Saturday, August 22, 2009

ഉള്‍ക്കാഴ്ചയിലേക്ക് ഒരെത്തിനോട്ടം

മനുഷ്യനേക്കാള്‍ മൃഗങ്ങളെ സ്നേഹിക്കുന്ന പടിഞ്ഞാറന്‍ ഉപരിവര്‍ഗ്ഗത്തിന്റെ പ്രധാന സന്തതസഹചാരിയാണ് മാര്‍ജ്ജാരവര്‍ഗം എന്ന പാശ്ചാത്തലത്തില്‍ ചിന്തിക്കുകയാണെങ്കില്‍ ഭാരതത്തിലെ നവലിബറല്‍ മധ്യവര്‍ത്തിസമൂഹം C എന്ന അക്ഷരം വ്യക്തമാക്കാന്‍ എപ്പോഴും C for CAT എന്ന് തന്നെ പറയുന്നത് (Why not C for COW?) വെള്ളക്കാരന്റെ ആഢ്യത്തസംഹിതകളെ ശിരസ്സാവഹിക്കലാണെന്ന് കാണാവുന്നതാണ്. തങ്ങളുടെ പൂര്‍വ്വികര്‍ക്ക് ചരിത്രം പതിച്ച് നല്‍കിയ ദളിതസത്വത്തില്‍ നിന്നും വേര്‍പെട്ട് ഒരു ആഗോളമാനവനായി വളര്‍ന്ന് കഴിഞ്ഞ താന്‍ കേവലം ഒരു പശുവിനെ രൂപകമായി ഉപയോഗിച്ചാല്‍ അത് തന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്നതെങ്കിലും ഇത്രയും കാലം താന്‍ സമര്‍ത്ഥമായി മറച്ചുപിടിച്ച അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ ബിംബകല്പനകളെ തുറന്നുകാട്ടുമെന്ന ഭീതി കൊണ്ടാണ് എന്നും പാശ്ചാത്യസവര്‍ണ ഛര്‍ദിലുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള മധ്യവര്‍ഗ്ഗം പ്രസ്തുത രൂപകത്തെ മുറുകെ പുണരുന്നത്.

അടുക്കളപ്പുറങ്ങളില്‍ മീന്‍മുള്ളുകള്‍ക്കായി കാക്കയുമായി പോരടിക്കുന്ന കുറിഞ്ഞിപ്പൂച്ചയെയല്ല ഇവിടെ ക്യാറ്റ് എന്നതുകൊണ്ട് വിവക്ഷിച്ചിരിക്കുന്നത് എന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. പൌരാണിക ഈജിപ്റ്റുകാരുടെ ബാസ്റ്റ് എന്ന ദൈവസങ്കല്‍പത്തോടോ ജപ്പാനിലെ മനേകി നേകോയോടോ ചേര്‍ത്ത് നിര്‍ത്താവുന്ന ഒരു സവര്‍ണബിംബമാണ് ഇവിടെ പ്രതിപാദ്യം.
ഇത്രയും വായിച്ചിട്ട് എന്ത് തോന്നുന്നു... എനിക്ക് വട്ടായിപ്പോയെന്നല്ലാതെ?

ഉള്‍ക്കാഴ്ച എന്ന ബ്ലോഗില്‍ ലോഹിതദാസിനെ അനുസ്മരിച്ച് കൊണ്ട് വന്ന ഈ പോസ്റ്റ് രണ്ടാവര്‍ത്തി വായിച്ച് കിറുങ്ങിയിരിക്കുമ്പോള്‍ അടുത്ത സീറ്റിലിരിക്കുന്ന സഹപ്രവര്‍ത്തകന്‍ ഫോണില്‍ ഏതോ വാക്കിന്റെ സ്പെല്ലിംഗ് പറയുന്നത് കേട്ടപ്പോള്‍ എന്റെ മനസിലേക്കോടിയെത്തിയ “ചിന്താശകലങ്ങള്‍ക്ക് അക്ഷരരൂപം കൈവന്നതാണ്” മുകളില്‍ കാണുന്നത്. ആ സഹപ്രവര്‍ത്തകന് മലയാളം അറിയാത്തത് എന്റെ ഭാഗ്യം, പുള്ളി ഇതെങ്ങാനും വായിച്ചിരുന്നെങ്കില്‍ അധികം ചിന്തിച്ച് കഷ്ടപ്പെടാന്‍ വിടാതെ എന്നെ ഉടലോടെ സ്വര്‍ഗത്തിലെത്തിച്ചേനെ.

ലോഹിതദാസിന്റെ പ്രധാനപ്പെട്ട സിനിമളെയൊക്കെ വിശദമായി തന്നെ അവലോകനം ചെയ്തിട്ടുള്ള ആ ലേഖനം അവിടെ ആദ്യം കമന്റിട്ടയാള്‍ പറഞ്ഞ പോലെ ലോഹിതദാസ് ചിത്രങ്ങളുടെ ഒരു എന്‍സൈക്ലോപീടിയ തന്നെയാണ്. പക്ഷേ അതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളോടും എനിക്കങ്ങോട്ട് യോജിക്കാന്‍ കഴിയുന്നില്ല. സിനിമകളെ നിരൂപിച്ച് നിരൂപിച്ച് തിരക്കഥാകൃത്തും സംവിധായകനും സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത അര്‍ത്ഥതലങ്ങള്‍ (കാര്യങ്ങള്‍ എന്ന് പോരെ - അര്‍ത്ഥതലങ്ങള്‍ എന്നൊക്കെ വേണോ!) അവയില്‍ ആരോപിക്കുന്ന ബുദ്ധിജീവി സിനിമാനിരൂപണം ഇതിന് മുന്‍പും പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഇത് അതിനെയൊക്കെ കടത്തി വെട്ടുന്നതായിപ്പോയി.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ “തിരുവുള്ളക്കേട്, അടിയന്‍, റാന്‍, തമ്പുരാന്‍, തമ്പുരാട്ടി, ഉദയനാപുരം എന്നിങ്ങനെ സവര്‍ണഛര്‍ദിലുകളുടെ (!) കൂമ്പാരം” ഉണ്ടെന്നതാണ് ആദ്യത്തെ കണ്ടുപിടിത്തം. തമ്പുരാക്കന്‍മാരുടെ കഥ പറയുന്ന ഒരു ചിത്രത്തില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് “സവര്‍ണബിംബങ്ങളുടെ കടന്നാക്രമണമാണോ”? അതോ സമത്വസുന്ദരമായ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മാത്രമേ സിനിമകളില്‍ പാടുള്ളൂവെന്നോ? “അബ്‌ദുള്ള എന്ന നാമധേയം (പേര് എന്ന വാക്ക് ദളിതനും നാമധേയം എന്നത് വരേണ്യസംസ്കൃതത്തിന്റെ പ്രതിനിധിയും ആണെന്ന് വാദിക്കാവുന്നതാണ്) ഉള്ളതുകൊണ്ട് അന്തിമമായി അയാള്‍ ചതിക്കുക (ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും) തന്നെ ചെയ്യും, എന്ന മതേതര മുഖം മൂടിയണിഞ്ഞ സവര്‍ണഹിന്ദു മലയാളിയുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന വിധത്തിലുള്ള അന്ത്യമെഴുതാനും ലോഹിതദാസിന് കഴിഞ്ഞു”. സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെല്ലാം മുസ്ലീം നാമധേയധാരികളാണെന്ന ആരോപണം പലയിടത്തും കണ്ടിട്ടുണ്ട് - പക്ഷേ ഈ പടം കണ്ടുകൊണ്ടിരുന്ന ഒരു “സവര്‍ണഹിന്ദു മലയാളി” പോലും നെടുമുടിയെ മോഹന്‍ലാല്‍ കൊല്ലുമെന്ന് പ്രതീക്ഷിക്കയോ ആഗ്രഹിക്കുകയോ ചെയ്തുകാണും എന്നെനിക്ക് തോന്നുന്നില്ല.

വാത്സല്യം എന്ന ചിത്രം “ഭാര്യയടക്കമുള്ള സ്‌ത്രീകളെ എങ്ങനെയാണ് പുരുഷാധിപത്യത്തിനനുസരിച്ച് മെരുക്കിയെടുക്കേണ്ടത് എന്ന പ്രശ്നത്തിന് പരിഹാരം കാണാനാണ് അതിന്റെ ഊര്‍ജ്ജം മുഴുവനും ചെലവഴിക്കുന്നത്” എന്നാണ് അടുത്ത കണ്ടുപിടിത്തം. വാത്സല്യത്തിലെ സ്ത്രീ കഥാപാത്രങ്ങളൊക്കെ മേലേടത്ത് രാഘവന്‍ നായരോട് മറുവാക്ക് പറയാന്‍ ധൈര്യപ്പെടാത്തവരായിരുന്നുവെന്നത് ശരിയാണെങ്കിലും സ്ത്രീകളെ മെരുക്കുന്നതിനേക്കാള്‍ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച ഒരാള്‍ അവസാനം ആര്‍ക്കും വേണ്ടാത്തവനായി മാറുന്നതാണ് ആ ചിത്രത്തിലെ മുഖ്യപ്രമേയമെന്നാണ് എനിക്ക് തോന്നിയത്. ഇഴ കീറി പരിശോധിച്ചാല്‍ അതില്‍ “അധികാരം, സ്‌ത്രീ വിരുദ്ധത എന്നീ ഘടകങ്ങളിലൂന്നി ചലിക്കുന്ന പിന്തിരിപ്പന്‍ കുടുംബഘടന” കണ്ടെത്താനാകില്ലേ എന്ന് ചോദിച്ചാല്‍ എന്ത് കൊണ്ട് നിങ്ങള്‍ C for Cow എന്ന് പറയുന്നില്ല എന്ന് ഞാന്‍ വീണ്ടും ചോദിക്കും.

തൂവല്‍ക്കൊട്ടാരം, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളെപ്പറ്റി എഴുതിയിരിക്കുന്നതിലും തീവ്രമായ സ്ത്രീപക്ഷവാദം പ്രകടമാണ്. സാധാരണക്കാരനായ ഒരു പ്രേക്ഷകന്‍ ചിന്തിക്കാനിടയില്ലാത്ത അര്‍ത്ഥങ്ങള്‍ അക്കാദമിക് ഉള്‍ക്കാഴ്ചയുള്ളവര്‍ ഒരു ചിത്രത്തില്‍ കണ്ടെന്നിരിക്കും - ഞാന്‍ ആദ്യത്തെ വിഭാഗമായതിനാല്‍ അതിനെ വിമര്‍ശിക്കുന്നത് എത്രമാത്രം ശരിയാണെന്ന സംശയമുണ്ട്. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളെ പറ്റിയൊക്കെ വളരെ നന്നായിട്ട് തന്നെ എഴുതിയിട്ടുമുണ്ട് - (എനിക്ക് യോജിപ്പുള്ളതൊക്കെ നല്ലത്, ബാക്കിയൊന്നും കൊള്ളില്ല എന്നൊരു ചുവ വരുന്നുണ്ടോ?). ഏതായാലും അതിലെ ചില വാദഗതികളെങ്കിലും ശക്തമായ മുന്‍വിധികളോടെ ചമക്കപ്പെട്ടവയാണെന്ന് പറയാതെ വയ്യ.

സിനിമയെടുത്തവര്‍ ഒരിക്കലും ഉദ്ദേശിച്ചിരിക്കാനിടയില്ലാത്ത കാര്യങ്ങളാണ് അക്കാദമിക്കായി നിരൂപണം നടത്തുന്നവര്‍ കണ്ടെത്തുക. സിനിമയിലെ കഥാപാത്രങ്ങളുടെ ജാതിയും മതവും മാത്രം വെച്ച് അതിനെ വിലയിരുത്തുന്നത് എന്തിനേയും വര്‍ഗീയമായ കോണിലൂടെ മാത്രം നോക്കിക്കാണാനുള്ള പ്രവണതയുടെ ഭാഗമല്ലേ? റംസാന്‍ നോമ്പ് കാരണം ഓണത്തിന് വമ്പന്‍ ചിത്രങ്ങളിറക്കാന്‍ മടിക്കുന്ന നാട്ടിലെ സിനിമകള്‍ മുസ്ലീം വിരുദ്ധമാണെന്ന് ആരോപിക്കുന്നത് തൃശൂര് ഭാഷയില്‍ പറഞ്ഞാല്‍ “ഒരു ജാതി ഏര്‍പ്പാടല്ലേ”?


--------
ഈജിപ്തിലെയും ജപ്പാനിലെയും പൂച്ചവിശേഷങ്ങള്‍ കഷ്ടപ്പെട്ട് വിക്കിപ്പീഡിയയില്‍ നിന്നും സുന്ദരമായി അടിച്ച് മാറ്റിയതാണ്.

Saturday, August 1, 2009

നമ്മുടെ സെര്‍ച്ചത്തരങ്ങള്‍

ടൈപ്പ് ചെയ്ത ആദ്യത്തെ ഒന്നുരണ്ട് അക്ഷരങ്ങളില്‍ നിന്ന് തന്നെ നമ്മളുദ്ദേശിച്ച വാക്കോ ചിലപ്പോള്‍ വാചകം തന്നെയോ ഊഹിച്ച് കണ്ടുപിടിച്ച് ഒരു ലിസ്റ്റാക്കി തരുന്ന Google Suggest വളരെ ഉപകാരപ്രദമായ ഒരു സംഗതിയാണ്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകള്‍ ആദ്യം വരത്തക്ക വിധത്തിലാണ് ഈ ലിസ്റ്റ് ക്രമീകരിച്ചിരിക്കുക. സെര്‍ച്ച് ചെയ്യുന്ന സമയത്ത് നമ്മള്‍ ഗൂഗിളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ നമ്മുടെ മുന്‍കാലസെര്‍ച്ചുകളും ഈ ലിസ്റ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചേക്കും. കൂടാതെ ഓരോ വാക്കിനും നേരെ അവക്ക് ലഭിക്കാനിടയുള്ള റിസള്‍ട്ടുകളുടെ എണ്ണവും കാണും.

ഈ സംവിധാനം ഉപയോഗിച്ച് ഇത് പോലെ രസകരമായ പല സംഗതികളും നെറ്റില്‍ കണ്ടപ്പോള്‍ ഇതില്‍ ഒരു “അന്വേഷണാത്മക പത്രപ്രവര്‍ത്തനം” നടത്തുന്നതിനുള്ള സാധ്യതയുണ്ടെന്ന് തോന്നി. സ്വന്തം തരികിടകളൊന്നും പുറത്താകാതിരിക്കാനായി ഗൂഗിളില്‍ നിന്ന് ലോഗൌട്ട് ചെയ്തിട്ട് ഓരോ അക്ഷരങ്ങളായി പരീക്ഷിച്ച് നോക്കി. കിട്ടിയ ഫലങ്ങള്‍ ഇതാ കിടക്കുന്നു - സെന്‍സര്‍ ചെയ്യാതെ:


എംടിയും എലിപ്പനിയും പിന്നെ “പൂണ്ണ” പ്രൊഫൈലും - ബ്ലോഗറിന്റെ അക്ഷരത്തെറ്റ് ഗൂഗിളിലും എത്തിയിട്ടുണ്ട്.


ഓര്‍ക്കുട്ട്, ഓഎന്‍വി, ഓഷോ...


മ മാധ്യമങ്ങള്‍ കയ്യടക്കി


ജാതകവും ജ്യോതിഷവും ഇടയിലൊരു ജയഭാരതിയും.


ബഷീറ്, ബീന ആന്റണി, ബെര്‍ളി, ബൈബിള്‍, ബലാല്‍സംഘം...
ബ സംഭവബഹുലം തന്നെ.


അ ഫോര്‍ അശ്ലീലം


ഷ - ഇത് ഊഹിക്കുന്നതിന് മാര്‍ക്കില്ല ;)


ചിത്രകാരനിലൂടെ ബ്ലോഗര്‍മാര്‍ വീണ്ടും ശക്തി തെളിയിച്ചിരിക്കുന്നു.


ഭഗവത് ഗീതക്ക് അഞ്ചാമതെത്താനേ കഴിഞ്ഞുള്ളൂ


നടുവഴിയില്‍ വെച്ച് ഉടുതുണിയുരിഞ്ഞ് പോയത് പോലെയുണ്ടല്ലേ...

താല്‍പര്യമുള്ളവര്‍ക്ക് യ, ര, ല, പ തുടങ്ങി മറ്റക്ഷരങ്ങളും നോക്കാവുന്നതാണ്. ക ടൈപ്പ് ചെയ്ത് നോക്കൂ - വെറും എട്ട് റിസള്‍ട്ടുകള്‍ മാത്രം വെച്ച് ഒന്നാമതെത്തണമെങ്കില്‍ എത്ര പേര്‍ സെര്‍ച്ച് ചെയ്തിട്ടുണ്ടാവണം...
ആരാ പറഞ്ഞത് ഇവിടെ വായന മരിക്കുന്നുവെന്ന്?

അരോചകമായേക്കാവുന്ന വാക്കുകള്‍ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രമിക്കുമെന്ന് ഗൂഗിള്‍ പറയുന്നുണ്ടെങ്കിലും അത് മലയാളം പതിപ്പില്‍ ഇത് വരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല എന്ന് വേണം ഊഹിക്കാന്‍.

Links added with LinkIt

Saturday, May 16, 2009

റിസള്‍ട്ട് വന്നപ്പോള്‍

മനോരമയെ ഉള്ളടക്കത്തിന്റെ പേരില്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും തെരഞ്ഞെടുപ്പ് ഫലം തത്സമയം ഓണ്‍ലൈനായി ലഭ്യമാക്കുന്നതില്‍ അവര്‍ കാണിച്ച മികവിനെ പ്രകീര്‍ത്തിക്കാതെ വയ്യ - മാതൃഭൂമിയുടെ വെബ്സൈറ്റ് ലോഡാകാന്‍ തന്നെ കുറേ സമയമെടുത്തു എന്നത് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. രണ്ട് പേരുടേയും പേജുകളുടെ സ്ക്രീന്‍ഷോട്ട് താരതമ്യം ചെയ്ത് നോക്കൂ: മനോരമ ഫ്ലെക്സ് ഒക്കെ ഉപയോഗിച്ച് അതിമനോഹരമായി പേജ് ഡിസൈന്‍ ചെയ്തപ്പോള്‍ മാതൃഭൂമിയുടെ പേജില്‍ ആദ്യത്തെ ഒരു മണിക്കൂറോളം സമയം കുറേ error messages മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
മനോരമ
മനോരമ
മാതൃഭൂമി
മാതൃഭൂമി
യൂണികോഡ് ഒക്കെ ആക്കിയെങ്കിലും മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വിഭാഗം ഇനിയും ഒരുപാട് വളരാനുണ്ട്.

അതവിടെ നില്‍ക്കട്ടെ - ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് അറിവായി. *ചിദംബരം വീണുപോയെങ്കിലും കേന്ദ്രത്തില്‍ യുപിഎ തന്നെ തുടരുമെന്നുറപ്പായിട്ടുണ്ട്. ചിദംബരത്തിന് വേണമെങ്കില്‍ പിന്‍വാതിലിലൂടെ തിരിച്ച് വരാവുന്നതേയുള്ളൂ - പ്രധാനമന്ത്രിക്കാവാമെങ്കില്‍ പിന്നെ ധനമന്ത്രിക്കായിക്കൂടേ?

പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യം അങ്ങിനാണോ? ആകെക്കൂടെ രണ്ട് സംസ്ഥാനത്തേ വേരുള്ളൂ. അതില്‍ ബംഗാളില്‍ ഈയടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നേരിട്ടു; കേരളത്തിലാണെങ്കില്‍ പ്രതീക്ഷിച്ചത് പോലെ സുന്ദരമായി തോല്‍ക്കുകയും ചെയ്തു.

പക്ഷേ ഇതൊന്നും കണ്ട് ആരും അത്ര നെഗളിക്കുകയൊന്നും വേണ്ട. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് നമ്മുടെയൊക്കെ തലയെണ്ണി കടം വേടിച്ചിരിക്കുകയല്ലേ? നിക്കാരാഗ്വയിലെ ഒര്‍ട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. റുമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. പക്ഷേ വിയറ്റ്നാമിലേയും കമ്പോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കണം. പോളണ്ടിനെ പറ്റി ഒരക്ഷരം...


ഒരു ഇടതുപക്ഷാനുഭാവിയെന്ന നിലയില്‍ എന്തുകൊണ്ട് ബൂര്‍ഷ്വാ മൂരാച്ചികള്‍ നമ്മളെ തോല്‍പിച്ചു എന്ന് വിലയിരുത്താനുള്ള സമയമാണിത്. താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല - മനസിലായോ?


അദ്ദാണ്, ആ കഷണ്ടിച്ചേട്ടന്‍ പറഞ്ഞതാണ് കാര്യം. നമ്മുടെ പാര്‍ട്ടിയ്ക്ക് അടിത്തറ നഷ്ടപ്പെട്ടു. അത് തിരിച്ച് പിടിക്കാന്‍ ശ്രമിക്കണം. അല്ലാതെ താത്വികാചാര്യന്‍മാര്‍ പറയുന്നത് കേട്ട് INSP-ക്കാരെ പെണ്ണുകേസില്‍ പെടുത്തിയത് കൊണ്ടോ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കൂടി ആന്റണി-കരുണാകരന്‍ കളിച്ചിട്ടോ കാര്യമില്ല.


*ഈ പോസ്റ്റ് എഴുതുമ്പോള്‍ ചിദംബരവും മേനകാഗാന്ധിയും തോറ്റുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. പിന്നീട് അവരുടെ പരാതി പ്രകാരം വീണ്ടും വോട്ടെണ്ണിനോക്കിയപ്പോള്‍ രണ്ട് പേരും ജയിച്ചു കയറി. അതൊരു കണക്കിന് നന്നായി - അല്ലെങ്കില്‍ ചിദംബരത്തിന് വേണ്ടി രാജ്യസഭയിലെ ഏതെങ്കിലും കോണ്‍ഗ്രസ് അംഗത്തിന്റെ സീറ്റ് പോയേനെ. എന്നാലും പാര്‍ട്ടി ഇത്ര വലിയ വിജയം നേടിയപ്പോള്‍ ധനമന്ത്രിയ്ക്ക് വെറും 3500 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ എന്നത് കഷ്ടം തന്നെ

Friday, May 15, 2009

രാഷ്ട്രീയ വ്യഭിചാരം

എന്നതാടീ കൊറച്ചൂസാ‍യിട്ട് മൂവന്തിയാകുമ്പോ നിന്റെ മുറ്റത്ത് ഒരു ആളനക്കം? ഏതാണ്ട് കോളൊത്ത മട്ടാണല്ലോ...

ഓ, എന്നാ പറയാനാടീ. അബ്കാരി ലേലമല്ലിയോ വരുന്നേ. ഞാന്‍ കൂടെയൊണ്ടെങ്കില്‍ ഈ റേഞ്ച് എന്തായാലും പിടിക്കാമെന്നാ മൊതലാളിമാരൊക്കെ പറയുന്നേ. അല്ലാ, അതൊള്ളതാണെന്ന് കൂട്ടിക്കോ. പണ്ട് തൊണ്ണൂറ്റെട്ടില് ഞാനൊരാളിന്റെ ബലത്തിലല്ലിയോ താമരാക്ഷന്‍ പിള്ള സാറ് ഈ റേഞ്ച് പിടിച്ചത്.

പക്ഷേങ്കി ഒരു കൊല്ലം കഴിഞ്ഞപ്പോളേക്കും നീ അങ്ങേരെ തഴഞ്ഞിട്ട് ആ രാഹുലേയന്‍ മൊതലാളീടെ കൂടെ പോയില്ലേ?

