറ്റുവേല എന്ന പോലെ കേരളത്തിൽ മാത്രം കണ്ടുവരുന്ന സംഭവമാണെന്ന് വിശ്വസിച്ചു വെച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സമരങ്ങൾക്കും കാരണം വികസനവിരോധികളായ ചില യൂണിയൻകാരുടെ മുട്ടാപ്പോക്ക് ന്യായങ്ങൾ ആണെന്നും. അങ്ങനെയിരിക്കെ ബെൽജിയത്തിലേക്ക് വിസ കിട്ടി. ചെന്നിറങ്ങി രണ്ടാം ദിവസം അവിടെ ബസ് സമരം. ഇതിപ്പോ നാട്ടീന്ന് എന്റെ കൂടെ പോന്നതാണോ? ബസ് കാശിന്റെ നാലിരട്ടി കാശ് ടാക്സിയ്ക്ക് കൊടുക്കേണ്ടി വന്നു ജോലിസ്ഥലത്ത് പോകാൻ. അതൊരു സൂചനാ സമരമായിരുന്നു. ബസ് കമ്പനി സൂചന കൊണ്ട് പഠിച്ചത് കൊണ്ട് ദീർഘകാലത്തേക്ക് നീണ്ടില്ല.

ജീവിതം കറങ്ങിത്തിരിഞ്ഞ് ഇംഗ്ലണ്ടിലും പിന്നെ ഇങ്ങ് ബെൽഫാസ്റ്റിലും എത്തിയതോടെ സമരങ്ങളെ കുറിച്ചുള്ള മുൻവിധികളൊക്കെ മാറി. ജനാധിപത്യ സംവിധാനം നിലവിലുള്ള നാടുകളിലൊക്കെ നാട്ടുനടപ്പുള്ള കാര്യമാണ്. നിർബന്ധിച്ച് കടകൾ പൂട്ടിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിങ്ങനെയുള്ള കലാപപരിപാടികൾ ഇല്ലാത്തത് കൊണ്ടായിരിക്കണം, സമരം ചെയ്യുന്ന തൊഴിലാളികളോട് ഇവിടത്തെ ജനങ്ങൾക്ക് പ്രത്യേകിച്ചൊരു വിരോധം ഉള്ളതായി തോന്നിയിട്ടില്ല. എന്ന് കരുതി കളി കാര്യമായി കലാപത്തിലേക്ക് നീങ്ങിയാൽ പോലീസുകാർ കൈയ്യും കെട്ടി നോക്കിയിരിക്കില്ല.

കോവിഡിന് ശേഷം വിലവർധനവ് രൂക്ഷമായതോടെ പലപ്പോളായി ഇവിടത്തെ സർക്കാർ ഓഫീസുകൾ, ബെൽഫാസ്റ്റ് ഹാർബർ, ആരോഗ്യ വകുപ്പ് ഓഫീസുകൾ എന്നിങ്ങനെ പലയിടങ്ങളിൽ സമരപ്പന്തലുകൾ കാണുകയുണ്ടായി. കൗതുകകരമായ കാര്യമെന്തെന്നാൽ സമരക്കാർ പ്ലക്കാർഡുകളുമായി റോഡരുകിൽ നിൽക്കുമ്പോൾ വഴിയേ പോകുന്ന വാഹനങ്ങൾ പലതും തുടരെ ഹോൺ മുഴക്കും. വണ്ടികളിൽ നിന്നുള്ള ഹോണടി അപൂർവ്വമായി മാത്രം കേട്ടുവരുന്ന ഈ നാട്ടിൽ സമരം കണ്ടാൽ കുറേ പേർ ഹോണടിക്കും. ലൈസൻസ് എടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കാലത്ത് മനസ്സിലാക്കിയത് ആരെങ്കിലും നമുക്കിട്ട് ഹോൺ അടിച്ചാൽ അത് റോട്ടിൽ നമ്മൾ എന്തെങ്കിലും പൊട്ടത്തരം കാണിച്ചത് കൊണ്ടായിരിക്കും എന്നാണ്; നാട്ടിലായിരുന്നെങ്കിൽ തെറിവിളി കേൾക്കേണ്ട കേസുകൾക്കാണ് ഇവിടെ ഹോണടി കേൾക്കുക. അതുകൊണ്ട് ഞാനാദ്യം കരുതിയത് സമരക്കാരോടുള്ള നീരസം പ്രകടമാക്കാനാണ് വഴിപോക്കർ ഹോണടിക്കുന്നതെന്നാണ്. പിന്നീടാണ് ശ്രദ്ധിച്ചത് സമരക്കാർ തന്നെ ആംഗ്യം കൊണ്ട് ഡ്രൈവർമാരോട് ഹോൺ മുഴക്കാൻ ആവശ്യപ്പെടുന്നുണ്ട്. ആളുകൾ ഹോണടിക്കുന്നത് ആ സമരക്കാരോടുള്ള ആഭിമുഖ്യം പ്രകടമാക്കാനാണ്!!

