Tuesday, July 19, 2011

ടി.പി. ബാലഗോപാലന്‍ എം.എ.

പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ പലപ്പോഴും സംവിധായകന്റെ പേരിന്റെ കൂടെ ബി.എ., എം.എ. എന്നൊക്കെ ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് കാണുമ്പോള്‍ കൌതുകം തോന്നാമെങ്കിലും വിദ്യാഭ്യാസം ഇന്നത്തെയത്ര സാര്‍വത്രികമല്ലാതിരുന്ന അക്കാലത്ത് ബി.എ. ഒരു സ്റ്റാറ്റസ് സിംബല്‍ തന്നെയായിരുന്നിരിക്കണം. പക്ഷെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കെറ്റുകളേക്കാളധികം പ്രൊഫഷണല്‍ കോളേജുകള്‍ ഉള്ള ഇക്കാലത്തും കുറേ പേരെങ്കിലും വിവാഹക്ഷണക്കത്തുകളില്‍ വധൂവരന്മാരുടെ വിദ്യാഭ്യാസയോഗ്യതകള്‍ വിളംബരം ചെയ്തു കാണാറുണ്ട് (മരിച്ചറിയിപ്പുകളില്‍ മക്കളുടെയും മരുമക്കളുടെയും പേരിന്റെ കൂടെ ബ്രാക്കറ്റില്‍ ഡോക്ടര്‍, ലണ്ടന്‍ എന്നൊക്കെ പ്രഖ്യാപിക്കുന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് തികച്ചും സഹിക്കബിള്‍ ആണ്). ഇത്തരം വാലുകളില്‍ ഭൂരിഭാഗവും Dr., I.A.S, I.P.S, MBBS, MD, M.Phil, LLB എന്നിങ്ങനെ സമൂഹത്തില്‍ മുന്തിയതെന്നു കണക്കാക്കപ്പെടുന്നവയില്‍ ഏതെങ്കിലും ഒന്നായിട്ടാണ് കണ്ടുവരാറുള്ളത് (വല്യ ജാഡ കാണിക്കുമെങ്കിലും ബി-ടെക്കുകാര്‍ക്ക്  പൊതുവേ തങ്ങള്‍ അത്ര യോഗ്യരാണെന്ന തോന്നല്‍  ഇല്ലെന്നു തോന്നുന്നു - probably rightfully so). അങ്ങനെ നോക്കുമ്പോള്‍ പേരിനു പുറകില്‍ ചേര്‍ക്കാന്‍ കൊള്ളാവുന്ന ഡിഗ്രി, (പ്രീഡിഗ്രി യും ഒരു ഡിഗ്രി ആണല്ലോ), ഉള്ളവരുടെ എണ്ണം താരതമ്യേന കുറവായ സംസ്ഥാനങ്ങളില്‍ ഒരുപക്ഷെ ഈ സമ്പ്രദായത്തിന് ഇപ്പോളും കേരളത്തിലേതിനേക്കാള്‍ പ്രചാരം കാണുമായിരിക്കും.

ഇത് വെറും പൊങ്ങച്ചം മാത്രമാണോ?

Tuesday, April 5, 2011

പെരുമ നഷ്ടപ്പെട്ട പെരുമാള്‍

ഔദ്യോഗികവിഭാഗവും മുഖ്യമന്ത്രിയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ അസുലഭവേളയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയെ പശ്ചാത്തലമാക്കി എടുത്ത ഒരു അടിപൊളി മമ്മൂട്ടി ത്രില്ലര്‍ കാണാമെന്ന മോഹത്തോടെയാണ് "ഓഗസ്റ്റ്‌ 15" കാണാന്‍ പോയത്. പക്ഷെ മമ്മൂക്ക ഇപ്പോള്‍ വെറുമൊരു മെഗാസ്റ്റാര്‍ മാത്രമല്ല, കൈരളിയുടെയും അതുവഴി പാര്‍ട്ടിയുടെയും ആരൊക്കെയോ കൂടെ ആണെന്ന കാര്യം പടം പകുതിയായപ്പോളാണ് ഓര്‍മ്മ വന്നത്.
 