അതുപിന്നെ ആരേലും കരുതിയോ ആ കൊച്ചന്‍ തോല്‍ക്കുമെന്ന്? അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ അവരുടെ കുടുംബക്കാരല്ലിയോ ഈ റേഞ്ച് ലേലത്തില്‍ പിടിച്ചോണ്ടിരുന്നത്?

അതിന്റെ കലിപ്പ് പിള്ളസാറിന് ഇപ്പോഴും നിന്നോട് കാണത്തില്ലേ?

നീയിതെവിടുത്തുകാരിയാ... കള്ളുകച്ചോടത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് നിനക്കറിയത്തില്ലായോ? അതൊക്കെ അവരെന്നേ മറന്നു കാണും. അല്ലേല്‍ പിന്നെ ഇത്തവണ എല്ലാ മൊതലാളിമാരും എന്നെ നേരിട്ടും ഡ്രൈവറെ വിട്ടുമൊക്കെ വിളിക്കുന്നതെന്തിനാ?

ങ്ഹാ, അത് ഞാനോര്‍ത്തില്ല... എന്നിട്ട് അവരോടൊക്കെ നീ എന്നാ പറഞ്ഞു?

ലേലം കഴിയാതെ ഒരുത്തനേം ഞാനെന്റെ പൊരക്കകത്ത് കയറ്റുകേലെന്ന് പറഞ്ഞു. ലേലം ആരാ പിടിക്കുന്നതെന്ന് നോക്കട്ടെ. ഏതെങ്കിലുമൊരുത്തന്‍ ജയിക്കുമെന്ന് കരുതി അങ്ങേരുടെ കൂടെ പോണത് മണ്ടത്തരമാ - കഷ്ടകാലത്തിന് അവനെങ്ങാനും തോറ്റാല്‍ പിന്നെ പോലീസുകാരുടെ ശല്യം കാരണം നമുക്ക് സ്വസ്ഥമായി ബിസിനസ് ചെയ്യാന്‍ പറ്റത്തില്ലെന്നേയ്. പോരാത്തതിന് ആ കരുണനും കൂട്ടരും കുറേ കാലം കൊണ്ട് ജയിക്കുന്നോരുടെ കൂടെ നിന്നിട്ട് എനിക്കിട്ട് പണിയുന്നുണ്ട്. ഇത്തവണ ആ റിസ്കെടുക്കാന്‍ ഞാനില്ല. റേഞ്ച് ആര് പിടിക്കുന്നോ, ഞാന്‍ അവരുടെ കൂടെയുണ്ടാകും - അത്രതന്നെ.



ആകാശവാണി - പ്രാദേശികവാര്‍ത്തകള്‍
രാഷ്ട്രീയസഖ്യത്തിനായി നിരവധി പാര്‍ട്ടികളില്‍ നിന്നും ക്ഷണമുണ്ടന്നും മെയ്‌ 16 ന്‌ ഫലം വന്നശേഷം ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും എ.ഐ.ഡി.എം.കെ നേതാവ്‌ ജയലളിത പറഞ്ഞു

Thursday, May 14, 2009

എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരേ വന്നില്ലാരും

വിഷുവിന് നാട്ടില്‍ പോയപ്പോള്‍ ദൂരദര്‍ശനിലാണ് ഈ പാട്ട് ആദ്യമായി കാണുന്നത്. (ടിവി വന്നതിന് ശേഷം നമ്മളൊക്കെ പാട്ട് കേള്‍ക്കുന്നതിന് പകരം കാണുകയാണല്ലോ ചെയ്യുന്നത്.)
നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരേ വന്നില്ലാരും?
അര്‍ത്ഥമുള്ള വരികള്‍ നാടന്‍ പാട്ടിന്റെ താളത്തില്‍ കോര്‍ത്തിണക്കിയ ഈ പാട്ട് ഒറ്റത്തവണ കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. നെറ്റില്‍ തെരഞ്ഞ് നോക്കിയപ്പോള്‍ സംഗതി യുറ്റ്യൂബില്‍ കിടപ്പുണ്ട്. കേട്ടിട്ടില്ലാത്തവര്‍ക്കായ് അത് ഇവിടെ പോസ്റ്റുന്നു.



പിന്നീട് ഏഷ്യാനെറ്റിലോ മറ്റോ ആണെന്ന് തോന്നുന്നു, നല്ലമ്മ എന്ന ബാന്‍ഡ് എടുത്ത ഇതേ പാട്ടിന്റെ മറ്റൊരു വകഭേദം കണ്ടു. അതും യുറ്റ്യൂബില്‍ നിന്നെടുത്ത് താഴെ കാച്ചുന്നു:



പാട്ടിന്റെ പാശ്ചാത്തലമായി ദൂരദര്‍ശന്‍ കാണിച്ചത് സ്റ്റുഡിയോയ്ക്കകത്ത് വച്ചെടുത്ത രംഗങ്ങളായിരുന്നെങ്കില്‍ നല്ലമ്മ തങ്ങളുടെ കാമറ നെല്‍വയലുകളിലേയ്ക്കും കായല്‍ പരപ്പുകളിലേയ്ക്കുമൊക്കെ തിരിച്ചുവെച്ച് പാശ്ചാത്തലം വര്‍ണ്ണശബളമാക്കിയിട്ടുണ്ട്. സാധാരണ ടിവി ആല്‍ബങ്ങള്‍ ഉളവാക്കുന്ന കല്ലുകടി ഇതില്‍ അത്ര കാര്യമായി ഇല്ല എന്ന് തന്നെ പറയാം. പക്ഷേ അതിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് രണ്ട് പാട്ടുകളുടേയും അവസാനവരികള്‍ തമ്മിലു‍ള്ള വ്യത്യാസമാണ്.
നിന്നെക്കാണാന്‍ വരുന്നവര്‍ക്ക് പൊന്നും വേണ്ടാ, പണവും വേണ്ടാ -
ദൂരെ നിന്നും ആണൊരുത്തന്‍ നിന്നെക്കെട്ടാന്‍ വരുമിവിടെ...
എന്ന് പറഞ്ഞ് ശുഭപ്രതീക്ഷയോടെ നല്ലമ്മയുടെ പാട്ട് അവസാനിക്കുമ്പോള്‍
മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശ തോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണേ, അരിവാളുണ്ട് ഏന്‍ കഴിയും
എന്ന് സ്വല്പം വിപ്ലവാത്മകമായാണ് ദൂരദര്‍ശന്‍ വേര്‍ഷന്‍ അവസാനിപ്പിക്കുന്നത്. അതുകൊണ്ടാണോ എന്തോ നല്ലമ്മയുടെ വേര്‍ഷന്‍ പിന്നീട് പലപ്പോളായി പല ചാനലിലും വന്നെങ്കിലും ദൂരദര്‍ശനില്‍ വന്നത് മറ്റെവിടെയും കണ്ടില്ല. മണ്ണും പൊന്നും നോക്കാതെ ആശ തോന്നി ആണൊരുത്തന്‍ വന്നില്ലെങ്കില്‍ അരിവാളെടുത്ത് പണിയെടുത്ത് കഴിഞ്ഞോളാമെന്ന് ഒരു ‘കുഞ്ഞിപ്പെണ്ണ്’ പറയുന്നത് ഒരുപക്ഷേ അധികം പേര്‍ക്ക് രുചിച്ച് കാണില്ലായിരിക്കും. സ്വകാര്യചാനലുകളില്‍ കാണിക്കുമ്പോള്‍ വില്പനമൂല്യം പരിഗണിക്കാതെ വയ്യല്ലോ.

Thursday, April 16, 2009

വോട്ടല്ലെന്‍ സമരായുധം

വോട്ടല്ലെന്‍ സമരായുധം, കണകൊണാ നാദം മുഴക്കുന്ന
പാര്‍ട്ടിക്കെന്‍ തേഞ്ഞ പാദുകം തന്നെയാണുത്തരം
ബുഷ്, വെന്‍ ജിയാബോ, പിണറായി, ചിദംബരം, നവീന്‍ ജിന്‍ഡല്‍ ഒടുക്കം ഇന്നിതാ അദ്വാനിയ്ക്കും കിട്ടി ഒരെണ്ണം.

The ballot is stronger than the bullet - Abraham Lincoln.
Apparently some people consider boots to be much stronger.

Wednesday, April 15, 2009

വരി മുറിച്ച ഗവിത

ബിഷു കഴിഞ്ഞ് ബന്ന്
ബ്ലോഗ് തുറന്നപ്പോള്‍
ബൂലോകരെല്ലാരും
ബ്ലോഗ് പൂട്ടിബച്ചിരിക്കുന്ന്

ബ ബ്ബ ബ്ബാ...
മൂന്നാല് ബ്ലോഗുകള്‍ തുറന്നപ്പോള്‍ ബ്ലോഗ്സ്പോട്ട് പറയുന്നു തന്നെ ഇവിടേയ്ക്കാരും ക്ഷണിച്ചിട്ടില്ലെന്ന്. വിളിക്കാത്ത കല്യാണത്തിന്റെ സദ്യയുണ്ണാന്‍ നടക്കാന്‍ നാണമില്ലെടേയ് എന്ന് പണ്ട് കഴക്കൂട്ടം നിര്‍മ്മല കല്യാണമണ്ഡപത്തിലെ വിളമ്പല്‍ക്കാരന്‍ ചോദിച്ചതാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. (അങ്ങനെ ഓര്‍മ്മ വരാമോ എന്തോ... നൊസ്റ്റാള്‍ജിയയായിപ്പോയാലോ. പഴമ മാത്രം അവതരിപ്പിക്കുമ്പോൾ പുതിയ ആശയങ്ങളും ചിന്താധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നുവെന്നാണ് പണ്ഡിതമതം - ബ്ലോഗ് പൂട്ടിയാലും ഫീഡ് പൂട്ടിയിട്ടില്ലല്ലോ). ഏതായാലും കുറച്ച് പരതി നോക്കിയപ്പോള്‍ ഗധ്യത്തിലെ വരിമുറിച്ച് ഗവിതയാക്കുന്നതാണ് പ്രശ്നമെന്ന് കണ്ടു. എങ്കില്‍ എന്റെ വകയും ഇരിക്കട്ടെ ഒരെണ്ണം. ബകാരത്തില്‍ അദ്വിതീയാക്ഷര പ്രാസമൊപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. ഇനി ഇതിന്റെ ബൃത്തം കൂടെ ആരെങ്കിലും പറഞ്ഞ് തന്നാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.

കഥയറിയാതെ ആട്ടം കാണാന്‍ ഒരു സുഖവുമില്ല, അതുകൊണ്ട് പൂട്ടിയ ബ്ലോഗുകളെല്ലാം ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുക. ചാറ്റ് ഹിസ്റ്ററികളും ഇമെയില്‍ ത്രെഡുകളും പോസ്റ്റായി പബ്ലിഷ് ചെയ്യുക തുടങ്ങിയ പതിവ് നടപടികള്‍ രണ്ട് പക്ഷവും സ്വീകരിക്കുക. അടികൂടുമ്പോള്‍ അത് നാലാള് കാണലെ ആവുന്നതല്ലേ അതിന്റെ ഒരു ഇത്, ഏത്?

എല്ലാവരും ഗോ ടു യുവര്‍ ക്ലാസസ്.

Tuesday, April 7, 2009

ചിദംബരത്തിന്‌ നേരെ ചെരിപ്പേറ്‌

പത്രസമ്മേളനത്തിനിടെ ചിദംബരത്തിന് നേരെ ഷൂ പ്രയോഗം.
ഹിന്ദി പത്രമായ ദൈനിക്‌ ജാഗരണിന്റെ റിപ്പോര്‍ട്ടറായ ജര്‍ണയില്‍ സിങ്ങാണ് എറിഞ്ഞത്. സിഖ്‌ വിരുദ്ധ കലാപക്കേസില്‍ ജഗദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സംഭവം‍. ഷൂ ചിദംബരത്തിന്റെ ദേഹത്ത്‌ കൊണ്ടില്ല.

ഇതിനാണോ ഈ ആഗോളവത്കരണം ഉദാരവത്കരണം എന്നൊക്കെ പറയുന്നത്?



ആഗോളവത്കരണം വന്നാല്‍ അമേരിക്കക്കാര്‍ക്ക് കിട്ടുന്ന സാധനങ്ങളൊക്കെ അതേപോലെ ഇന്ത്യക്കാര്‍ക്കും കിട്ടുമെന്ന് കേട്ടപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടിടത്തും എറിഞ്ഞത് പത്രപ്രവര്‍ത്തകര്‍ തന്നെ. കഷ്ടകാലത്തിന് രണ്ടിടത്തും ഉന്നം തെറ്റി. എറിയാന്‍ താല്‍പര്യമുള്ള പത്രക്കാരെ ഉന്നം പഠിപ്പിക്കാന്‍ എന്തെങ്കിലും സംവിധാനം കൊണ്ടുവരേണ്ടതാണ്.


ഞാന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്നിത് സംഭവിക്കുമായിരുന്നോ?

Friday, March 27, 2009

അല്ലാതെ പേടിച്ചിട്ടല്ല

ഓര്‍ത്തഡോക്‌സ്‌ സഭ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ്‌ സഭ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ വിവിധ മുന്നണികള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്‌.


അല്ലാതെ ഫലം വരുമ്പോള്‍ സഭയുടെ യഥാര്‍ത്ഥ രാഷ്ട്രീയശക്തി പുറത്തറിയും എന്ന് ഭയന്നിട്ടല്ല.

Thursday, March 19, 2009

ഒരു നുണക്കഥ

ചുറ്റും തളം കെട്ടി നിന്നിരുന്ന വിഷാദത്തില്‍ ചവിട്ടി അവരിലൊരാള്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണു. കമിഴ്ന്ന് കിടന്ന് കാല്‍പണം നക്കിയെടുക്കാമെന്ന് കരുതിയപ്പോള്‍ നടുക്കടലില്‍ നിന്നേതോ നായ കുരച്ചു തുടങ്ങി. പേടി മാറ്റാന്‍ ആനപ്പുറത്ത് കയറിയെങ്കിലും മെലിഞ്ഞപ്പോള്‍ അതിനെ പിടിച്ച് തൊഴുത്തില്‍ കെട്ടേണ്ടി വന്നു. ഏട്ടിലെ പുല്ലൊക്കെ തിന്ന് തീര്‍ത്ത് മടങ്ങി വന്ന പശു ഒരു നിത്യഭ്യാസിയെ കൊണ്ടുവന്ന് ആനയെ എടുത്തു മാറ്റി. അടിതെറ്റിയ ആന ദേഹത്ത് വീണ് പശു ചത്തു, മോരിലെ പുളീം പോയി.

പശു ചത്തതിന്റെ മൂന്നാം പക്കം മൂന്ന് കൊമ്പുള്ള മുയലിനെ പിടിച്ച നാല് കാലുള്ള നങ്ങേലിപ്പെണ്ണിനെ കോല് നാരായണന്‍ കട്ടോണ്ട് പോയി. പാലം കടക്കുവോളം നാരായണനെ പേരു വിളിച്ച കള്ളന്‍ പിന്നെ അതില്‍ നിന്നൊരക്ഷരം മാറ്റിയാണ് വിളിച്ചതത്രേ. കക്കാന്‍ മാത്രം പഠിച്ച ആ കള്ളന്‍ അങ്ങനെ പലനാള്‍ കട്ടു, നില്‍ക്കാനറിയാത്തത് കൊണ്ട് ഒടുവിലൊരുനാള്‍ പിടിയിലുമായി. അടിച്ച വഴിയേ പോവാതിരുന്നത് കൊണ്ട് അവരവനെ പോയവഴിയേ അടിച്ചു. ആ വഴി പിന്നെ പുല്ല് മുളക്കാതായപ്പോള്‍ ഗതി കെട്ട പുലി പട്ടിണി കിടന്ന് മരിച്ചു. പുലി വരുന്നേ പുലി എന്നും പറഞ്ഞ് കാത്തിരുന്നവരൊക്കെ അങ്ങനെ വിഷാദരായി. അങ്ങനെ ചുറ്റും തളം കെട്ടി നിന്ന വിഷാദത്തില്‍ ചവിട്ടി...

Thursday, March 12, 2009

മൂന്നാം മുന്നണി : കഥ ഇതുവരെ

മൂന്നാംമുന്നണിക്ക്‌ തുംകൂറില്‍ തുടക്കമായി
തുംകൂര്‍ : കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മൂന്നാം മുന്നണിയുടെ വിശ്വാസപ്രഖ്യാപന റാലി കര്‍ണാടകയിലെ തുംകൂറില്‍ നടന്നു.

റാലിയില്‍ പങ്കെടുത്തവരെ കുറിച്ച് ഓര്‍മ്മയിലുള്ളതും പിന്നെ ചില്ലറ ഗൂഗിളിങ്ങ് വഴി കിട്ടിയതുമായ ചില വിവരങ്ങള്‍ ഇവിടെ ചുമ്മാ കുറിച്ച് വയ്ക്കുന്നു




പാര്‍ട്ടി/നേതാവ് കഥ ഇതുവരെ

സിപിഎം, സിപിഐ, ഫോര്‍വേഡ്‌ ബ്ലോക്‌, ആറെസ്പി, ഏഴെസ്പി തുടങ്ങിയവര്‍ അടങ്ങുന്ന ഇടത് കക്ഷികള്‍ വൈരുദ്ധ്യാത്മിക ഭൌതികവാദത്തിന്റെ പേരില്‍ (അതെന്താണെന്ന് ചോദിക്കരുത്, അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്) നാല് കൊല്ലത്തോളം കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായിരുന്നിട്ട് ആണവകരാറിന്റെ പേരില്‍ യുപിഎയില്‍ നിന്ന് ഇറങ്ങിപ്പോന്നു.
ജ്യോതിബസുവിന് കിട്ടിയ കസേര തട്ടിക്കളഞ്ഞത് ചരിത്രപരമായ മണ്ടത്തരമായെന്ന് മനസിലാക്കിയതിനാല്‍ ഒരവസരം കൂടെ കിട്ടിയാല്‍ വേണ്ട എന്ന് പറയാനിടയില്ല.

എച്ച്‌.ഡി. ദേവഗൗഡ
(നൂറ് കണക്കിന് ജനതാപാര്‍ട്ടികളില്‍ ഒന്നിന്റെ അനിഷേധ്യനേതാവ്. മകന് വേണ്ടി ജീവിക്കുന്ന കന്നഡത്തിലെ കരുണാകരന്‍)
ആദ്യം കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ പ്രധാനമന്ത്രിയായി, അവര്‍ പാലം വലിച്ചപ്പോള്‍ പെരുവഴിയിലായി. കുറേകാലം കഴിഞ്ഞ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു, പിന്നെ അവരുടെ കാലുവാരി ബിജെപിയുടെ കൂടെക്കൂടി ഫിഫ്റ്റി-ഫിഫ്റ്റി കരാറില്‍ മകനെ മുഖ്യനാക്കി. അധികാരക്കൈമാറ്റത്തിന്റെ സമയമായപ്പോള്‍ ബിജെപി ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഓര്‍മ്മ വന്നതിനെ തുടര്‍ന്ന് അവിടെയും പാലം വലിച്ചു. സഹികെട്ട ജനങ്ങള്‍ അടുത്ത ഇലക്ഷന് പൊട്ടിച്ച് കയ്യില്‍ കൊടുത്തു. ഇപ്പോള്‍ ഇടക്കിടെ റാലികള്‍ നടത്തി ബാംഗ്ലൂരില്‍ ട്രാഫിക് ജാമുണ്ടാക്കി ജീവിക്കുന്നു.
ഒരിക്കല്‍ ഇരുന്ന കസേരയാണ്, മോഹം കാണും

ചന്ദ്രബാബു നായിഡു (തെലുങ്കുദേശം) ബിജെപിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു, കഴിഞ്ഞ ഇലക്ഷന് അന്തസ്സായി തോറ്റതിന് ശേഷം ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആന്ധ്രയ്ക്ക് പുറത്തോട്ട് കാണിക്കുന്നത് ഇപ്പോളാണ്.
പ്രധാനമന്ത്രിയായാല്‍ എന്താ പുളിക്കുമോ?

ബിഎസ്പി അഥവാ മായാവതി ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ലോകസഭയില്‍ ആദ്യം കുറേകാലം കോണ്‍ഗ്രസിന്റെ ഒപ്പമായിരുന്നു, പിന്നെ പിന്തുണ പിന്‍വലിച്ചു. ഇപ്പം സ്വസ്ഥം യുപി ഭരണം.
ഒരിക്കല്‍ ഞാനും പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. പതിമൂന്ന് മാസം പിന്തുണച്ചിട്ട് വാജ്പേയി സര്‍ക്കാരിനെ താഴെയിട്ടു. പിന്നെ ബിജെപിക്ക് ഭരണം കിട്ടിയപ്പോള്‍ വീണ്ടും അവരുടെ കൂടെക്കൂടി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് എല്ലാ സീറ്റിലും പൊട്ടിയതിന് (ഒന്നും രണ്ടുമല്ല, നാല്‍പതെണ്ണം) ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കണ്ടിട്ടില്ല

ഹരിയാന ജനഹിത്‌ പാര്‍ട്ടി ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നിനെ പറ്റി കേട്ടിട്ടില്ല. ഗൂഗ്ള്‍ പറയുന്നത് ശരിയാണെങ്കില്‍ രണ്ട് കൊല്ലം മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും ഒരച്ഛനും മകനും കൂടി മദാമ്മയെ കുറേ തെറിയും വിളിച്ച് കൊണ്ട് ഇറങ്ങിപ്പോന്നതിന്റെ ബാക്കിപത്രമാണിത്. (അത് താനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നിയാല്‍ ഞാനുത്തരവാദിയല്ല)



ഇതില്‍ നിന്ന് ആരൊക്കെ പോകുമെന്നോ, ഇതിലേക്ക് ഇനി ആരൊക്കെ വരുമെന്നോ ആര്‍ക്കറിയാം? ഒരു പക്ഷേ തൃശൂര് ടോം വടക്കന്‍ തന്നെ വേണമെന്ന് ബിഷപ്പിനോട് നേരിട്ടാവശ്യപ്പെട്ട കര്‍ത്താവ് തമ്പുരാനറിയാമായിരിക്കും, അല്ലേ?

Tuesday, March 10, 2009

തെരുവ് സര്‍ക്കസും റിക്കാര്‍ഡ് ഡാന്‍സും

കോണ്‍ഗ്രസ് പ്രചാരണത്തിന് സ്ലംഡോഗ് താരങ്ങളും
മുംബൈ: സ്ലംഡോഗ് മില്യനെയറിന്റെ ഓസ്കാര്‍ തിളക്കം തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ കോണ്‍ഗ്രസ് ക്യാംപുകള്‍ തലപുകയ്ക്കുന്നു. സ്ലംഡോഗ് മില്യനെയറിലെ ‘ജയ് ഹോ’ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയതിന് പിന്നാലെ, ചിത്രത്തിലെ ബാല താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.
അഞ്ചാറ് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ പ്രചരണത്തിനിറങ്ങുകയാണെങ്കില്‍ അതെന്തായാലും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലുള്ള 1 വിശ്വാസം കൊണ്ടൊന്നുമായിരിക്കില്ല, മറിച്ച് പ്രതിഫലം പറ്റിക്കൊണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. അത് കൊണ്ട് തന്നെ ഇത് ബാലവേലയല്ലേ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ അതേ എന്നാണ് ആദ്യം തോന്നിയത്. ആത്മരോഷം കൊണ്ട് എന്റെ മനസ് നരേന്ദ്രപ്രസാദിനെ കണ്ട സുരേഷ് ഗോപിയെപ്പോലെ തിളച്ചു മറിഞ്ഞു. തിളപ്പ് കൂടുമ്പോള്‍ ഒരു ബ്ലോഗ് സ്വന്തമായുള്ള ഏതൊരുത്തനും ചെയ്യുന്നത് പോലെ ഞാന്‍ ചാടിക്കയറി ‘കോണ്‍ഗ്രസിന്റെ ബാലവേല’ എന്ന പേരിലൊരു പോസ്റ്റ് എഴുതിത്തുടങ്ങി. അതാവുമ്പം പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് മാത്രമല്ല, കാര്യമായി എന്തോ ചെയ്തെന്ന ഒരു ഫീലിങ്ങും കിട്ടും.