നാട്ടിലെപ്പോലെ മിന്നൽ സമരങ്ങൾ ഇവിടെ കണ്ടിട്ടില്ല.. ശമ്പളവർധന ആവശ്യപ്പെട്ട് ഒരു വിഭാഗം നഴ്സുമാർ സിറ്റി ഹോസ്പിറ്റലിന് മുന്നിൽ പിക്കറ്റിങ് നടത്തിയ ദിവസവും ആ ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിച്ചിരുന്നു; സമരത്തിൽ പങ്കെടുക്കാത്തവർ ജോലിക്ക് കയറിയതിന്റെ പേരിൽ സമരക്കാർ പ്രശ്നം ഉണ്ടാക്കിയതായി കേട്ടിട്ടില്ല.

ഇങ്ങനെ സമാധാനപരമായ സമരങ്ങൾ മാത്രം നടക്കുന്ന, അതൊക്കെ യഥാസമയം ന്യായമായി തീർപ്പാക്കുന്ന സർക്കാരും മുതലാളിമാരും നിറഞ്ഞ സുന്ദരസുരഭില ഉട്ടോപ്യ ആണിവിടം എന്നല്ല പറഞ്ഞു വരുന്നത്. രാഷ്ട്രീയക്കാരുടെ പിടിവാശി മൂലം കുറേകാലമായി നേരേചൊവ്വേയുള്ള ഗവണ്മെന്റ് പോലും ഇവിടെയില്ല. ജൂലൈ 12ന് കണ്ണിൽ കണ്ട ബസ്സും കാറുമൊക്കെ തീ വെയ്ക്കുന്നത് പോലുള്ള മനോഹരമായ ചില ആചാരങ്ങളും ഇവിടെയുണ്ട്. സമരങ്ങളും പ്രതിഷേധങ്ങളുമൊക്കെ പരിഷ്കൃത സമൂഹങ്ങളിൽ പതിവുള്ള കാര്യമാണ്, അത്ര തന്നെ.

ഇതൊന്നും ഇന്ന രാജ്യത്ത് നടക്കില്ല, അല്ലെങ്കിൽ ഇന്നയാൾ ഭരിച്ചാൽ ഇതൊക്കെ അവസാനിപ്പിക്കും എന്നൊക്കെ നിങ്ങൾക്ക് ഉള്ളിൽ തോന്നുന്നുണ്ടെങ്കിൽ പ്രസ്തുത രാജ്യത്ത് ജനാധിപത്യമൂല്യങ്ങൾക്ക് എത്രത്തോളം വിലയുണ്ട് എന്ന് ചിന്തിച്ചു നോക്കുക.

Wednesday, July 18, 2018

ഒരു ചാട്ടത്തിന്റെ കഥ


ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാഞ്ചസ്റ്ററിനടുത്ത് വെച്ച് നടന്ന സാഹസം !!

കാലിൽ ഒരു കയറും കെട്ടി മുന്നൂറ് അടി ഉയരത്തിൽ നിന്ന് പടച്ചോനേ ഇങ്ങള് കാത്തോളീീീ... എന്നും പറഞ്ഞൊരു ചാട്ടം.

കഴിഞ്ഞ വ്യാഴവും വെള്ളിയും വടക്കൻ അയർലന്റിൽ അവധിയായിരുന്നു. മുന്നൂറ് കൊല്ലം മുൻപ് അന്നത്തെ ബ്രിട്ടീഷ് രാജാവ് അയർലന്റ് കീഴടക്കിയ യുദ്ധത്തിന്റെ വിജയാഘോഷം. പ്രത്യക്ഷത്തിൽ ബ്രിട്ടീഷുകാരും അയർലാന്റുകാരും തമ്മിലുള്ള യുദ്ധമായി തോന്നുമെങ്കിലും അതിന്റെ അന്തർധാര പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിൽ  ആയിരുന്നു. മുന്നൂറ് വർഷങ്ങൾക്ക് ശേഷവും അതിന്റെ മാറ്റൊലികൾ വടക്കൻ അയർലന്റിൽ അലയടിക്കുന്നുണ്ട്. 1967 മുതൽ മുപ്പത് കൊല്ലത്തോളം വടക്കൻ അയർലന്റ് ആഭ്യന്തര കലാപത്തിൽ അമർന്നതും ഈയൊരു വേർതിരിവിന്റെ പേരിൽ ആയിരുന്നു. അതിന്റെ ഓർമ്മകൾ പുതുക്കുന്ന ആഘോഷമായത് കൊണ്ട് ഈ ദിവസം നഗരം ഒരു യുദ്ധക്കളം ആകാറുണ്ടെന്ന് ഞങ്ങൾക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു.  കാറിന്റെ ചില്ല് എറിഞ്ഞുടക്കൽ, ബസ് കത്തിക്കൽ പോലുള്ള ലളിതമായ കലകൾ അരങ്ങേറുമത്രേ. നാട്ടിലെ ഒരു സാധാരണ ഹർത്താൽ ദിവസത്തിൽ നടക്കുന്നതിൽ കൂടുതലൊന്നും സംഭവിക്കുമെന്ന് കരുതാൻ ന്യായമില്ല. ഹർത്താൽ ആവശ്യത്തിന് കണ്ടിട്ടുള്ളത് കൊണ്ട് അവധിക്കാലം കുറേക്കൂടെ സുരക്ഷിതമായി എങ്ങനെ ചിലവഴിക്കാം എന്നാലോചിച്ചപ്പോൾ തോന്നിയതാണ് കടലും മലയും താണ്ടിച്ചെന്ന് ഒരു കുളത്തിൽ ചാടിയാലോ എന്ന ആശയം. 

