Sunday, November 30, 2008

അസ്തമയം

വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അടുത്ത ഫ്ലാറ്റിലെ താടിക്കാരനാണ് മുംബൈയിലെ ആക്രമണങ്ങളെ പറ്റി ആദ്യം പറഞ്ഞത്. നാലഞ്ച് സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി, കുറേ പേര്‍ മരിച്ചു എന്നൊക്കെ കേട്ടിട്ടും എനിക്ക് പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ല. ബോംബ് സ്ഫോടനങ്ങളുടെ വാര്‍ത്തകള്‍ കേട്ട് ചെവി തഴമ്പിച്ചത് കൊണ്ട് ഈയിടെയായി സ്വന്തം ജീവനെ ബാധിക്കാത്ത ഒന്നും എന്നെ ഞെട്ടിക്കാറില്ല. ഈ വാര്‍ത്ത കേട്ടപ്പോളും ആദ്യം തോന്നിയത് ബാംഗ്ലൂരിലല്ലല്ലോ സംഭവം നടന്നത് എന്ന ആശ്വാസമാണ്. പതിവ് പോലെ വല്ല കാര്‍ബോംബോ മറ്റോ പൊട്ടിക്കാണും, കുറച്ച് ജീവനും നഷ്ടപ്പെട്ടു കാണും എന്നേ ഞാന്‍ കരുതിയുള്ളൂ. തികഞ്ഞ സ്വാര്‍ത്ഥത തന്നെ, അല്ലാതെന്താ?

ഓഫീസിലെത്തിയപ്പോള്‍ ഇത്തരം ആക്രമണങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി കേള്‍ക്കുന്ന നഗരവാസികളില്‍ ഭൂരിഭാഗത്തിനും എന്റെ അതേ നിസ്സംഗതയായിരുന്നുവെന്ന് തോന്നി. പത്രം വായിച്ചപ്പോളാണ് അടുത്ത കാലത്തൊന്നും നടന്നിട്ടില്ലാത്തത്ര ഭീമമായ തോതിലുള്ള ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലായത്. എങ്കിലും കമാന്‍ഡോകളുടെ മുന്നേറ്റത്തിന്റെ വാര്‍ത്തകള്‍ ആവേശത്തോടെ ഗൂഗിള്‍ ന്യൂസിന്റെ പേജ് വീണ്ടും വീണ്ടും റിഫ്രെഷ് ചെയ്തു വായിക്കുമ്പോള്‍ ഞാന്‍ സംഭവത്തിന്റെ ഗൌരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരുന്നോ?

മലേഗാവ് സ്ഫോടനത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന ഹേമന്ത് കാര്‍ക്കറെ, ഏറ്റുമുട്ടല്‍ വിദഗ്ധനായി പേരെടുത്ത വിജയ് സലാസ്കര്‍ എന്നിങ്ങനെ പ്രശസ്തരായ ഓഫീസര്‍മാര്‍ വെടിയേറ്റ് മരിച്ചപ്പോള്‍ ഈ ആക്രമണത്തിന് പിന്നില്‍ ആരും പ്രതീക്ഷിക്കാത്ത കരങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് ഓര്‍ക്കുട്ടും ബ്ലോഗുകളും നിറഞ്ഞു. ജോലിക്കിടയില്‍ വീണ് കിട്ടുന്ന സമയം കൊണ്ട് ആ സൈറ്റുകളിലെ എല്ലാ പോസ്റ്റുകളും കമന്റുകളും ആവേശത്തോടെ വായിച്ച് തീര്‍ക്കുമ്പോളും വെറുമൊരു കൌതുകം അല്ലെങ്കില്‍ ആകാംക്ഷ - അതില്‍ കവിഞ്ഞ എന്തെങ്കിലും താല്പര്യം എനിക്കുണ്ടായിരുന്നോ?

പോരാട്ടത്തില്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ എന്ന ഒരു കമാന്‍ഡോ മരിച്ചെന്ന് വായിച്ചപ്പോള്‍ 'കഷ്ടമായിപ്പോയി' എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അത് തികച്ചും യാന്ത്രികമായിട്ടായിരുന്നില്ലേ? വാഹനാപകടത്തിലോ മറ്റോ ആരെങ്കിലും മരിച്ചു എന്ന് കേട്ടാലും ഞാന്‍ ഇതേ വാക്കുകള്‍ തന്നെയാവില്ലേ പറഞ്ഞിരിക്കുക? അതിര്‍ത്തിയിലും കലാപപ്രദേശങ്ങളിലും മറ്റും തോക്കും ബോംബും ഒക്കെ എടുത്ത് പെരുമാറുന്ന, മുന്നില്‍ വരുന്ന തടസങ്ങളെ തകര്‍ത്ത് മുന്നേറുന്ന ഒരാളുടെ ചിത്രമാണ് കമന്‍ഡോ എന്ന് കേട്ടപ്പോള്‍ മനസ്സിലേക്ക് വന്നത്. ആ ചിത്രവുമായി എനിക്ക് തീരെ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്തത് കൊണ്ടായിരിക്കണം എന്റെ പ്രതികരണം യാന്ത്രികമായ ഖേദപ്രകടനത്തിലൊതുങ്ങിയത്.