ഏതായാലും വേറെ ചില തിരക്കുകള്‍ വന്നുപെട്ടത് കൊണ്ട് അന്നാ പോസ്റ്റിനെ ഡ്രാഫ്റ്റില്‍ തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതില്‍ പിന്നെ ഇന്നാണ് അതില്‍ കൈ വയ്ക്കുന്നത്. ഞായറാഴ്ച കുടിച്ച ബിയറിന്റെ തണുപ്പില്‍ ആത്മരോഷത്തിന്റെ തിളപ്പ് കെട്ട് പോയത് കൊണ്ടോ എന്തോ അവര്‍ ചെയ്യുന്നത് ബാലവേലയാണെന്ന്‍ എനിക്കിപ്പോള്‍ തോന്നുന്നില്ല. ഇനി അഥവാ ആണെങ്കില്‍ തന്നെ അതിലിത്ര ആത്മരോഷം കൊള്ളേണ്ടതുണ്ടോ? ഓസ്കാര്‍ നേടിയ സിനിമയിലെ താരം ചുവന്ന തെരുവില്‍ മാംസം വില്‍ക്കുന്ന നമ്മുടെ നാട്ടില്‍ 2 കുറച്ച് കാലം കഴിഞ്ഞാല്‍ ഇവരുടെ ഗതി എന്തായിരിക്കും എന്ന് ആരു കണ്ടു. ഇപ്പോഴത്തെ ഓസ്കാര്‍ തരംഗം അവസാനിക്കും മുന്‍പ് അവര്‍ അവരെക്കൊണ്ടാവുന്നത് സമ്പാദിക്കട്ടെ.

പിന്നെ കോണ്‍ഗ്രസിന്റെ കാര്യം. നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ട് പ്രസംഗം കേള്‍ക്കാന്‍ ആള് കൂടുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ഇപ്പോള്‍ ഒന്നുകില്‍ കാശ് മുടക്കി ‘ജാഥാതൊഴിലാളികളെ’ ഇറക്കണം, അല്ലെങ്കില്‍ തെരുവ് സര്‍ക്കസിന് റിക്കാര്‍ഡ് ഡാന്‍സെന്ന പോലെ ആള്‍ക്കാര്‍ക്ക് കാണാന്‍ താല്‍പര്യമുള്ള വല്ലതും കൂടെക്കരുതണം. വല്ലപ്പോഴുമൊരിക്കലുള്ള ശക്തിപ്രകടനങ്ങള്‍ക്ക് കാശിറക്കി ആളെക്കൂട്ടാം, അതുപോലാണോ പൊതുതെരഞ്ഞെടുപ്പ്? അത് രാജ്യം മുഴുവന്‍ ഒരുമാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന ആഘോഷമല്ലേ? അപ്പോള്‍ പിന്നെ താരങ്ങള്‍ തന്നെ ശരണം. ബിജെപി ഡ്രീംഗേള്‍ ഹേമാമാലിനിയെ രാജ്യസഭയിലേക്ക് അയക്കുന്നതും, ആറ് കൊല്ലത്തേക്ക് ജയില്‍ശിക്ഷ കിട്ടിയാലും ശരി സഞ്ജയ് ദത്ത് തന്നെ ലഖ്നൌവില്‍ മത്സരിക്കണം എന്ന് സമാജ് വാദിക്കാര്‍ വാശി പിടിക്കുന്നതും വേറൊന്നും കൊണ്ടല്ല. പിന്നെ ബഹുമാനപ്പെട്ട വോട്ടര്‍മാരുടെ കാര്യം; ആര് വന്നാലും പോയാലും പ്രത്യേകിച്ച് വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നത് വര്‍ഷങ്ങളായി തുടരുന്ന ഈ നാടകത്തില്‍ നിന്നും അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ കുടവയറന്‍ നേതാവിന്റെ മൊട്ടത്തല കാണണോ അതോ സ്വപ്നസുന്ദരി ഹേമാമാലിനിയെ നേരിട്ട് കാണണോ?

ഏതായാലും വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച തങ്ങളുടെ തലമൂത്ത നേതാക്കളേക്കാള്‍ ജനപ്രീതി ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിച്ച ആ കൊച്ചുപിള്ളേര്‍ക്കാണെന്ന് അവര്‍ തുറന്ന് സമ്മതിച്ചല്ലോ. ഇത് കോണ്‍ഗ്രസ് മാത്രമല്ല, ഒരു മാതിരി എല്ലാ പാര്‍ട്ടിക്കാരും ചെയ്യാറുള്ള കാര്യമാണ്. (ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇവിടെ ആദ്യം വീഴുന്ന കമന്റ് കോണ്‍ഗ്രസിതരപാര്‍ട്ടികളിലെ സെലിബ്രിറ്റി പ്രചാരകരുടെ ലിസ്റ്റായിരിക്കും). കമ്മ്യൂണിസ്റ്റുകാര്‍ ഈ പരിപാടിക്ക് പോയതായി അധികം കേട്ടിട്ടില്ല - ഒരു പക്ഷേ ഞാന്‍ കേള്‍ക്കാത്തതായിരിക്കാം, അല്ലെങ്കില്‍ മഹാരാഷ്ട്ര, ആന്ധ്ര, യുപി തുടങ്ങി താരനിബിഡമായ വനങ്ങളില്‍ അവര്‍ക്ക് വന്‍സ്വാധീനമുള്ളത് കൊണ്ട് ആരൊക്കെ വന്നിട്ടും കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് വിളിക്കാത്തതായിരിക്കാം.

വാല്‍ കഷണം: മഹാരാഷ്ട്ര എംപിയായ സിനിമാനടന്‍ ഗോവിന്ദ ഈ ലോകസഭയുടെ മുന്നൂറ്റിമൂന്ന് സെഷനുകളില്‍ വെറും മുപ്പത്തിയേഴെണ്ണത്തിലേ പങ്കെടുത്തിട്ടുള്ളൂ. 3 അതായത് 12.21 ശതമാനം അറ്റന്റന്‍സ് മാത്രം. തുടര്‍ച്ചയായി ഇരുപത് ദിവസം ക്ലാസ് കട്ട് ചെയ്യുന്നവരെ പറഞ്ഞ് വിടാന്‍ ഭരണഘടനയില്‍ വകുപ്പുള്ളതിനാല്‍ പുള്ളി എല്ലാ ഇരുപതാം ദിവസവും കൃത്യമായി വന്ന് ഒപ്പിട്ടിട്ട് പോകാറുണ്ടത്രേ. അഞ്ച് കൊല്ലത്തിനിടെ മുണ്ട് മുറുക്കിയുടുക്കാനല്ലാതെ എന്തെങ്കിലും സംസാരിക്കാനായി കസേരയില്‍ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഒരു മലയാളി എംപിയുടെ കഥ ഓര്‍മ്മ വരുന്നു.


  1. ചേരുന്ന ഒരു വാക്ക് കിട്ടാത്തത് കൊണ്ട് അങ്ങനെ എഴുതിയെന്നേ ഉള്ളൂ. അല്ലാതെ കോണ്‍ഗ്രസിന് പ്രത്യേകിച്ച് എന്തെങ്കിലുമൊരു ആദര്‍ശമുണ്ട് എന്നൊന്നും ഞാന്‍ മനസാവാചാ ഉദ്ദേശിച്ചിട്ടില്ല. ദയവായി ഈ പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കരുത്.
  2. ലിങ്ക് ഇവിടെ നിന്നും കിട്ടിയത്.
  3. 2008 ജൂലൈ പതിനാറിലെ വാര്‍ത്ത പ്രകാരം

Friday, March 6, 2009

മനോരമയുടെ പത്രധര്‍മ്മം

ഇന്നത്തെ മനോരമയില്‍ കണ്ട വാര്‍ത്ത
എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി - കട്വ മണ്ഡലത്തില്‍നിന്നുള്ള സിപിഎം എംപിയായ അബു അയേഷ് മൊണ്ടലിനെ പാര്‍ട്ടി പുറത്താക്കി. ഇത്തവണ ടിക്കറ്റ് നിഷേധിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടാന്‍ നടത്തിയ ശ്രമമാണ് മൊണ്ടലിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.

ബംഗാള്‍ വഖഫ് ബോര്‍ഡ് അംഗംകൂടിയായ മൊണ്ടല്‍ പുറത്താക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ തൃണമൂലില്‍ ചേര്‍ന്നു . . . തൃണമൂലില്‍ ചേരാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം അവകാശപ്പെട്ട മൊണ്ടലിനെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി മമത ബാനര്‍ജി പ്രഖ്യാപിച്ചു.
ലോകസഭാ ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ സിറ്റിംഗ് എം.പി. പാര്‍ട്ടി ചാടിയതാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ഇത് പോലെ ചാടുമ്പോളാണല്ലോ പത്രം വായിക്കാന്‍ ഒരു രസമൊക്കെ വരുന്നത്. എന്നാലും ഈ വാര്‍ത്തയ്ക്ക് മനോരമ കൊടുത്ത തലക്കെട്ട് കാണുമ്പോള്‍ ഇത്രയ്ക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും.

“സിപിഎം ബംഗാളിലും മുസ്ലിം എംപിയെ പുറത്താക്കി” എന്നാണ് പത്രമുത്തശ്ശി ഇതിന് നല്‍കിയ തലക്കെട്ട്. മൊണ്ടലിന്റെ മതവും പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കപ്പെടലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് ആ വാര്‍ത്ത മുഴുവനും വായിച്ച് നോക്കിയിട്ടും തോന്നിയില്ല. അപ്പോള്‍ പിന്നെ തലക്കെട്ടില്‍ തന്നെ മതം എടുത്ത് പറയുന്നതിന്റെ ആവശ്യമെന്താണ്? കൂടാതെ ബംഗാളില്‍ എന്നതിന് പകരം “ബംഗാളിലും” എന്ന് പ്രയോഗിക്കുന്നതിലൂടെ കേരളത്തില്‍ അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെട്ടത് അദ്ദേഹം മുസ്ലീം ആയത് കൊണ്ടാണെന്ന് പറയാതെ പറയുന്നുമുണ്ട്. “എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി” എന്നാണ് വാര്‍ത്ത തുടങ്ങിയിരിക്കുന്നത് തന്നെ. അബ്ദുള്ളക്കുട്ടി പുറത്തായത് മോഡിയെ ന്യായീകരിച്ച് സംസാരിച്ചത് കൊണ്ടാണെന്നത് മനോരമ സൌകര്യപൂര്‍വ്വം മറന്നാലും ബാക്കിയുള്ളവര്‍ക്ക് ഓര്‍മ്മ കാണില്ലേ? മുസ്ലീമായത് കൊണ്ടാണ് ഇരുവരും പുറത്താക്കപ്പെട്ടത് എന്ന സൂചന നല്‍കി സിപിഎം മുസ്ലീം വിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനാണോ മനോരമ ശ്രമിക്കുന്നത്?

മനോരമയ്ക്ക് കോണ്‍ഗ്രസിനോട് ചായ്‌വുണ്ടെന്നത് സുവിദിതമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം തന്നെ ഇങ്ങനെയൊക്കെ എഴുതി വച്ചിരിക്കുന്നത് വായിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മുസ്ലീമിന്റെ മനസില്‍ മനോരമ ഉദ്ദേശിച്ച കമ്മ്യൂണിസ്റ്റ് വിരോധത്തിനപ്പുറം ഒരു അന്യതാബോധം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. അതിന്റെ പരിണാമഫലങ്ങള്‍ ഏതായാലും സമൂഹത്തിന്റെ നന്മയ്ക്കുതകുന്നതാവില്ല. അന്നന്നത്തെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി യാതൊരു മടിയും കൂടാതെ മതത്തിനെ ആയുധമാക്കുന്നവര്‍ നാളെയെ പറ്റിക്കൂടെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാടിന് ഇന്നത്തെ ഗതി വരില്ലായിരുന്നു.

വാല്‍‍കഷണം: വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് മനോരമ പാടുപെടുന്നതെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല - സിപിഎം തന്നെ പരസ്പരം ബക്കറ്റ് കണക്കിന് ചെളിവാരിയെറിഞ്ഞ് സ്വന്തം തോല്‍വി ഉറപ്പ് വരുത്തുന്നുണ്ട്.

Wednesday, March 4, 2009

അമൃതചൈതന്യം കണ്ട് കൊതി തീരാതെ ഒരു സ്വാമി

സന്തോഷ് മാധവന്‍ തന്റെ ജയില്‍ വാസം ആഘോഷമാക്കാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു.
വാര്‍ത്ത
സന്തോഷ്‌മാധവന്‌ സി.ഡി.യുടെ പകര്‍പ്പ്‌ നല്‍കാന്‍ ഉത്തരവ്‌. പോലീസ്‌ തനിക്കെതിരെ തൊണ്ടിയായി കണ്ടെടുത്ത 25 സി.ഡി.കളുടെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ സന്തോഷ്‌മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌. പെണ്‍കുട്ടികളുമായി സന്തോഷ്‌മാധവന്‍ നടത്തിയിട്ടുള്ള ലൈംഗികബന്ധങ്ങളാണ്‌ സി.ഡി.കളിലായി ചിത്രീകരിച്ചിരിക്കുന്നത്‌.

തൊണ്ടിയുടെ പകര്‍പ്പ്‌ നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നും പ്രോസിക്യൂഷന്റെ കൈവശംപോലും ഇതില്ലെന്നുമാണ്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വി.ജി. ഗോവിന്ദന്‍ നായര്‍ വാദിച്ചത്‌. എന്നാല്‍, ഇത്‌ കോടതി അംഗീകരിച്ചില്ല. വീഡിയോ സി.ഡി., പെന്‍ഡ്രൈവ്‌ എന്നീ ഇലക്‌ട്രോണിക്‌ സാമഗ്രികള്‍ തെളിവു നിയമത്തിലെ 65 (ബി) വകുപ്പുപ്രകാരം തെളിവുകളാണെന്ന്‌ കോടതി പറഞ്ഞു.
സിഡികള്‍ തൊണ്ടിയാണോ തെളിവാണോ എന്ന സാങ്കേതികത്വത്തിനപ്പുറം ആ പെണ്‍കുട്ടികളുടെ സ്വകാര്യതയെ പറ്റി കോടതിയോ പ്രോസിക്യൂഷനോ ചിന്തിച്ചോ എന്തോ? പ്രതികളുടെ കൈയില്‍ കിട്ടുന്ന സിഡിയിലും മറ്റുമുള്ള രംഗങ്ങള്‍ നാളെ നാടൊട്ടുക്ക് വിതരണം ചെയ്യപ്പെടില്ല എന്നതിന് എന്താണ് ഉറപ്പ്?

Monday, March 2, 2009

ബക്കറ്റിലെ കൊടുങ്കാറ്റ്

  • സമുദ്രത്തിന്‍റെ മാറിനോട് ചേര്‍ന്നു നില്‍ക്കുമ്പൊഴേ വെള്ളത്തിന് ശക്തിയുള്ളൂ. ഒരു ബക്കറ്റില്‍ കോരിയെടുത്ത് മാറ്റിവച്ചാല്‍ വെള്ളത്തിന് തിരയായി മാറാന്‍ കഴിയില്ല - പിണറായി
  • ഗോര്‍ബച്ചേവുമാരുടെ ദുഷ്‌ചെയ്‌തികള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ വറ്റിവരണ്ടാല്‍ അതില്‍നിന്ന്‌ കോരുന്ന ബക്കറ്റ്‌വെള്ളത്തിന്‌ മറ്റൊരു കഥയേ പറയാന്‍ കഴിയൂ - വി.എസ്.
  • കടല്‍ എന്റേതാണെന്ന്‌ ആരും കരുതരുത്‌:
    കടലിന്റേതാണോ തിര, തിരയുടേതാണോ കടല്‍ എന്ന ചര്‍ച്ച ശങ്കരാചാര്യരുടെ കാലംമുതലേ ഭാരതത്തിലുണ്ട്‌. ബക്കറ്റിലെ തിരയെക്കുറിച്ചാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്‌. ബക്കറ്റില്‍ തിരയുണ്ടൊ എന്നതല്ല, തിര ആരുടേതാണ്‌ എന്നതാണ്‌ പ്രശ്‌നം.
    - സുകുമാര്‍ അഴീക്കോട്


കടലിന്റെ അവകാശികള്‍ :)

 

Friday, February 27, 2009

പൂജ ചെയ്ത് മഴ പെയ്യിക്കുന്ന സര്‍ക്കാര്‍

കര്‍ണ്ണാടകത്തിലെ സംസ്ഥാനബജറ്റില്‍ 130 കോടി രൂപാ വകയിരുത്തിയിരിക്കുന്നത് എന്തിന് വേണ്ടിയായിരിക്കും? (ശരിയുത്തരത്തിന് പത്ത് മാര്‍ക്ക്):
  1. ദുഷ്ടശക്തികളില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍
  2. മുന്‍ ഭരണാധികാരികളുടെ തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പിരക്കാന്‍
  3. പൂജകള്‍ ചെയ്ത് ദൈവപ്രീതി നേടി നാട്ടില്‍ മഴ പെയ്യിക്കാന്‍
ഉത്തരം കിട്ടിയോ? നിങ്ങളുടെ ഉത്തരം എന്തായാലും അത് ശരിയാണ്. ഏതെടുത്താലും പത്ത്, SSLC പരീക്ഷ പോലെ !

വിശ്വാസം വരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ കേട്ട് നോക്കൂ:
There are no rains and food production has fallen due to the sins committed by various people in the past. I believe in God. I have allocated money so that Gods will be pleased and shower mercy on us . . . Previous governments didn’t provide any facilities to temples. I will give money to Gods and also focus on city development
..and also focus on development - അത് വേണോ? ആ കാശിനും കൂടെ അമ്പലം പണിതിട്ട് നാരായണ പാടി നടന്നാല്‍ മതിയായിരുന്നില്ലേ?

ഇക്കഴിഞ്ഞ ശിവരാത്രിക്ക് സര്‍ക്കാര്‍ ചെലവില്‍ 50,000 ലിറ്റര്‍ ഗംഗാജലം സംസ്ഥാനത്ത് കൊണ്ടുവന്നിരുന്നു. (ഏതെങ്കിലും കായലില്‍ നിന്നും കോരിക്കൊണ്ട് വന്നതാണോ എന്തോ? ഒരു കണക്കിന് അതായിരിക്കും നല്ലത് - പാതി കരിഞ്ഞ മനുഷ്യശരീരങ്ങളും വ്യവസായമാലിന്യവും ഒക്കെ ചേര്‍ന്ന് ഗംഗാജലത്തിന്റെ “പരിശുദ്ധി” അതിഗംഭീരമാണെന്നാണ് കേള്‍വി). എല്ലാ താലൂക്കിലും കുറഞ്ഞത് ഒരു അമ്പലത്തിലെങ്കിലും പരിപാവനമായ ഗംഗാജലം ലഭ്യമാക്കുക എന്നതായിരുന്നുവത്രേ ലക്ഷ്യം. വര്‍ഷത്തില്‍ 364 ദിവസവും കുടിക്കാന്‍ വെള്ളത്തവര്‍ക്ക് ഒരു ദിവസം പരിശുദ്ധമായ ഗംഗാജലം കിട്ടിയില്ലേ, ആനന്ദലബ്ധിക്കിനിയെന്ത് വേണം?

അടുത്തതായി മന്ത്രിസഭായോഗങ്ങള്‍ക്ക് പകരം നിയമസഭാമന്ദിരത്തില്‍ സര്‍വ്വൈശ്വര്യഹോമം നടത്തുമായിരിക്കും. ക്രമസമാധാനത്തിനായി ആഭ്യന്തരമന്ത്രിയുടെ വക ഒരു ദുഷ്ടനിഗ്രഹയജ്ഞവും കൂടെയായാല്‍ കേമായി. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചെന്നും പറഞ്ഞ് പെണ്ണുങ്ങളെ കാറ് തടഞ്ഞ് നിര്‍ത്തി കേറിപ്പിടിക്കാന്‍ നടക്കുന്നവരുടെ തല പൊട്ടിത്തെറിക്കാന്‍ എന്ത് യാഗമാണാവോ ചെയ്യേണ്ടത്?

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള ഈ കളി എവിടെ ചെന്നവസാനിക്കും?

വീണിടത്ത് കിടന്ന് ഉരുളുന്ന പാകിസ്ഥാന്‍

ആദ്യം പറഞ്ഞു മുംബൈ ആക്രമണം ഇന്ത്യക്കാര്‍ തന്നെ ചെയ്തതാണെന്ന്. പിന്നെ പറഞ്ഞു പാക് പങ്കിന് തെളിവ് വേണമെന്ന്. തെളിവ് കൊടുത്തപ്പോള്‍ അത് പോരെന്ന് പറഞ്ഞു. കസബിന്റെ അച്ഛന്‍ തന്നെ അതെന്റെ മോനാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടും സമ്മതിച്ചില്ല. അവസാനം അമേരിക്ക നേരിട്ട് തെളിവ് കൊണ്ട് കൊടുത്തു. അപ്പോള്‍ പറഞ്ഞു കസബിനെ പാകിസ്ഥാനില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്യാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന്. അപ്പോള്‍ ഭീകരര്‍ പാക് മിലിട്ടറിയുമായി ഫോണില്‍ സംസാ‍രിച്ചതിന്റെ തെളിവുകള്‍ പുറത്ത് വിട്ടു. ഇപ്പോള്‍ ദാ പറയുന്നു ഭീകരര്‍ കടല്‍ മാര്‍ഗ്ഗം വന്നു എന്നതിന് തെളിവില്ലെന്ന്.

കസബ്‌ കടല്‍ മാര്‍ഗ്ഗമല്ല ഇന്ത്യയിലെത്തിയതെന്ന്‌ പാകിസ്‌താന്‍ നാവികസേനാ മേധാവി . . . ഇന്ത്യന്‍ നാവികസേനയുടെ വീഴ്‌ച മൂലമാണ്‌ തീവ്രവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അദ്ദേഹത്തിന്റെ” കൂട്ടിച്ചേര്‍ക്കല്‍ കൊള്ളാം, പക്ഷേ ഒരു സംശയം:

കടല്‍ മാര്‍ഗ്ഗമല്ല വന്നതെങ്കില്‍ പിന്നെ അതെങ്ങനെ നാവികസേനയുടെ വീഴ്ചയാവും?

ഇനിയും എത്രകാലം അവര്‍ ഇങ്ങനെ ഉരുണ്ട് കളിക്കും?