മാഞ്ചസ്റ്ററിനടുത്ത് നട്സ്ഫോർഡ് (Knutsford) എന്ന സ്ഥലത്ത് ശനിയാഴ്ച്ച ബഞ്ചീ ജമ്പിങ് ഉണ്ടെന്ന് കണ്ടതും കയ്യോടെ കാശ് കൊടുത്ത് ചാടാൻ രണ്ട് കയറ് ബുക്ക് ചെയ്തു വെച്ചു. ബെൽഫാസ്റ്റ് - ലിവർപൂൾ കപ്പലിലും, അവിടന്ന് അങ്ങോട്ട് ട്രെയിനിലും ആയിരുന്നു പോയത്. എട്ടു മണിക്കൂർ വരും കപ്പൽ യാത്ര. നാല് ദിവസത്തിൽ രണ്ട് ദിവസം അങ്ങനെ വെള്ളത്തിലായിരുന്നു എന്ന് പറയാം. കപ്പലിലാണേൽ കുറേ കുപ്പായക്കാരികൾ ഉണ്ടായിരുന്നെങ്കിലും  ഞാനും ഞാനുമെന്റാളും കൂടെ ഉണ്ടായിരുന്നത് ഞാൻ അവരെയൊന്നും കണ്ടതേയില്ല. 

വിമാനത്തിൽ പോകുന്നതിന്റെ പകുതി മാത്രമേ കപ്പലിൽ ചെലവ് വരുന്നുള്ളൂ. ഇരുന്നൂറ് മീറ്ററോളം നീളവും അഞ്ച് നില കെട്ടിടത്തിന്റെ ഉയരവും ഉള്ള കപ്പൽ കണ്ടപ്പോൾ ഇതിലേക്ക് ഏണി വെച്ച് കയറേണ്ടി വരും എന്നാണ് ഞാൻ കരുതിയത്. അവർ ഞങ്ങളെ ഒരു ബസ്സിൽ ഇരുത്തി ആ ബസ് മൊത്തം കപ്പലിലേക്ക് ഓടിച്ച് കയറ്റി. കപ്പലിനുള്ളിൽ ബസ്സിറങ്ങിയ ഞങ്ങൾ ഉള്ളിൽ തന്നെയുള്ള എസ്കലേറ്റർ വഴി മുകളിലത്തെ ഡെക്കിൽ എത്തി. ഒരു ബസ്സിനെ മൊത്തം വിഴുങ്ങിയിട്ടും കുലുങ്ങാതെ നിൽക്കുന്നത് കണ്ടപ്പോളാണ് ഈ കപ്പൽ ചില്ലറക്കാരനല്ല എന്ന് ഞാൻ തീരുമാനിച്ചത്. യാത്രക്കാരിൽ നല്ലൊരു ശതമാനം പേരും സ്വന്തം കാറും വാനും അടക്കമാണ് യാത്ര ചെയ്യുന്നത്. ഒരു വലിയ ഫെറി എന്നും പറയാം. ചെറിയൊരു സിനിമാ തിയറ്റർ, ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റുകൾ കോഫീഷോപ്പ്, സമയം കൊല്ലാൻ വീഡിയോ ഗെയിമുകൾ, ന്യൂസ് റൂം എന്നിങ്ങനെ കപ്പൽ യാത്ര ആർഭാടഭരിതമായിരുന്നു. പോരാത്തതിന് നാലുചുറ്റും സുലഭമായി കടലും! ഭക്ഷണം ഒഴിച്ച് ബാക്കിയെല്ലാം ഫ്രീ ആയിരുന്നു. തരക്കേടില്ലാത്ത കാലാവസ്ഥയായിരുന്നത് കൊണ്ട് കുറേ നേരം ഞങ്ങൾ പുറത്ത് തിരയെണ്ണി ഇരുന്നു. ബാക്കി സമയം ക്യാബിനിൽ കിടന്നുറങ്ങി.