ഇന്നലെ ഉച്ചക്ക് നെറ്റില്‍ കറങ്ങി നടക്കുമ്പോള്‍ യാദൃശ്ചികമായാണ് മേജര്‍ സന്ദീപിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലിലേക്കുള്ള ലിങ്ക് കണ്ടത്. Nation is proud of you എന്നോ Heartfelt Condolences to the family എന്നോ മറ്റോ ഒരു സ്ക്രാപ് എഴുതാമെന്ന് കരുതി അതില്‍ ക്ലിക്ക് ചെയ്തു. ആ പേജ് കണ്ടപ്പോള്‍ മാത്രമാണ് ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ പ്രൊഫൈലാണ് ഞാന്‍ മുന്നില്‍ തുറന്ന് വച്ചിരിക്കുന്നതെന്നെ യാഥാര്‍ത്ഥ്യം എന്നെ സ്പര്‍ശിച്ചത്. പ്രൈവറ്റാക്കി വച്ചിരിക്കുന്ന ആ സ്ക്രാപ്ബുക്ക് ഇനി ആരും തുറന്ന് വായിക്കില്ല. എനിക്കെന്തോ ഒരു വല്ലായ്മ തോന്നി... അരുതാത്തതെന്തോ ചെയ്യുന്നത് പോലെ. മടിച്ച് മടിച്ച് ഞാന്‍ ഫോട്ടോസിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഹമ്പിയിലേക്ക് വിനോദയാത്ര പോയപ്പോള്‍ എടുത്ത കുറേ ചിത്രങ്ങള്‍. ഹമ്പിയിലെ കൂറ്റന്‍ നരസിംഹ‍പ്രതിമ, തകര്‍ന്നു തുടങ്ങിയ കല്‍മണ്ഡപങ്ങള്‍, പാറക്കെട്ടുകള്‍ക്കിടയില്‍ ചിരിച്ചുല്ലസിച്ച് നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍്, ദൂരെ മലനിരകള്‍ക്കിടയിലെ സൂര്യാസ്തമയം... മേഘങ്ങള്‍ക്കിടയിലൂടെ മറഞ്ഞ് മറഞ്ഞ് പോകുന്ന സൂര്യനെ നോക്കിയിരിക്കേ എന്റെ ഉള്ളില്‍ എന്തോ ഒരു വിങ്ങല്‍ പോലെ. ഒരാഴ്ച മുന്‍പ് വരെ നമ്മളെല്ലാവരെയും പോലെ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍്; ഫ്രീ ടൈമില്‍ നെറ്റില്‍ ലോഗിന്‍ ചെയ്ത് ഫ്രണ്ട്സിനോട് ചാറ്റ് ചെയ്തിരുന്ന, നല്ല ഒരു ഫോട്ടോ എടുത്താല്‍ ഓര്‍ക്കുട്ടില്‍ ഷെയര്‍ ചെയ്യാനിഷ്ടപ്പെട്ടിരുന്ന, ജീവിതത്തെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരു മനുഷ്യന്‍്. ആ ജീവിതമാണ് അവന് യാതൊരു പരിചയവുമില്ലാത്ത ആരെയോ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പൊലിഞ്ഞ് പോയത്.

ഞാന്‍ ബ്രൌസര്‍ വിന്‍ഡോ ക്ലോസ് ചെയ്തു.

ആ സ്ക്രാപ് ബുക്കില്‍ എന്താണെഴുതേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.

1 comment:

  1. സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അനീതിയുടെയും അടിച്ചമര്‍ത്തലിന്റേയും ഒരുപാട് കഥകള്‍ നിങ്ങള്‍ക്ക് പറയാനുണ്ടായിരിക്കാം... അത് കുറേയൊക്കെ ശരിയുമായിരിക്കാം. പക്ഷേ ഇടം വലം നോക്കാതെ നിങ്ങള്‍ നടത്തുന്ന ആക്രമണങ്ങളില്‍ വീണ് മരിക്കുന്നത് ആരൊക്കെയാണെന്ന് നിങ്ങ‌ള്‍ക്കറിയാമോ? കൈയ്യില്‍ ആയുധവും മനസ്സില്‍ വിദ്വേഷവും കുത്തി നിറച്ച് നിങ്ങളെ ഇതിനായി നിയോഗിക്കുന്നവര്‍ എന്നെങ്കിലും അത് പറഞ്ഞ് തന്നിട്ടുണ്ടോ?

    ReplyDelete