വാര്‍ത്ത ഇവിടെ

Update: പാക്‌ നാവികസേനാ തലവന്‍ പ്രസ്‌താവന പിന്‍വലിച്ചു

Monday, February 16, 2009

റെയില്‍വേ ബജറ്റ് - ബീഹാറിലും കേരളത്തിലും

ബിഹാര്‍ സമരത്തിലേക്ക്

പാട്ന: ബിഹാറിലെ സ്വകാര്യബസ് ജീവനക്കാര്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്. സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായത്തെ നശിപ്പിക്കാന്‍ ബിഹാറുകാരന്‍ തന്നെയായ കേന്ദ്രറെയില്‍വേ മന്ത്രി നടത്തുന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ആള്‍ ബീഹാറി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഗുല്‍മാല്‍ യാദവ് ഇവിടെ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുറച്ച് കാലം മുന്‍പ് വരെ യാത്രക്ക് ബസുകള്‍ മാത്രം ആശ്രയമായിരുന്ന റൂട്ടുകളില്‍ പലതിലും ഇന്ന് തീവണ്ടികള്‍ ഓടിത്തുടങ്ങിയത് സ്വകാര്യബസ് സര്‍വീസുകാരെ സാരമായി ബാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വകാര്യബസ് യാത്രക്കാരില്‍ 35 ശതമാനം കുറവ് വന്നിട്ടുണ്ട്. “ബീഹാറില്‍ നിന്ന് ഇതിന് മുന്‍പും റെയില്‍ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ബസ് വ്യവസായത്തോട് ഇത്രയും ശത്രുത പുലര്‍ത്തിയിട്ടില്ല. സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ തീവണ്ടിവത്കരിക്കാനുള്ള ലാലുവിന്റെ നീക്കത്തെ എന്ത് ത്യാഗം സഹിച്ചും ചെറുക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം”, ശ്രീ. യാദവ് പറഞ്ഞു.

ബസ് ഉടമകളുടെ സമരത്തിന് പിന്തുണയുമായി തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. ഹ്രസ്വദൂരയാത്രകള്‍ക്ക് പോലും ആളുകള്‍ തീവണ്ടിയെ ആശ്രയിക്കുന്നത് ഞങ്ങള്‍ ആശങ്കയോടെയാണ് കണ്ടിരുന്നത്. അതിനിടയിലാണ് കൂനിന്‍മേല്‍ കുരുവായി ഇടക്കല ബജറ്റില്‍ 12 പുതിയ തീവണ്ടികള്‍ അനുവദിച്ചിരിക്കുന്നത്. ഇനിയും ഇതിങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ ബീഹാറിലെ സ്വകാര്യബസുകള്‍ പൂര്‍ണ്ണമായും തുടച്ച് മാറ്റപ്പെടുന്ന കാലം വിദൂരമല്ല - സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ബിഹാര്‍ പ്രൈവറ്റ് ബസ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ബിഹാറുകാര്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്ത കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന് നിരവധി പുതിയ ട്രെയിനുകളും റൂട്ടുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്. കുഗ്രാമങ്ങളില്‍ പോലും സ്റ്റേഷനുകള്‍ തുറക്കുകയും ചെറുകിടപട്ടണങ്ങളിലേക്ക് വരെ പുതിയ ട്രെയിനുകള്‍ ആരംഭിക്കുകയും ചെയ്തതോടെ സ്വകാര്യബസുകാര്‍ കഷ്ടത്തിലാവുകയായിരുന്നു. കേന്ദ്രത്തില്‍ യു.പി.എ. ഭരിച്ചാലും എന്‍്.ഡി.എ. ഭരിച്ചാലും റെയില്‍ വകുപ്പ് ബിഹാറിന് തന്നെ കിട്ടുന്നതില്‍ അവിടത്തെ സ്വകാര്യബസ് ഉടമകള്‍ അസ്വസ്ഥരാണ്. “വോട്ടര്‍മാരെ ബോധിപ്പിക്കാനാണെങ്കില്‍ ഇവര്‍ക്ക് വല്ല കോച്ച് ഫാക്ടറിയും അനുവദിച്ചതായി പ്രഖ്യാപിച്ചാല്‍ പോരെ, അല്ലാതെ ഇങ്ങനെ ഞങ്ങളുടെ വയറ്റത്തടിക്കണോ? കേരളത്തിനെ കണ്ട് പഠിക്കരുതോ -- ഇടക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ആ നാട്ടിലെ മന്ത്രിമാര്‍ ആരെങ്കിലും സ്വസംസ്ഥാനത്തിലെ വ്യവസായികളെ ഇങ്ങനെ ദ്രോഹിക്കുന്നുണ്ടോ?” - പത്രസമ്മേളനത്തിനിടെ ഒരു ബസുടമ വാചാലനായി.

സ്വകാര്യബസുടമകള്‍‍ക്ക് പുറമെ സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികളും സ്വന്തം നിലനില്‍പിന്റെ കാര്യത്തില്‍ വ്യാകുലരാണ്. അടുത്ത അഞ്ച് വര്‍ഷം കൂടെ ഒരു ബിഹാറുകാരന്‍ റെയില്‍ മന്ത്രിയാവുകയാണെങ്കില്‍ സംസ്ഥാനത്തെ ഇടവഴികളിലൂടെ വരെ തീവണ്ടി ഓടുന്നത് ഞങ്ങള്‍ കാണേണ്ടി വരുമെന്ന് പട്നയിലെ ഒരു ടാക്സി ജീവനക്കാരന്‍ ഭീതി പ്രകടിപ്പിച്ചു. ബസ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് മാര്‍ച്ച് ഒന്നാം തീയതി പ്രതീകാത്മക പണിമുടക്ക് നടത്തുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ഓട്ടോ-ടാക്സി തൊഴിലാളി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.


കേരള വാര്‍ത്തകള്‍

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. ഈ അവസ്ഥക്ക് കാരണം കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വാ-മൂരാച്ചി നയങ്ങളാണെന്ന് ഇടത് പക്ഷവും, മറിച്ച് ബജറ്റിനു മുന്‍പ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനെ അറിയിക്കുന്നതില്‍ സംസ്ഥാനത്തെ എംപിമാര്‍ പരാജയപ്പെട്ടതാണെന്ന് കോണ്‍ഗ്രസും പറഞ്ഞു. കേന്ദ്രത്തില്‍ ഭരണമോ കേരളത്തില്‍ നിന്ന് മരുന്നിന് പോലും ഒരു എംപിയോ ഇല്ലാത്ത ബിജെപി കോണ്‍ഗ്രസിനെയും ഇടത് പക്ഷത്തിനെയും ഒരുപോലെ വിമര്‍ശിച്ച് സംതൃപ്തിയടഞ്ഞു. തങ്ങളുടെ നേതാക്കള്‍ പതിവ് പോലെ പരസ്പരം ചെളി വാരിയെറിയുന്നത് കണ്ട് ആശങ്കാകുലരായ മലയാളികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പോരായ്മകളെക്കുറിച്ച് നഗരത്തിലെ പ്രമുഖബാറുകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ തമിഴ്നാട്ടില്‍ നിന്നും ബിഹാറിലേക്ക് പോകുന്ന ഒരു തീവണ്ടി കേരളം വഴി തിരിച്ച് വിട്ടത് തന്റെ നിരന്തരസമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് ഒരു കോണ്‍ഗ്രസ് ലീഡര്‍ അവകാശപ്പെട്ടിട്ടുണ്ട്. ആ വണ്ടി തിരുവനന്തപുരം എത്തുമ്പോള്‍ ഉറക്കെ ചൂളം വിളിക്കാന്‍ അനുവാദം കിട്ടിയത് തന്റെ അച്ഛന് ഹൈക്കമാന്‍ഡില്‍ ഇപ്പോഴും നല്ല പിടിയുണ്ട് എന്നതിന്റെ തെളിവാണെന്ന് ഇരുമുന്നണികളേയും ഒരുമിച്ച് വെല്ലുവിളിക്കാന്‍ പോന്ന മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടു. “അച്ഛനാരാ മോന്‍... ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം പഴിചാരാന്‍ കിട്ടിയ അവസരം എല്ലാ പാര്‍ട്ടിക്കാരും നല്ലപോലെ വിനിയോഗിച്ചെങ്കിലും പാര്‍ട്ടി മുഖ്യനെ കാല് വാരുമോ അതോ മുഖ്യന്‍ പാര്‍ട്ടി(സെക്രട്ടറി)യെ മലര്‍ത്തിയടിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുന്നതിനിടയില്‍ മാധ്യമങ്ങള്‍ റെയില്‍വേ ബജറ്റിനെ കാര്യമായി ശ്രദ്ധിച്ചില്ല എന്നറിയുന്നു. ഏതായാലും പാര്‍ട്ടി മുഖ്യനെ ഒതുക്കി മൂലക്കിരുത്തും എന്ന് ഏതാണ്ട് ഉറപ്പായ നിലക്ക് ഇന്നത്തെ കേന്ദ്ര ബജറ്റിന് റെയില്‍വേ ബജറ്റിന്റെ ഗതി വരില്ല എന്ന് പ്രതീക്ഷിക്കാം.

Saturday, February 14, 2009

വാടാത്ത പൂക്കള്‍


നാലില്‍ പഠിക്കുമ്പോള്‍ അടുത്ത ബഞ്ചിലിരുന്നിരുന്ന മിണ്ടാപ്പൂച്ചയോട്,

ഹൈസ്കൂളില്‍ അസംബ്ലിക്ക് എന്നും തൊട്ടരികിലത്തെ വരിയില്‍ നിന്നിരുന്ന നീണ്ട മുടിക്കാരിയോട്,

എന്‍ട്രന്‍സ് ക്ലാസില്‍ ബെര്‍ണോളീസ് പ്രിന്‍സിപ്പിളിന്റെ നൂലാമാലകളില്‍ നിന്നും രക്ഷപ്പെടാനായി ചുറ്റും നോക്കിയപ്പോള്‍ എന്നെ നോക്കി പുഞ്ചിരിച്ച വായാടിപ്പെണ്ണിനോട്,

കോളേജിലെ കാവ്യാമാധവന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഉണ്ടക്കണ്ണിയോട്,

ഇവരോടൊന്നും എനിക്ക് പ്രണയമായിരുന്നില്ല എന്ന് മനസിലാക്കിത്തന്നത് നീയായിരുന്നു. ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്ന ആ നൊമ്പരം ഞാനറിഞ്ഞതും നിന്നിലൂടെയായിരുന്നു. പ്രണയം വര്‍ഷത്തില്‍ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കാനുള്ളതല്ല എന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഞാന്‍ നീട്ടിയ പൂക്കള്‍ നീ വാങ്ങിയില്ല; പകരം നീയെന്റെ മുറ്റത്ത് ഒരു പൂന്തോട്ടം തന്നെ തീര്‍ത്തു തന്നു. അന്ന് നീ നട്ട റോസാച്ചെടികള്‍ ഇന്നലെയും എന്നെ നോക്കി പുഞ്ചിരിച്ചു; പൂവുകള്‍ വാടാത്ത ലോകത്തിലേക്ക് നീ പൊയ്ക്കളഞ്ഞെന്ന് അവയ്ക്കറിയില്ലല്ലോ.

പോയ്മറഞ്ഞ വസന്തങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളായി അവ നാളെയും പുഞ്ചിരിക്കുമായിരിക്കും, കാണാന്‍ ഞാനില്ലെങ്കിലും.







ഇവിടെ നിന്ന് എടുത്ത പടത്തില്‍ GIMP വെച്ച് ചില്ലറ തരികിടകള്‍ കാണിച്ച് ഈ പരുവത്തിലാക്കിയതല്ലാതെ ഈ പടങ്ങളും ഞാനും തമ്മില്‍ വേറെ യാതൊരു ബന്ധവും ഇല്ല

Sunday, February 8, 2009

ദ ഹോളി കോഴി

കോഴികളെ പരിശുദ്ധരായി പ്രഖ്യാപിക്കുക

അതേ, കോഴികളെ പരിശുദ്ധ ജീവികളായി പ്രഖ്യാപിക്കുക. കാലാകാലങ്ങളായി പശുക്കള്‍ പരിശുദ്ധപദവി തങ്ങളുടെ ജന്മാവകാശമെന്നവണ്ണം കൊണ്ടുനടക്കുകയും അതിന്റെ പേരില്‍ അന്യായമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ പശുക്കളെപ്പോലെ തന്നെ മനുഷ്യരെ സേവിക്കുന്ന ഞങ്ങള്‍ കോഴികള്‍ക്ക് ഇതുവരെ ചരിത്രത്തിന്റെ താളുകളില്‍ അര്‍ഹിക്കുന്ന ഇടം ലഭിച്ചിട്ടില്ല. എന്നും തന്തൂരിയടുപ്പുകളില്‍ എരിഞ്ഞ് തീരാനായിരുന്നല്ലോ ഞങ്ങളുടെ വിധി. ഞങ്ങളുടെ മുട്ട കൊണ്ട് ഉണ്ടാക്കുന്ന രുചികരമായ വിഭവത്തിന് ബുള്‍സ് ഐ എന്ന് പേരിട്ടിരിക്കുന്നത് തന്നെ മനുഷ്യരുടെ സാംസ്കാരിക മണ്ഡലങ്ങളില്‍ പശുവര്‍ഗ്ഗത്തിന്റെ സ്വാധീനം എത്രമാത്രം രൂഢമൂലമാണെന്നതിന്റെ തെളിവാണ്. ഇനിയും ഈ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ട് വിശുദ്ധപദവിക്കായി ഔദ്യോഗികമായി അവകാശമുന്നയിക്കാന്‍ ഞങ്ങളിതാ കൂട്ടായി തീരുമാനിച്ചു കഴിഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ ലളിതവും അതേ സമയം ശക്തവുമാണ്. അവ താഴെക്കൊടുത്തിരിക്കുന്നു.
  • പശുക്കള്‍ക്ക് തുല്യം യോഗ്യരായ കോഴികളെ എത്രയും പെട്ടെന്ന് വിശുദ്ധപക്ഷിയായി പ്രഖ്യാപിക്കുക
  • മനുഷ്യര്‍ പശുക്കളെ ആരാധിക്കുന്ന പോലെ കോഴികളേയും ആരാധിക്കുക
  • പുരാണങ്ങളില്‍ നിന്നും പശുക്കളുടെ സാംസ്കാരിക ഗൂഢാലോചനയുടെ ഫലമായി മായ്ച്ചുകളയപ്പെട്ട കോഴിക്കഥകള്‍ വീണ്ടെടുത്ത് കുക്കുടപുരാണം എന്ന പേരില്‍ പ്രസിദ്ധീകരിക്കുക
  • പ്രസ്തുത പുരാണത്തിലെ ഒന്നോ രണ്ടോ കഥകള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുക
  • കോഴികളെ അപമാനിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ജില്ലകള്‍ തോറും കുക്കുടസേനകള്‍ രൂപീകരിക്കുക
  • കോഴിവിരുദ്ധമായ പ്രയോഗങ്ങള്‍ ഭാഷയില്‍ നിന്നും നീക്കം ചെയ്യുക
  • ബുള്‍സ് ഐ എന്നതിന് പകരം കോഴിസംബന്ധിയായ ഒരു വാക്ക് കണ്ടുപിടിച്ച് അത് ഉപയോഗത്തില്‍ വരുത്തുക
പരിശുദ്ധപദവി ഞങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല - ഇതായിരിക്കും ഈ വിശുദ്ധസമരത്തിന്റെ മുദ്രാവാക്യം. എത്രയും പെട്ടെന്ന് ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഞങ്ങള്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പശുവിനെ പരിശുദ്ധമൃഗമായി വാഴിച്ചിരിക്കുന്നത്? പശുവിനെന്താ കൊമ്പുണ്ടോ... ശരി, കൊമ്പുണ്ടായിരിക്കാം; പക്ഷേ ഞങ്ങള്‍ക്ക് ചിറകില്ലേ... അത് പശുക്കള്‍ക്കുണ്ടോ? അപ്പോ അതില്‍ കാര്യമില്ല. യോഗ്യതയുടെ പേരിലായാലും മറ്റേതെങ്കിലും മാനദണ്ഡത്തിന്റെ പേരിലായാലും ഞങ്ങള്‍ കോഴികള്‍ പശുക്കളേക്കാള്‍ ഒരു പടി മുന്‍പിലാണെന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ ഏത് പോത്തിനും മനസിലാക്കാവുന്നതേ ഉള്ളൂ. തൊട്ട് മുന്നിലത്തെ വാചകം തന്നെ നോക്കൂ, അവിടെ മന്ദബുദ്ധി എന്ന അര്‍ത്ഥത്തില്‍ ഏത് പോത്തിനും എന്നതിന് പകരം ഏത് കോഴിക്കും എന്ന് ഉപയോഗിക്കാന്‍ പറ്റുമോ? ഒരു വര്‍ഗ്ഗം എന്ന നിലക്ക് അവര്‍ ബുദ്ധിയില്ലാത്തവരാണെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ. ഇനി ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ; ഇത്രയും കാലത്തിനിടക്ക് എന്നെങ്കിലും ഒരു ദിവസം കോഴി കൂവാതെ സൂര്യനുദിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു കോഴി ഒറ്റക്കിരുന്ന് കൂവിയത് കൊണ്ട് നേരം വെളുക്കില്ലായിരിക്കും; പക്ഷേ ഞങ്ങള്‍ എല്ലാവരും കൂടെ ഒത്തുപിടിച്ച് കൂവിയാണ് നേരം വെളുപ്പിക്കുന്നതെന്ന വസ്തുത വിതര്‍ക്കിതമാണല്ലോ. അപ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന ഞങ്ങളാണോ അതോ വെറും മരമണ്ടന്‍മാരായ പശുക്കളാണോ വലുത്? നേരം വെളുപ്പിക്കുന്ന കാര്യത്തില്‍ ആഗോള പൂവന്‍കോഴികള്‍ പ്രകടിപ്പിക്കുന്ന ഒത്തൊരുമയും സംഘബലവും ഈ വിശുദ്ധസമരത്തിലും പ്രതിഫലിച്ചാല്‍ വിശുദ്ധപദവി എന്ന ലക്ഷ്യം പുഷ്പം പോലെ പ്രാപ്യമാകുമെന്ന് എല്ലാവരും മനസിലാക്കണം.

വിശുദ്ധസ്ഥാനം നേടാനുള്ള ഞങ്ങളുടെ യോഗ്യതയെപ്പറ്റി ഇനിയും സംശയം വെച്ച് പുലര്‍ത്തുന്നവര്‍ക്കായി നമുക്ക് പശുക്കളും കോഴികളും മനുഷ്യര്‍ക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. പാല്‍ തരുന്നതാണല്ലോ പശുക്കളുടെ ഏറ്റവും കെട്ടിഘോഷിക്കപ്പെടുന്ന സേവനം. സത്യത്തില്‍ നിങ്ങള്‍ക്ക് പാല്‍ തരുന്നത് കൊണ്ട് പശുക്കള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുന്നുണ്ടോ? തന്റെ കുട്ടിക്ക് കുടിക്കാന്‍ കൊടുത്തിട്ടാണല്ലോ അവര്‍ നിങ്ങള്‍ക്ക് തരുന്നത്. ചേതമില്ലാത്ത ഒരു ഉപകാരം എന്നതില്‍ കവിഞ്ഞ് ത്യാഗത്തിന്റെ കണിക പോലും അതിലുണ്ടോ? പക്ഷേ ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ. ഓരോ മുട്ടയും കോഴികുലത്തിന്റെയാകെ അഭിമാനമായി വളരേണ്ട ഭാവി പൌരന്‍മാരല്ലേ? ഒരു കോഴി സ്വന്തം മുട്ട നിങ്ങള്‍ക്ക് തരുമ്പോള്‍ തന്റെ സ്വത്വത്തിന്റെ ഒരംശമാണ് നിങ്ങള്‍ക്ക് വേണ്ടി ബലികൊടുക്കപ്പെടുന്നതെന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? സ്വന്തം കുട്ടി പൂവനോ പിടയോ എന്ന് പോലും അറിയുന്നതിന് മുന്‍പ് അതിനെ നിങ്ങള്‍ക്ക് കാഴ്ച വെയ്ക്കുന്ന കോഴിണിയെവിടെ കിടക്കുന്നു, തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം നിങ്ങളെക്കൊണ്ട് കുടിപ്പിക്കുന്ന പശു എവിടെ കിടക്കുന്നു? എന്നിട്ടും പശു വിശുദ്ധമൃഗവും ഞങ്ങള്‍ വെറും കോഴികളും. ഇത് നീതിയാണോ?

പരിശുദ്ധപദവി വരെ ചാര്‍ത്തിക്കൊടുത്തിട്ടും മനുഷ്യരെക്കൊണ്ട് തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം കുടിപ്പിക്കുന്ന ധിക്കാരം പോട്ടെന്ന് വെയ്ക്കാം; പക്ഷേ അതെങ്കിലും കയ്യില്‍ കിട്ടണമെങ്കില്‍ എന്തൊക്കെ സഹിക്കണം. ചാണകത്തിന്റെ നാറ്റവും സഹിച്ച്, പശു കാലനക്കുന്നതും വാലാട്ടുന്നതും സൂക്ഷിച്ച് കുന്തിച്ചിരുന്ന് കറന്നെടുക്കേണ്ടേ? കോഴിമുട്ടയുടെ കാര്യം നോക്കൂ; രാവിലെ കോഴിക്കൂട് തുറന്നാല്‍ മാത്രം മതി, നിങ്ങള്‍ക്കായി ഒരു സുന്ദരന്‍ മുട്ട റെഡി. അതും പശു തരുന്നത് പോലെ വല്ലവനും തൊട്ട് ഉപ്പ് നോക്കിയ സാധനമല്ല; വൃത്തിയുള്ള പാക്കേജിംഗ് സഹിതം അസ്സല്‍ അനാഘ്രാതകുസുമം പോലെ പരിശുദ്ധമായ മുട്ട. ഒരു ഉപഭോക്താവ് എന്ന നിലയ്ക്ക് നിങ്ങളുടെ കയ്യില്‍ കിട്ടുന്ന മുട്ട അതിന്റെ തോട് പൊട്ടാത്തിടത്തോളം കാലം മായം കലരാത്തതാണെന്ന് നിങ്ങള്‍ക്ക് കണ്ണുമടച്ച് വിശ്വസിക്കാം. പശുവിന്‍ പാലിന്റെ കാര്യം അങ്ങനെയാണോ? അതില്‍ പൊടി വീണിട്ടുണ്ടാവാം, വെള്ളം ചേര്‍ത്തിട്ടുണ്ടാവാം, കട്ടി കൂടുതല്‍ തോന്നിക്കാന്‍ മണ്ണിരയെ കിഴി കെട്ടിയിട്ടിട്ടുണ്ടാവാം എന്നിങ്ങനെ മായം കലര്‍ന്നിരിക്കാനുള്ള സാധ്യതകള്‍ അനവധിയാണ്. ഇനി നിങ്ങള്‍ തന്നെ പറയൂ, പാലാണോ മുട്ടയാണോ വിശുദ്ധം?