ലിവർപൂൾ എഫ്.സി., എവർട്ടൺ എന്നീ ഫുട്ബോൾ ക്ലബ്ബുകളുടെ ആസ്ഥാനമായ ലിവർപൂൾ നഗരം ബെൽഫാസ്റ്റ് പോലെ തന്നെ നദീ കേന്ദ്രീകൃതമാണ്. നഗരത്തെ പകുത്ത് കൊണ്ട് ഒഴുകുന്ന മെഴ്സി നദി പക്ഷേ ബെൽഫാസ്റ്റിലെ ലേഗൻ നദിയേക്കാൾ വളരെ വലുതാണ്. തുറമുഖനഗരമായത് കൊണ്ടാവണം, നദിക്ക് കുറുകേ പാലങ്ങൾ ഒന്നുമില്ല. നഗരത്തിന്റെ തെക്കും വടക്കും ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് തുരങ്കങ്ങളാണ് ആകെയുള്ളത്. അതിൽ ഒന്ന് രാജാവിന്റെ പേരിലും അടുത്തത് രാജ്ഞിയുടെ പേരിലും. മധ്യകാലത്തെ പ്രൗഢി വിളിച്ചോതുന്ന ആകർഷകങ്ങളായ കെട്ടിടങ്ങൾ നഗരത്തിലെങ്ങും കാണാം. ലിവർപൂളിൽ ചെലവഴിച്ച ഒരു ദിവസം ഞങ്ങൾ അവിടത്തെ മ്യൂസിയവും ആർട്ട് ഗ്യാലറിയുമാണ് പ്രധാനമായും സന്ദർശിച്ചത്. ബ്രിട്ടനിലെ സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ മ്യൂസിയങ്ങളിലും പ്രവേശനം സൗജന്യമാണ്. നാട്ടുകാരിൽ നിന്ന് പതിനഞ്ച് രൂപായും വിദേശികളിൽ നിന്ന് ഇരുന്നൂറ്റമ്പത് രൂപായും വെച്ച് വാങ്ങുന്ന നാട്ടിലെ മ്യൂസിയങ്ങളേക്കാൾ തികച്ചും ഭംഗിയായി ഇവർ മ്യൂസിയങ്ങൾ സൂക്ഷിക്കുന്നുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ്. ആർട്ട് ഗ്യാലറിയിൽ ഒരുപാട് മാർബിൾ ശില്പങ്ങളും പെയിന്റിങ്ങുകളും ഉണ്ടായിരുന്നു. കലയിലും ചരിത്രത്തിലും താൽപര്യമുള്ളവർക്ക് വേണമെങ്കിൽ ഒരു ദിവസം മൊത്തം ചെലവഴിക്കാനുള്ള വസ്തുക്കൾ അവിടെ ഉണ്ടായിരുന്നു. മ്യൂസിയത്തിലെ പ്രധാന ആകർഷണം ഈജിപ്തിൽ നിന്നുള്ള മമ്മികൾ ആയിരുന്നു. ഈജിപ്ത് ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ ആയിരുന്ന കാലത്ത് അവിടുത്തെ മമ്മികൾ മൊത്തതിൽ ലിവർപൂളിലേയ്ക്ക് ആണെന്ന് തോന്നുന്നു അടിച്ചുമാറ്റി കൊണ്ടുവന്നത്. അതിനുമാത്രം മമ്മികൾ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. "This section contains human remains" എന്ന് എഴുതിയ മുന്നറിയിപ്പുകൾ ഒരു പരിധി വരെ അഹങ്കാരം പറച്ചിലായും തോന്നി. കൊച്ചു കുട്ടികളെയും പൂച്ചകളെയും വരെ പ്രാചീന ഈജിപ്തുകാർ മമ്മിയാക്കി മാറ്റിയിരുന്നത്രേ. മൂവ്വായിരം കൊല്ലം മുൻപ് ജീവിച്ചിരുന്ന ഏതോ രാജാവിന്റെ ഭൗതികാവശിഷ്ടങ്ങളാണ് മുന്നിൽ കാണുന്നത് എന്നത് അവിശ്വസനീയമായി തോന്നി.

അങ്ങനെ ചാട്ടത്തിന്റെ ദിവസമായ ശനിയാഴ്ച്ചയായി. രാവിലെ കാപ്പി കുടിച്ച് നേരെ നട്സ്ഫോഡിലേക്ക് വണ്ടി കയറി. ഇടക്ക് ഉറങ്ങിപ്പോയത് കൊണ്ട് ചെസ്റ്ററിൽ നിന്നുള്ള കണക്ഷൻ ട്രെയിൻ മിസ്സായി ഒരു മണിക്കൂർ അവിടെ പോസ്റ്റായത് ഒഴിച്ചാൽ യാത്ര വിരസമായിരുന്നു. നട്സ്ഫോഡ് സ്റ്റേഷനിൽ നിന്നും നാലഞ്ച് കിലോമീറ്റർ ദൂരെയുള്ള ടാറ്റൺ പാർക്കിൽ ആണ് ചാട്ടം. സമയം ധാരാളം ഉണ്ടായിരുന്നത് കൊണ്ടും വേറെ വഴിയില്ലാത്തത് കൊണ്ടും ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. സ്റ്റേഷൻ പരിസരം വിട്ട് അധികദൂരം കഴിയും മുൻപേ പാർക്ക് തുടങ്ങി; പിന്നീടങ്ങോട്ടുള്ള നടത്തം പാർക്കിലൂടെ ആയിരുന്നു. മാനുകൾ സ്വതന്ത്രമായി വിഹരിക്കുന്ന പാർക്ക് ആയതുകൊണ്ട് വളർത്തുനായ്ക്കളെ ചുമ്മാ അഴിച്ചു വിടരുത് എന്ന് പ്രത്യേകം മുന്നറിയിപ്പ് ഉണ്ടായിരുന്നു. വാഹനങ്ങൾ പോകുന്ന വഴിയിൽ നിന്നും മാറി മരങ്ങൾക്കിടയിലൂടെ നടന്നത് കൊണ്ട് ഒന്നുരണ്ട് മാൻ കൂട്ടങ്ങൾ വിശ്രമിക്കുന്നത് കാണാൻ പറ്റി. മാനിന്റെ കൂടെ രണ്ട് സെൽഫി എടുത്ത് ഞങ്ങൾ മുന്നോട്ട് നീങ്ങി.

