Monday, February 16, 2009

റെയില്‍വേ ബജറ്റ് - ബീഹാറിലും കേരളത്തിലും

ബിഹാര്‍ സമരത്തിലേക്ക്

പാട്ന: ബിഹാറിലെ സ്വകാര്യബസ് ജീവനക്കാര്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്. സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായത്തെ നശിപ്പിക്കാന്‍ ബിഹാറുകാരന്‍ തന്നെയായ കേന്ദ്രറെയില്‍വേ മന്ത്രി നടത്തുന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ആള്‍ ബീഹാറി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഗുല്‍മാല്‍ യാദവ് ഇവിടെ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുറച്ച് കാലം മുന്‍പ് വരെ യാത്രക്ക് ബസുകള്‍ മാത്രം ആശ്രയമായിരുന്ന റൂട്ടുകളില്‍ പലതിലും ഇന്ന് തീവണ്ടികള്‍ ഓടിത്തുടങ്ങിയത് സ്വകാര്യബസ് സര്‍വീസുകാരെ സാരമായി ബാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വകാര്യബസ് യാത്രക്കാരില്‍ 35 ശതമാനം കുറവ് വന്നിട്ടുണ്ട്. “ബീഹാറില്‍ നിന്ന് ഇതിന് മുന്‍പും റെയില്‍ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ബസ് വ്യവസായത്തോട് ഇത്രയും ശത്രുത പുലര്‍ത്തിയിട്ടില്ല. സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ തീവണ്ടിവത്കരിക്കാനുള്ള ലാലുവിന്റെ നീക്കത്തെ എന്ത് ത്യാഗം സഹിച്ചും ചെറുക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം”, ശ്രീ. യാദവ് പറഞ്ഞു.

ബസ് ഉടമകളുടെ സമരത്തിന് പിന്തുണയുമായി തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. ഹ്രസ്വദൂരയാത്രകള്‍ക്ക് പോലും ആളുകള്‍ തീവണ്ടിയെ ആശ്രയിക്കുന്നത് ഞങ്ങള്‍ ആശങ്കയോടെയാണ് കണ്ടിരുന്നത്. അതിനിടയിലാണ് കൂനിന്‍മേല്‍ കുരുവായി ഇടക്കല ബജറ്റില്‍ 12 പുതിയ തീവണ്ടികള്‍ അനുവദിച്ചിരിക്കുന്നത്. ഇനിയും ഇതിങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ ബീഹാറിലെ സ്വകാര്യബസുകള്‍ പൂര്‍ണ്ണമായും തുടച്ച് മാറ്റപ്പെടുന്ന കാലം വിദൂരമല്ല - സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ബിഹാര്‍ പ്രൈവറ്റ് ബസ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ബിഹാറുകാര്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്ത കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന് നിരവധി പുതിയ ട്രെയിനുകളും റൂട്ടുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്. കുഗ്രാമങ്ങളില്‍ പോലും സ്റ്റേഷനുകള്‍ തുറക്കുകയും ചെറുകിടപട്ടണങ്ങളിലേക്ക് വരെ പുതിയ ട്രെയിനുകള്‍ ആരംഭിക്കുകയും ചെയ്തതോടെ സ്വകാര്യബസുകാര്‍ കഷ്ടത്തിലാവുകയായിരുന്നു. കേന്ദ്രത്തില്‍ യു.പി.എ. ഭരിച്ചാലും എന്‍്.ഡി.എ. ഭരിച്ചാലും റെയില്‍ വകുപ്പ് ബിഹാറിന് തന്നെ കിട്ടുന്നതില്‍ അവിടത്തെ സ്വകാര്യബസ് ഉടമകള്‍ അസ്വസ്ഥരാണ്. “വോട്ടര്‍മാരെ ബോധിപ്പിക്കാനാണെങ്കില്‍ ഇവര്‍ക്ക് വല്ല കോച്ച് ഫാക്ടറിയും അനുവദിച്ചതായി പ്രഖ്യാപിച്ചാല്‍ പോരെ, അല്ലാതെ ഇങ്ങനെ ഞങ്ങളുടെ വയറ്റത്തടിക്കണോ? കേരളത്തിനെ കണ്ട് പഠിക്കരുതോ -- ഇടക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ആ നാട്ടിലെ മന്ത്രിമാര്‍ ആരെങ്കിലും സ്വസംസ്ഥാനത്തിലെ വ്യവസായികളെ ഇങ്ങനെ ദ്രോഹിക്കുന്നുണ്ടോ?” - പത്രസമ്മേളനത്തിനിടെ ഒരു ബസുടമ വാചാലനായി.