ഇനി നമുക്ക് മാംസത്തിന്റെ കാര്യത്തിലേക്ക് കടക്കാം. വിശുദ്ധപദവി നേടിയതിന് ശേഷം ഭൂരിഭാഗം ദേശങ്ങളിലും പശുക്കള്‍ തങ്ങളുടെ ‘വിശുദ്ധമായ’ മാംസം മനുഷ്യര്‍ക്ക് നിഷേധിച്ചിരിക്കുകയാണല്ലോ. എന്നിട്ടതിനെ ന്യായീകരിക്കാനായി പാല് കൊടുക്കുന്ന പയ്യിനെ തിന്നരുതെന്നൊരു പഴഞ്ചൊല്ലും സൃഷ്ടിച്ചിരിക്കുന്നു. പശുക്കളുടെ അഹങ്കാരത്തിന്റെ മറ്റൊരു ഉദാഹരണമല്ലേ ഇത്? പാലം കടന്നാല്‍ കൂരായണാ എന്ന മട്ടിലുള്ള ഇത്തരം മൂരാച്ചിനയങ്ങള്‍ വിശുദ്ധരായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; അത് അന്തസുള്ള കോഴികള്‍ക്ക് ചേര്‍ന്ന നടപടിയല്ല. ഞങ്ങള്‍ക്ക് വേണ്ടത് ഔദാര്യങ്ങളല്ല, അംഗീകാരമാണ്. അതവിടെ നില്‍ക്കട്ടെ; നമുക്ക് മാംസത്തിന്റെ ഗുണഗണങ്ങളെ പറ്റി സംസാരിക്കാം. ബീഫ് രോഗങ്ങളുടെ ഒരു കലവറയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ട് ആരോഗ്യവിഭാഗത്തില്‍ കോഴികള്‍ മത്സരം തുടങ്ങും മുന്‍പ് തന്നെ വിജയിച്ചതായി പ്രഖ്യാപിച്ചിട്ട് നമു‍ക്ക് രുചിയുടെ കാര്യത്തിലേക്ക് വരാം. ചില്ലിചിക്കന്‍, തന്തൂരി ചിക്കന്‍, ചിക്കന്‍ ചെട്ടിനാട് തുടങ്ങി വൈവിധ്യമാര്‍ന്ന രൂപഭാവങ്ങളില്‍ ഞങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളോട് താരതമ്യം ചെയ്യാവുന്ന ഒരു ഐറ്റമെങ്കിലും ആ പോത്തുകള്‍ക്ക് എടുത്ത് പറയാനുണ്ടോ? (കഴിഞ്ഞ വാചകത്തിലെ പോത്ത് പ്രയോഗം ശ്രദ്ധിച്ചിരിക്കുമല്ലോ). മുപ്പത്തിയഞ്ച് രൂപാ കൊടുത്ത് ചിക്കന്‍ ബിരിയാണി കഴിക്കാന്‍ കാശില്ലാത്തവരാണ് വെറും ഇരുപത്തിയഞ്ച് രൂപായുടെ ബീഫ് ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്യാറുള്ളതെന്ന് കേരളത്തിലെ ഏത് ഹോട്ടലുകാരനും സാക്ഷ്യപ്പെടുത്തും. കോഴിക്കാല് കടിച്ചു തിന്നുന്നത് പോലെ പോത്തിന്‍കാല് തിന്നാനൊക്കുമോ? മാംസത്തിന്റെ കാര്യത്തിലും കോഴികള്‍ ബഹുദൂരം മുന്നിലാണെന്ന് ബോധ്യമായല്ലോ.

അങ്ങനെ എല്ലാം കൊണ്ടും കേമന്‍മാരായ ഞങ്ങളെ മനുഷ്യര്‍ ബഹുമാനിക്കുന്നില്ലെന്നത് പോട്ടെ, അശ്ലീലച്ചുവയാര്‍ന്ന പ്രയോഗങ്ങളിലൂടെ അപമാനിക്കുക കൂടി ചെയ്യുന്നത് സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേര്‍ന്ന നടപടിയാണോ? വെറുതേ പെണ്ണുങ്ങളുടെ വായില്‍ നോക്കി നടക്കുന്നവരെപ്പറ്റി ‘അവനാളൊരു കോഴിയാണ്’ എന്ന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സമസ്ത പിടക്കോഴികളുടെയും സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ധ്വനികള്‍ ആ വിളിയില്‍ ഒളിഞ്ഞിരിപ്പുള്ളത് മനസിലാകാതെ പോകാന്‍ ഞങ്ങള്‍ കോഴികള്‍ വെറും പോത്തുകളല്ലെന്ന് നിങ്ങള്‍ മനസിലാക്കണം. (വീണ്ടും ഒരു പോത്ത്) പിടക്കോഴികളെ ഇങ്ങനെ വ്യംഗ്യഭാഷയിലൂടെ താറടിച്ച് കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പൂവന്‍കോഴികള്‍ക്കാവില്ല. എത്രയും പെട്ടെന്ന് അത്തരം പ്രയോഗങ്ങള്‍ നിയമം മൂലം നിരോധിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്നവരെ തെരുവില്‍ നേരിടാനുള്ള ചുമതല നേരത്തേ ‍പറഞ്ഞ കുക്കുടസേനകളെ ഏല്‍പിക്കാവുന്നതുമാണ്. അതു കൂടാതെ, പിടക്കോഴികള്‍ക്ക് മുല വളരാത്തതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും നിങ്ങളില്‍ ചിലര്‍ അഭിപ്രായപ്രകടനം നടത്തുന്നതും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആ കാര്യത്തില്‍ ഞങ്ങള്‍ പൂവന്‍കോഴികള്‍ക്കില്ലാത്ത ഉത്കണ്ഠ നിങ്ങള്‍ക്കെന്തിനാണ്? അയല്‍ക്കാരന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞ് നോക്കിയിട്ട് അയ്യേ എന്ന് പറയുന്നത് പോലെയുള്ള സംസ്കാരശൂന്യമായ ഏര്‍പ്പാടല്ലേ അത്? അല്ലെങ്കില്‍ പിന്നെ പശുക്കള്‍ക്ക് തൂവല്‍ വളരാത്തതിനെക്കുറിച്ച് എന്തേ ഇതുവരെ ആരും അന്വേഷിച്ചില്ല? അവിടെയും നിങ്ങള്‍ നഗ്നമായ പക്ഷപാതമല്ലേ കാണിക്കുന്നത്? ഇക്കാര്യത്തില്‍ സ്വയം ചിന്തിച്ച് ഉചിതമായ ഒരു തീരുമാനത്തിലെത്താനുള്ള പക്വത സംസ്കാരസമ്പന്നര്‍ എന്ന് സ്വയം നടിക്കുന്ന നിങ്ങള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേല്‍പറഞ്ഞ ആവശ്യങ്ങള്‍ ഉടനടി നടപ്പില്‍ വരുത്താത്ത പക്ഷം കഠിനമായ സമരനടപടികളിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. രാവിലെ കൂവി സൂര്യനെ ഉദിപ്പിക്കുന്നത് തൊട്ട് മുട്ടയിടുന്നത് വരെയുള്ള കാര്യങ്ങളെ സമരം ബാധിക്കും എന്ന് അറിയാമല്ലോ. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കുക.

..::: കൊക്കരക്കോ :::..

Saturday, January 31, 2009

സാംസ്കാരികപോലീസ്

ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ കോളേജില്‍ നിന്നും ടൂറ് പോവുകയായിരുന്ന ബസിന് കല്ലെറിഞ്ഞെന്ന വാര്‍ത്ത കണ്ടപ്പോളേ എനിക്ക് തോന്നിയിരുന്നു അത് ഏതെങ്കിലും ഇടതുപക്ഷ-വ്യാജമതേതര-ജിഹാദി മാധ്യമക്കാര്‍ വളച്ചൊടിച്ചതായിരിക്കുമെന്ന്. ആരെങ്കിലും ആര്‍ഷഭാരതസംസ്കാരത്തിനെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയാലല്ലാതെ രാമ-ശൈവ-വാനര-സേനകള്‍ ഇടപെടാറില്ലെന്ന് അറിയാവുന്നതിനാല്‍ ബസിനകത്ത് നടന്ന മഹാപാതകമെന്തെന്ന് അറിയാന്‍ എനിക്ക് ഉത്കണ്ഠ തോന്നി. അതുകൊണ്ടാ വാര്‍ത്ത മുഴുവനും ഇരുന്ന് വായിച്ചു. അപ്പോഴല്ലേ കാര്യം മനസിലായത്; സേനക്കാരെ കുറ്റം പറയാന്‍ പറ്റില്ല. ആര്‍ഷഭാരതത്തിലെന്നല്ല, ലോകത്ത് വല്ലവരും ചെയ്യുന്ന കാര്യമാണോ പരസ്യമായി ആ ബസിനകത്ത് നടന്നത്? ചെയ്തത് കുറഞ്ഞ് പോയെന്നേ ഞാന്‍ പറയൂ. കല്ലെറിഞ്ഞാല്‍ പോരായിരുന്നു, ആ ബസും അതിലുള്ളവരെയും ജീവനോടെ കത്തിച്ചു കളയണമായിരുന്നു. അവര്‍ ചെയ്തതെന്താണെന്നല്ലേ - ആ ബസിനകത്ത് പരിപാവനരായ ഹിന്ദു പെണ്‍കുട്ടികളും ക്രിസ്ത്യാനികളും മുസ്ലീമുകളുമായ കാപാലികന്‍മാരും ഒരുമിച്ചായിരുന്നൂവത്രേ യാത്ര. ശിവ ശിവാ... കലികാലം കലികാലം എന്ന് പറഞ്ഞാല്‍ ഇത്രയും വരുമെന്ന് നിങ്ങള്‍ നിരൂപിച്ചോ?

പെണ്‍കുട്ടികള്‍ ഇങ്ങനെ അന്യമതക്കാരുടെ കൂടെ ഒരേ ബസില്‍ യാത്ര ചെയ്യുന്നത് ധാര്‍മ്മികതയാണോ? പെണ്‍കുട്ടികള്‍ ടൂറ് പോകുന്നത് പോലും നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതാണോ? അവര്‍ പള്ളിക്കൂടത്തില്‍ പോകുന്നത് തന്നെ ആര്‍ഷഭാരതത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യമാണോ? എല്ലാവരും പഠിച്ച് വിദ്യാഭ്യാസം നേടിയാല്‍ ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പെണ്ണുണ്ടാവുമോ? അന്യമതസ്ഥരോട് എതിര് കാട്ടണമെന്ന് പ്രവാച‍കന്‍ *ഉപനിഷത്തുക്കളില്‍ പറഞ്ഞിട്ടില്ലേ? സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്ന്‍ ഖുറാനില്‍ *പുരാണങ്ങളില്‍ വ്യക്തമായി എഴുതി വച്ചിട്ടില്ലേ?

വാര്‍ത്തയില്‍ നിന്ന്:
A student said: “When we asked them why they were targeting us, they told us to stop cultivating friends from other communities.”

When contacted by The Hindu, president of the city unit of the Bajrang Dal Sharan Pumpwell said: “It is a natural reaction from us against those who dare to commit moral violations.”

He claimed that the attack on the bus was based on a tip off by one of the students who was also part of the excursion. “Our boy informed us that several Hindu girls were travelling in the bus which also had Muslim and Christian boys,” he said.
അദ്ദാണ്.. ഭാഗ്യത്തിന് ബസിനകത്ത് ഭാരതസംസ്കാരത്തെ കുറിച്ച് ഉത്കണ്ഠയുള്ള ഒരാളെങ്കിലും ഉണ്ടായിരുന്നു; ഇല്ലായിരുന്നെങ്കിലത്തെ കാര്യം ആലോചിച്ച് നോക്കിക്കേ. ഹിന്ദു പെണ്ണുങ്ങളെയെല്ലാം ആ കാപാലികന്‍മാര്‍... ഹോ.. ദേവീകൃപ ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടു.

അടുത്ത അധ്യയനവര്‍ഷം മുതല്‍ ടൂറ് പോകുന്ന എല്ലാ ബസുകളിലും സാംസ്കാരികപോലീസുകാരുടെ വക ഒരു മേല്‍നോട്ടക്കാരനെ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ആരാണ് അതിന് അധികാരം നല്‍കിയതെന്നോ? ഹേയ് മിസ്റ്റര്‍, നിങ്ങളൊരു കാര്യം മനസിലാക്കണം: ആര്‍ഷഭാരതസംസ്കാരം തകര്‍ന്ന് വീഴുമ്പോള്‍ അതിനെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ ചുമതലയാണ് - അതാരും പറഞ്ഞിട്ടൊന്നും വേണ്ട.

ഞങ്ങളെങ്ങാനും രണ്ട് പെഗ്ഗടിച്ചിട്ട് വല്ല കമന്റുമടിച്ചാല്‍ തിരിഞ്ഞു നോക്കാത്ത ചില ഭാരതവനിതകള്‍ അവര്‍ക്കിഷ്ടമുള്ളവരുടെ കൂടെ ഡാന്‍സ് കളിക്കുന്നതും കള്ളുകുടിക്കുന്നതും (ശിവശിവാ..) ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞങ്ങള്‍ അവരെ തികച്ചും മാന്യമായ രീതിയില്‍ സംസ്കാരം പഠിപ്പിച്ചതിനെ ഇടതുപക്ഷ-വ്യാജമതേതര-ജിഹാദി മാധ്യമങ്ങള്‍ വളച്ചൊടിച്ചതും ഞങ്ങള്‍ അറിയുന്നുണ്ട്. (അസുരന്മാര്‍ വ്യാജവീഡിയോ വരെ ഇറക്കി‍ക്കളഞ്ഞു). അതൊന്നും കണ്ട് നിങ്ങള്‍ വഴിതെറ്റില്ലെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ പബില്‍ ജിഹാദിപ്രവര്‍ത്തനം നടത്തുന്നതായി നമ്മുടെ രഹസ്യാന്വേഷണവിഭാഗം വിവരം തന്നിട്ടാണ് നമ്മള്‍ അവിടെ അങ്ങനെയൊക്കെ ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമല്ലോ.

ഇത് പോലെ ആര്‍ഷഭാരത സാംസ്കാരത്തിന് നിരക്കാത്ത സംഭവങ്ങള്‍ എവിടെയെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള നമ്മുടെ കാര്യാലയത്തില്‍ അറിയിക്കണമെന്ന് സംസ്കാരമുള്ള ഏവരോടും അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ എന്നാണല്ലോ... അത് കൊണ്ട് നമ്മള്‍ എവിടെയുണ്ടെങ്കിലും അവിടെ അക്രമമുണ്ടാകും അക്രമം എവിടെയുണ്ടായാലും നമ്മള്‍ അവിടെയുണ്ടാവും.


*ഞങ്ങളുടെ ഭാഷ എല്ലായിടത്തും ഏതാണ്ട് ഒരുപോലെയായത് കൊണ്ട് ചില അക്ഷരത്തെറ്റുകള്‍ വന്ന് പോയിട്ടുണ്ട്; തിരുത്തി വായിക്കുമല്ലോ.

Tuesday, January 20, 2009

ഭൂതവും ഭാവിയും പിന്നെ ഞാനും

പൂയില്യം നക്ഷത്രക്കാരന്റെ ഒരു കൊല്ലത്തെ നക്ഷത്രഫലം.
(കഴിഞ്ഞ വര്‍ഷത്തേത് ...!!)
വര്‍ഷത്തിന്റെ തുടക്കം തന്നെ പരീക്ഷാ-പരീക്ഷണങ്ങളിലൂടെയാവും. മുറിമൂക്കന്മാര്‍ രാജാവാകുന്ന കാലമായത് കൊണ്ട് അത്തരം പരീക്ഷകളില്‍ ഉന്നതസ്ഥാനം കൈവരിക്കാനും തന്മൂലം ജാതകന്റെ അഹങ്കാരത്തിന്റെ സൂചിക സര്‍വ്വകാലറെക്കോഡുകള്‍ ഭേദിച്ച് മുന്നേറാനും സാധ്യത കാണുന്നു. താല്‍ക്കാലികമായ ധനലാഭങ്ങള്‍ ഉണ്ടാകുമെങ്കിലും ഇത്തരം വിജയങ്ങള്‍ കൊണ്ട് ആത്യന്തികമായി നേട്ടങ്ങളൊന്നും തന്നെ ഉണ്ടാവില്ല.

തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാവുമെന്ന്‍ വര്‍ഷത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ തോന്നുമെങ്കിലും രണ്ടാം പകുതിയില്‍ ചിത്രം വ്യക്തമാകുന്നതോടെ ഉള്ള തൊഴില്‍ പോകാതിരുന്നാല്‍ അത് ഭാഗ്യമായി കണക്കാക്കുക. ഈ വര്‍ഷം എല്ലാ നക്ഷത്രക്കാരെയും പൊതുവായി ബാധിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരെ ബാധിക്കില്ല എന്ന വിശ്വാസത്തിന് അപ്രതീക്ഷിതമേഖലകളില്‍ നിന്ന് തിരിച്ചടിയേല്‍ക്കും. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാമെന്നത് ഓര്‍മ്മയില്‍ വക്കുന്നത് നന്നായിരിക്കും. എന്നിരുന്നാലും വര്‍ഷാവസാനമാകുമ്പോള്‍ കാ പത്തൊന്നും മതിയാവാതെ വരികയും തദ്വാരാ കടത്തിലാവുകയും ചെയ്യും. അടുത്ത വര്‍ഷത്തിന്റെ ആരംഭത്തോടെ ജാതകന്റെ അഹങ്കാരത്തിന്റെ സൂചികയും സത്യത്തിന്റെ ഷെയര്‍ വാല്യുവും ഒപ്പത്തിനൊപ്പം മത്സരിച്ച് പുതിയ ആഴങ്ങള്‍ കണ്ടെത്തും.

തൊഴില്‍പരമായ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇടക്ക് വച്ച് ഉപേക്ഷിച്ച വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. തുടങ്ങിയ കാലം തൊട്ട് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ചില ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ ഈ വര്‍ഷം വിജയം നേടും. വ്യക്തിപരമായി നോക്കുമ്പോള്‍ ഇത്രയും കാലം പഞ്ചാരയടിച്ച് നടന്ന യുവതികള്‍ കൂട്ടത്തോടെ വിവാഹിതരാവുന്നത് മൂലം മൊബൈല്‍ ഫോണ്‍ ബില്ലിനത്തില്‍ ചെറുതല്ലാത്ത സാമ്പത്തികലാഭം കൈവരിക്കും. കൈയ്യില്‍ കാശില്ലാത്തതിനാല്‍ പുതുവര്‍ഷത്തില്‍ പതിവ് വിനോദങ്ങളിലൊന്നും ഏര്‍പ്പെടാന്‍ പറ്റാതെ വരുമെങ്കിലും ‘പയ്യന്‍ നന്നാവാനുള്ള ലക്ഷണമാണ്’ എന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാനിടയുള്ളത് കൊണ്ട് അത് ശുഭസൂചകമായി കണക്കാക്കാം.

തുടര്‍ച്ചയായ പരാജയങ്ങളില്‍ മനം മടുത്ത് വര്‍ഷാവസാനത്തോടെ ഒരു ബ്ലോഗ് തുടങ്ങാന്‍ വരെ സാധ്യത കാണുന്നു. ആദ്യത്തെ മൂച്ചിന് കുറേ പോസ്റ്റെഴുതുമെങ്കിലും വായിക്കാനും കമന്റാനും ആളില്ലെന്ന് കാണുമ്പോള്‍ ആവേശം താനേ തണുക്കും. ബ്ലോഗില്‍ വിഷയദാ‍രിദ്ര്യവും ജീവിതത്തില്‍ സാധാ-ദാരിദ്ര്യവും മൂര്‍ദ്ധന്യത്തിലെത്തുന്ന ചില അവസരങ്ങളില്‍ ഭൂതകാലം പ്രവചിക്കുക, ഹിമാലയം പെയിന്റടിക്കുക, റ്റൈം ട്രാവല്‍ തുടങ്ങിയ നൂതനമേഖലകളില്‍ കൈവക്കാനിടയുള്ളത് കൊണ്ട് വായനക്കാര്‍ സൂക്ഷിക്കുക.

Monday, January 19, 2009

രാജ്യസഭ

ഈ പോസ്റ്റിന് ഉത്തരമറിയാത്തത് കൊണ്ട് എഴുതുന്നത്:

രാജ്യസഭാംഗമാവാനുള്ള യോഗ്യതകള്‍:
  • ഏതെങ്കിലും സംസ്ഥാനത്തെ നിയമസഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ പിന്തുണ. (പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ട് കിട്ടുന്ന പിന്തുണ തന്നെ വേണമെന്നില്ല, കാശ് കൊടുത്ത് വാങ്ങിയതായാലും മതി. അതും സ്വന്തം സംസ്ഥാനം തന്നെ വേണമെന്നില്ല; പണക്കാര്‍ക്കും ജനിച്ച നാട്ടില്‍ പ്രവേശിച്ചാല്‍ നാട്ടുകാര്‍ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുള്ള രാഷ്ട്രീയക്കാര്‍ക്കും ജനങ്ങളെ സേവിക്കണ്ടേ?)

  • മേല്‍പറഞ്ഞ യോഗ്യതയോടൊപ്പം താഴെ പറയുന്നവ വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പെടുന്നവര്‍ക്ക് രാജ്യസഭ എംപി ആകാവുന്നതാണ്

    1. പാര്‍ട്ടി ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തവര്‍ (അല്ലെങ്കില്‍ അവരുടെ നോമിനികള്‍)
    2. ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും എന്നുള്ള ഉറപ്പോടെ ലോകസഭയിലേക്ക് മത്സരിച്ച് അന്തസ്സായി തോറ്റവര്‍
    3. പാര്‍ട്ടി പ്രസിഡണ്ടിന്റെ അടുത്ത ബന്ധുക്കള്‍
    4. സംസ്ഥാന രാഷ്ട്രീയത്തിലെ കസേരകളിയില്‍ പരാജയപ്പെട്ടവര്‍ / താല്‍ക്കാലികമായി ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടി വന്നവര്‍
    5. മത്സരിച്ചാല്‍ തോല്‍ക്കും എന്നുറപ്പുള്ളത് കൊണ്ട് ഇത് വരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്തവര്‍
സാധാരണഗതിക്ക് ഒന്നാമത്തെ കൂട്ടര്‍ വെറും എംപി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. രണ്ടാമത്തെ കാറ്റഗറിയില്‍ പെടുന്നവര്‍ രാജ്യസഭ വഴി പിന്‍വാതിലിലൂടെ കേന്ദ്രമന്ത്രിയാവും എന്ന് പറയേണ്ടതില്ലല്ലോ. മൂന്നാമത്തെ മാനദണ്ഡത്തിന്‍ പ്രകാരം വരുന്നവരുടെ വിധി അവരുടെ രക്ഷിതാവിന്റെ മിടുക്ക് പോലെയും നാലാമത്തെ കൂട്ടരുടെ കാര്യം ഭാഗ്യം പോലെയും ഇരിക്കും. ഏറ്റവും ഭാഗ്യവാന്മാര്‍ അഞ്ചാമത്തെ വാതിലിലൂടെ വരുന്നവരാണ് - അവരെ നേരിട്ട് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കും.

അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വളരെ സങ്കീര്‍ണ്ണമാണ്. ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വരുന്നതിന്റെ ആറ് മാസം മുന്‍പെങ്കിലും അതിനായി ചരട് വലികള്‍ തുടങ്ങിയിരിക്കണം എന്നാണ് ചട്ടം. ഒഴിവുള്ള സംസ്ഥാനത്ത് നിലവില്‍ കൂട്ടുകക്ഷി ഭരണമാണെങ്കില്‍ ഇത് ഒരു വര്‍ഷം വരെയാകാം. സടകൊഴിഞ്ഞ സിങ്കങ്ങള്‍ ആരെങ്കിലും അടുത്തൂണ്‍ പറ്റി ഇരിപ്പുണ്ടെങ്കില്‍ ഇടക്കിടെ പരസ്യപ്രസ്താവന ഇറക്കി ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനായി അവരെ ആദ്യം പരിഗണിക്കണം. അത്തരം സിങ്കങ്ങളൊന്നും ഇല്ലാത്ത പക്ഷം സമീപഭാവിയില്‍ തനിക്ക് പാരയായേക്കും എന്ന് സംസ്ഥാന നേതൃത്വം ഭയക്കുന്ന രണ്ടാംനിരക്കാരന് ‘മികവിന്റെ അംഗീകാരമായി’ രാജ്യസഭാസീറ്റ് നല്‍കാവുന്നതാണ്. അവന്‍ സമ്മതിച്ചില്ലെങ്കില്‍ അച്ചടക്കലംഘനം എന്ന് പറഞ്ഞ് പിടിച്ച് പുറത്താക്കാം എന്ന പ്രയോജനം കൂടെയുണ്ട്. രാജ്യസഭാ സീറ്റ് കൊണ്ടുള്ള മറ്റൊരു പ്രധാന ഉപയോഗം ഘടകകക്ഷികളെ ഒരരുക്കാക്കുക എന്നതാണ്. ആഭ്യന്തരം വേണമെന്ന് പറഞ്ഞ് കരയുന്ന ഘടകന്‍മാരെ അടുത്തതായി ഒഴിവുവരുന്ന രാജ്യസഭാസീറ്റ് കാണിച്ച് പിണക്കാതെ കൂടെ നിര്‍ത്താവുന്നതാണ്.

അവസാനമായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം: മേല്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒന്നില്‍ കൂടുതല്‍ രാജ്യസഭാര്‍ത്തികള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പരമാവധി ആള്‍ക്കാരെ കൂടെ നിര്‍ത്താനുള്ള വഴി നോക്കേണ്ടതാണ് - പാര്‍ട്ടി പിളരുമെന്നത് മൂന്നരത്തരം.

Saturday, January 17, 2009

രാഹുല്‍ ഗാന്ധി എന്ന പയ്യന്‍്

കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭ ഓര്‍മ്മയില്ലേ... ഉമ്മന്‍ കോണ്‍ഗ്രസിന്റെ കിരാതഭരണത്തിനും മുന്‍പ് ആന്റണിയുടെ കൂടെ കിങ്ങിണിക്കുട്ടന്‍ വൈദ്യുതിമന്ത്രിയായി വാണരുളിയിരുന്ന, എല്ലാം കൊണ്ടും സമത്വസുന്ദരമായിരുന്ന ആ മന്ത്രിസഭ? ഭൂമിയില്‍ ഇങ്ങനെ സമത്വവും സന്തോഷവും നിറഞ്ഞാല്‍ തങ്ങളെ ആരും വകവെയ്ക്കാതാവുമെന്ന് ഭയന്ന ദേവകള്‍ ഉപതെരഞ്ഞെടുപ്പില്‍ ആ പാവത്തിനെ തോല്‍പിച്ച് കളഞ്ഞുവെന്നത് വേറെ കാര്യം; പുഷ്കലമായ ആ കാലഘട്ടത്തിനും മുന്‍പ് നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞ് വരുന്നത്. അതായത് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലീഡറും കൂട്ടരും നടത്തുന്ന തൊഴുത്തില്‍കുത്തിന്റെ വാര്‍ത്തകള്‍ കൊണ്ട് പത്രങ്ങള്‍ സമ്പുഷ്ടമായിരുന്ന കാലം. രാജ്മോഹന്‍ ഉണ്ണിത്താന്‍്, ശരത്ചന്ദ്രപ്രസാദ് മുതലായവരുടെ വായില്‍ നിന്ന് വീഴുന്ന മൊഴിമുത്തുകള്‍ മാത്രം മതിയായിരുന്നു അന്ന് പത്രത്തിന്റെ ഒന്നാംപേജും അഞ്ചാംപേജും നിറയാന്‍ (ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ആവോ?).

അക്കാലത്ത് ഒരു ദിവസം മാതൃഭൂമി അതിന്റെ ഒന്നാംപേജില്‍ ‍തന്നെ വി.കെ.എന്നിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കരു, മുരു, ചാണ്ടി, അന്തോണി, അലുമിനിയം തുടങ്ങിയ മുന്‍നിരക്കാരെ കൂടാതെ നെടുങ്കന്‍ പ്രസ്താവനകളുമായി പത്രങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന രണ്ടാംനിരക്കാരെ വരെ കണക്കിന് കളിയാക്കുന്ന, വി.കെ.എന്നിന്റെ തനത് ശൈലിയിലുള്ള ഒരെണ്ണം. അന്ന് നടന്ന് കൊണ്ടിരുന്ന പല സംഭവങ്ങളും അതില്‍ പരാമര്‍ശിച്ചിരുന്നു. വി.കെ.എന്നിന്റെ കൃതിയായത് കൊണ്ട് ആദ്യത്തെ വായനയില്‍ കുറച്ചേ മനസിലായുള്ളൂ, അത് കൊണ്ട് കുറച്ചേ ചിരിച്ചതുമുള്ളൂ. വീണ്ടും വായിച്ചപ്പോള്‍ കുറച്ച് കൂടെ പിടികിട്ടി, കുറച്ച് കൂടെ ചിരിച്ചു; മൂന്നാ‍മത് വായിച്ചപ്പോള്‍ ഇതൊന്നും ആദ്യമേ മനസിലാക്കാത്ത ഞാനെന്തൊരു മണ്ടനാണെന്നോര്‍ത്ത് പിന്നെയും ചിരിച്ചു. എല്ലാ ചിരിയും കഴിഞ്ഞപ്പഴാണ് ഒരു കാര്യം ഓര്‍ത്തത് - വി.കെ.എന്‍്. ജീവിച്ചിരിപ്പില്ലല്ലോ എന്ന്. നോക്കിയപ്പോളല്ലേ കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അദ്ദേഹം എഴുപതുകളില്‍ അന്നത്തെ രാഷ്ട്രീയസാഹചര്യത്തെ വിമര്‍ശിച്ച് എഴുതിയ ഒരു ലേഖനമായിരുന്നു അത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃഭൂമി പൊടിതട്ടിയെടുത്ത് പ്രസിദ്ധീകരിക്കുമ്പോളും അത് കാലികപ്രസക്തമായി തുടര്‍ന്നുവെന്ന് മാത്രം. രാഷ്ട്രീയനാടകത്തില്‍ രംഗത്ത് വരുന്ന നടന്‍മാരുടെ പേരുകള്‍ മാറിയെങ്കിലും തിരക്കഥ ഏതാണ്ട് പഴയത് തന്നെയായിരുന്നു. സമകാലീന സംഭവങ്ങളുമായി ആ ലേഖനത്തിന്റെ സാമ്യം അത്രക്കുണ്ടായിരുന്നു.

ഇന്നത്തെ പത്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു സായിപ്പിനേയും കൂട്ടി ‘യഥാര്‍ത്ഥ ഇന്ത്യയെ’ കണ്ടെത്താനായി ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു, അവരുടെ വീടുകള്‍ സന്ദര്‍ശിച്ചു, രണ്ട് പേരും ഓരോ വീടുകളില്‍ അന്തിയുറങ്ങി എന്നൊക്കെ കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് വികെഎന്നിന്റെ ആരോഹണം എന്ന നോവലാണ്.

1964ല്‍ * ഇറങ്ങിയ ആ രാഷ്ട്രീയനോവലില്‍ ചേരികള്‍ ഒരു പ്രധാനവിഷയമാണ്. നായകനായ പയ്യന്റെ ‘കാമുകിയായ’ സുനന്ദ എന്ന സൊസൈറ്റി ലേഡി നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ദില്ലിയിലെ ചേരികളുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. അക്കൂട്ടത്തില്‍ ഒരു ചേരിയുടെ വാര്‍ഷികാഘോഷമാണ് സംഭവം. ചേരിമുഖ്യന്റെ പതിനാലുകാരിയായ മകള്‍ മാന്യാതിഥിതികള്‍ക്ക് സ്വാഗതമോതുന്നതോടെ ചടങ്ങുകള്‍ തുടങ്ങുന്നു. അഹിംസാപാര്‍ട്ടിയുടെ ഒരു മന്ത്രി ഉദ്ഘാടകനായും സാമൂഹ്യസേവനത്തിന് കച്ചകെട്ടിയിറങ്ങിയ ഒന്നുരണ്ട് സായിപ്പന്‍മാര്‍ വിശിഷ്ടാതിഥികളായും രംഗത്തുണ്ട്. ഇവര്‍ എല്ലാവരും കൂടെ നടന്ന് ചേരി കാണുന്നതും, മുന്‍കൂട്ടി വൃത്തിയാക്കി വച്ച ഒരു മാതൃകാ ചേരി ഗൃഹം സന്ദര്‍ശിക്കുന്നതുമൊക്കെയാണ് കാര്യപരിപാടികള്‍. ഇതെല്ലാം കൃത്യമായി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ പത്രക്കാരും ഹാജരുണ്ട്. സാമൂഹ്യസേവനം രക്തത്തിലലിഞ്ഞ് ചേര്‍ന്ന ഒരു വിദേശി പ്രൊഫസര്‍ ചേരിനിവാസികളുടെ സ്വഭാവമഹിമയും വൃത്തിയും കണ്ട് മനസ്സ് നിറഞ്ഞ് ആയിരം ഡോളര്‍ സംഭാവന ചെയ്യുന്നതാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്. എല്ലാം കഴിഞ്ഞ് രാത്രിയായപ്പോള്‍ മഹാമനസ്കനായ ആ പ്രൊഫസറേയും സ്വാഗതപ്രസംഗം നടത്തിയ തീപ്പൊരി പെണ്‍കുട്ടിയേയും പയ്യന്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതോടെയാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്. അവള്‍ അന്നത്തെ ഉദ്ഘാടനച്ചടങ്ങിന് മോടികൂട്ടാന്‍ വേണ്ടി മാത്രം വാടകക്കെടുക്കപ്പെട്ട ഒരുവളായിരുന്നു. കഥയില്‍ പിന്നീട് പലപ്പോഴായി ഉദ്ഘാടകനായിരുന്ന മന്ത്രിയും പയ്യനും മറ്റ് പലരും ആ തീപ്പൊരിയെ തേടി വരുന്നുമുണ്ട്.

യുവരാജാവിന്റെ സന്ദര്‍ശനം അത് പോലെ വിവിധോദ്ദേശ്യപരമാണെന്നല്ല ഞാന്‍ പറഞ്ഞ് വരുന്നത്. പക്ഷേ ‘ഗ്രാമങ്ങളിലെ യഥാര്‍ത്ഥ ഇന്ത്യയുടെ ആത്മാവ്’ തേടിയുള്ള ഇത്തരം പ്രഹസനങ്ങള്‍ കൊണ്ട് ആര്‍ക്കെന്ത് നേട്ടമാണ് ഉള്ളത്? രാഹുല്‍ ഗാന്ധി ഇതാദ്യമായിട്ടല്ല ഗ്രാമങ്ങളിലേക്ക് പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കര്‍ണ്ണാടകത്തിലും സാധാരണക്കാരോടൊത്ത് അന്തിയുറങ്ങുന്ന ഈ നാടകം അരങ്ങേറിയിരുന്നു. ജനങ്ങളുടെ അംഗീകാരം കിട്ടാന്‍ നെഹ്രു കുടുംബത്തിന്റെ പാരമ്പര്യവും മാഡത്തിന്റെ സ്തുതിപാഠകരുടെ നിത്യേനയുള്ള പ്രസ്താവനകളും പോരാതെ വരുമെന്ന് യുവരാജന്‍ ഭയക്കുന്നുവോ?

വിവരമില്ലാത്ത ജനത്തിനെ പറ്റിക്കാനെന്തെളുപ്പം, അല്ലേ?

ലിങ്കുകള്‍
മനോരമ
Indian Express

കര്‍ണ്ണാടകത്തില്‍


*വര്‍ഷം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്, തെറ്റാവാനിടയുണ്ട്. ഏതായാലും അറുപതുകളിലാണ്

Friday, January 16, 2009

അലക്ഷ്യം

അഭയ കേസില്‍ ജാമ്യക്കോടതി ‘അന്തിമവിധി’ പ്രസ്താവിച്ചതിനെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയ കേരളകൌമുദി പത്രാധിപര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യം എന്ന വാക്കിന്റെ അര്‍ത്ഥം ഒന്നു പുനര്‍നിര്‍വ്വചിക്കാമെന്ന് തോന്നുന്നു.
കോടതിയലക്ഷ്യം (noun). Aimless Court.

മലയാളം അര്‍ത്ഥം: കോടതി അലക്ഷ്യമായി പെരുമാറുന്നത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ എടുക്കുന്ന കേസ്.

Contempt of court എന്നതിനെ കോടതി അലക്ഷ്യം എന്ന് തര്‍ജ്ജമ ചെയ്ത ദാര്‍ശനികന് ഒരായിരം പ്രണാമം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരിക്കണം.

ഹേമ ടീച്ചറിന്റെ കേസില്‍ ക്ലാസില്‍ കയറി ഇടപെട്ടതിന്റെ പേരില്‍ വാസന്തി ടീച്ചര്‍ക്കെതിരെ ഇനി വല്ല അലക്ഷ്യമോ മറ്റോ ഉണ്ടാവുമോ എന്തോ? ഏതായാലും കേസ് ക്ലാസ് മൊത്തത്തില്‍ ലക്ഷ്യം തെറ്റിപ്പോകുന്ന മട്ടാണ് കാണുന്നത്.

Friday, January 2, 2009

വെന്‍ട്രിലോക്വിസം

അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ നിന്ന്:
സത്യം ദൂരെയെവിടെയോ ആണെന്നറിയാതെ മരീചികയെ പിന്തുടരുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ഒരു പ്രാര്‍ഥനയും കോടതി നടത്തുന്നു: 'പിതാവേ ഇവരോട്‌ പൊറുക്കുക. ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവരറിയുന്നില്ല'. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ ഹേമയുടെ പ്രതികരണം.
ഇതിനെയാണോ “പ്രഭാഷണത്തിലെ വെന്‍ട്രിലോക്വിസം” എന്ന് അഴീക്കോട് മാഷ് വിളിച്ചത്?

ഇനി കോടതി ഇടയലേഖനവും ഇറക്കുമെന്ന് പ്രതീക്ഷിക്കാം, അല്ലേ?

Thursday, January 1, 2009

വാര്‍ത്തയിലെ വൈരുദ്ധ്യാത്മികഭൌതികവാദം

ഗൂഗ്‌ള്‍ ന്യൂസില്‍ കണ്ടത്:


സത്യത്തില്‍ പണിക്കരെന്താ പറഞ്ഞത്?

Update: ലിങ്കുകളും വാര്‍ത്തയിലെ മുഖ്യഭാഗങ്ങളും

ദേശാഭിമാനി വാര്‍ത്ത
രാഷ്ട്രീയഭേദമന്യേ നായര്‍ സമുദായത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് സമദൂരസിദ്ധാന്തം കൊണ്ടുണ്ടായ നേട്ടമെന്ന് അഖിലകേരള നായര്‍ പൊതുസമ്മേളനം വിലയിരുത്തി. വേണ്ടിവന്നാല്‍ ഈ സിദ്ധാന്തം പിന്‍വലിച്ച് രാഷ്ട്രീയ ധ്രുവീകരണത്തിന് എന്‍്.എസ്.എസ്. നേതൃത്വം നല്‍കും. സമദൂരസിദ്ധാന്തം മാറ്റുന്നതോടെ മുന്നണികള്‍ നയം മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് എന്‍്.എസ്.എസ്. ജനറല്‍ സെക്രട്ടറി പറഞ്ഞു.

മനോരമ വാര്‍ത്ത
എന്‍്.എസ്.എസ്. സമദൂരം വെടിഞ്ഞാല്‍ അത് രാഷ്ട്രീയധ്രുവീകരണത്തിന് കാരണമാകുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപണിക്കര്‍ അഭിപ്രായപ്പെട്ടു ... തല്‍ക്കാലം സമദൂരത്തില്‍ തന്നെ നില്‍ക്കുന്നു. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി എത്ര ദൂരം പോകണമെങ്കിലും അതിനു തയ്യാറാണെന്നും പണിക്കര്‍ അറിയിച്ചു.

മാതൃഭൂമിയാണെന്ന് തോന്നുന്നു കുറച്ച് കൂടെ ഭേദം.