കുറച്ച് കൂടെ നടന്നപ്പോൾ അധികം ദൂരെയല്ലാതെ ഒരു തടാകവും അതിന്റെ അങ്ങേ കരയിൽ ഒരു ക്രെയിനും കണ്ടു. അവിടെയായിരുന്നു ഞങ്ങളുടെ ചാട്ടം. ക്രെയിനിന്റെ അടുത്തേക്ക് നടന്നടുക്കുന്ന സമയം കൊണ്ട് നാലഞ്ച് പേർ ചാടുന്നത് കാണാൻ പറ്റി. ചാടാനുള്ള ആളുടെ രണ്ടുകാലുകളും പാദങ്ങൾക്ക് തൊട്ടുമുകളിലായി പരസ്പരം ബന്ധിപ്പിച്ച് അതിൽ ബഞ്ചീ ജമ്പിങ്ങിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കയർ കെട്ടും. അതിൽ നിന്ന് ഒരു ഹുക്ക് അരയിൽ കെട്ടിയ ബെൽറ്റിലും കൊളുത്തിയിടും. ഇങ്ങനെ ബന്ധനസ്ഥനായ ചാട്ടക്കാരനും ഒരു ഇൻസ്ട്രക്റ്ററും കൂടെ ഒരു ഇരുമ്പ് കൂട്ടിൽ കയറുന്നു. കാലിലെ കയറിന്റെ മറ്റേയറ്റം ഈ കൂടിന്റെ താഴെ കൊളുത്തിയിട്ടിരിക്കും. എല്ലാ കെട്ടുകളും ഉറപ്പിച്ച് കഴിഞ്ഞാൽ ഈ കൂട് ക്രെയിനിൽ കെട്ടി മുന്നൂറടി മുകളിലേക്ക് കൊണ്ടുപോകുന്നു. മുകളിലെത്തിയാൽ ക്രെയിനിന്റെ കൂട് തുറന്ന് വൺ ടൂ ത്രീ പറഞ്ഞ്  ആൾ പുറത്ത് ചാടുന്നു, ഒരു മിനിറ്റോളം വായുവിൽ പൊങ്ങിയും താണും കളിച്ചതിന് ശേഷം ക്രെയിൻ പതുക്കെ താഴേക്ക് വരുന്നതോടെ നമ്മളും താഴെയെത്തും. നിലത്തെത്താറാകുമ്പോൾ നമ്മൾ തലയും കുത്തി വീഴാതെ നോക്കാൻ താഴെ ആളുണ്ടാകും; അവർ നമ്മുടെ കൈ പിടിച്ച് നിലത്ത് വിരിച്ചിരിക്കുന്ന കിടക്കയിലേക്ക് പതുക്കെ ഇറക്കും. നിസ്സാരകാര്യം!

രെജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞപ്പോൾ ബഞ്ചീ ജമ്പിങ്ങിന്റെ നിയമാവലി അവർ വിശദീകരിച്ചു തന്നു. സുരക്ഷ അവർ വളരെ ഗൗരവമായിത്തന്നെയാണ് എടുക്കുന്നത്. കാലിലെയും അരയിലെയും കെട്ടുകൾ ശരിയാണെന്ന് വ്യത്യസ്ത സന്ദർഭങ്ങളിലായി മൂന്ന് പേർ ഉറപ്പ് വരുത്തി. യാതൊരു തരത്തിലുള്ള ആഭരണങ്ങളും പാടില്ല എന്നറിയാവുന്നത് കൊണ്ട് താലിമാല, വിവാഹമോതിരം മുതലായവയൊക്കെ വീട്ടിൽ വെച്ചാണ് ഞങ്ങൾ വന്നത്. ഷൂസ് ധരിക്കുന്നെങ്കിൽ നന്നായി ഇറുക്കിക്കെട്ടണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു - വലിയ ബൂട്ട്സ് ആണ് കാലിലെങ്കിൽ അത് ഊരി വെച്ച് വെറും കാലിൽ വേണം ചെല്ലാൻ. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചായിരുന്നു ചാടുന്നത്. ഇതിന് ടാന്റം ജമ്പിങ് എന്ന് പറയും. രണ്ടു പേർക്കും വെവ്വേറെ കയറുകൾ ഉണ്ടായിരിക്കും; ചാടുമ്പോൾ രണ്ട് പേരും കെട്ടിപ്പിടിച്ചിരിക്കണം എന്നത് നിർബന്ധമാണ്, അല്ലെങ്കിൽ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ആടി കൂട്ടിയിടിച്ച് അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ചാടുന്നതിന്റെ തുടർച്ചയായി ഉണ്ടാകുന്ന മുകളിലോട്ടും താഴോട്ടും ഉള്ള ചാഞ്ചാട്ടം കഴിഞ്ഞ് വായുവിൽ ചുമ്മാ തൂങ്ങിക്കിടക്കാൻ തുടങ്ങിയാൽ വേണമെങ്കിൽ കൈ വിട്ട് അഭ്യാസം കാണിക്കാം.