കഥയിലെ സന്ദര്‍ഭങ്ങള്‍ പലതും ഒന്നാം ഭാഗത്തിന്റെ വികലമായ അനുകരണങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയത് കാണുമ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീയെസ്സിനെയും പിണറായിയെയും പുകഴ്ത്തുന്ന തിരക്കില്‍ പടത്തിന്റെ കഥ ആവേശകരമാക്കുന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നുകളഞ്ഞുവെന്ന് ആര്‍ക്കും തോന്നിപ്പോകും. ഒരിക്കല്‍ ഒരു കൊല ഏറ്റെടുത്താല്‍ പിന്നെ ദൈവം തമ്പുരാന്‍ വന്നു പറഞ്ഞാലും പുറകോട്ടു പോകാത്ത ഒരു വില്ലന്‍ (ഇതേ വിദ്വാന്‍ തന്നെയല്ലേ തന്റെ ആദ്യശ്രമം പൊളിഞ്ഞപ്പോള്‍ അഡ്വാന്‍സ്‌ തിരിച്ചുകൊടുത്ത് തോറ്റുപിന്മാറാന്‍ ഒരുങ്ങിയതെന്നത് ചോദിക്കരുത്), മോഷ്ടാവിന്റെ വേഷത്തില്‍ ഇന്നസെന്റിന് പകരം ഹരിശ്രീ അശോകന്‍, പിടിക്കപ്പെടാതിരിക്കാന്‍ വില്ലന്‍ നടത്തുന്ന കൊലപാതകങ്ങള്‍ തുടങ്ങി ആദ്യഭാഗത്തില്‍ നിന്നും എടുത്ത രംഗങ്ങള്‍ തികച്ചും ആവര്‍ത്തനവിരസമായി അനുഭവപ്പെട്ടു. മമ്മൂട്ടി, സിദ്ദിഖ്, നെടുമുടി, സായ്‌കുമാര്‍, ലാലു അലക്സ്‌ എന്നുവേണ്ട ഡീജീപി വേഷത്തില്‍ വന്ന പേരറിയാത്ത നടന്മാര്‍ പോലും നല്ല പ്രകടനം കാഴ്ച വെച്ചിട്ടും പടം അങ്ങോട്ട്‌ ക്ലിക്ക് ആവാത്തതിന്റെ കാരണം കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം മാത്രമാണ്.
തെരഞ്ഞെടുപ്പു സമയത്ത് എല്‍ഡിഎഫിനൊരു പരസ്യമാണ് ഉദ്ദേശിച്ചതെങ്കില്‍ പടം കുറച്ചുകൂടെ ത്രില്ലിംഗ് ആക്കണമായിരുന്നു - പടം നാലുപേര് കണ്ടാലല്ലേ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടല്ലെന്നും, സെക്രട്ടറി സത്യം മാത്രം പറയുന്നവനാണെന്നും തുടങ്ങിയ വിലയേറിയ സന്ദേശങ്ങള്‍ വോട്ടര്‍മാരിലേക്ക് എത്തുകയുള്ളൂ....!!

പെരുമാളായി മമ്മൂട്ടി കസറിയിട്ടുണ്ട് എന്ന് പറയാതെ വയ്യ; സേതുരാമയ്യര്‍, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നിവരെപ്പോലെ കരുത്തുറ്റ ഒരു കഥാപാത്രമായിരുന്ന പെരുമാളിനെ ഇവ്വിധം രാഷ്ട്രീയദുരുപയോഗം ചെയ്തതില്‍ ഒരു മമ്മൂട്ടി ആരാധകനെന്ന നിലയില്‍ ഞാന്‍ ചുമ്മാ ശക്തമായി പ്രതിഷേധിക്കുന്നു -- ഇനിയെങ്ങാനും സാമിയും ഷാജി കൈലാസും ഇതു വായിച്ചിട്ട് പടം എന്റെ സൌകര്യത്തിന് എടുത്താലോ... ;-) 

Monday, April 4, 2011

ബിസിനസ്‌


വന്നുവന്ന് ഇതൊരു അംഗീകൃത ബിസിനസ്‌ ആയി മാറിയോ....?

Sunday, March 20, 2011

തിരഞ്ഞെടുപ്പ് ചിന്തകള്‍

വിയെസ് മത്സരിക്കുമോ, ഗൌരിയമ്മ മറുകണ്ടം ചാടുമോ, മാണിസാറിനെത്ര സീറ്റ്‌ കിട്ടും, കുഞ്ഞാലിക്കുട്ടി ജയിക്കുമോ, കണ്ണന്താനം ആര്‍ക്കൊപ്പം......

തോട്ടക്കാട്ടുകരയിലെ റോഡ്‌ നേരെയാക്കുന്നതിനെക്കുറിച്ചോ, സ്മാര്‍ട്ട്‌ സിറ്റിയെ കുറിച്ചോ അല്ലേല്‍ പഞ്ചസാരയുടെ വിലയെക്കുറിച്ചോ എന്തേ ആരും ഒന്നും പറഞ്ഞു കേട്ടില്ല?