പാസ്പോര്‍ട്ട്

രാവിലെ പോകുമ്പോള്‍ ഇന്‍ ചെയ്തിരുന്ന ഷര്‍ട്ടെടുത്ത് പാതി പുറത്തിട്ട്, ഇടത്തേ കൈയില്‍ പിടിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിറച്ച ഫയല്‍ അലസമായി വീശി, ഇന്റര്‍വ്യൂവിന് വന്ന ഹിന്ദിക്കാരിയുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സിനെ പറ്റി ഏതോ കൂട്ടുകാരനോട് മൊബൈലില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് കൊണ്ടുള്ള ആ വരവ് കണ്ടപ്പോളേ അച്ഛന്‍ ഊഹിച്ചിരിക്കണം തുടര്‍ച്ചയായി ആറാമത്തെ ഇന്റര്‍വ്യൂവിനും ഞാന്‍ വിജയകരമായി പരാജയപ്പെട്ടെന്ന്. കാരണം അന്ന് രാത്രിയാണ് അച്ഛന്‍ എന്നോട് ആദ്യമായി പാസ്പോര്‍ട്ട് എടുക്കുന്ന കാര്യം സൂചിപ്പിച്ചത്. പുറത്ത് പോകാന്‍ എനിക്ക് വല്യ താല്‍പര്യമില്ല എന്നറിയാവുന്നത് കൊണ്ട് (നാട്ടില്‍ തന്നെ കിടന്ന് തെണ്ടാനായിരുന്നു എനിക്ക് താല്‍പര്യം) അച്ഛന്‍ നയതന്ത്രപരമായിട്ടാണ് കാര്യം അവതരിപ്പിച്ചത്. ഒരു ജോലിയൊക്കെ ആയാല്‍ പിന്നെ പാസ്പോര്‍ട്ടിന്റെ പുറകെ നടക്കാന്‍ സമയം ഉണ്ടാവില്ല, അതുകൊണ്ട് ഇപ്പോള്‍ തന്നെ എടുത്തു വയ്ക്കുന്നതാണ് ബുദ്ധി എന്നായിരുന്നു വാദം‍. ഒറ്റ നോട്ടത്തില്‍ തികച്ചും ന്യായം എന്ന് തോന്നാവുന്ന കാര്യം. പക്ഷേ അത് ഞാന്‍ ആറ് മാസക്കാലത്തോളം ഓരോ മുട്ടാപ്പോക്കും പറഞ്ഞ് നീട്ടികൊണ്ട് പോയത് അസൂയാലുക്കള്‍ പറയും പോലെ നാട്ടില്‍ നിന്നിട്ട് ഗുണം പിടിക്കാത്ത മകനെ “ധുഫായിയില്‍ ഒട്ടകപ്പാല്‍ കറക്കാനയക്കുമെന്ന്” ഭയന്നിട്ട് മാത്രമായിരുന്നില്ല. തികച്ചും ന്യായമായ മറ്റൊരു കാരണം കൂടെ അതിന്റെ പുറകില്‍ ഉണ്ടായിരുന്നു. എന്താണെന്ന് വച്ചാല്‍, പാസ്പോര്‍ട്ട് അപേക്ഷാഫോമില്‍ അവര്‍ വിദ്യാഭ്യാസ യോഗ്യത ചോദിക്കുന്നുണ്ട്; അതിനിപ്പം എന്താണെന്നാവും? വിശദമാക്കേണ്ടിയിരിക്കുന്നു.
എഞ്ചിനീയറിംഗ് കോഴ്സും തീര്‍ന്ന് റിസള്‍ട്ടും വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും ചില സാങ്കേതികതടസങ്ങള്‍ കാരണം ഞാന്‍ അന്നൊരു 'മുഴുവന്‍ എഞ്ചിനീയര്‍‌' ആയിട്ടുണ്ടായിരുന്നില്ല. എല്ലാ പേപ്പറുകളും പാസ്സായാലേ സര്‍ട്ടിഫിക്കറ്റ് തരൂ എന്നുള്ള മൂരാച്ചി നിയമത്തിന്റെ രക്തസാക്ഷിയായിരുന്നു ഞാനും എന്നര്‍ത്ഥം. വീട്ടില്‍ അറിഞ്ഞാല്‍ ദോഷമല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവില്ല എന്നറിയാമായിരുന്നത് കൊണ്ട് ഞാനീ വാര്‍ത്ത ആരെയും അറിയിക്കാന്‍ നിന്നില്ല. ഇന്റര്‍വ്യൂവിനും മറ്റും പോകാനുള്ള സൌകര്യാര്‍ത്ഥം എന്ന വ്യാജേന കഴക്കൂട്ടത്ത് ഒരു പാര്‍ട്ട്-ടൈം ബിപിഓ ജോലിയും പാര്‍ട്ട്-ടൈം തൊഴിലന്വേഷണവും ഫുള്‍ടൈം വായ്നോട്ടവുമായി അങ്ങ് കഴിഞ്ഞു കൂടി. അവിടെയാകുമ്പോള്‍ ടെക്നോപാര്‍ക്ക് തൊട്ടടുത്തായത് കൊണ്ട് വളരെയെളുപ്പം ജോലി കിട്ടും എന്നാണ് വീട്ടില്‍ പറഞ്ഞ് പിടിപ്പിച്ചത്. (പറയുമ്പം എല്ലാം പറയണമല്ലോ, ഞാനും അങ്ങനെ മോഹിച്ചിരുന്നു; ഡെയ്‌ലി രാവിലെ HR മാനേജര്‍മാര് ഗീതാഞ്ജലി ഹോട്ടലിന്റെ മുന്നില്‍ വന്ന് മാര്‍ക്കറ്റിലെ പോലെ Java അറിയാവുന്നവരുണ്ടോ, DotNet പഠിച്ചവരുണ്ടോ എന്നൊക്കെ വിളിച്ചുകൂവി ആളെക്കൂട്ടി, വരുന്നവര്‍ക്കൊക്കെ പതിനായിരങ്ങള്‍ ശമ്പളം കൊടുക്കുന്ന ഒരു സുന്ദരന്‍ സ്ഥാപനമായിരുന്നു എന്റെ മനസ്സിലെ ടെക്നോപാര്‍ക്ക്. എല്ലാ പേപ്പറും പാസ്സായവരെപ്പോലും എക്സ്പീരിയന്‍സ് ഇല്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന് പിന്നീടാണ് മനസ്സിലായത്. പിന്നെയല്ലേ വെറും ഇഞ്ചിനീരായിരുന്ന എന്നെ)
ഏതായാലും കമ്പനികള്‍ക്ക് ബയോഡാറ്റ അയച്ച് കൊടുക്കുമ്പോള്‍ ബി-ടെക്ക് ഫസ്റ്റ് ക്ലാസ്സ് എന്നൊക്കെ തട്ടി വിടുന്നത് പോലെ പാസ്പോര്‍ട്ടിന്റെ ഫോമില്‍ നമ്മുടെ ആഗ്രഹങ്ങള്‍ എഴുതി വയ്ക്കാന്‍ പറ്റില്ലല്ലോ; അതില്‍ സത്യം തന്നെ വേണ്ടേ എഴുതാന്‍്. അങ്ങനെ ആ സത്യസന്ധമായ പാസ്പോര്‍ട്ട് കയ്യില്‍ കിട്ടുമ്പോള്‍ വിദ്യാഭ്യാസയോഗ്യതയുടെ സ്ഥാനത്ത് പത്താം ക്ലാസ്സും ഗുസ്തിയും എന്ന് കണ്ടാല്‍ അതുവരെ അതിവിദഗ്ധമായി വീട്ടുകാരില്‍ നിന്ന് മറച്ച് വച്ച കഥകളൊക്കെ പൊളിയുമെന്നെനിക്കറിയാമായിരുന്നു; അതോടെ എന്റെ ആപ്പീസ് പൂട്ടുമെന്നും. അതുകൊണ്ടാണ് പാസ്പോര്‍ട്ടിന്റെ കാര്യം ചോദിക്കുമ്പോളൊക്കെ ഞാന്‍ നോക്കാം - സമയമാകട്ടെ - ഇന്ന് ഓഫീസര്‍ ലീവായിരുന്നു - എന്നൊക്കെ ഓരോ നുണയും പറഞ്ഞ് നീട്ടിക്കൊണ്ട് പോയത്. (പാസ്പോര്‍ട്ടില്‍ വിദ്യാഭ്യാസയോഗ്യത പ്രിന്റ് ചെയ്യില്ല എന്ന് ഞാനറിഞ്ഞത് വളരെ വൈകിയാണ്). റിസള്‍ട്ട് വരുന്നത് വരെ എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കണം; റിസള്‍ട്ട് വന്നാല്‍ പിന്നെ രണ്ടാം ദിവസം സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കിട്ടുന്നു, മൂന്നാം ദിവസം പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നു, ഒട്ടകത്തിന്റെ കാര്യം പറയാന്‍ അച്ഛന് അവസരം കിട്ടും മുന്‍പേ ടെക്നോപാര്‍ക്കില്‍ തന്നെ പതിനായിരങ്ങളുടെ ജോലി കിട്ടുന്നു, ജോയിന്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഓണ്‍സൈറ്റിന് അമേരിക്കയില്‍ പോകുന്നു, കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നു... എന്നിങ്ങനെ ചെറിയ ചെറിയ മോഹങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ എന്തുചെയ്യാം, വരാനുള്ളത്‌ ടാസ്കി പിടിച്ചും വരും എന്നാണല്ലോ; അത് റിസള്‍ട്ടിന്റെ രൂപത്തില്‍ വന്നു. പതിവ് പോലെ ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു; എല്ലാ മനുഷ്യരുമല്ല, ഞാനെന്ന മനുഷ്യന്‍ മാത്രം മോഡറേഷന്റെ വക്കില്‍ തട്ടി വീണു വീരമൃത്യു വരിച്ചു. ഇത്തരം അപ്രിയസത്യങ്ങള്‍ വീട്ടിലറിയുന്നത് ആരോഗ്യത്തിനു ഹാനികരമായതിനാല്‍ ഞാനാ വാര്‍ത്ത‍ തൃശൂര്‍ എഡിഷനില്‍ കൊടുത്തില്ല. പക്ഷെ പാസ്പോര്‍ട്ടിന്റെ കാര്യം പിന്നെയും നീട്ടിക്കൊണ്ട് പോകാന്‍ പറ്റാതായി.
അവസാനശ്രമം എന്ന നിലക്ക് പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന കൈക്കൂലിയെ പറ്റി അച്ഛനോട് ഞാനൊരു ഗിരിപ്രഭാഷണം നടത്തി. കൈക്കൂലി രാജ്യപുരോഗതിയെ തുരങ്കം വയ്ക്കുമെന്നും, എനിക്കിപ്പോള്‍ പ്രത്യേകിച്ച് വിസയൊന്നും ശരിയായി നില്‍ക്കുന്ന സമയം അല്ലാത്തതിനാല്‍ ഒരു പാസ്പോര്‍ട്ട് എടുക്കുന്നതും അതിനായി കൈക്കൂലി കൊടുക്കുന്നതും അനാവശ്യമായി അഴിമതിയെ പ്രോത്സാഹിപ്പിക്കലാണെന്ന് വരെ പറഞ്ഞ് കളഞ്ഞു. പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ കൊടുക്കുന്ന കൈമടക്ക്‌ വെറും ആചാരം മാത്രമാണെന്നും നിനക്കു ധൈര്യവും മിടുക്കുമുണ്ടെങ്കില്‍ ഫീസിനേക്കാള്‍ പത്തു നയാപൈസ കൂടുതല്‍ കൊടുക്കാതെ സാധനം കയ്യില്‍ കിട്ടുമെന്നും പറഞ്ഞ് അച്ഛന്‍ അവിടെയും എന്നെ തോല്‍പ്പിച്ചു. അധികം തോല്‍വികള്‍ ഏറ്റുവാങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ട് വരുന്നത് വരട്ടെ, നാളെ തന്നെ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യാമെന്ന് ഞാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ഒരു തീരുമാനം കൂടെ എടുത്തു "പാസ്പോര്‍ട്ടിനായി നയാപൈസ കൈക്കൂലി ഞാന്‍ കൊടുക്കുന്നതല്ല". ധാര്‍മ്മികബോധം കൂടിപ്പൊയതോ അല്ലെങ്കില്‍ വേലയും കൂലിയും ഇല്ലാതെ തെക്കുവടക്ക് നടക്കുന്നവന് ലോകത്തോട് തോന്നിയ പ്രതിഷേധമോ ഒന്നുമല്ല ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ കാരണം. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ അപ്ലിക്കേഷന്‍ എങ്ങാനും തള്ളിപ്പോയാല്‍ രക്ഷപ്പെട്ടല്ലോ. അടുത്ത ചാന്‍സിന് കിട്ടാന്‍ ബാക്കിയുള്ള പേപ്പര്‍ കൂടി എഴുതിയെടുത്തിട്ട് അന്തസ്സായി പാസ്പോര്‍ട്ട് എടുക്കാമല്ലോ. എങ്ങനെയുണ്ടെന്റെ പുത്തി?
അങ്ങനെ വിദ്യാഭ്യാസത്തിന്റെ കോളത്തില്‍ പത്താം ക്ലാസും ഗുസ്തിയും എന്നെഴുതിയ അപേക്ഷാ ഫോമും പത്താം ക്ലാസ്സ് പാസായ വകയില്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റുകളുമായി പിറ്റേന്ന് തന്നെ ഞാന്‍ തിരുവനന്തപുരത്തെ പുളിമൂടുള്ള ഹെഡ്പോസ്റ്റ് ഓഫീസില്‍ ഹാജരായി. അവിടെ ആരെങ്കിലും കൈക്കൂലി ചോദിക്കുമെന്നും, ഇല്ല എന്നു ഞാന്‍ മറുപടി പറയുന്നതോടെ അപേക്ഷ തള്ളുമെന്നുമായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ അവിടെ വേരിഫിക്കേഷന് ഇരുന്നിരുന്ന ഉദ്യോഗസ്ഥന്‍ എന്നെ തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. ഏതാണ്ട് ഇരുപത്-ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുപയ്യനായിരുന്നു; ജോലിക്ക് ചേര്‍ന്നിട്ട് അധികം കാലമാകാത്തത് കൊണ്ടോ അതോ ശരിക്കും സത്യസന്ധനായത് കൊണ്ടോ എന്തോ, പുള്ളി കൈക്കൂലിയെ പറ്റി ഒരക്ഷരം മിണ്ടിയില്ല. ഇനി ചിലപ്പോള്‍ വല്ല ആംഗ്യഭാഷയിലൂടെയോ മറ്റോ ആണ് കാശ് ചോദിക്കുന്നതെങ്കില്‍ മനസ്സിലാവാതെ പോകരുതല്ലോ എന്ന് കരുതി ഞാന്‍ പുള്ളിയുടെ എല്ലാ ചേഷ്ടകളും സൂക്ഷ്മതയോടെ നിരീക്ഷിച്ചു. പക്ഷേ ആ മാന്യന്‍ എല്ലാ പേപ്പറുകളും പരിശോധിച്ച് കിറുകൃത്യം ഫീസും വാങ്ങിയ ശേഷം രണ്ട് രണ്ടര മാസത്തിനുള്ളില്‍ എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പോലീസുകാരന്‍ എന്റെ വീട്ടില്‍ വന്ന് ഞാന്‍ ഞാന്‍ തന്നെയാണെന്നും പാസ്പോര്‍ട്ടിന് സര്‍വ്വഥാ യോഗ്യനാണെന്നും ഉറപ്പു വരുത്തുന്ന ചടങ്ങു കൂടെ കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് കയ്യില്‍ കിട്ടുമെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. രണ്ട് മാസം കഴിഞ്ഞ് വരുമെന്ന് പറഞ്ഞ ആ ഏമ്മാന്‍ കൈക്കൂലിയുടെ മൊത്തക്കച്ചവടക്കാരനായിരിക്കും എന്ന് അടുത്ത കാലത്ത് പാസ്പോര്‍ട്ട് എടുത്ത കൂട്ടുകാരുടെ അനുഭവങ്ങളില്‍ നിന്നും എനിക്കറിയാമായിരുന്നു. പുള്ളി കാശ് ചോദിക്കുമ്പോള്‍ കൈ മലര്‍ത്തിക്കാണിച്ചാല്‍ മതി; എന്തെങ്കിലും ഗുലുമാല് കണ്ടുപിടിച്ച് അപേക്ഷ തള്ളുന്ന കാര്യം അങ്ങേരായിക്കോളും എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു. എന്റെ കാര്യത്തില്‍ ചെറിയൊരു ഗുലുമാലുണ്ടായിരുന്നു താനും.
അതായത്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നമ്മള്‍ എവിടെയൊക്കെ താമസിച്ചിട്ടുണ്ടോ അവിടങ്ങളിലെയൊക്കെ അഡ്രസ് പ്രൂഫ് ഹാജരാക്കണമെന്നാണ് നിയമം. ഞാന്‍ അപ്പോള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊറുതി തുടങ്ങിയിട്ട് ഒന്നൊന്നര വര്‍ഷമായിരുന്നെങ്കിലും അതില്‍ ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു. അഡ്രസ് പ്രൂഫായി ഞാന്‍ വച്ചിരുന്നത് ഒരു ബാങ്ക് സ്റ്റേറ്റ്മെന്റായിരുന്നു. ആ ബാങ്കില്‍ ഞാന്‍ അക്കൌണ്ട് തുറന്നിട്ട് ഒന്‍പത് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഫലത്തില്‍ കഴിഞ്ഞ ഒന്‍പത് മാസത്തെ പ്രൂഫേ എന്റെ കയ്യിലുള്ളൂ എന്നര്‍ത്ഥം. സത്യത്തില്‍ അതിന്റെ ആവശ്യമേ ഉള്ളൂ താനും. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന് തെളിവ് വേണം എന്നേ നിയമം പറയുന്നുള്ളൂ. ബാക്കി മൂന്നുമാസം ഞാന്‍ വേറെ എവിടെയെങ്കിലുമാണ് താമസിച്ചിരുന്നതെന്ന് അവര്‍ കണ്ടെത്താത്തിടത്തോളം കാലം സാങ്കേതികമായി കുഴപ്പമില്ല. പക്ഷേ പോലീസുകാ‍ര്‍ അത് വലിയ പ്രശ്നമാണെന്ന് പറഞ്ഞ് അതിന്റെ പേരില്‍ കുറച്ച് കാശ് പിടുങ്ങുമെന്ന്‍ എനിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു.
ഏതായാലും പതുക്കെ പതുക്കെ ഞാനീ കാര്യമങ്ങ് മറന്നു. (ഓര്‍ക്കാന്‍ വേറെ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നല്ലോ, അടുത്ത പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യണം, പുസ്തകങ്ങള്‍ സംഘടിപ്പിക്കണം, എല്ലാറ്റിലുമുപരിയായി പഠിക്കണം...) അച്ഛന്‍ ഇടക്കിടെ വിളിച്ചു വേരിഫിക്കേഷന്‍ എന്തായി എന്ന് ചോദിച്ചു കൊണ്ടിരുന്നു; കൂട്ടത്തില്‍ മിടുക്കുണ്ടെങ്കില്‍ കൈക്കൂലി കൊടുക്കാതെ പാസ്പോര്‍ട്ട് എടുക്കാനുള്ള വെല്ലുവിളിയും തുടര്‍ന്ന് പോന്നു. ഒന്നൊന്നര മാസം കഴിഞ്ഞൊരു ദിവസം ഉച്ചതിരിഞ്ഞ് എന്റെ മൊബൈലിലേക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് വേരിഫിക്കേഷന് വേണ്ടിയുള്ള വിളി വന്നു. പറഞ്ഞ് വന്നപ്പോള്‍ വിളിക്കുന്ന പോലീസുകാരന് ഞങ്ങള്‍ താമസിക്കുന്ന വീടുമറിയാം അവിടെ ഞങ്ങള്‍ കുറേ മാന്യന്മാരായ പയ്യന്മാരാണ് താമസിക്കുന്നതെന്നുമറിയാം. പുള്ളിക്കാരന്‍ നേരത്തെ വേറെ ഒരുത്തന്റെ വേരിഫിക്കഷന് വേണ്ടി അവിടെ വന്നിട്ടുള്ളതാണ്. അയാള്‍ ഇതിന്റെ സ്പെഷ്യല്‍ ആപ്പീസറാണത്രേ. അതുകൊണ്ട് ഏമ്മാന്‍ എന്നോട് സ്റ്റേഷനില്‍ ചെല്ലാന്‍ പറഞ്ഞു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് മൂന്നരക്കുള്ള ശുഭമുഹൂര്‍ത്തത്തിലേക്ക് ഒരു അപ്പോയിന്റ്മെന്റും ഫിക്സ് ചെയ്തു.
അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു പോലീസ് സ്റ്റേഷനില്‍ കയറുകയാണ്. അതിന് മുന്‍പ് റോഡില്‍ നിന്ന് മാത്രമേ ഞാന്‍ ഒരു പോലീസ് സ്റ്റേഷന്‍ കണ്ടിട്ടുള്ളൂ - പിന്നെ സിനിമയിലും. വെറുതേ വഴിയിലൂടെ നടന്ന് പോവുകയായിരുന്ന ഉദയകുമാറിനെ പിടിച്ചു കൊണ്ടു പോയി ഉരുട്ടിക്കൊന്ന സംഭവം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണത്. ആ സംഭവം നടന്ന സ്റ്റേഷനില്‍ നിന്നും 20 കി.മീ. മാത്രം ദൂരെയുള്ള ഒരു സ്റ്റേഷനിലേക്കാണ് കൈക്കൂലി കൊടുക്കില്ലെന്ന പിടിവാശിയുമായി എന്റെ പോക്കെന്നോര്‍ക്കണം. അത് കൊണ്ട് തന്നെ സ്വാഭാവികമായും ചില്ലറ പേടിയൊക്കെ തോന്നിയിരുന്നു. ആ പേടിയുമായി പിറ്റേന്ന് ഉച്ച തിരിഞ്ഞു മൂന്നര മണിയോടെ ഞാന്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി. വാതില്‍ക്കല്‍ തന്നെ ഒരു സാറ് ലാത്തിയും വീശി ചോദ്യചിഹ്നം പോലെ നില്‍ക്കുന്നുണ്ടായിരുന്നു. താന്‍ ലാത്തി മാത്രമല്ല വീശാറുള്ളതെന്ന് അയാളുടെ ചുവന്ന കണ്ണുകള്‍ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. പഞ്ചപുച്ഛങ്ങളും പിന്നെ പോരാന്‍ നേരം കൂട്ടുകാരില്‍ നിന്നും കടം വാങ്ങിയ കുറച്ച് പുച്ഛങ്ങളും* അടക്കിപ്പിടിച്ച്, പരമാവധി വിനയം കലര്‍ത്തിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.
"പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ ... ഇന്നു വരാന്‍ പറഞ്ഞിരുന്നു... "

ഇത് തനിക്കുള്ള കോളല്ലെന്ന് കണ്ട ലാത്തിക്കാരന്‍ അലസമായി ഇടതു വശത്തുള്ള ഒരു മുറിയിലേക്ക് വിരല്‍ ചൂണ്ടി. ആ ചൂണ്ടുവിരലിനെ പിന്തുടര്‍ന്ന് ഞാന്‍ ഒരു കൊച്ചു മുറിയിലെത്തി. അവിടെ മൂന്നു മേശകള്‍ ഉണ്ടായിരുന്നു. യൂണിഫോമിട്ട രണ്ടു പേരും ഒരു സിവിലനും ആ മേശകള്‍ക്ക് പിന്നില്‍ അരുളി കൊണ്ടു. അതില്‍ ഒരു വലിയ അലമാരയുടെ മുന്നില്‍ പുകയില മുറുക്കി കൊണ്ടിരുന്ന സിവിലന്‍ സാറായിരുന്നു വേരിഫിക്കേഷന്റെ സാറ്.

"പാസ്പോര്‍ട്ട് വേരിഫിക്കേഷന്... ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് വരാന്‍ പറഞ്ഞിരുന്നു". ഞാന്‍ വീണ്ടും വിനീതനായി മൊഴിഞ്ഞു.

“ആ.. കേറി വാ”

ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ പുള്ളി എന്നെ അകത്തേക്ക് വിളിച്ചു. വായിച്ചു കൊണ്ടിരുന്ന മനോരമ ആഴ്ചപ്പതിപ്പ് മടക്കി മേശപ്പുറത്ത് വച്ചിട്ട് ഏമ്മാന്‍ എഴുന്നേറ്റ് ജനലിനടുത്ത് പോയി വായിലുണ്ടായിരുന്ന പാന്‍പരാഗ് പുറത്തേക്ക് നീട്ടിത്തുപ്പി. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് ശംഭു എടുത്ത് അതിന്റെ കവര്‍ വിദഗ്ധമായി തുറന്ന് കുറച്ച് ശംഭു ഇടത്തേ കയ്യിലേക്കിട്ടു. അതിനെ വലത്തേ കൈ കൊണ്ടൊന്ന് ഞെരടി പതം വരുത്തി, ആ മിശ്രിതം വലത്തേ തള്ള വിരലും ചൂണ്ട് വിരലും കൊണ്ട് എടുത്ത്, ശക്തിയായി ഒന്ന് കുടഞ്ഞിട്ട് വായ തുറന്ന് അതിനെ ചുണ്ടിയും പല്ലിന്‍റെയും ഇടയില്‍ ഫിറ്റ് ചെയ്തതോടെ പുള്ളി കര്‍മ്മനിരതനായി.

“പേരെന്താണെന്നാ പറഞ്ഞത്?”

ഞാന്‍ പേര് പറഞ്ഞു. പുള്ളി എന്റെ ഫയല്‍ തപ്പിയെടുത്തു. തുടക്കം മുതല്‍ അവസാനം വരെ മറിച്ച് നോക്കി അവിടെയും ഇവിടെയും ചുമ്മാ കുറേ വരയൊക്കെ വരച്ചു. എത്ര കാലമായി തിരുവനന്തപുരത്ത് വന്നിട്ട്? സ്വന്തം സ്ഥലം എവിടെയാണ്? ഇപ്പോള്‍ എന്ത് ചെയ്യുന്നു? ഇപ്പോഴത്തെ വീട്ടില്‍ എത്ര കാലമായി താമസിക്കുന്നു? എന്നിങ്ങനെ കുറേ ചോദ്യങ്ങളും ചോദിച്ചു. അതിനൊക്കെ മണി മണി പോലെ ഞാന്‍ ഉത്തരവും പറഞ്ഞു. കമ്പനിയിലെ എന്റെ സൂപ്പര്‍വൈസറുടെ പേരും അത് പോലെ കുറച്ച് വിശേഷങ്ങളും കൂടെ ചോദിച്ചിട്ട് എന്നോട് ഓഫീസ് ഐ.ഡി. കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. അത് കൊടുത്തപ്പോള്‍ അതിന്റെ ഒരു കോപ്പി വേണമെന്നായി. ഓടിപ്പോയി അതിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് കൊണ്ട് വന്ന് കൊടുത്തതോടെ പുള്ളിയുടെ ചോദ്യങ്ങളുടെ സ്റ്റോക്ക് തീര്‍ന്നു. ഗൌരവം നിറഞ്ഞ ഒരു മൂളലോടെ ഏമ്മാന്‍ ഫയല്‍ അടച്ചിട്ട് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പോകുന്ന വഴി മുഖം കൊണ്ട് എന്തോ ഒരു ആക്ഷനും കാണിച്ചു. വായില്‍ കിടക്കുന്ന ശംഭു തുപ്പിക്കളയാനോ മറ്റോ പോയതായിരിക്കുമെന്ന് കരുതി ഞാന്‍ അവിടെ തന്നെ മര്യാദാരാമനായി കാത്ത് നിന്നു. സര്‍ക്കാര്‍ ഓഫീസിലിരുന്ന് പാക്ക് ചവക്കുന്നത് അത്രക്ക് പിടിച്ചില്ലെങ്കിലും കാര്യങ്ങളുടെ മൊത്തത്തിലുള്ള പോക്കില്‍ ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു. കയറി വന്നയുടനെ പേഴ്സും പിടിച്ച് വാങ്ങി എന്നെ പിടിച്ച് ലോക്കപ്പിലിടുമെന്നൊക്കെയായിരുന്നു ഞാന്‍ ധരിച്ച് വച്ചിരുന്നത്. വെറും പത്ത് ശതമാനം മാത്രം വരുന്ന കൈക്കൂലിക്കാരാ‍യ പോലീസുകാര്‍ ബാക്കി തൊണ്ണൂറ് ശതമാനത്തിനും ചീത്തപ്പേരുണ്ടാക്കി വയ്ക്കുന്നതിനെക്കുറിച്ച് ആ അടുത്ത് എവിടെയോ വായിച്ചത് ശരിയാണെന്ന് വരെ തോന്നിപ്പോയി.

ആ തോന്നല്‍ ക്ഷണികമായിരുന്നു. രണ്ട് മിനിട്ടോളം കഴിഞ്ഞപ്പോള്‍ ഏമ്മാന്‍ തിരിച്ച് വന്ന് എന്നെ വിളിച്ചു. “പുറത്തേക്ക് വരാന്‍ പറഞ്ഞിട്ട് താനെന്താടോ ഇവിടെ തന്നെ നിന്ന് പരുങ്ങുന്നത്?”

ഓഹോ.. അപ്പോള്‍ ഇറങ്ങിപ്പോകാന്‍ നേരം കാണിച്ച ആക്ഷന്റെ അര്‍ത്ഥം അതായിരുന്നല്ലേ? എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. വേരിഫിക്കേഷന്റെ നടപടികളൊക്കെ കഴിഞ്ഞു; ഇനി ആരോരുമറിയാതെയെന്ന പോലെ നൂറോ ഇരുന്നൂറോ രൂപാ ആ തൃക്കൈയ്യിലോട്ട് കൊടുക്കുന്ന ചടങ്ങ് മാത്രമേ ബാക്കിയുള്ളൂ. കൊടുക്കില്ല എന്ന് പറയാനുള്ള ധൈര്യക്കുറവ് കാരണം ഞാന്‍ തിരിച്ച് പോകാനുള്ള ബസ്കാശ് മാത്രമേ കൈയ്യിലെടുത്തിട്ടുണ്ടായിരുന്നുള്ളൂ. അതാവുമ്പോള്‍ കാശൊന്നും ഇരിപ്പില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഏതായാലും ഏമ്മാനെന്നെ പുറത്തേക്ക് വിളിച്ചിട്ട് ഫയലൊക്കെ ഒന്ന് കൂടെ മറിച്ച് നോക്കി. ഓഫീസിലിരുന്ന് പാന്‍ ചവക്കുന്നതൊന്നും നോക്കണ്ട, തന്റെ തൊഴിലില്‍ താന്‍ മിടുക്കന്‍ തന്നെയാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഞാന്‍ നേരത്തേ പറഞ്ഞ അഡ്രസ്പ്രൂഫിലെ ഗുലുമാല് പുള്ളി കൃത്യമായി കണ്ട് പിടിച്ചു. എന്നിട്ട് സംശയത്തോടെ എന്നോട് പറഞ്ഞു.