പല പ്രായത്തിലുള്ള ആളുകൾ ചാടാനായി വന്നിരുന്നു. പതിനാല് വയസ്സാണ് കുറഞ്ഞ പ്രായം. അൻപത് കഴിഞ്ഞവർക്ക് ചാടണമെങ്കിൽ ഡോക്റ്ററുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒറ്റക്ക് ചാടുന്നവർക്ക് 120 കിലോ ആണ് ഭാരപരിധി. പതിനഞ്ച് വയസ്സിൽ കൂടുതൽ പ്രായം തോന്നിക്കാത്ത ഒരു പെൺകുട്ടിയും 120 കിലോ തികച്ചും ഭാരം തോന്നിക്കുന്ന ഒരു ആജാനുബാഹുവും ചാടാനുള്ള വരിയിൽ ഞങ്ങളുടെ മുൻപിലായി ഉണ്ടായിരുന്നു.

ക്രെയിനിലേക്ക് കയറുന്നത് വരെ പേടിയൊന്നും തോന്നിയിരുന്നില്ല. കാല് രണ്ടും കൂട്ടിക്കെട്ടിയിരുന്നത് കൊണ്ട് ചാടിച്ചാടി ക്രെയിനിൽ കയറി ഇൻസ്ട്രക്റ്ററുടെ ഉപദേശങ്ങളും കേട്ട് മുകളിലേക്ക് കയറിത്തുടങ്ങിയപ്പോൾ പേടി തോന്നിയില്ലേ എന്നൊരു സംശയം. ഒറ്റയ്ക്ക് ചാടുന്നവർ മുകളിലെത്തിയാൽ കൂടിന്റെ വാതിൽ തുറന്ന് താഴോട്ട് നോക്കി സ്വയം എടുത്ത് ചാടണം. ഒരുമിച്ച് ചാടുന്നവരിൽ ഒരാൾ 1 - 2 - 3 എണ്ണിത്തീരുമ്പോൾ ചാടാതിരുന്നാൽ അപകടമാകും എന്നത് കൊണ്ട് അവർ നമ്മെ തള്ളിയിടുകയാണ് ചെയ്യുക. ഒരു തരത്തിൽ പറഞ്ഞാൽ ഒറ്റയ്ക്ക് ചാടുന്ന അത്രയും ടെൻഷൻ ടാന്റം ചാടുമ്പോൾ ഇല്ല. അടുത്ത തവണ ഒറ്റയ്ക്ക് ചാടണം എന്ന തീരുമാനവുമായാണ് ഞങ്ങൾ മടങ്ങിയത്.

ചാടി ഏതാനും സെക്കന്റുകൾ കഴിഞ്ഞപ്പോൾ മുകളിൽ നിന്ന് എന്തോ താഴേക്ക് വീഴുന്ന പോലെ തോന്നി. ആട്ടം ഒന്ന് അടങ്ങിയിട്ട് തലയുയർത്തി കീഴോട്ട് (!) നോക്കിയപ്പോൾ വാമഭാഗത്തിന്റെ വാമഭാഗത്തെ കാലിലെ ഷൂസ് താഴെ തടാകത്തിൽ കിടക്കുന്നത് കണ്ടു. ഷൂസിന്റെ ലേസ് അഴിഞ്ഞില്ല, പക്ഷെ ഷൂ മൊത്തത്തിൽ അങ്ങ് ഊരിപ്പോയി. ഷൂസ് പോയാലും കാലിലെ കെട്ട് അഴിയില്ലെന്നും, അഥവാ ഒരു കാലിലെ കെട്ടഴിഞ്ഞാലും മറ്റേ കാൽ കാത്തുകൊള്ളും എന്ന പ്രതീക്ഷയിൽ ഞങ്ങൾ മുറുക്കി കെട്ടിപ്പിടിച്ച്  അവിടെ തൂങ്ങിക്കിടന്നു. രാവിലെ മുതൽ ആളുകൾ ചാടുന്നുണ്ടെങ്കിലും അതുവരെ ആരും വായുവിൽ വെച്ച് ഷൂസ് ഊരിയെറിഞ്ഞിട്ടില്ലായിരുന്നു; അതുകൊണ്ടാവണം സുരക്ഷിതരായി താഴെ എത്തിയപ്പോൾ എല്ലാവരും പതിവില്ലാത്ത കൈയ്യടികളോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. ഷൂസിന്റെ പിന്നാലെ ആളും പോരുമെന്ന് അവർ ഭയന്നിരുന്നോ എന്തോ.

നിലത്ത് വന്ന് ഫോട്ടോകളും വീഡിയോയും നോക്കിക്കൊണ്ടിരിക്കുമ്പോൾ ഏതോ ഒരു നല്ല മനുഷ്യൻ തീരത്ത് വന്നടിഞ്ഞ ഷൂ എടുത്ത് കൊണ്ടുതന്നു. അതുകൊണ്ട് അധികനേരം ഒറ്റക്കാലിൽ നടക്കേണ്ടി വന്നില്ല. തല കുത്തി ചാടാനുള്ളത് കൊണ്ട് ഞങ്ങൾ ഉച്ചയ്ക്ക് കാര്യമായി ഒന്നും കഴിച്ചിരുന്നില്ല; ചാട്ടം കഴിഞ്ഞതോടെ വിശപ്പ് കലശലായി. പാർക്കിൽ നിന്നൊരു ഐസ്ക്രീമും കഴിച്ച് ഞങ്ങൾ റെസ്റ്റോറന്റ് തേടി തിരികെ നടന്നു. 