സ്വകാര്യബസുടമകള്‍‍ക്ക് പുറമെ സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികളും സ്വന്തം നിലനില്‍പിന്റെ കാര്യത്തില്‍ വ്യാകുലരാണ്. അടുത്ത അഞ്ച് വര്‍ഷം കൂടെ ഒരു ബിഹാറുകാരന്‍ റെയില്‍ മന്ത്രിയാവുകയാണെങ്കില്‍ സംസ്ഥാനത്തെ ഇടവഴികളിലൂടെ വരെ തീവണ്ടി ഓടുന്നത് ഞങ്ങള്‍ കാണേണ്ടി വരുമെന്ന് പട്നയിലെ ഒരു ടാക്സി ജീവനക്കാരന്‍ ഭീതി പ്രകടിപ്പിച്ചു. ബസ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് മാര്‍ച്ച് ഒന്നാം തീയതി പ്രതീകാത്മക പണിമുടക്ക് നടത്തുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ഓട്ടോ-ടാക്സി തൊഴിലാളി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.


കേരള വാര്‍ത്തകള്‍

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. ഈ അവസ്ഥക്ക് കാരണം കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വാ-മൂരാച്ചി നയങ്ങളാണെന്ന് ഇടത് പക്ഷവും, മറിച്ച് ബജറ്റിനു മുന്‍പ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനെ അറിയിക്കുന്നതില്‍ സംസ്ഥാനത്തെ എംപിമാര്‍ പരാജയപ്പെട്ടതാണെന്ന് കോണ്‍ഗ്രസും പറഞ്ഞു. കേന്ദ്രത്തില്‍ ഭരണമോ കേരളത്തില്‍ നിന്ന് മരുന്നിന് പോലും ഒരു എംപിയോ ഇല്ലാത്ത ബിജെപി കോണ്‍ഗ്രസിനെയും ഇടത് പക്ഷത്തിനെയും ഒരുപോലെ വിമര്‍ശിച്ച് സംതൃപ്തിയടഞ്ഞു. തങ്ങളുടെ നേതാക്കള്‍ പതിവ് പോലെ പരസ്പരം ചെളി വാരിയെറിയുന്നത് കണ്ട് ആശങ്കാകുലരായ മലയാളികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പോരായ്മകളെക്കുറിച്ച് നഗരത്തിലെ പ്രമുഖബാറുകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ തമിഴ്നാട്ടില്‍ നിന്നും ബിഹാറിലേക്ക് പോകുന്ന ഒരു തീവണ്ടി കേരളം വഴി തിരിച്ച് വിട്ടത് തന്റെ നിരന്തരസമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് ഒരു കോണ്‍ഗ്രസ് ലീഡര്‍ അവകാശപ്പെട്ടിട്ടുണ്ട്. ആ വണ്ടി തിരുവനന്തപുരം എത്തുമ്പോള്‍ ഉറക്കെ ചൂളം വിളിക്കാന്‍ അനുവാദം കിട്ടിയത് തന്റെ അച്ഛന് ഹൈക്കമാന്‍ഡില്‍ ഇപ്പോഴും നല്ല പിടിയുണ്ട് എന്നതിന്റെ തെളിവാണെന്ന് ഇരുമുന്നണികളേയും ഒരുമിച്ച് വെല്ലുവിളിക്കാന്‍ പോന്ന മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടു. “അച്ഛനാരാ മോന്‍... ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം പഴിചാരാന്‍ കിട്ടിയ അവസരം എല്ലാ പാര്‍ട്ടിക്കാരും നല്ലപോലെ വിനിയോഗിച്ചെങ്കിലും പാര്‍ട്ടി മുഖ്യനെ കാല് വാരുമോ അതോ മുഖ്യന്‍ പാര്‍ട്ടി(സെക്രട്ടറി)യെ മലര്‍ത്തിയടിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുന്നതിനിടയില്‍ മാധ്യമങ്ങള്‍ റെയില്‍വേ ബജറ്റിനെ കാര്യമായി ശ്രദ്ധിച്ചില്ല എന്നറിയുന്നു. ഏതായാലും പാര്‍ട്ടി മുഖ്യനെ ഒതുക്കി മൂലക്കിരുത്തും എന്ന് ഏതാണ്ട് ഉറപ്പായ നിലക്ക് ഇന്നത്തെ കേന്ദ്ര ബജറ്റിന് റെയില്‍വേ ബജറ്റിന്റെ ഗതി വരില്ല എന്ന് പ്രതീക്ഷിക്കാം.

2 comments:

  1. " അതിനിടെ തമിഴ്നാട്ടില്‍ നിന്നും ബിഹാറിലേക്ക് പോകുന്ന ............നേതാവ് അഭിപ്രായപ്പെട്ടു. “അച്ഛനാരാ മോന്‍... ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു "
    അതു‌ കലക്കി മാഷേ

    ReplyDelete
  2. ബീഹാറിലെ ബസ്സുകളിൽ ആളുകേറണമെങ്കിൽ, യാത്രക്കാരെല്ലാം ടിക്കറ്റ് എടുക്കണമെന്ന പിടിവാശി അവർ ഉപേഷിക്കണം. സൌജന്യമായി യാത്രചെയ്യാൻ നാടു നീളെ തീവണ്ടികളുള്ളപ്പോൾ ആരു കേറും ബസ്സിൽ...

    ReplyDelete