“അക്കൌണ്ട് തുറന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ, അതായത് ഒന്‍പത് മാസത്തേക്കുള്ള അഡ്രസ് പ്രൂഫ് മാത്രമേ ഉള്ളൂ... എന്നാലും ഞാനൊന്ന് ശ്രമിച്ച് നോക്കാം, കിട്ടാതിരിക്കില്ല.”

ആ ഔദാര്യത്തിന് നന്ദിസൂചകമായി ഞാന്‍ വിനയപൂര്‍വ്വം ഒരു ചിരി ചിരിച്ചു. സാധാരണഗതിക്ക് “എന്നാല്‍ ഞാന്‍ വരട്ടെ സാര്‍” എന്നും പറഞ്ഞ് ആരും കാണാതെ പുള്ളിക്ക് കാശ് കൈമാറുന്ന സന്ദര്‍ഭമാണിത്. ഞാന്‍ അതൊന്നും അറിയാത്തത് പോലെ അവിടെ നിന്നു. കുറച്ച് നേരം കഴിഞ്ഞിട്ടും എന്റെ ഭാഗത്ത് നിന്നും വേറെ നീക്കങ്ങളൊന്നും കാണാത്തത് കൊണ്ട് പുള്ളി ഒന്നും മിണ്ടാതെ പുറത്ത് റോഡിലൂടെ പോകുന്ന വണ്ടികള്‍ എണ്ണിക്കൊണ്ടിരുന്നു. ഇടക്ക് ഫയലും മറിച്ച് നോക്കുന്നുണ്ടായിരുന്നു. ഒടുക്കം പയ്യന്റെ പരിചയക്കുറവ് കാരണം മിണ്ടാതിരിക്കുന്നതാവും എന്ന് കരുതി പുള്ളി തന്നെ അടുത്ത നീക്കം നടത്തി.

“എന്നാല്‍ താനിപ്പോള്‍ പൊയ്ക്കോളൂ... രണ്ട് മാസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കിട്ടും”

പോകാന്‍ നേരം ഞാന്‍ സൂത്രത്തില്‍ കാശ് കൊടുത്തേക്കും എന്ന് കരുതിയാണ് പുള്ളി അങ്ങനെ ഒരു നീക്കം നടത്തിയത്. നിഷ്കളങ്കനായ ഞാന്‍ നീളത്തില്‍ ഒരു താങ്ക്സും പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു തുടങ്ങി. ഇത്തരം ഒരു നീക്കം പുള്ളീ തീരെ പ്രതീക്ഷിച്ചിരുന്നുല്ല. ഇതുവരെ ഡിഫന്‍സില്‍ കളിച്ചിരുന്ന പുള്ളിക്ക് പെട്ടെന്ന് എന്താണ് ചെയ്യേണ്ടതെന്നറിയാതായി. ചാടിക്കയറി കയറി ചോദിച്ചു:

“അല്ലാ, പോവാന്‍ വരട്ടെ.. ഇതിന് കുറച്ച് ചിലവൊക്കെ ഉണ്ട്”

ഞാന്‍ തിരിഞ്ഞ് നിന്ന് ഒന്നും മനസ്സിലാവാത്ത പോലെ ആളുടെ മുഖത്ത് നോക്കി. “എന്ത് ചെലവ്?” എന്ന്‍ ഞാന്‍ ഉറക്കെ ചോദിച്ചില്ലെങ്കിലും എന്റെ മുഖത്ത് നിന്ന് പുള്ളി അത് വായിച്ചെടുത്തിരിക്കണം.

അവിടെ പാര്‍ക്ക് ചെയ്ത് വച്ചിരുന്ന ഏതോ ഒരു ബൈക്ക് ചൂണ്ടിക്കാട്ടി പുള്ളി പറഞ്ഞു:

“ദേ കണ്ടില്ലേ.. ഇതിലൊക്കെ പെട്രോളടിക്കണം പിന്നെ... അങ്ങനെ എന്തൊക്കെ ചെലവുകളാണെന്നോ...”

“അതിനൊക്കെയുള്ള TA സാറിന് സര്‍ക്കാര് തരുന്നതല്ലേ? അല്ലെങ്കിലും എന്നെക്കാണാന്‍ സാറെന്റെ വീട്ടിലേക്കൊന്നും വന്നില്ലല്ലോ, ഇവിടേക്ക് വിളിച്ച് വരുത്തുകയായിരുന്നില്ലേ. പിന്നെന്ത് ചിലവാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?” എന്നൊക്കെ ചോദിക്കാനുള്ള ധൈര്യമില്ലാതിരുന്നത് കൊണ്ട് ഞാന്‍ ഒന്നും മനസ്സിലാവാത്ത നിഷ്കളങ്കന്റെ ഭാവത്തില്‍ തന്നെ മുറുകെ പിടിച്ചു. വീണ്ടും കുറേ നേരത്തേക്ക് എന്റെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നും കാണാതായപ്പോള്‍ പുള്ളി കളം മാറ്റിച്ചവിട്ടി:

“പാസ്പോര്‍ട്ടെടുക്കുമ്പോള്‍ ചില നാട്ടുനടപ്പൊക്കെയുണ്ട്... അതൊക്കെ... ”

“എന്റെ കൈയ്യില്‍ കാശൊന്നും ഇരിപ്പില്ല”

പാവം ചെക്കന്‍്; മാമൂലുകളൊന്നും അറിയാത്തത് കൊണ്ട് കാശൊന്നുമെടുക്കാതെയാണ് വന്നത്. “സാരമില്ല, നാളെ രാവിലെ കൊണ്ട് വന്നാലും മതി”

ഞാന്‍ വീണ്ടും വിദഗ്ധമായി ഒഴിഞ്ഞുമാറി: “ഞാന്‍ ഇന്ന് രാത്രി നാട്ടില്‍ പോകും സാര്‍”

“എന്ന് തിരിച്ച് വരും?”

“കൃത്യമായി പറയാന്‍ പറ്റില്ല. കുറഞ്ഞത് ഒരാഴ്ച എങ്കിലും കഴിഞ്ഞേ വരൂ..”

ഞാന്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയാണെന്ന് മനസ്സിലായ ഏമ്മാന്‍ ഒന്നമര്‍ത്തി മൂളി. ഫയലൊക്കെ ഒന്ന് കൂടി തിരിച്ചും മറിച്ചും നോക്കി. പെട്ടെന്ന് എന്തോ കിട്ടിയ സന്തോഷത്തോടെ പറഞ്ഞു:

“ഇതില്‍ അഡ്രസ് പ്രൂഫിന്റെ ഒറിജിനല്‍ ഇല്ലല്ലോടോ..”

“ഉണ്ട് സാര്‍.. ബാങ്ക് സ്റ്റേറ്റ്മെന്റ് ഒറിജിനലും രണ്ട് കോപ്പികളും ഉണ്ട്”

“അത് പോരല്ലോ... പാസ്ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് മാത്രമല്ലേ ഉള്ളൂ. ഒറിജിനല്‍ കാണാതെ ഞാനെങ്ങനെ വിശ്വസിക്കും?”

അത് ന്യായം. “ഒറിജിനല്‍ റൂമിലിരുപ്പുണ്ട്. കൊണ്ടുവരാം”

“അതിന് താന്‍ ഇന്ന് നാട്ടില്‍ പോവുകയല്ലേ, പിന്നെ എപ്പോളാ കൊണ്ടുവരിക?”

സമയം നാലാവുന്നതേ ഉള്ളൂ. ഞാന്‍ പറഞ്ഞു:

“ഇപ്പോള്‍ തന്നെ വീട്ടില്‍ പോയി എടുത്ത് കൊണ്ടുവരാം സാര്‍”

അതിന്റെയൊന്നും ആവശ്യമില്ല, നീയൊരു നൂറ് രൂപാ ഇങ്ങെടുത്തേ എന്ന് ഏമ്മാന്‍ പറഞ്ഞ് കളയുമെന്ന്‍ എനിക്ക് തോന്നി. ഭാഗ്യത്തിനതുണ്ടായില്ല. പെട്ടെന്ന് പോയി എടുത്ത് കൊണ്ട് വരാന്‍ പറഞ്ഞ് പുള്ളി എന്നെ വിട്ടു. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ ഞാന്‍ മൂന്നടി വച്ചിട്ടുണ്ടാവില്ല, അതിന് മുന്‍പ് പിന്നില്‍ നിന്നും ഒരു പതിഞ്ഞ സ്വരത്തില്‍ ഏമ്മാന്‍ മൊഴിഞ്ഞു:

“വരുമ്പോള്‍ ഒരു ഇരുന്നൂറ് രൂപയും എടുത്തോ”

ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോളേക്കും എനിക്ക് മറുപടി പറയാനവസരം തരാതെ പുള്ളി സ്റ്റേഷനിലേക്ക് കയറിപ്പോയി കഴിഞ്ഞിരുന്നു. എന്നല്‍ ശരി, കാണാം എന്ന ഭാവത്തില്‍ ഞാന്‍ വീട്ടിലേക്കും പോയി. പോകുന്ന വഴി ഞാന്‍ അച്ഛനെ ഫോണ്‍ ചെയ്ത് അത് വരെയുള്ള സംഭവങ്ങള്‍ വിവരിച്ച് കൊടുത്തു. ഏമ്മാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം പാസ്ബുക്കിന്റെ ഒറിജിനലും കൊണ്ട് ഇപ്പോള്‍ തന്നെ വീണ്ടും സ്റ്റേഷനിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാരെ ആരെയെങ്കിലും കൂടെ കൂട്ടിപ്പോയാല്‍ മതിയെന്ന് പറഞ്ഞു. അച്ഛനെ കുറ്റം പറയാന്‍ പറ്റില്ല; ഉരുട്ടലിന്റെ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ അച്ഛനും കണ്ടതാണല്ലോ. പക്ഷേ റൂമില്‍ ചെന്നപ്പോള്‍ സഹമുറിയന്മാരെല്ലാം കൂടെ തകൃതിയായ റമ്മികളിയായിരുന്നു. റമ്മി കളിക്കുന്നതിനിടെ ഭക്ഷണം കഴിക്കാനല്ലാതെ ഒരുത്തനും എഴുന്നേറ്റ ചരിത്രമില്ല; പിന്നെയല്ലേ പോലീസ് സ്റ്റേഷനിലേക്ക്. ഞാന്‍ ഒറ്റക്ക് തന്നെ പാസ്ബുക്കും കൊണ്ട് തിരിച്ചു പോയി.

അങ്ങനെ വീണ്ടും ഞാന്‍ ഏമ്മാന്റെ മുന്നിലെത്തി. പാസ്ബുക്കിന്റെ ഒറിജിനല്‍ തന്നെ കൊടുത്തു. പുള്ളി അതിന്റെ ഫ്രന്റ് പേജിലുള്ള ഫോട്ടോയും അഡ്രസുമൊക്കെ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും കുനഷ്‌ടുകളൊന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ സൂത്രത്തില്‍ പാസ്ബുക്ക് മറിച്ച് നോക്കി ബാലന്‍സ് നോക്കാനും പുള്ളി മറന്നില്ല. അത് കണ്ടപ്പോള്‍ കാശില്ല എന്ന് ഞാന്‍ പറഞ്ഞത് നുണയല്ല എന്ന് പുള്ളിക്ക് ബോധ്യം വന്നിരിക്കണം. SBT യില്‍ മിനിമം ബാലന്‍സ് 300 രൂപാ ആയിരുന്നതിനാലും 100 രൂപായില്‍ കുറഞ്ഞ തുക എ.ടി.എം. വഴി വലിക്കാന്‍ പറ്റാത്തതിനാലും അതില്‍ മഹത്തായ 342 ക 42 പൈ ബാലന്‍സുണ്ടായിരുന്നു. ഇതില്‍ രണ്ട് ക നാല്‍പത്തിരണ്ട് പൈ ബാങ്ക് എന്റെ അക്കൌണ്ടിന്റെ ദാരിദ്ര്യം കണ്ട് ദാനമായി തന്നതാണ്. എനിക്ക് കോമ്പ്ലക്സൊന്നും തോന്നാതിരിക്കാന്‍ പലിശയാണെന്ന് പറഞ്ഞാണ് തന്നത്. ഏതായാലും ബാലന്‍സ് കണ്ടതിന് ശേഷം പുള്ളി ആദ്യം ചോദിച്ച ചോദ്യമിതാണ്:

“താനെവിടെ ജോലി ചെയ്യുന്നെന്നാ പറഞ്ഞത്?”

“ടെക്നോപാര്‍ക്കില്‍...”

പുള്ളിക്കങ്ങോട്ട് വിശ്വാസം വരാത്ത പോലെ. ടൈയും കെട്ടി സിംബ്ലകുട്ടപ്പന്‍മാരായി നടക്കുന്ന ടെക്കന്‍മാരുടെ ഇടയില്‍ ഇത്തരം ദരിദ്രവാസികളും ഉണ്ടെന്ന് പ്രതീക്ഷിച്ചിരിക്കില്ല. ഏതായാലും ചില നാട്ടിന്‍പുറത്തുകാരെപ്പോലെ പുള്ളിയും ടെക്നോപാര്‍ക്ക് എന്നത് ഒരു വലിയ കമ്പനിയാണെന്ന ധാരണക്കാരനായത് കൊണ്ടോ എന്തോ, ഏത് കമ്പനി എന്ന ചോദ്യം ഉണ്ടായില്ല. അപ്ലിക്കേഷന്‍ ഫോമില്‍ വീണ്ടും കുറേ വരയൊക്കെ വരച്ച ശേഷം എന്നോട് പോയ്ക്കോളാന്‍ പറഞ്ഞു. പാസ്ബുക്കിലെ ദാരിദ്ര്യം കണ്ട് എന്നെ വെറുതെ വിട്ടതാവും എന്ന സന്തോഷത്തില്‍ തിരിഞ്ഞുനടന്ന ഞാന്‍ വാതില്‍ക്കല്‍ എത്തും മുന്‍പ് പിന്നില്‍ നിന്ന് വീണ്ടും ചോദ്യം ഉയര്‍ന്നു:

“അല്ലാ... അപ്പോ നമുക്കൊന്നും കൊണ്ടുവന്നില്ലേ”

പത്ത് നാല്‍പത്തഞ്ച് വയസ്സായ ഒരു ഉദ്യോഗസ്ഥന്‍ പത്ത് പൈസയുടെ ബാങ്ക് ബാലന്‍സില്ലാത്ത ഒരു പയ്യനോട് ഇങ്ങനെ പച്ചക്ക് കാശ് ചോദിച്ച് കളയും എന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ പറഞ്ഞു:

“ഇല്ല.. കാശൊന്നും ഇല്ല”

“എടോ.. ഒരു പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ അയക്കുക എന്ന് വച്ചാല്‍ പണി എത്രയുണ്ടെന്നാ വിചാരം? എത്ര കടലാസുകള്‍ എഴുതി ഉണ്ടാക്കണം എന്നറിയാമോ?” പുള്ളി തന്റെ കഷ്ടപ്പാടുകള്‍ നിരത്തി.

അതെനിക്കറിയില്ലായിരുന്നു. എത്രയായാലും അതിനുള്ള കൂലിയായി തനിക്ക് സര്‍ക്കാര് ശമ്പളം തരുന്നില്ലേടോ എന്ന് ചോദിക്കാനുള്ള ധൈര്യവുമില്ലായിരുന്നു. അത് കൊണ്ട് ഞാന്‍ സുന്ദരവും സുരക്ഷിതവുമായ മൌനം പാലിച്ചു.

വേരിഫിക്കേഷന്‍ ആപ്പീസറുടെ അടുത്തായി ഇരുന്നിരുന്ന യൂണിഫോമിട്ട ഒരു പോലീസുകാരന്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് വരെ നിശബ്ദനായിരുന്ന അദ്ദേഹം ഇടക്ക് കയറി ചോദിച്ചു:

“പഴയ പാസ്പോര്‍ട്ട് പുതുക്കാനോ മറ്റോ ആണോ?”

പുതിയ ഒരെണ്ണമെടുക്കുന്നത് വല്ല്യ കാര്യമല്ല, മറിച്ച് പഴയ പാസ്പോര്‍ട്ട് പുതുക്കാനാണെങ്കില്‍ അത് ഭയങ്കരചെലവുള്ള പണിയാണെന്ന ഭാവമായിരുന്നു പുള്ളിക്ക്. അപ്പോളേക്കും നമ്മുടെ ആപ്പീസര്‍ അയാളെ തിരുത്തി:

“അങ്ങനായിരുന്നേല്‍ പോട്ടെന്ന് വെക്കാം... ഇതൊരു പുതിയ പാസ്പോര്‍ട്ടെടുക്കാനാണ്”

“ഓഹോ.. ” കാര്യം മനസ്സിലായ സഹപ്രവര്‍ത്തകന്‍ ഉടന്‍ തന്നെ സ്വരം മാറ്റി: “പുതിയ ഒരു പാസ്പോര്‍ട്ടെന്നൊക്കെ പറഞ്ഞാല്‍ അതിന് ഒരുപാട് എഴുത്ത്കുത്തുകളൊക്കെ നടത്താനുണ്ട്”

“എന്റെ കൈയ്യില്‍ കാശൊന്നുമില്ല” ഞാന്‍ വീണ്ടും പഴയ പല്ലവി തുടര്‍ന്നു.

“ശ്ശെടാ... നിങ്ങള് ടെക്നോപാര്‍ക്കിലെ വലിയ ഉദ്യോഗസ്ഥന്മാരൊക്കെ ഇങ്ങനെ ദാരിദ്ര്യം പറഞ്ഞാലോ...?” ഏമ്മാന്‍ എന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സകല ടെക്നോപാര്‍ക്കുകാരുടെയും മാനം രക്ഷിക്കാന്‍ ഞാനൊരു ആയിരം രൂപാ വീശിയെറിയുമെന്ന് പുള്ളി പ്രതീക്ഷിച്ചോ എന്തോ.

“ജോലി ടെക്നോപാര്‍ക്കിലാണെന്ന് വച്ച് എനിക്കത്ര വലിയ ശമ്പളമൊന്നുമില്ല സാറേ..” Honesty is the best പോളിസി, പ്രത്യേകിച്ച് പോലീസുകാരുടെ അടുത്ത്.

“ഇപ്പം കൈയ്യില്‍ കാശില്ലെങ്കില്‍ നാളെ കൊണ്ടുവന്നാലും മതി” ഏമ്മാന്‍ ഒരു ഔദാര്യം കാണിച്ചു.

“ഞാനിന്ന് രാത്രി നാട്ടില്‍ പോവുകയാ‍ണ്” ഞാന്‍ ഓര്‍മ്മിപ്പിച്ചു.

“തിരിച്ച് വന്നിട്ട് കൊണ്ടുവരാമല്ലോ..”

“പോയാല്‍ പിന്നെ ഒരാഴ്ച കഴിഞ്ഞേ വരൂ.” ഞാന്‍ വീണ്ടും കിടന്ന് ഉരുണ്ടു കളിച്ചു. ഒരാഴ്ച കഴിയുമ്പോളേക്കും എന്റെ കടലാസൊക്കെ തിരിച്ച് മേലോട്ട് അയക്കേണ്ട സമയമാവുമെന്ന് എന്നെനിക്കറിയാമായിരുന്നു. അത് മനസ്സിലാക്കിയ പുള്ളി അവസാനത്തെ ചീട്ട് ഇറക്കിക്കളിച്ചു.

“അതൊക്കെ പോട്ടെ.. തന്റെ കൈയ്യില്‍ ഇപ്പം എത്ര രൂപാ ഉണ്ട്?”

കൈയ്യിലുള്ള കാശ് പേഴ്സടക്കം അടിച്ച് മാറ്റാനുള്ള പുറപ്പാടാണെന്ന് കണ്ട ഞാന്‍ വീണ്ടും സത്യസന്ധനായി:

“ഇപ്പം എന്റെ കൈയ്യില്‍ ആകെക്കൂടെ മുപ്പത്തിഅഞ്ച് രൂപാ മാത്രമെ ഉള്ളൂ സാറേ”

പെട്ടെന്ന് ഏമ്മാന്റെ പോലീസ് ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

“മുപ്പത്തിഅഞ്ച് രൂപാ കൊണ്ട് താനെങ്ങനാടോ തിരോന്തരത്തുന്ന് തൃശൂര് വരെ പോണത്?”

ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പൌരന്‍മാര്‍ കാശ് കൊടുക്കേണ്ടതില്ല എന്ന തത്വശാസ്ത്രപ്രകാരം കഴക്കൂട്ടത്ത് നിന്ന് തമ്പാനൂരെത്താനുള്ള ഏഴ് രൂപയും തൃശൂര്ന്ന് മാപ്രാണത്തേക്കുള്ള എട്ടു രൂപയും കഴിച്ച് ഇരുപത് രൂപാ പിന്നെയും ബാക്കികാണുമെന്ന കാര്യത്തിന് അവിടെ പ്രസക്തിയില്ലായിരുന്നു. കാരണം ഞാനന്ന് വീട്ടില്‍ പോകുന്നില്ലായിരുന്നു. എങ്കിലും ഞാന്‍ പറഞ്ഞു:

“റൂമില്‍ ചെന്നിട്ട് വേണം ടിക്കറ്റിനുള്ള കാശ് ആരുടെയുങ്കിലും കൈയ്യീന്ന് കടം മേടിക്കാന്‍്...”

ഏമ്മാന്റെ ക്ഷമ കെട്ടു: “മതി മതി... താന്‍ പോയ്ക്കോ...”

“അപ്പോ... എന്റെ പാസ്പോര്‍ട്ട്...?”

“താന്‍ മനുഷ്യനെ മിനക്കെടുത്താതെ ഒന്ന് പോഡേയ്...”

ഇനിയും സംസാരിച്ചാല്‍ ഇത്രയും നേരത്തെ പരിചയം വച്ച് വീട്ടില്‍ പോകാനുള്ള കാശ് തന്നോട് കടം ചോദിക്കുമോ എന്ന് പുള്ളി ഭയന്ന്‍ കാണണം. കാര്യങ്ങള്‍ ആഗ്രഹിച്ച പോലെ തന്നെ മുന്നോട്ട് പോകുന്ന സന്തോഷത്തോടെ തിരിഞ്ഞ് നടക്കുമ്പോള്‍ പുറകില്‍ നിന്ന് നിരാശനായ ഏമ്മാന്റെ സ്വരം കേള്‍ക്കാമായിരുന്നു.

“ഓരോരുത്തന്മാര് പാസ്പോര്‍ട്ടെടുക്കാനിറങ്ങിയിരിക്കുന്നു. ഇവനൊക്കെ എവിടെപ്പോകാനാണാവോ...”

ശുഭം


---------------------
ഇത്രയൊക്കെയായിട്ടും ഒരു മാസത്തിനുള്ളില്‍ എനിക്ക് പാസ്പോര്‍ട്ട് കിട്ടി. ഭാഗ്യത്തിന് അതില്‍ പത്താം ക്ലാസ്, ഗുസ്തി തുടങ്ങിയ പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ല :)

*ഈ ഡയലോഗ് പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ഒരു പുസ്തകത്തില്‍ നിന്നും അടിച്ച് മാറ്റിയതാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എഴുത്തുകാരന്റെ പേരും പുസ്തകവും പറയാമോ?