അടുത്തതായി ഒറ്റയ്ക്ക് ബഞ്ചീ ചാടണോ അതോ സ്കൈ ഡൈവിങ്ങിന്  പോകണോ എന്നതാണ് ചോദ്യം.



Monday, September 18, 2017

ഫ്രാങ്ക്ഫർട്ട്

രണ്ട് ദിവസത്തെ പണി തീർത്ത് തിരിച്ച് ലണ്ടനിലേക്കുള്ള വിമാനം കയറി. ഇടക്ക് വീണ് കിട്ടിയ വാരാന്ത്യം വേണ്ടവിധം ഉപയോഗപ്പെടുത്താൻ പറ്റിയോ? ബെൽജിയൻ വാസത്തിനിടെ നടക്കാതെ പോയ ജർമ്മൻ സന്ദർശനം ഇത്തവണയും നടന്നിട്ടില്ല എന്ന് തന്നെ പറയാം. ഭക്ഷണം തേടി ഹോട്ടലിന് വെളിയിൽ ഇറങ്ങിയപ്പോൾ കണ്ടതാണ് എന്റെ ഫ്രാങ്ക്ഫർട്ട്. ആദ്യമായി വിദേശത്ത് പോയപ്പോൾ എല്ലാ അവധി ദിനങ്ങളും കറങ്ങി നടക്കുമായിരുന്നു. ഇപ്പോൾ എല്ലാ നഗരവും ഒരു പോലെ വിരസം എന്നൊരു വിലയിരുത്തലാണ്; അല്ലെങ്കിൽ മടിയാണ്. കൂറ്റൻ കെട്ടിടങ്ങളും മെട്രോകളും കുറേ ഫാസ്റ്റ്ഫുഡ് കടകളും. കെട്ടിടങ്ങളുടെ ആർക്കിടെക്ചർ മാത്രമാണ് മാറുന്നത്. അതു മാത്രമാണ് ഒരു ആകർഷണവും. അവയുടെ ഉള്ളിലുള്ള മനുഷ്യരെ പരിചയപ്പെടാത്തത് കൊണ്ട് തോന്നുന്നതുമാകാം. നഗരങ്ങളിൽ കാണാനുള്ളത് തിരക്ക് മാത്രമാണ്. ചിലയിടത്ത് കുറേ മ്യൂസിയങ്ങളും.

വിൻഡോ സീറ്റ് തന്നെ കിട്ടിയത് നന്നായി. ആൽപ്സിന്റെ പുറകിൽ മറഞ്ഞ് തുടങ്ങിയ സൂര്യൻ ആകാശത്ത് ചെഞ്ചായം പൂശി മനോഹരമാക്കിയിട്ടുണ്ട്. ഇടക്കിടെ ഉയർന്ന് കാണുന്ന കാറ്റാടിയന്ത്രങ്ങൾ ആ ക്യാൻവാസിനെ കൂടുതൽ ആകർഷകമാക്കി. ഓരോ സന്ധ്യയും മനോഹരമാണ്, വ്യത്യസ്തവും. മനുഷ്യനിർമ്മിതമെങ്കിലും പുൽമേടുകളുടെ പച്ചപ്പിനിടെ തലയുയർത്തി നിൽക്കുന്ന കാറ്റാടിയന്ത്രങ്ങൾ നഗരത്തിലെ കെട്ടിടങ്ങളുടെ പോലെ അരോചകമല്ല. ഏതോ യുദ്ധത്തിനായി ഒരുങ്ങി നിൽക്കുന്ന പടയാളികളെ ഓർമ്മിപ്പിക്കുന്നു. ഖലീസിയുടെ വ്യാളീവ്യൂഹത്തെ ആകാശത്ത് വെച്ച് തന്നെ ചിറകരിഞ്ഞിടാൻ പടവാളുയർത്തി നിൽക്കുന്ന പോരാളികൾ.

അസ്തമയത്തിന്റെ രക്തഛവിയാർന്ന സന്ധ്യ എല്ലാവർക്കും മനോഹരമാണോ? നഗരത്തിന്റെ തിരക്കുകളും അങ്ങനെ തന്നെ ആയിരിക്കണം.

പാസ്പോർട്ടിൽ സീല് കിട്ടുന്നതിൽ കവിഞ്ഞൊരു എക്സ്പ്ലോറിങ്ങ് മിക്ക നഗരങ്ങളിലും നടന്നിട്ടില്ല. ബ്രൂജും കൊറിയയും മാത്രമാണ് എടുത്ത് പറയാനുള്ളത്. ബ്രൂജിൽ സൈക്കിൾ ഉണ്ടായിരുന്നു, കൊറിയയിൽ ട്രെക്കിങ് ഗ്രൂപ്പുകളും, പിന്നെ പേരോർമ്മയില്ലാത്ത കൊറിയക്കാരി ഇംഗ്ലീഷ് ടീച്ചറും.

വിമാനം കുറച്ച് കൂടെ ഉയരത്ത് എത്തിയതോടെ കാറ്റാടികളുടെ എണ്ണം കൂടി വരുന്നുണ്ട്. ജർമ്മനി എണ്ണ ഉപയോഗം കുറച്ച് മറ്റ് ഊർജ്ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ നേർക്കാഴ്ച്ചയെന്നോണം. ഇത്രയും പോരാളികൾ ഒരുമിച്ച് നിന്നാൽ ഖലീസിയുടെ മാനസപുത്രർ ബുദ്ധിമുട്ടിലാവും. വിമാനത്തിന് താഴെ ആദ്യത്തെ മേഘക്കൂട്ടം പ്രത്യക്ഷപ്പെട്ടു. അസ്തമിക്കാൻ പോയ സൂര്യന് ഇപ്പോൾ നാലുമണിയുടെ തിളക്കം. എപ്പോഴും പടിഞ്ഞാറോട്ട് പറന്ന് കൊണ്ടിരുന്നാൽ ഒരിക്കലും രാത്രിയാകില്ല. ജൂൾസ് വേണിന്റെ ഫിലിയാസ് ഫോഗിന്റെ നേരെ എതിരായിരിക്കും അനുഭവം, തിരിച്ചെത്തുമ്പോൾ ഒരു ദിവസം കണക്കിൽ പോകും.

അധികം വൈകാതെ പഞ്ഞിക്കെട്ട് പോലെ മേഘങ്ങൾ വന്ന് നിറഞ്ഞ് ഭൂമിയെ തടവിലാക്കും. ഇപ്പോൾ ജർമ്മൻ ആകാശമേഖല കടന്ന് ഫ്രാൻസിന്റെ മുകളിൽ എത്തിയിരിക്കണം. അല്ലെങ്കിൽ ബെൽജിയം. ആകാശത്തിന് അതിരുകൾ വരച്ചതാരായിരിക്കും. മനുഷ്യൻ പറന്ന് തുടങ്ങുന്നതിന് മുൻപ് അതൊരു പ്രശ്നം ആയിരുന്നില്ല. അതുപോലെ ഇനി എന്തൊക്കെ അതിരുകൾ വരാനുണ്ട്? വിമാനം കണ്ടുപിടിച്ച് രണ്ട് വർഷത്തിനുള്ളിൽ അതുവരെ ലോകം കണ്ടതിലേക്കും കൊടിയ യുദ്ധം നടന്നതിൽ അത്ഭുതമില്ല. അവയെ വെടിവെച്ചിടാൻ കെൽപുള്ള തോക്കുകൾ അന്ന് ഉ‌ണ്ടായിരുന്നിരിക്കില്ല‌. കുരങ്ങന്റെ കൈയ്യിൽ പൂമാല കിട്ടിയ പോലെ കിട്ടിയ വിദ്യ വെച്ച് സർവ്വനാശം വിതച്ചവരത്രേ നമ്മുടെ പൂർവ്വികർ. എന്നിട്ടുമവർ ഡാർവ്വിന്റെ കുരങ്ങനെ തിരസ്കരിച്ചു.

കണ്ണടച്ച് തുറന്നപ്പോളേക്കും കടൽ കടന്നു. തെയിംസ് നദിയുടെ അഴിമുഖം കണ്ട് തുടങ്ങി. ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടുകൾക്കിടയിലൂടെ, പേരുകേട്ട പാലങ്ങൾക്കടിയിലൂടെ നഗരത്തെ കീറി മുറിച്ച് നിറഞ്ഞൊഴുകുന്ന തെയിംസ്. ഇന്ത്യയിലായിരുന്നെങ്കിൽ ഒരു ദൈവികസ്ഥാനത്തിന് വകുപ്പുണ്ട്‌. താഴെ കാണുന്ന പച്ച ചതുരങ്ങളിൽ ഒന്ന് ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയിരിക്കണം. ലോർഡ്സും വിംബിൾഡണും അതിൽ കാണും. അകലെ നിന്ന് കാണുന്ന കാൽപനിക സൗന്ദര്യം അടുത്തെത്തുമ്പോൾ കെട്ടിടങ്ങളും ആൾത്തിരക്കും മാത്രമാകുന്നതെന്താ? വിംബിൾഡണിൽ ഒരു മാച്ച് കാണണമെങ്കിൽ എലിസബത്ത് രാജ്ഞിയുടെ പടം വെച്ച നോട്ട് കുറേ വേണ്ടി വരും. അതിനെ ഗാന്ധിജിയാക്കി മാറ്റുന്ന മനക്കണക്ക് കൂടെയാകുമ്പോൾ വിരക്തിയാണ് എളുപ്പം. രണ്ടാം ലോകയുദ്ധകാലത്ത് എലിസബത്ത് രാജ്ഞി ട്രക്ക് ഡ്രൈവറായി സേവനമനുഷ്ഠിച്ചതായി കേട്ടിട്ടുണ്ട്. പുള്ളിക്കാരി ഗാന്ധിജിയെ പരിചയപ്പെട്ട് കാണുമോ എന്തോ. ഏതായാലും ഇവർ രണ്ടുപേരുമാണ് ഇപ്പോളത്തെ ഉദരനിമിത്തം.

ലാന്റ് ചെയ്തു. ഇനി സെക്യൂരിറ്റി, ബാഗേജ്, ഹീത്രോ എക്സ്പ്രസ്, പാഡിങ്ടൺ, ലിവർപൂൾ, ഇപ്സ്വിച്ച്... ലൈഫ്.